മംഗലശ്ശേരി.13
മംഗലശ്ശേരി.13
തുടർക്കഥ :- മംഗലശ്ശേരി.
രചന :- ബിനു. ആർ.
- 13.
പുലർച്ചേ മംഗലശേരിയിൽ നിന്നു കേട്ട വീണാനാദത്തിൽ സന്തോഷത്തിന്റെ നിറച്ചിലമ്പൊലി കേട്ടപ്പോൾ ഉണ്ണി എഴുന്നേറ്റു. താഴെ അടുക്കളയിൽ അമ്മമാരുടെ ചിരിയുടെ പൊരുളുകൾ തേടി അയാൾ താഴേക്കിറങ്ങി.
അമ്മമാർ പ്രഭാതഭക്ഷണത്തിന്റെ കോപ്പുകൾ കൂട്ടുന്നതിനിടയിലെ സരസസംഭാഷണവും കേട്ട് ഉണ്ണി വാതിൽപ്പടിയിൽ സന്തോഷചിത്തനായ് നിന്നു. എന്തൊക്കെയോ ചെയ്യുന്നതിനിടയിൽ തിരിയുമ്പോൾ അമ്മ അയാളെ കണ്ടു.
'- ങ് നീ എഴുന്നേറ്റോ, ആ ഗാനം നീ കേട്ടോ !. '
'-ഉവ്വ്. '
അയാൾ സന്തുഷ്ടനായി തുടർന്നു..
'-- ഓരോ ദിവസവും പല പല രാഗങ്ങളിൽ, വല്യച്ഛന്റേയും വല്യമ്മയുടെയും സന്തോഷത്തിന്റെ പെരുംചോചൊല്ലുകൾ... '
അമ്മയുടെ കൈയിൽ നിന്നും കട്ടൻ വാങ്ങി മൊത്തി ഊതിക്കുടിച്ചുകൊണ്ട് അയാൾ ഉമ്മറത്തേക്ക് പോന്നു.
തീൻമേശയിലെ കൊടുങ്കാറ്റിനൊടുവിൽ അയാൾ പുറത്തേക്ക് ഇറങ്ങുമ്പോൾ കുട്ടൻ വരാന്തയിൽ ഇരിക്കുന്നു. ഉണ്ണിയെ കണ്ടപ്പോൾ അയാൾ പറഞ്ഞു.
'--തേങ്ങയിടാൻ ഒരാൾ വരും. കുഞ്ഞൻ. '
അയാളാണത്രെ ഈ നാട്ടിലെ തേങ്ങയിടലുകാരൻ. മംഗലശ്ശേരിയിലേക്ക് നടക്കുമ്പോൾ, അച്ഛനും മുത്തച്ഛനും ഒപ്പം കൂടി. അച്ഛൻ ഉണ്ണിയോടായി പറഞ്ഞു..
'-- ഉണ്ണീ, വർഷങ്ങളായി, കാൽപ്പെരുമാറ്റം ഇല്ലാതിരുന്ന വീടാണ്.. നീ പറയുന്ന അവിടെയുള്ളവർ, ശങ്കരേട്ടനാണെങ്കിൽ പോലും, അത് ഒരാത്മാവാണ്.. ഗതികിട്ടാതെ അലയുന്നവർ... അവിടെ മനുഷ്യവാസം വരുമ്പോൾ.. ഇഷ്ടങ്ങളെല്ലാം ഒരിക്കൽ അനിഷ്ടങ്ങളാകുമ്പോൾ.. അവർ ദുഷ്ടാത്മാക്കളായി മാറും. അതുകൊണ്ട്.... '
ഉണ്ണി ആ വാക്കുകളിലെ അസഹിഷ്ണുത കണ്ണുകളിൽ ഉരുണ്ടു കൂടുന്ന ഭീതിയും തിരഞ്ഞു കണ്ടെത്തി... ഇവിടെ വന്ന സമയത്തൊരിക്കൽ, വിനയന്റെ മുത്തശ്ശൻ പറഞ്ഞ ഒരു സംഭവം ഉണ്ണിയുടെ ചിന്തകളിൽ ഒരു മന്ദ മരുതനായി വീശിത്തണുപ്പിച്ചു കടന്നുപോയി.
അച്ഛൻ ബോംബെയിലേക്ക് ഞങ്ങളെയും കൊണ്ടുപോയത്, വല്യച്ഛനേയും വല്യമ്മയേയും ഏറെ ദുഖിപ്പിച്ചിരുന്നു. അതിന് കാരണം, അച്ഛന് ജോലികിട്ടിയതിന് ശേഷം, അച്ഛൻ വല്യച്ചനോട് ഈ വസ്തുവിറ്റു, നഗരത്തിൽ താമസിക്കുന്ന കാര്യം സൂചിപ്പിച്ചു. അച്ഛന് എന്തോ ഗ്രാമത്തിനോട് തീരെ താത്പര്യമില്ലായിരുന്നു എന്നത്, അച്ഛന്റെ തന്നെ പല വർത്തമാനങ്ങളിൽ നിന്നും തോന്നിയിരുന്നു.
നഗരത്തിനോളം സൗകര്യങ്ങൾ, ഗ്രാമത്തിലെ ചില ജനങ്ങളുടെ അസന്തുഷ്ടികൾ, നഗരത്തിലെ ജനങ്ങളുടെ മറ്റുള്ളവരോടുള്ള മനോഭാവങ്ങൾ ഇല്ലായ്മ ഇതൊക്കെ അച്ഛനെ വളരേ സ്വാധീനിച്ചിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഗ്രാമങ്ങളിലെ ജനങ്ങളുടെ അയൽവാസികളോടുള്ള അടുപ്പവും എല്ലാ കാര്യങ്ങളിലും സ്വന്തം കാര്യങ്ങൾ പോലുള്ള ഇടപെടലുകളും , അഭിപ്രായം പറച്ചിലുകളും ഇവയൊന്നും അച്ഛന് തീരെ ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെയാവണം ഇതെല്ലാം വിറ്റുപെറുക്കി, നഗരത്തിലേക്ക് പറിച്ചു നേടണമെന്ന് അച്ഛന് തോന്നിയതും.
പക്ഷേ, വല്യച്ഛൻ സമ്മതിച്ചതേയില്ല. കുട്ടികളില്ലാതിരുന്ന അവർക്ക് കുട്ടികളെപ്പോലെയായിരുന്നു ഈ തൊടികളിലെ എല്ലാ വൃക്ഷങ്ങളും സസ്യലതാദികളും മണ്ണും. മുത്തച്ഛൻ മരിക്കുമ്പോൾ വെറും പതിനഞ്ചു വയസ്സ് മാത്രമായിരുന്ന അച്ഛനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ചു വളർത്തി. അന്ന് വല്യച്ഛൻ ചെറുതുരുത്തിയിൽ കലാമണ്ഡലത്തിൽ പഠിക്കുന്ന സമയം. അവിടെ തന്നെ പഠിക്കുന്ന വല്യമ്മയെ വല്യച്ഛ്ന് വളരേ ഇഷ്ടമായിരുന്നു.
അച്ഛൻ പഠിക്കുന്ന സമയത്തായിരുന്നു വല്യച്ഛന്റെ വിവാഹം. മുത്തശ്ശന്റെ മരണത്തോടെ, പറമ്പിലെ കൃഷിയും മറ്റുകാര്യങ്ങളും വല്യച്ഛൻ ആയിരുന്നു നോക്കി നടത്തിയിരുന്നത്. അച്ഛന്റെ പഠനം കഴിഞ്ഞപ്പോൾ, നല്ലനിലയിൽ അച്ഛന്റെ വിവാഹവും നടന്നു. തന്റെ നാലരവയസ്സുവരെ ഇവിടെത്തന്നെയായിരുന്നു താമസവും.
അങ്ങിനെ ഇരിക്കവേ ആണ്. അച്ഛൻ വസ്തു വിൽക്കുന്ന കാര്യം സംസാരിച്ചത്. വല്യച്ചന് അത് ഒരിക്കലും അംഗീകരിക്കാനായില്ല. അതിനെ കുറിച്ചുള്ള തർക്കം വളർന്നു.
ഒരിക്കൽ ദേഷ്യപ്പെട്ട് അച്ഛൻ ഞങ്ങളെയും കൊണ്ട് അച്ഛന്റെ ജോലിസ്ഥലമായ മുബൈയിലേക്ക് പോയി. കുറേ ദിവസങ്ങൾ അവർ മറ്റുള്ളവരോട് സംവദിക്കാൻ മടിച്ചു വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി.
അങ്ങിനെയൊരിക്കൽ, വീണ്ടും അച്ഛൻ വന്നു. വല്യച്ഛനുമായി വീണ്ടും അലോസരങ്ങളുണ്ടായി. അന്ന്, അച്ഛൻ മടങ്ങിപ്പോയതിനു ശേഷം വൈകിട്ട് വല്യച്ഛൻ വിനയന്റെ മുത്തശ്ചനെ കാണാൻ ചെന്നു. സങ്കടങ്ങളുടെ മാറാപ്പ് അവിടെ അഴിച്ചു വച്ചു,അച്ഛന് പാതിഭാഗം വേണമത്രേ. കൊടുക്കാമെന്നു സമ്മതിച്ചെങ്കിലും, തറവാട് തന്നെ വേണമെന്ന കടുംപിടുത്തമായിരുന്നു. അത് അച്ഛന് തന്നെ വേണമെന്ന് പറഞ്ഞുവത്രേ.. ആ സങ്കടം സഹിക്കാനാവാതെയാണ് വല്യച്ഛൻ അവിടെ നിന്ന് മടങ്ങിപ്പോയത്.
പിന്നീട് രണ്ടു ദിവസങ്ങൾക്കു ശേഷം, അവിടെ മുറ്റം അടിക്കുന്ന സ്ത്രീ തിക്കി തിരക്കി വീട്ടിൽ വന്നു പറഞ്ഞു..
രണ്ടുദിവസമായി പുറത്തേക്ക് കണ്ടിട്ട്...
ഉള്ളിൽ നിന്ന് ഒരു വല്ലാത്ത മണം...
വിനയന്റെ മുത്തശ്ചൻ ആരെയൊക്കെയോ വിളിച്ചുകൂട്ടി അവിടെ ചെന്നു. വാതിൽ അകത്തു നിന്നും തഴുതിട്ടിരുന്നില്ല. വാതിൽ തുറന്ന്, തിരഞ്ഞു കിടപ്പുമുറിയിൽ ചെന്നപ്പോൾ അവർ രണ്ടുപേരും ശാന്തമായി ഉറങ്ങുന്നതുപോലെ... പക്ഷേ പകുതിതുറന്ന വായിലൂടെ.... അപ്പോൾ അവിടെ മരണത്തിന്റെ ഗന്ധം തത്തിക്കളിച്ചിരുന്നു..