തുടർക്കഥ :മംഗലശ്ശേരി.2.
തുടർക്കഥ :മംഗലശ്ശേരി.2.
അദ്ധ്യായം - 2
ട്രെയിനിന്റെ വേഗം കൂടിക്കൊണ്ടിരുന്നു. റബ്ബർ തോട്ടങ്ങളും കൃഷിയുള്ള പാടങ്ങളും കൃഷിയില്ലാത്ത വരണ്ട പാടങ്ങളും തെങ്ങിൻതോപ്പുകളും തേക്കിന്തോട്ടങ്ങളും കുന്നുകളും മലകളും മലകളിലെ പാറകളും പുറകോട്ട് ഓടിക്കൊണ്ടിരുന്നു.
അയാളുടെ ഓർമകളും കടന്നുവന്നു പൊയ്ക്കൊണ്ടേയിരുന്നു. അന്നൊക്കെ ഉറക്കത്തിൽ വന്നുപോയ്ക്കൊണ്ടിരുന്ന ദേവിക്കും വല്യമ്മയുടെ ഛായ ആയിരുന്നുവോ... !.
ഒരിക്കൽ വല്യച്ചനും വല്യമ്മയും മരിച്ചുകഴിഞ്ഞു, നാട്ടിൽ നിന്ന് തിരിച്ചെത്തിയ അച്ഛൻ പറഞ്ഞു. അവർ ഇപ്പോഴും അവിടെ ഉണ്ടത്രേ. അന്ന് താൻ ഭയന്ന് അമ്മയുടെ പുറകിൽ ഒളിച്ചു.
തന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഭായി പറഞ്ഞിട്ടുണ്ട്, ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാക്കൾ ഭൂമിയിൽ അലഞ്ഞു തിരിയുമത്രെ. അന്നു രാത്രി ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ചതിന്, പിറ്റേന്ന് അമ്മയുടെ കൈയിൽ നിന്നും നല്ല തല്ലും കിട്ടി. കുട്ടികളോട് പേടിപ്പിക്കുന്ന കഥകൾ പറഞ്ഞതിന് ഭായിയെ അമ്മ കർശ്ശനമായി ശകാരിക്കുകയും ചെയ്തു.
പിന്നീട് എപ്പോഴൊക്കെയോ അച്ഛൻ അമ്മയോട് പറഞ്ഞത് കേട്ടു. ഗ്രാമം ഉണരുന്നത് തറവാട്ടിൽ നിന്നുയരുന്ന പ്രഭാത ഗീതങ്ങളോടെയാണെന്ന്. ചിലപ്പോൾ ഓടക്കുഴൽ നാദം, ചിലപ്പോൾ വീണ വാദനം, ചിലപ്പോൾ ചിതറിയുള്ള ചിലമ്പുകളുടെ നാദം, ചിലപ്പോൾ.... ചിലപ്പോൾ... !!!
വല്യച്ഛൻ നല്ലൊരു ഗായകനും എല്ലാവാദ്യങ്ങളും കൈകാര്യം ചെയ്യുകയും ചെയ്യുമായിരുന്നു. അതിലൊക്കെ പ്രാഗൽഭ്യവും തെളിയിച്ചിരുന്നു. വല്യമ്മ നല്ലൊരു നർത്തകിയും ഗായികയും ആയിരുന്നു. വല്യമ്മയുടെ നടത്തം തന്നെ അങ്ങിനെയായിരുന്നു.
ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം തോന്നുന്നു !.മരിച്ചവരിൽ നിന്നും എങ്ങനെയാണ് നാദം ഉടലെടുക്കുക !. സംഗീതഉപകാരണങ്ങൾ വായിക്കാൻ കഴിയുക !. ആദ്യം അമ്പരപ്പായിരുന്നു.!!പിന്നീട് അത് തോന്നലായിരിക്കുമെന്നു കരുതി തള്ളിക്കളയാൻ ശ്രമിച്ചു.
കോളേജിൽ വച്ചു കൂട്ടുകാരോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ, ഇബ്രാഹിം കുട്ടിയാണ് പറഞ്ഞത്, ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന് ഒരു റഷ്യൻ എഴുത്തുകാരൻ എഴുതിട്ടുണ്ടെന്ന്. പിന്നീട് ഇതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ, തോന്നൽ എന്നുപറയുന്നത്, ഒരാൾക്ക് മാത്രം സംഭവിക്കാവുന്ന കാര്യമാണ്. പക്ഷേ, അതെങ്ങനെ ഒരു സമൂഹത്തിന് സംഭവിക്കും !..
ഓർമകളിൽ നിന്നു തിരികെയെത്തിയപ്പോൾ ട്രെയിൻ ഏതോ സ്റ്റേഷനിൽ നിന്ന് കിതപ്പടക്കുന്നു. അടുത്ത സ്റ്റേഷനിൽ ഇറങ്ങണം. പിന്നെ ബസ്സിൽ വേണം യാത്ര. പതിനാലോ പതിനഞ്ചോ കിലോമീറ്ററുകൾ ഉണ്ടാവുമെന്നാണ് അച്ഛൻ പറഞ്ഞത്. ഇഞ്ചക്കര എന്നാണ് നാടിന്റെ പേര്. അടുത്ത സ്റ്റേഷനിൽ ഇറങ്ങേണ്ടവർ ബാഗുകൾ വലിച്ച് അടുപ്പിച്ചു വയ്ക്കുന്നു. ഉണികൃഷ്ണൻ തന്റെ ഷോൾഡർ ബാഗ് എടുത്ത് അടുത്തുവച്ചു. ട്രെയിനിൽ ഒരുപെൺകുട്ടി ചിലമ്പിച്ച സ്വരത്തിൽ പാടുന്നുണ്ട്.
തന്റെ വലിയമ്മയുടെ പാട്ട് കേൾക്കാൻ നല്ല രസമായിരുന്നു.. ഓർമ്മകൾ ചിലമ്പിടുന്നു. സന്ധ്യകളിൽ വല്യമ്മയുടെ ഈണത്തിലുള്ള നാമജപം "വരവീണാ മൃദുപാണി...".
സ്റ്റേഷനിൽ വണ്ടിയിറങ്ങി. ആകെ ഒരമ്പരപ്പുമാത്രം. മുംബയിലെ തിരക്കുള്ള തെരുവുകളിൽ നിന്നും ഒരുമാറ്റി പറിച്ചുനടൽ പോലെ. വളരെ വിജനമെന്നു പറയാനാവില്ല. ഇതാണ് നാട്ടിൻപുറമെന്ന് മനസ്സു പറഞ്ഞു. തീരെ അപരിചിതമെന്നുതോന്നി. റേയിൽവേ സ്റ്റേഷന്റെ മുമ്പിൽ നിന്നും നാട്ടിലേക്കുപോകുവാനുള്ള ബസ്സ് കിട്ടുമെന്ന് അച്ഛൻ പറഞ്ഞത് ഓർമ വന്നു.
ഇഞ്ചക്കരയ്ക്ക് ഏകദേശം അടുത്തുള്ള പ്രായിക്കരയിൽ ഇറങ്ങണം. പിന്നെ മറ്റൊരു ബസ്സ്. അത് വല്ലപ്പോഴും മാത്രമേയുള്ളു.
പ്രായിക്കരയിൽ ബസ്സ് ഇറങ്ങി ഉണ്ണി തന്റെ നിഴലിനുപിറകേ നടന്നു. ഒറ്റക്കു കച്ചവടം നടത്തുന്ന ഒരാളോട് നാട്ടുമ്പുറത്തേക്കുള്ള വഴി തിരഞ്ഞു. ഒരു ശീതക്കാറ്റ് അയാളെ മുട്ടിയുരുമ്മി കടന്നുപോയി. ഉടുപ്പിനുള്ളിൽ തിണിർത്തുവന്ന വേർപ്പുമണികൾ വലിഞ്ഞുപോകുവാനുള്ള വഴികൾ തേടി.
എവിടെ നിന്നോ വന്ന പാലപ്പൂക്കളുടെ സുഗന്ധം അയാളിൽ വന്നു കുമിഞ്ഞു കൂടുന്നതായി ഉണ്ണിക്ക് തോന്നി. ആരോ തന്റെ കൈ പിടിച്ചു നടക്കുന്നതായി തോന്നി !.
വലിയമ്മയാവും. താൻ വന്ന് വണ്ടിയിറങ്ങിയത് അവർ അറിഞ്ഞു കാണും. പക്ഷേ അതൊരു തോന്നൽ മാത്രമായിരുന്നു.. അതറിഞ്ഞു അറിയാതെ ചിരിച്ചുപോയി. നടന്നുവന്ന വഴിപോക്കൻ ഉണ്ണിയെ തുറിച്ചുനോക്കിയത് കണ്ടില്ല. ചിലപ്പോൾ അയാൾ വിചാരിച്ചുകാണും, പട്ടണത്തിൽ നിന്നുമൊരു ഭ്രാന്തൻ.
ചെറുപ്പത്തിൽ കൈവിട്ടുപോയ തന്റെ ഗ്രാമം തന്നെ എങ്ങനെയാവും സ്വീകരിക്കുക.. !. അപരിചിതനാണെങ്കിലും രണ്ടു പരിചയക്കാർ അവിടെയുണ്ട്. വല്യച്ചനും വല്യമ്മയും.
- - - - - -
ചായക്കടക്കാരൻ ശങ്കുണ്ണി ഉച്ചത്തിൽ പിറുപിറുക്കുന്നു.
'ഇപ്പോൾ കാക്കക്കും കഴുകന്റെ കണ്ണാണ്. '
കാക്കയെ ചീത്തപറയുന്നതിനിടയിൽ അയാൾ കണ്ടു. വീശിയടിക്കുന്ന ചായക്കിടയിലൂടെ അയാൾ ശ്രദ്ധിച്ചു. ആരോ വരുന്നു, നടന്ന്.
അയാൾ ഓർത്തു, ബസ്സ് ഇപ്പോൾ വന്നു തിരിച്ചുപോയതാണല്ലോ !..
തോന്നലാണോ !,
ചായ ഒന്നുകൂടി വീശിയടിച്ചു. ഇല്ല., ആരോ വരുന്നുണ്ട്. ആരാണ് ! സംശയം ഒന്നുകൂടി ബലപ്പെട്ടു. ഇതിനുമുമ്പ് ഇവിടെ കാണാത്തയാള്. ഇനി സ്കൂളിലേക്കു വന്ന പുതിയ മാഷാകാം. കമ്പിയാപ്പീസിൽ പുതിയ ആളുവരുമെന്നു പറഞ്ഞിരുന്നു. അയാളവാനെ തരമുള്ളു. ശങ്കുണ്ണി തീർച്ചയാക്കി. ചിലപ്പോൾ വഴി തെറ്റി വരുന്നതുമാകാം.
ശങ്കുണ്ണി നാട്ടുമ്പുറത്തുകാരുടെ ഏക ചായക്കടക്കാരനാണ്. പ്രാരാബ്ധം അയാളുടെ രൂപത്തിലും ഭാവത്തിലുമുണ്ട്. ഗ്രാമത്തിൽ സംഭവിക്കുന്നതെല്ലാം അയാളിലൂടെ ആണ് തൊങ്ങലും തുടിപ്പും വച്ചു നാട്ടുകാരേവരും അറിഞ്ഞിരുന്നതും. പ്രാദേശിക വാർത്തകൾ രൂപം കൊണ്ടിരുന്നതും ഇവിടെ തന്നെ.
ടാർ ഇട്ടത് തേഞ്ഞു തീരാറായ റോഡ്. അവിടവിടെ കുണ്ടും കുഴികളും, കുണ്ടുകളിൽ ടാർ നിശ്ശേഷം ഒലിച്ചു പോയിട്ട് വലിയമെറ്റലുകൾ തെളിഞ്ഞു കാണാം. കുഴികളിൽ കല്ലു പോലും കാണാനില്ല. ഗ്രാമത്തിന്റെ ചേതനയറ്റ റോഡ്. എത്തിച്ചേരുന്ന മൂന്നും കൂടിയ കവലയിലാണ് ശങ്കുണ്ണിയുടെ ചായക്കട.
ഓടിട്ടതാണെന്നേയുള്ളു.ചുടാത്ത ഇഷ്ടിക കൊണ്ട് അഞ്ചാറു അവ്യക്തമായ നാല് ഭിത്തികൾക്കിടയിൽ മുള തല്ലിച്ചതച്ച തട്ടികൾ തൂക്കിയിട്ടിരിക്കുന്നു. അകത്ത് നാലഞ്ചു ബെഞ്ചുകൾക്ക് മുമ്പിൽ തല്ലിക്കൂട്ടിയ ഡസ്ക്. തട്ടിക്കൊണ്ടുണ്ടാക്കിയ ഇരിക്കുമ്പോൾ ഞാറുപിറുന്നനെ ഒച്ചയുണ്ടാക്കുന്ന ബെഞ്ച്.
ശങ്കുണ്ണി തന്റെ കഷണ്ടി കയറിയ തല ഒന്നുഴിഞ്ഞു. എന്നിട്ട് തിരിഞ്ഞുനിന്നു ആക്രോശിച്ചു.
' എടാ പോക്കറേ, ആ മേശയൊന്ന് വൃത്തിയാക്ക്. ആ ബഞ്ചൊന്നു തുടച്ചിട്. '
പോക്കർ ആ കടയിലെ ഏക വെയ്റ്റർ ആണ്. ആരോ വരുന്നത് അപ്പുറത്തിരുന്ന പോക്കറും കണ്ടു..
' ആരാ ശങ്കുണ്ണിയണ്ണ... '
അതുകേട്ട് അയാൾക്ക് ദേഷ്യം വന്നു.
'ചിലക്കാതെ പറയുന്നത് കേട്ടോ, അവന്റെ ഒരു കിന്നാരം. '
ചായക്കടയിലിരുന്ന പലരും കണ്ടു. നടന്നു വരുന്ന ആ ആരോ ഒരാൾ.
ഉണ്ണിയുടെ തോളിലൂടെയും തലയിലൂടെയും കൈകളിലൂടെയും കാലുകളിലൂടെയും വേർപ്പുകൾ അരിഞ്ഞിറങ്ങി. ഉണ്ണി ചായക്കടയിലേക്ക് കയറി. എന്നിട്ട് ആരോടുമെന്നില്ലാതെ ചോദിച്ചു.
'ഇതല്ലേ ഇഞ്ചക്കര.? '.
'അതെ '.
ആരുടെയോ നാവിൽ നിന്നാണതു വീണത്. ഉണ്ണി എല്ലാവരെയും ഒന്നുനോക്കി. ഒരു ബെഞ്ചിൽ ഇരുന്നു.
''സർ കമ്പിയാപ്പീസിലേക്കാണല്ലേ.?''
ശങ്കുണ്ണി ചോദിച്ചു.
'അല്ല. '
ഉണ്ണി അലക്ഷ്യമായി പറഞ്ഞു.
പിന്നെ ശങ്കുണ്ണിയെ നോക്കി പറഞ്ഞു.
'ഒരു ചായ വേണം. കടുപ്പത്തിലായിക്കോട്ടെ.'
വേറെയാരോ ഉദാസീനമായി ചോദിച്ചു,.
' സ്കൂളിലേക്കാണല്ലേ, പുതിയ മാഷാ..? '
'അല്ല.'.
ഉണ്ണി ഷോൾഡർ ബാഗ് തന്റെ മേശയുടെ അടുത്തേക്ക് നീക്കി വച്ചു. പിന്നെ പുറത്തിറങ്ങി ചായക്കടയുടെ പുറത്തുവച്ചിരിക്കുന്ന വലിയചരുവത്തിലെവെള്ളത്തിൽ നിന്നും അതിലിട്ടിരിക്കുന്ന ചെറിയ പത്രം കൊണ്ട് വെള്ളമെടുത്ത് കയ്യും കാലും മുഖവും ഒന്ന് വൃത്തിയായി തന്നെ കഴുകി.
ചായക്കടയിലുള്ളവർ അതു നോക്കി നിന്നു.
അകത്തു വന്നിരിക്കുമ്പോൾ ശങ്കുണ്ണി ചായ കൊണ്ടുവച്ചു.സൗമ്യമായി ചോദിച്ചു.
' വഴിതെറ്റി വന്നതാണല്ലേ..?, എവിടെയാണ് പോകേണ്ടത്.? '
ഉണ്ണി അവരെയെല്ലാം മാറിമാറി നോക്കി. എല്ലാവരിലുമുള്ള ആകാംക്ഷ ഉണ്ണി തിരിച്ചറിഞ്ഞു.
'ഇതു തന്നെയല്ലേ ഇഞ്ചക്കര. ഞാൻ വഴിതെറ്റി വന്നതല്ല. '
എല്ലാവരെയും ഒന്നു ചുറ്റി നോക്കി, നിസ്സംഗനായി പറഞ്ഞു..
ഓരോരുത്തരിലും ആകാംക്ഷ മാത്രം ബാക്കിയായി. ഉണ്ണി നിസംഗതയോടെ തന്നെ ചോദിച്ചു.
'എവിടെയാണ് മംഗലശ്ശേരി വീട് '.???
അതുകേട്ടിട്ടാവാം, ഓരോരുത്തരായി പരസ്പരം മാറി മാറി നോക്കി. അവരിലോരോരുത്തരിലും പരിഭ്രമം ഉണരുന്നത് ഉണ്ണി കണ്ടു. അവരിലുയരുന്ന പിറുപിറുപ്പും ഉണ്ണി കണ്ടു.
" മം.... ഗ... ല..... ശ്ശേ...... രി.. "!!!
.
ചായ അടിക്കുന്ന ശങ്കുണ്ണി ചായ ഗ്ലാസ്സിലേക്ക് പകർന്ന് മറ്റൊരാൾക്ക്, മേശപ്പുറത്തു തല്ലിയലച്ചുകൊണ്ടു വച്ചു. അയാളിലും കണ്ടു ഒരു പരിഭ്രമവും വിഭ്രാന്തിയും.
' എന്തിനാ ഇപ്പൊ മംഗലശ്ശേരില് ? '.
അയാളുടെ ശബ്ദത്തിൽ വിറയലുണർന്നതും ഉണ്ണി കണ്ടു.
' ഞാൻ അങ്ങോട്ടു വന്നതാണ്. ബോംബെയിലായിരുന്നു. നാട്ടുമ്പുറത്തു ഇങ്ങനെയൊരു വീടുള്ളതായിട്ട് അച്ഛൻ പറഞ്ഞിട്ടുണ്ട്. എന്റെ തറവാടാണത്. '
ഉണ്ണിയുടെ തറപ്പിച്ചുള്ള മറുപടികേട്ട്, ശങ്കുണ്ണി യുടെ ശബ്ദം കട്ടുറുമ്പു കടിച്ചതുപോലെ കുറുകി.
'മംഗലശ്ശേരിയിലെ ആരാണ്..? '.
തുടരും....