മംഗലശ്ശേരി. 11 ബിനുR
മംഗലശ്ശേരി. 11 ബിനുR
അദ്ധ്യായം - 11.
..............
മംഗലശ്ശേരിയിലെ മുകളിലത്തെ നിലയിൽ മട്ടുപ്പാവിൽ നിന്നും ഉണ്ണി പുറത്തേക്കു നോക്കി നിന്നു. മഴ കാറ്റത്തു ചാഞ്ചാടുന്നു. ഒരുക്കിയ തെങ്ങിന്റെ മടക്കുകൾക്കിടയിലൂടെ മഴവെള്ളം ധാരമുറിയാതെ താഴേക്ക് പതിക്കുന്നു. തന്റെ മനസ്സിലും തുടികൊട്ടുന്നത് അയാൾ അറിഞ്ഞു അത് സന്തോഷത്തിന്റെ പെരുമ്പറ നാദത്തിനു തുല്യമായിരുന്നു.
ഈ മഴ മംഗലശ്ശേരിയിലെ മണ്ണിനൊരു കുളിരുണ്ടാകും. അകത്തെ മുറിയിൽ മഴക്ക് അകമ്പടി എന്നപോലെ നേർത്ത നിസ്വനമായി വേണുനാദം മുഴങ്ങുന്നു. ഉണ്ണി അറിയാതെ താളമിട്ടു. ഒരു ഗാനം മനസ്സിൽ നിന്നുരുണ്ടു പുറത്തേക്കു വന്നു. അതൊരു കനവായിരുന്നു. അതിൽ ഇന്ദുവും ഉണ്ടായിരുന്നു.
അവൾ പോയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ടൗണിൽ നിന്നും വിനയൻ മടങ്ങി വരുന്നത് കണ്ടു. കുടയുണ്ടെങ്കിലും ചാഞ്ചാടിയാടുന്ന മഴയിൽ ആകെ നനഞ്ഞൊട്ടി. ഉണ്ണി താഴേക്കിറങ്ങി, ഉമ്മറത്തുപോയി നിന്നു. വന്നു കയറിയ വിനയൻ പറഞ്ഞു,
' നല്ല മഴ, ഉണ്ണിക്ക് ഒരു കത്തുണ്ട്. ഇന്ദുവിന്റെ എന്നുകരുതി, ഞാൻ അകത്തുകൂടി നോക്കിയപ്പോൾ, അമ്മയുടേതാണ്.'
ഒരു കള്ളചിരി, അവന്റെ മുഖത്തുകൂടി ഒളി മങ്ങി പോയത് ഉണ്ണി കണ്ടുപിടിച്ചു. ഉണ്ണി പറഞ്ഞു,
'ഞാൻ ഇന്ദുവിനെ കണ്ടിട്ട് അഞ്ചോ ആറോ കൊല്ലമേ ആയിട്ടുള്ളു. തിരക്കുള്ള നഗരത്തിലാണ് ഞാനവളെ കണ്ടെത്തിയത്. നഗരത്തിന്റെ ബഹളത്തിനിടയിൽ ചുരുണ്ട മുടിയിഴകൾ കാത്തു സൂക്ഷിക്കുന്ന പെൺകുട്ടി. പല കാണലുകൾക്കൊടുവിൽ, അവൾ എന്റെ കോളേജിൽ ജൂനിയർ എന്നു ഞാൻ കണ്ടെത്തി. ഒരിക്കൽ മിനിയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത്, മിനിയുടെ കൂട്ടുകാരിയെന്ന്. ആരും അറിയാതെ കടന്നുപോയ ഞങ്ങളുടെ പരിചയം കണ്ടുപിടിച്ചതു അമ്മയാണ്. അമ്മ അച്ഛനോടെപ്പോഴെങ്കിലും പറഞ്ഞു കാണും. ഒരിക്കൽ അച്ഛൻ വിളിച്ചു പറഞ്ഞു,
'സമയമാവുമ്പോൾ ഞങ്ങൾ ആലോചിക്കാം.'
'അതിൽക്കൂടുതൽ ഒരു നല്ല മറുപടി കിട്ടാനില്ലായിരുന്നു. പക്ഷെ , ഒരുകാര്യമുണ്ട് വിനയാ, ഞങ്ങൾ ഇതുവരേക്കും പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. അവൾക്ക്, നാട്ടിൽ ഒരമ്മൂമ്മ മാത്രമേയുള്ളൂ. ഒരു കൂടപ്പിറപ്പുമില്ല. അച്ഛൻ ഒരു കമ്പനിയിലെ സാധാരണ ഗുമസ്തൻ. '
എഴുത്ത് പൊട്ടിച്ചു വായിച്ചു. ഇന്ദുവിനെ കുറിച്ചൊരു വാചകവും കത്തിലെങ്ങുമില്ല, എന്നിട്ടും ആ വരികളിൽ മുഴുവനും ഇന്ദുവുണ്ട്. പിന്നെ ഒരുപദേശവും, മുറ്റത്തു തുളസിത്തറ കെട്ടണം. തുളസിത്തറയിൽ ദിവസവും വിളക്ക് വയ്ക്കണം. താൻ അറിയാതെ ചിരിച്ചുപോയി. മുറ്റത്തേക്ക് നോക്കി. പുതിയ തുളസിത്തറയിൽ, ചെറിയ കൃഷ്ണതുളസി തലയാട്ടാനാവാതെ മഴനഞ്ഞു കൂമ്പി നിൽക്കുന്നു.
വിനയന്റെ ശബ്ദം കേട്ടപ്പോഴാണ്, അവൻ ഇവിടെ ഉണ്ടെന്നത് ഓർമവന്നത്. അകത്തുനിന്നും കടന്നുവന്ന അവൻ പറഞ്ഞു,
'എല്ലാ മുറിയിലും കുന്തിരിക്കം പുകയ്ക്കണം. പഴയ മണം മാറട്ടെ. പുതിയ വയറിംഗ് ചെയ്യിക്കണം. കാവിന്റെ അവിടുന്ന് ലൈൻ വലിക്കാം. രണ്ടോ മൂന്നോ പോസ്റ്റ് മതിയാകും. നാളെ തന്നെ ഇലക്ടിസിറ്റി ഓഫീസിൽ പോയി ആപ്ലിക്കേഷൻ കൊടുക്കണം.'
മഴ ചെറിയ കാറ്റത്തു ആടിയുലഞ്ഞു കടന്നുപോയി. തുളസിച്ചെടി കാറ്റത്തു തല കുടഞ്ഞു എഴുന്നേറ്റു.
'എല്ലാമുറികളിലും വയറിങ്ങും, കറണ്ടും വരട്ടെ, പക്ഷേ എല്ലാമുറികളുടെയും നാലുമൂലക്കും തൂക്കുവിളക്കിടണം. അത്യാവശ്യം മാത്രം കരണ്ടുപയോഗിക്കാം. പിന്നെ ഇവിടെ ഞാൻ മാത്രമല്ലല്ലോ, വല്യമ്മയും വല്യച്ഛനുമുണ്ട്. അവർക്കിഷ്ടം വിളക്കാവും. '
'മഴ തോർന്നല്ലോ ഉണ്ണീ, നമുക്കിറങ്ങിയാലോ. '
വിനയന്റെ വാക്കുകൾ കേട്ടാലോ എന്നു നിരീച്ചു. തിരിഞ്ഞുനോക്കിയപ്പോൾ ഗോവണിപ്പടികൾ ഞെരിഞ്ഞു താഴേക്കമരുന്നു മുകളിലും താഴെയും, രണ്ടുപേർ ഇറങ്ങി വരുന്നതുപോലെ സ്പഷ്ടമായ ഗോവണിയുടെ ഞരക്കം.!
ഉണ്ണി വിനയനെ അതു കാണിച്ചുകൊടുത്തു. ! വിനയൻ അതുകണ്ടു പകച്ചു നിന്നുപോയ്.. !ഞങ്ങൾ പരസ്പരം അമ്പരന്ന് പുഞ്ചിരിച്ചു നിന്നു. പിന്നെ, വിനയനോട് പതുക്കെ പറഞ്ഞു,
'
ഇന്ന് സന്ധ്യക്ക് നമുക്കിവിടെ വരണം, തുളസിത്തറയിൽ വിളക്കുകത്തിക്കണം, അകത്തെ തൂക്കുവിളക്കുകൾ എല്ലാം കത്തിക്കണം, എല്ലാമുറികളിലും. എനിക്കത് നോക്കിനിൽക്കണം, പിച്ചവച്ച നാളുകളിലെ ഓർമ്മകൾ ചുഴികുത്തി ഉണർത്തണം. '
' വിനയാ, ടൗണിലോളം പോയി എല്ലാം വാങ്ങി വരണം. ഇന്ന് വൈകുന്നേരം കാവിൽ ചുറ്റമ്പലത്തിൽ വിളക്കുകൾ കത്തിച്ചുള്ള ദീപാരാധന നടത്തണം.'
വിനയന്റെ ആഹ്ളാദം ഉണ്ണിയുടെ പുറത്ത് തപ്പാളിക്കലായി മാറി. വാതിൽ പൂട്ടി പുറത്തിറങ്ങുമ്പോഴും മഴ നൂലുപോലെ.
ടൗണിൽ നിന്നും മടങ്ങിവരുമ്പോൾ വിനയൻ പറഞ്ഞു,
'ഉണ്ണി തനി കൃഷിക്കാരനായിരിക്കുന്നു. രാവിലെ തോളത്തു തൂമ്പയും വച്ചുകൊണ്ടുള്ള പോക്കുകണ്ടാൽ പാരമ്പര്യമായി കൃഷിചെയ്യുന്നയാൾ എന്നെ തോന്നൂ. '
സന്ധ്യക്ക് അമ്പലത്തിൽ വിളക്ക് വച്ചുകഴിഞ്ഞു തിരിയുമ്പോൾ വിനയനാണ് ഞങ്ങൾക്കത് കാണിച്ചു തന്നത്. ഞങ്ങളെന്നാൽ രാധയും മുത്തച്ചനും വിനയന്റെ അമ്മയും, കുട്ടനും ചില നാട്ടുകാരും, അത്ഭുതങ്ങളുടെ കേളികൊട്ടലുകൾ മംഗലശ്ശേരിയിൽ തുടരുകയാണ്..!!!. മംഗലശ്ശേരിയുടെ മട്ടുപ്പാവിലും മറ്റും ചിരാതുകൾ കത്തി ജ്വലിക്കുന്നു...!!!! ചെറിയ കാറ്റിൽ ചെറുതായി ആടിയുലഞ്.. !!
ഞാനും വിനയനും കുട്ടനും കൂടി തിരക്കിട്ട് മംഗലശ്ശേരിയിലേക്ക് നടന്നു. രാധയും അമ്മയും മുത്തച്ഛനും പിറകെയും.
മുറ്റത്തു തുളസിത്തറയിലും വിളക്ക് കത്തുന്നു. തുളസിത്തറയിൽ സർവ്വ ഈശ്വരന്മാരെയും തൊഴുതു പ്രാർത്ഥിച്ചു. പിന്നെ, തിരിഞ്ഞ് പൂമുഖ വാതിൽ തുറന്നപ്പോൾ കണ്ടത്, അകം നിറയെ പ്രകാശം പൂരിതം, എല്ലാ വിളക്കുകളും നിറയെ എണ്ണയുമായി അഞ്ചു തിരിയുമായി, വാതിലിലൂടെ വന്ന കാറ്റിൽ ആടി തിരിഞ്ഞ് സന്തോഷത്തോടെ... !!!
വിനയനുമായി ചായക്കടയിൽ പോയി മടങ്ങിവരുമ്പോൾ നാട്ടിലെ പണിയെടുക്കുന്ന പെണ്ണുങ്ങൾ ചോദിച്ചു,
'മംഗലശ്ശേരിയിലെ പാടത്തു ഈ കൊല്ലം കൃഷിയിറക്കുമെന്ന് കുട്ടൻ പറഞ്ഞു. ഞങ്ങളും വരട്ടെ.'
ഉണ്ണി പറഞ്ഞു,
'ആവട്ടെ, മംഗലശ്ശേരിയിൽ ഇനിയെല്ലാവരും ഒത്തുകൂടണം. പാടം ഒരുക്കണം പറമ്പൊരുക്കണം, നടുതലകൾ നടണം. '.
വഴിയിൽ ഒപ്പം കൂടിയ കുട്ടൻ പറഞ്ഞു,
'ശങ്കുണ്ണിയുടെ വീട്ടിൽ ചാണകമുണ്ട്. അത് വാങ്ങിയാൽ തെങ്ങിന്റെ ചുവട്ടിൽ നാല് പാട്ട വരെയിട്ടാൽ അടുത്ത വർഷം നമ്മുക്ക് തേങ്ങാകൊണ്ട് വെളിച്ചെണ്ണയട്ടാം. നമ്മുടെ ചിലവുകഴിഞ്ഞാൽ, പുറത്തുകൊടുക്കാനും ഉണ്ടാകും. പണിക്കാരുടെ കൂലിയിനത്തിൽ അത് ലാഭിക്കാം. വര്ഷങ്ങളായി കൃഷികളൊന്നും ഇല്ലാതെ തരിശായി കിടന്ന പറമ്പിൽ നടുതലകളിൽ നിന്നും നന്നായി മുതൽ കൂട്ടാം. '
നാട്ടിൽ ഇപ്പോൾ ഉണ്ണിയെ എല്ലാവരും അറിയും. നാട്ടിലെ അത്ഭുതങ്ങളുടെ വിള നിലമായിരുന്ന മംഗലശ്ശേരിയെ, ഭയപ്പാടില്ലാതെ എത്തിച്ചേരാൻ പറ്റിയ ഒരിടമാക്കിയവൻ.
-തുടരും....