"മലയാളമാസം -ചിങ്ങം ഒന്ന്"
"മലയാളമാസം -ചിങ്ങം ഒന്ന്"
മലയാള മാസം ഒന്നാം തീയതികളിൽ രാവിലെ ആദ്യം വീട്ടിൽ കയറി വരുന്നവർ ഐശ്വര്യം കൊണ്ടുവരും എന്ന് ശ്രീമതി ഇന്ദിരാദേവി വിശ്വസിച്ചിരുന്നു.
പ്രത്യേകിച്ചും കേരളത്തിൻടെ വടക്കൻ ജില്ലകളെ അപേക്ഷിച്ചു തെക്കോട്ടു വരുമ്പോൾ ഇത്തരത്തിലുള്ള ചില മണ്ടൻ വിശ്വാസങ്ങൾക്ക് വിശ്വരൂപം പ്രാപിച്ചു വരുന്നതായി കാണപ്പെടാറുണ്ട്. വടക്കുനിന്നും കുടിയേറിപ്പാർത്ത ശ്രീമതിയെ തെക്കരുടെ ശൈലികൾ ഇത്രയധികം സ്വാധീനിച്ച വിവരം എന്തുകൊണ്ടോ വീട്ടുകാരും അധികം ശ്രദ്ധിക്കാതെ പോയി അതോ അശ്രദ്ധമായ അംഗീകാരം ആയിരുന്നോ എന്നും അറിയില്ല.
അന്നൊരു ബുധനാഴ്ച ആയിരുന്നു. റെസിഡൻഷ്യൽ അസോസിയേഷൻ മെമ്പറുടെ മോൾടെ വിവാഹമാണ് നാളെ കഴിഞ്ഞാൽ ...
വീടിന്ടെ ഗേറ്റ് കടന്നു നോക്കിയാൽ കാണാം അകലെ ഷാമിയാനയുടെ വർണ്ണപടർപ്പ്. രാത്രി സൽക്കാരത്തിനും വിരുന്നിനും ഒക്കെ ഉള്ള ചിട്ടവട്ടങ്ങളുടെ മേളം കേൾക്കാം ദൂരെ നിന്നും.
വൈകുന്നേരത്തെ ചായകുടി ഒക്കെ കഴിഞ്ഞു ഉണ്ണിസാറും ശ്രീമതിയും ഗേറ്റിനരികെ നേരമ്പോക്ക് പറഞ്ഞു നിൽപ്പാണ്. ഗീത ടീച്ചറും മുകുന്ദൻ മാഷും ഒക്കെ വൈകുംനേരത്തെ നടത്തത്തിനായി പോകുന്നത് നോക്കി ഇന്ന് തങ്ങൾ ഇല്ലെന്ന ആംഗ്യം കാണിച്ചു. ത്രിസന്ധ്യക്കു വിളക്ക് വെച്ചിട്ടു അങ്ങോട്ട് പോണം- കല്യാണ വീട്ടിൽ. അതിനിടയ്ക്കാണ് വിമലചേച്ചി ആ വഴി വന്നത്… എന്നാൽ നിങ്ങൾ വർത്തമാനം പറഞ്ഞിരിക്ക് ഞാൻ പോയി കല്യാണവീട്ടിൽ ഒരുക്കങ്ങൾ എന്തൊക്കെ ആയിന്നു നോക്കീട്ടു വരാം ഉണ്ണിസാർ പരോക്ഷമായി ശ്രീമതിയോടു അനുവാദം ചോദിച്ചു. അതാ നല്ലതു കുറച്ചു കഴിഞ്ഞാൽ ഇതുവരെ ഇല്ലാതിരുന്ന ബന്ധക്കാരുടെ തള്ളിക്കയറ്റമായിരിക്കും മൂന്നാളും ഊറിച്ചിരിച്ചു.
പത്തു ഇരുപത്തഞ്ചു വർഷത്തെ വിവാഹവാർഷികം ആഘോഷിച്ചിട്ടും ഇപ്പഴും പുതുമോടി മാറിയിട്ടില്ല എന്ന് പലരും കളിയാക്കിയും അടക്കം പറഞ്ഞും നടക്കുന്നത് രണ്ടാൾക്കും അറിയാം അതവർ വാനോളം ആസ്വദിച്ചു പോന്നു.
അനുവദിച്ചു കൊടുത്തു സമയം കഴിഞ്ഞിട്ടും ഉണ്ണി സാറിനെ കാണാതെ വന്നതോടെ ശ്രീമതി ഒന്ന് രണ്ടു വട്ടം ഫോൺ വിളിച്ചു - പക്ഷെ എടുത്തില്ല വേണോ അരിശം കയറാൻ. പിന്നെ പായാരം തുടങ്ങി- ഇങ്ങു വരട്ടെ- എവിടേലും പോയാൽ പിന്നെ കയർ ഊരിയ മട്ടാണ്- ഞാൻ എത്ര കഷ്ട്ടപെട്ടാ ഈ നിലയിൽ നിങ്ങടെ അച്ഛനെ ആക്കിയത് എന്നറിയാമോ..സ്ഥിരം പല്ലവി തുടങ്ങിയല്ലോ എന്ന് അർത്ഥത്തിൽ മക്കളായ പാറുവും കാർത്തിയും ഉള്ളിൽ ചിരിച്ചു. പുറത്തു ചിരി കാണിച്ചാൽ വഴക്കു ഉറപ്പാ ...ഒന്നൂടെ വിളിച്ചു നോക്ക് 'അമ്മ. പാറുവിന്റെ ഉപദേശം ഇഷ്ടമായില്ലെങ്കിലും ശ്രീമതി വീണ്ടും വിളിച്ചു. വേറെ ആരോ ഫോൺ എടുത്തു ...ഉണ്ണിസാർ അകത്താണ് ICU ലു അഡ്മിറ്റ് ആണ്. എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചുപോയി അവർ.
കാത്തിരിപ്പു ...ICUനു വെളിയിലെ കാത്തിരിപ്പു. അകത്തു എന്താണ് എന്നറിയാതെ പ്രിയതമൻടെ ഉപബോധമനസു എപ്പോൾ തന്നെ തിരിച്ചറിയും എന്നുള്ള വെമ്പൽ.
ഡ്യൂട്ടി നേഴ്സ് പരിഗണന കൊടുത്ത കാരണം ഇടക്ക് ഇടക്ക് കാണാൻ കഴിഞ്ഞു. രാത്രി കൂട്ടിരുപ്പു അനുവദിക്കില്ല എന്നിരുന്നാലും ക്രിട്ടിക്കൽ ആയതിനാൽ ഇടനാഴിയിലെ തടി ബെഞ്ചിൽ നനഞ്ഞു കുതിർന്ന സാരിതലപ്പ് മൂടി അവർ ഇരുന്നു.
രാവിലെ ഫ്ലാസ്കും ആയി മുന്നിൽ നിൽക്കുന്ന വിനോദിനെ കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു തുളുമ്പി. “ചേച്ചി സാർ ബെറ്റർ ആണ് എന്ന് സിസ്റ്റർ പറഞ്ഞു. ഞാൻ രാവിലെയാണ് അറിഞ്ഞത് ഹെര്ണിയയുടെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതുകൊണ്ടു യാത്ര കുറവാ എങ്കിലും ഇങ്ങോട്ടു പോന്നു. സാറിന് ചായയും ബ്രെഡും കൊടുത്തു-പേടിക്കാൻ ഇല്ല. വൈകുന്നേരം റൂമിലേക്ക് മാറ്റും ചേച്ചിയും ചായ കുടിക്കു വന്നപ്പോൾ ഉറക്കം ആയിരുന്നു. വിളിക്കണ്ട എന്ന് കരുതി” അയാൾ കൂട്ടിച്ചേർത്തു.
ഒന്ന് രണ്ടു മാസങ്ങൾക്കു മുൻപ് ഏതോ ഒന്നാം തീയതി ഇയാൾക്ക് മുന്നിൽ ആണല്ലോ താൻ ഗേറ്റ് തുറക്കാഞ്ഞത് എന്നോർത്ത് ശ്രീമതി ലജ്ജിച്ചു തല താഴ്ത്തി.
ആശുപത്രിവാസം കഴിഞ്ഞു തിരികെ വീട്ടിൽ എത്തി മരുന്നുകളുടെ ക്രമപ്പട്ടിക തയാറാക്കുമ്പോൾ ചുവരിൽ തൂങ്ങിയാടുന്ന കലണ്ടറിൽ അവർ ശ്രദ്ധിച്ചു അതെ- ഉണ്ണിസാർ തന്ടെ ഹൃദയം എത്ര ലോലമാണെന്നും അതിനു നോവ് വരുമെന്നും നന്നായി ഹൃദയത്തെ സൂക്ഷിക്കണം എന്നുമൊക്കെ തെളിയിച്ച ദിവസം ഒന്നാം തീയതി തന്നെ...മലയാളമാസം ചിങ്ങം ഒന്ന്. അവർ നെടുവീർപ്പിട്ടു. നീണ്ട നെടുവീർപ്പ്!!
