നിഷ്വി (കുഞ്ഞുകഥ )
നിഷ്വി (കുഞ്ഞുകഥ )
മനസ്സിലെ ചിന്തകളാകുന്ന കുഞ്ഞു മേഘങ്ങൾക്കിന്ന് ഒത്തിരി ചന്തമുള്ള പോലെ തോന്നി നിഷ്വിക്ക്. ഹാരപ്പൻ സംസ്കാരത്തേക്കാൾ പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ചരിത്രാവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള ഹരിയാണയിലെ കോഹ്‌റ കോട്ടിൽ ഇന്നലെ അമ്മയുടെ കൂടെ പോയപ്പോൾ കിട്ടിയ സന്തോഷം, അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഇന്നമ്മയുടെ കൂടെ ഗുഡ്ഗാവ് ജില്ലയിലെ സുൽത്താൻപൂർ ദേശീയോദ്യാനത്തിൽ പോവണം.1989 ഇൽ നിലവിൽ വന്ന ഈ ഉദ്യാനത്തെ 1972 ഇൽ ഒരു പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിരുന്നു. എത്ര വിവിധയിനം ദേശാടനകിളികളുണ്ടാകും അവിടെ!!... അമ്മയുടെ കൂടെ ഹരിയാണയിൽ വന്നതിന് ശേഷം ഇങ്ങനെ എത്രയെത്ര നല്ല വിശേഷങ്ങൾ!!!. പക്ഷെ ഇവിടെ കുരുക്ഷേത്രത്തിൽ നടന്നുവെന്നു പറയപ്പെടുന്ന മഹാഭാരതയുദ്ധം പോലെ എന്നും അച്ഛനുമമ്മയും തമ്മിൽ ഫോണിലൂടെ നടത്തുന്ന യുദ്ധം, അതാണ് നിഷ്വിയെ തളർത്തുന്നത്...!!
അവളെ ചിന്തകളുടെ ലോകത്തു നിന്നും തിരിച്ചു കൊണ്ടു വന്നത് അമ്മയുടെ ഫോണിന്റെ ശബ്ദമാണ്...
"ഇല്ലാ... ഞാൻ എന്റെ തീരുമാനം മാറ്റില്ല... ഇനിയിപ്പോ നിങ്ങൾ എന്നെ ഉപേക്ഷിച്ചാലും എനിക്ക് കുഴപ്പമില്ല..."
അമ്മയുടെ വാക്കുകളിൽ നിന്നും മറു തലയ്ക്കൽ അച്ഛനാണെന്ന് നിഷ്വി ഊഹിച്ചു... ഒറ്റയ്ക്ക് പോരാടുന്ന അമ്മയ്ക്ക് കൂട്ടായി നിൽക്കാൻ അവൾ കൊതിച്ചു... ഒന്ന് മുന്നോട്ടാഞ്ഞു...ആ നിമിഷം അമ്മ ഉറക്കെ കരഞ്ഞു, താഴെ ഇരുന്നു... മുത്തശ്ശനും അമ്മമ്മയും കൂടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോയി...
അച്ഛന്റെ ശബ്ദം കാതുകളിൽ പതിഞ്ഞപ്പോൾ മുത്തശ്ശിയുടെ മടിയിൽ കിടന്നിരുന്ന നിഷ്വി മെല്ലെ കണ്ണുകൾ തുറന്നു...
"നിയമവിരുദ്ധമെന്നറിഞ്ഞിട്ടും ലിംഗപരിശോധന നടത്തിയതും, പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഇല്ലാതാക്കാൻ പറഞ്ഞതും, നീ എതിർത്തപ്പോൾ നിന്നെ ഇവിടെ ഹരിയാണയിലുള്ള നിന്റെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചതും ഒക്കെ എന്റെ തെറ്റെന്ന് ഞാൻ മനസിലാക്കുന്നു... എന്നോട് നീ ക്ഷമിക്കണം... നമ്മുടെ നിഷ്വി ഈ ലോകത്തേക്ക് വന്ന ഈ ദിവസം നമുക്ക് ഒന്നിച്ചാഘോഷിക്കാം... പെൺകുഞ്ഞുങ്ങൾ വീടിന്റെ വിളക്ക് തന്നെയാണ്.,. ഞാൻ തിരിച്ചറിയുന്നു....!"
അമ്മയുടെ വയറ്റിൽ കിടന്നു കൊണ്ട് കണ്ടും കേട്ടും പരിചയമുള്ള ലോകത്തെ, അച്ഛന്റെ കയ്യിലിരുന്ന് കുഞ്ഞു മിഴികൾ തുറന്ന് നോക്കി കാണുമ്പോൾ നിഷ്വിയുടെ മനസ്സിൽ മനോഹരമായൊരു സന്തോഷപൂമഴ പെയ്തു...!!