സുബ്രു
സുബ്രു
സുബ്രു ഒരു ഓർമ്മയാണ്...
തമാശകൾ ഉള്ളതും വിഷമങ്ങൾ ഉള്ളതുമായ ഓർമ...
ചില സമയങ്ങളിൽ ഒരു വേദനയും...
അച്ഛാച്ചന്റെ വാലിൽ തൂങ്ങി വീട്ടിലെ പറമ്പിൽ വെള്ളം തേവാനും വല്ലപ്പോഴും കിളക്കാനും ഞാനും കൂടാറുണ്ട്.
ശ്വാസം മുട്ടലിന്റെ അസ്കിത ഉള്ളതുകൊണ്ട് മിക്കവാറും വെള്ളം തിരിച്ചു വിടുക ചാലിൽ കൂടെ ചുമ്മാ വെള്ളത്തിന്റെ തണുപ്പ് കൊണ്ട് നടക്കുക.. കുളത്തിൽ നിന്നും വെള്ളമടിക്കുന്ന മോട്ടോറിലൂടെ വരുന്ന കുഞ്ഞു കുഞ്ഞു മീനുകളെ തെങ്ങിൻ തടത്തിലേക്കു വഴി തിരിച്ചു വിടുക.. തുടങ്ങി കൊച്ചു കൊച്ചു കാര്യങ്ങളുമായി ഞാൻ വിലസും...ആറ്റൻ ഐറ്റം വേറെ ആണ്... ("സംഘട്ടനം" ആ വാക്കിന്റെ അർത്ഥം മനസിലാക്കി തന്നതു അമ്മായിടെ മകൻ ഹോചിചേട്ടനാണ്). ഞാൻ ജാക്കിചാൻ ആവുകയും വാഴകൾ എന്റെ ശത്രുക്കൾ ആവുകയും ചെയ്യും... പിന്നെ മുഴുവൻ തീ പാറുന്ന സംഘട്ടനങ്ങളാണ്...നമുക്കു ഒരു കുഴപ്പവും പറ്റില്ല... വാഴകൾ ആരെയും തിരിച്ചു തല്ലാറില്ലല്ലോ...സംഗതി ജോർ...
അപ്പൊ പറഞ്ഞു വന്നത്; അച്ഛാച്ചന് എപ്പോഴും പുതിയ പുതിയ പണിക്കാരെ പറമ്പിൽ പണിയെടുക്കാൻ കിട്ടും...അങ്ങനെ ഉള്ള ഒരു ചൈനീസ് അവധിക്കാലത്താണ് ഞാൻ സുബ്രുവിനെ കാണുന്നത്...എന്തായാലും കൊള്ളാം... കുറച്ചു നാളുകൾക്കു ശേഷം ഒരു പണിക്കാരനെ കിട്ടിയല്ലോ...
സുബ്രുവിനെ ഞാൻ ശ്രദ്ധിച്ചത് അയാളുടെ വർത്തമാനം കേട്ടിട്ടാണ്... വിക്കില്ലേ? എന്നാൽ വിക്കുണ്ട്... വിക്കുണ്ടോ? എന്നാൽ വിക്കില്ല...ചില സമയങ്ങളിൽ സുബ്രു അങ്ങനെ ആണ്. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയും. അത് വിക്കല്ല... നമ്മൾ ഭക്ഷണം കൊടുക്കുന്നതാണ് സുബ്രുവിന്റെ വിശപ്പിന്റെ കണക്ക്... ഒരു പാത്രം കഞ്ഞിയാകാം... വെറും ഒരു ദോശയാകാം... അങ്ങനെ എന്തും ആകാം...
സുബ്രു ഉറക്കെ മാത്രമേ സംസാരിക്കാറുള്ളൂ... എന്നാൽ രാമേട്ടനോട് (അച്ഛാച്ചൻ) അങ്ങനെ അല്ല...പതുകെ മാത്രം... അവനു രാമേട്ടനെ കുറെ ഇഷ്ടമായിരുന്നു... പക്ഷെ പിന്നീടെപ്പോഴോ അവന്റെ ബുദ്ധിമണ്ഡലങ്ങൾക്കു അവന്റെ നൊസിനെ മറികടക്കാൻ കഴിയാതെ വന്നപ്പൊ സുബ്രു പിരിഞ്ഞു... പറമ്പിൽ വെച്ച് അവൻ അച്ചാച്ഛനോടു "സുബ്രു പോട്ടെ രാമേട്ടാ" എന്ന് പറയുമ്പോ ഈ പറയുന്ന ഭ്രാന്തൊന്നും ഞാൻ അവന്റെ മുഖത്തു കണ്ടില്ല... ഒരു പക്ഷെ അച്ചാച്ഛനും കണ്ടു കാണില്ല... ഇല്ലെങ്കിൽ അവന്റെ കൈയിൽ ചുരുട്ടിപിടിച്ച നോട്ടുകൾ ഉണ്ടാകുമായിരുന്നില്ലലോ...
INA മാമന്റെ കുളത്തിലേക്കു നോക്കിയിരിക്കുന്ന സുബ്രുവിനെയാണ് പിന്നെ എനിക്കോർമ്മ... ഒരിക്കൽ സൈക്കിൾ ചവിട്ടി വരുമ്പോ ദൂരെ നിന്ന് വരുന്ന സുബ്രുവിന്റെ പുറകെ കുറെ പിള്ളേര് ഓളിയിട്ടു... അന്നാണ് ഞാൻ സുബ്രുവിന്റെ ഭ്രാന്തു കാണുന്നത്... അവൻ ഓളിയിട്ടു കുറെ ദൂരം ഓടി... ഒരുപാടു വിഷമം തോന്നി അന്ന്... പിന്നീട് കുറെ നാളത്തേക്ക് സുബ്രുവിനെ കണ്ടിരുന്നില്ല...
അച്ഛാച്ചന്റെ മരണം - ഞാൻ ക്ലാസ്സിലായിരുന്നു. ഞാൻ വീടെത്തിയപ്പോഴേക്കും ആൾക്കാരെ കൊണ്ട് അവിടെ നിറഞ്ഞു കഴിഞ്ഞിരുന്നു. എല്ലാവരും ഉണ്ട്. ചടങ്ങുകൾ കഴിഞ്ഞു... ചിത കത്തുന്നുണ്ട്... കൃഷ്ണൻ ചേട്ടൻ (ഇന്നില്ല) ചിതക്ക് അടുത്ത് തന്നെ ഉണ്ട്... ചിതയുടെ അടുത്ത് പോയി കുറച്ചു നേരം നിന്നു... അച്ചാച്ഛനോട് എന്തൊക്കെയായോ പറയാൻ ബാക്കി ഉണ്ടായിരുന്ന പോലെ... അറിയില്ല...
കനലും പുകയും പരിചയമായപ്പോ ചുറ്റുപാടും നോക്കി... കൃഷ്ണൻ ചേട്ടൻ ഉറങ്ങുന്നു... ബാക്കി വേറെ ഏതൊക്കെയോ ചേട്ടന്മാരുണ്ട്... എല്ലാവരും ഉറക്കത്തിലാണ്... കുറച്ചു നീങ്ങി സുബ്രു ഇരിക്കുന്നുണ്ടായിരുന്നു... ഒരു വികാരവും ഇല്ലാതെ...
അടിയന്തിരത്തിന് ഭക്ഷണം വിളംബാൻ ഞാനും ഉണ്ടായിരുന്നു... സുബ്രു ഇരിക്കുന്ന പന്തിയിൽ ഞാനാണു വിളമ്പിയത്... "ഇക്കൊണോ... സുബ്രുന്... രണ്ടു പഴം പുഴുങ്ങിയത് കൂടി തരോ" ഞാനും സുബ്രുവും ആകെ സംസാരിച്ചത് ഇതാണ്... ഞാൻ കൊടുത്ത പഴം പൊതിഞ്ഞു എന്തൊക്കയോ പറഞ്ഞു സുബ്രു നടന്നു നീങ്ങി...
അറിയുന്ന പലരും ഇന്ന് ഇല്ല... നടന്നിരുന്ന നാട്ടു വഴികൾക്കിരുവശവും മതിലുകൾ നിറഞ്ഞു...
ഇനി വികസിക്കാൻ സ്ഥലമില്ലാതെ റോഡുകൾ പൊളിയാനും തുടങ്ങി... കാറിൽ എസിയുടെ തണുപ്പിൽ പാഞ്ഞു പോകുമ്പോൾ ഞാൻ സുബ്രുവിനെ കണ്ടു...
INA മാമന്റെ കുളത്തിലേക്കു നോക്കി സുബ്രു ഇരിപ്പുണ്ടായിരുന്നു...
മാറ്റമില്ലാതെ...
സുബ്രു...
