തുടർക്കഥ:മംഗലശ്ശേരി.10ബിനു.R
തുടർക്കഥ:മംഗലശ്ശേരി.10ബിനു.R
-10
"എവിടെ..?? "
'ആ മുറിയിൽ എന്റെപുറകിൽ തറ തുടയ്ക്കുമ്പോൾ എന്റെ പുറകിൽ നിന്നിരുന്നു. '
ഇന്ദുവിൽ പരിഭ്രമത്തിന്റെ കിതപ്പ് അടങ്ങിയിരുന്നില്ല.
'നീ പേടിച്ചുപോയോ..? '
ഉണ്ണിയിലെ സ്നേഹം വാക്കുകളിലുണ്ടായിരുന്നു. ഇന്ദു പതിയേ എഴുന്നേറ്റു. മുഖം രണ്ടു കൈകൊണ്ടും തുടച്ചെടുത്തു. അഴിഞ്ഞുലഞ്ഞുകിടന്ന മുടി മാടിയൊതുക്കി കെട്ടിവച്ചു. പിന്നെ ഉണ്ണിയുടെ കയ്യും പിടിച്ചു നടന്നു.. പിറകേ ആകാംഷയോടെ രാധയും...
'വരൂ ഉണ്ണിയേട്ടാ '
ഇന്ദു തുടച്ചിരുന്ന മുറിയിൽ നനവുണങ്ങിയിരുന്നു. അവൾ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു...
'ഇതാ ഇവിടെ ഞാൻ തുടയ്ക്കുമ്പോഴാണ് കണ്ടത്.. ! എന്റെ പിറകിൽ മൂക്കത്ത് കയ്യും വച്ചു ചെറു ചിരിയോടെ... !
ഉണ്ണി നിറഞ്ഞ സ്നിക്ദ്ധഭാവത്തോടെ ഇന്ദുവിനെയും രാധയെയും മാറി മാറി നോക്കി ..പിന്നെ വാത്സല്യമോടെ വിളിച്ചു..
'വല്യമ്മേ.. !'.
പെട്ടെന്ന് നടന്നുപോകുന്നതുപോലെ പാദപതനം കേട്ടു, ചിലങ്കയുടെ ധ്വനി. അപ്പോൾ മൃദന്ഗത്തിന്റെ താളത്തിലുള്ള മേളം ഉയരുന്നുണ്ടായിരുന്നു... നടനത്തിന്റെ, ചിലങ്കയുടെ, നൂപുരധ്വനികളും.. !
ഒരു നിമിഷം ഉണ്ണി അത് കേട്ട് നിന്നിട്ട് മുകളിലെ വല്യച്ഛന്റെ മുറിയെ ലക്ഷ്യമാക്കി ഓടി.... പിറകേ ഇന്ദുവും രാധയും... അപ്പോഴും മൃദംഗത്തിന്റെ താളവും ചിലങ്കയുടെ ധ്വനിയും ലയിച്ചു ചേരുകയായിരുന്നു.
ഉണ്ണി നാദതലങ്ങളുണരുന്ന ആ മുറി അകത്തേക്ക് തള്ളിത്തുറന്നു... !.പെട്ടെന്ന് ശബ്ദം നിലച്ചു. വളരേ തികഞ്ഞ നിശ്ശബ്ദതക്കിടയിൽ.. തറയിൽ വിരിച്ചിട്ടിരുന്ന പുൽപ്പായയിൽ ഇരുന്ന ആ മൃദംഗത്തിൽ നാദത്തിന്റെ അവസാന സ്വനം നിലനിന്നിരുന്നു... !
സൂക്ഷിച്ചുനോക്കിയാൽ ആ പ്രകമ്പനവും നിലനിന്നിരുന്നു.. !
തറയിൽ ചിലങ്കകൾ വലിച്ചെറിയപ്പെട്ടതുപോലെ...!!
അല്ലെങ്കിൽ നൃത്തം ചെയ്തിരുന്നയാൾ നിലത്ത് ആ പ്രത്യേക ഭാവത്തിൽ ഇരിക്കുന്നതുപോലെ.. !
ആ ചിലങ്കകൾ കിടന്നിരുന്നു... !.
അതിൽ ഒരു നേരിയ ചലനവും ഉണ്ടായിരുന്നു... !
വാതിൽ അടച്ചു, മാളികയിൽ നിന്നും താഴേക്കിറങ്ങുമ്പോൾ, ഇന്ദു ചോദിച്ചു..
'ആത്മാക്കൾ എന്ന ഒന്നുണ്ടോ...ഉണ്ണിയേട്ടാ... !'
അയാൾ വളരേ നിസ്സംഗനായി തിരിച്ചു ചോദിച്ചു...
'ദൈവം എന്ന ഒന്നുണ്ടോ... !'.
.............
നാളെ ഇന്ദു മടങ്ങുകയാണ്. അവൾ തന്നോട് പറഞ്ഞിട്ടില്ല. അവളും കൂടിയുള്ളതുകൊണ്ട് രാധക്ക് മംഗലശ്ശേരി വൃത്തിയാക്കുന്നതിന് കമ്പനിയും, ഇന്ദുവിന് പട്ടണത്തിലെ കഥകൾ കേൾക്കാൻ ഒരു ശ്രോതാവിനെയും കിട്ടി. രണ്ടുപേരും വളരെ സന്തോഷത്തോടെ വല്യമ്മയുടെയും വല്യച്ചന്റെയും മുമ്പിലൂടെ പാറി നടന്നു.
കുട്ടൻ പറമ്പ് അടുക്കത്തോടെ ഒതുക്കത്തോടെ, നന്നാക്കി കൊണ്ടിരുന്നു. തെങ്ങിന്റെ തടമെല്ലാം കൊരിക്കഴിഞ്ഞു. മറ്റുകാടുകളും, പൊഴിഞ്ഞു കിടന്ന തെങ്ങോലകളുമെല്ലാം വെട്ടിയൊതുക്കി തെങ്ങിന്റെ ചുവട്ടിലാക്കി. മുറ്റം ചെത്തിയൊരുക്കിക്കഴിഞ്ഞു. നാളെ തെങ്ങുകയറാൻ ഒരാളെ കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ട്.
......... ഉണ്ണി താഴേക്കിറങ്ങി ചെന്നു. ഊണുമുറിയിൽ മുത്തച്ഛനും വിനയനും രാധയും, മംഗലശ്ശേരിയിലെ മാറ്റങ്ങളെക്കുറിച്ചും തന്റെ ശ്രമങ്ങളെക്കുറിച്ചും പറഞ്ഞിട്ട് തീരുന്നില്ലാത്തതുപോലെ. ഇന്ദുവിനെ അവിടെയെങ്ങും കണ്ടില്ല. ഒരു കസേര വലിച്ചിട്ടു. ഉണ്ണിയും ഇരുന്നു. രാധ പതുക്കെ എഴുന്നേറ്റു, പതുക്കെ പറഞ്ഞു, ഇന്ദു ചേച്ചിക്ക് നാളെ പോകുന്നതിന്റെ സങ്കടം. കരഞ്ഞിട്ട് കണ്ണുനീർ തോരാതെ, അടുക്കളയിൽ. ചോദിക്കുമ്പോൾ, കണ്ണിൽ പുക കയറിയെന്ന്... !!
അവളെ തിരഞ്ഞപ്പോൾ, അടുക്കളവശത്തു പുറത്ത് ആട്ടുകല്ലിനരികിൽ ആലോചനയിൽ. ചോദിച്ചപ്പോൾ, മറ്റൊരു ഉറപ്പിച്ച വരവിനായി പോയല്ലേ പറ്റൂ എന്ന് വേദാന്തം പറഞ്ഞു അവൾ. ഏങ്ങലടികൾ മിഴാവ് മുഴക്കിയിരുന്നു, അപ്പോൾ....
തുടരും...
