അമർ (Part 1)
അമർ (Part 1)
മുറിയിലെ അരണ്ടവെളിച്ചത്തിൽ, ആകെ അവിടെ ഉണ്ടായിരുന്നൊരു ചെയറിൽ കയറിനിന്ന് ഭിത്തിയിൽ ചുറ്റികകൊണ്ട് ആണി ഒരെണ്ണം തറയ്ക്കുകയാണ് അമർ.
“സാറിന്റെ നിർബന്ധം കൊണ്ടാ...,
രണ്ടുദിവസം കഴിഞ്ഞ്, കുറച്ചു മെയിന്റനൻസൊക്കെ കഴിഞ്ഞ്
താമസം തുടങ്ങിയാൽ മതിയായിരുന്നു.”
തന്റെ ഇരുകൈകളും, എന്തിനെന്നറിയാതെ അല്പം ഉയർത്തി ഉപയോഗിച്ചുകൊണ്ട്, അമറിനു പിന്നിലായി കോൺസ്റ്റബിൾ യൂണിഫോമിൽ നിന്നുകൊണ്ട് പ്രവീൺ ചെറിയൊരു ചമ്മലോടുകൂടി പറഞ്ഞു. പാതി യൂണിഫോമിൽ ആയിരുന്ന അമർ ആണി ഭദ്രമായി തറച്ചുകഴിഞ്ഞിരുന്നു. അവൻ ചുറ്റികയുമായി പിന്നിലേക്ക് തിരിഞ്ഞതും ‘ഞാൻ എടുക്കാം’ എന്ന വ്യാജേന ഏകദേശം പഴയപടിതന്നെ, മുറിയിൽ ആകെയുണ്ടായിരുന്ന ടേബിളിലെ ഫ്രെയിം ചെയ്ത ഫോട്ടോയിലേക്ക് പ്രവീൺ തിരിഞ്ഞു.
“ഞാൻ എടുത്തുകൊള്ളാം.”
പ്രത്യേക ഭാവമൊന്നുമില്ലാതെ അല്പം ഗൗരവത്തിൽ ഇങ്ങനെ പെട്ടെന്ന് പറഞ്ഞുകൊണ്ട് ചുറ്റികയുമായി അമർ ചാടിയിറങ്ങിയെത്തി. ഫോട്ടോയ്ക്കരികിലെത്തി അറച്ചമട്ടിൽത്തന്നെ പ്രവീൺ നിന്നു. ചുറ്റിക കോൺസ്റ്റബിളിനു മുന്നിൽ വെച്ചിട്ട് പരസ്പരം വൃത്തിയാക്കിയ കൈകളിൽ ആ ഫോട്ടോ ഭദ്രമായി എടുത്തുകൊണ്ട്, പ്രവീൺ നോക്കിനിൽക്കെ അമർ ചെയറിൽ കയറിനിന്ന് പഴയപോലെ ആണിയിൽ തൂക്കിച്ചേർത്ത് ഭിത്തിയിൽ ഭദ്രമാക്കി. ശേഷം ഒരുനിമിഷം അങ്ങനെതന്നെ നിന്ന് ആ ഫ്രേയിംചെയ്ത ഫോട്ടോയിലേക്ക് അവൻ നോക്കി -അമ്മ, കൊഴിഞ്ഞുപോയ എന്തിനെയോ അടയാളപ്പെടുത്തുംവിധം സ്നേഹംകലർന്ന ഒരു മന്ദഹാസം പൊഴിച്ച് നിലകൊള്ളുകയാണ്.
സാഹചര്യം ഉൾക്കൊണ്ടെന്നവിധം നിന്നിരുന്ന പ്രവീണിന് മുന്നിലേക്ക് അമർ തിരഞ്ഞൊന്ന് നിശ്വസിച്ചശേഷം എടുത്തുചാടിനിന്നു.ശേഷം ഫോട്ടോയ്ക്ക് ആനുപാതികമായി ടേബിളും ചെയറും ഏതാണ്ടൊരുവിധം വേഗത്തിൽ വലിച്ചിട്ടു. പാതി അലസമായവിധം മുറിയ്‌ക്കരികിലായി കിടക്കുന്ന കട്ടിലിലേക്കുനോക്കി ഇരുകൈകളും അരയ്ക്കുകൊടുത്ത് അവനങ്ങനെ അടുത്തനിമിഷം നിന്നു. എന്നാൽ ലെഗ്ഗേജുകൾ അവനെനോക്കി കട്ടിലിലും അതിനു താഴെയുമായിട്ടൊക്കെ നിലകൊള്ളുകയായിരുന്നു.
“സാറിന് അധികം ലെഗ്ഗേജ് ഒന്നും ഇല്ലല്ലോ...
ഈ ബൾബ് ഉൾപ്പെടെ ഇന്നുതന്നെ മാറാം സർ...”
ഉടനടി ഇങ്ങനെ പറഞ്ഞ കോൺസ്റ്റബിൾ പ്രവീണിനോട്, അവനത് മുഴുമിപ്പിക്കും മുൻപേ പഴയപടിനിൽക്കെത്തന്നെ അമർ പറഞ്ഞു, തലതിരിച്ച്;
“എനിക്ക്... ഒരുപൊതി ചോറ് വേണം,,”
ഒന്നുരണ്ടുനിമിഷം ധൃതിയിൽ നിശബ്ദനായിപ്പോയ പ്രവീൺ പറഞ്ഞു മെല്ലെ;
“സാർ... നമ്മള്... റൗണ്ട്സിന് പോകുവാണേൽ...
അതുവഴി വാങ്ങിക്കാം.”
ഉടനടിതന്നെ ഒരുകൈയ്യാൽ അവനെ തട്ടിക്കൊണ്ട് അമർ പറഞ്ഞു;
“ഹാ.. പോയേക്കാം.”
ഒരുനിമിഷത്തേക്ക് ശങ്കിച്ചുനിന്നുപോയ പ്രവീണിനെ മറികടന്ന് മുറിയ്ക്ക് പുറത്തേക്ക് അമർ കടന്നു, ധൃതിയിൽ തന്റെ പോക്കറ്റിൽ നിന്നും താഴും താക്കോലുമെടുത്ത് പിറകെ പ്രവീണും. അവൻ ധൃതിയിൽത്തന്നെ ആ ഒരുനില പഴകിയ വീട്-സമുച്ചയത്തിന്റെ മുറി പൂട്ടിയപ്പോഴേക്കും മുന്നിലെ പോലീസ് ബൊലേറോയിൽ അമർ കയറി ഇരുന്നിരുന്നു. അവൻ ഓടിയെത്തി വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന് അമറിനെ ഒന്നുനോക്കിയശേഷം സ്റ്റാർട്ട് ചെയ്ത്, ഒഴിഞ്ഞ നഗരംപോലെ തോന്നിക്കുന്നതും രാത്രികൊണ്ടുംതന്നെ വിജനമായതുമായ ആ പ്രദേശത്തുനിന്നും വാഹനം മെല്ലെ മുന്നോട്ടുനീക്കിതുടങ്ങി -സാമാന്യം വെളിച്ചെമുള്ളൊരു സ്ട്രീറ്റ്ലൈറ്റിനെ സാക്ഷിയാക്കിയെന്നവിധം.
അവർ സഞ്ചരിക്കുന്ന ബൊലേറോ സാമാന്യം മെല്ലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
“സാർ ഇതൊരു.. ഈ ഭാഗമൊരു നാട്ടിൻപുറമാണെന്നുപറയാം.
സ്റ്റേഷനിരിക്കുന്നതിന്റെ അപ്പുറത്തേക്കാണ് കുറച്ചുകൂടി സിറ്റി.”
ഡ്രൈവ് ചെയ്യവേ, തലയുടെകൂടി സഹായത്തോടെ പ്രവീൺ തുടങ്ങി. ശരിവെച്ചതുപോലെ അമർ മൗനിയായി നിലകൊണ്ടു.
“ട്രാൻസ്ഫർ ആയ സി. ഐ. കുറച്ചുകൂടി
സൗകര്യത്തിലാ താമസിച്ചുകൊണ്ടിരുന്നത്...
അവിടെ ക്വാർട്ടേഴ്‌സ് പുതുക്കാനുള്ള പ്ലാനിലാ, അതാ...”
സാമാന്യം വിജനമായ, ഇരുവശങ്ങളിലും കടകളും മറ്റുമുള്ള വഴിയിലൂടെ ഒരു ഷോർട്-കട്ടിലേക്കെന്നപോലെ വാഹനം തിരിച്ചശേഷം അവസാന വാചകം കഴിഞ്ഞ് കോൺസ്റ്റബിൾ പ്രവീൺ രണ്ടുനിമിഷം അമറിനെ നോക്കി.
“ഫോർമാലിറ്റിയൊന്നും വേണ്ട...
ഞാൻ തനിച്ചാ... എന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്.
അതിനുള്ളതൊക്കെയേ ഉള്ളൂ.”
മുന്നോട്ട്നോക്കിയിരിക്കെത്തന്നെ അല്പമൊന്ന് നെറ്റിചുളിച്ച് അമർ പറഞ്ഞു. മറുപടിയെന്നവിധം ഡ്രൈവ് തുടരവേ തന്നെ പ്രവീൺ അർത്ഥമില്ലാതെയൊന്ന് മന്ദഹസിച്ചു. വാഹനം കുറച്ചുകൂടി വിജനമായൊരു പ്രദേശത്തേക്കെന്നു തോന്നിക്കുംവിധം എത്തിത്തുടങ്ങി.
“സാറിനോടൊരു അടുപ്പം തോന്നുന്നതുകൊണ്ട് പറയുവാ കെട്ടോ,,
ഇവിടെ ശരിക്കുംപറഞ്ഞാൽ വല്ല്യ പ്രശ്നമാ സാറെ...”
ഒന്നുനിർത്തി, വാഹനം മെല്ലെയാക്കി റോഡിലെ കുഴിയിൽനിന്നും വെട്ടിച്ച് മുന്നോട്ട് നയിച്ചശേഷം പ്രവീൺ തുടർന്നു;
“ക്രൈം റേറ്റ് കൂടുതലാന്ന് പരാതിയുള്ളതുകൊണ്ട് സി. ഐ. മാർ ഇങ്ങനെ മാറിക്കൊണ്ടിരിക്കും.”
തന്റെ തലയൊന്ന് ലഘുവായി ഒത്തവിധം വെട്ടിച്ചശേഷം;
“പക്ഷെ നൈസായിട്ടങ്ങു പോയാൽ ഒരു കുഴപ്പവുമില്ല...
അതുകൊണ്ടിവിടെ വല്ല്യ പ്രശ്നമില്ലെന്നും പറയാം.”
നിർത്താതെ, എന്നാൽ ധൃതിയിൽ കൂട്ടിച്ചേർത്തുനിർത്തി പ്രവീൺ;
“എല്ലാം... സാറേ, മുകളിലുള്ളവര് തമ്മിലുള്ള കളികളല്ലേ! ഇവിടെയും എല്ലാം നടക്കുന്നുണ്ട്.”
യാഥാർഥ്യങ്ങൾ പുലമ്പുന്നതുപോലെ, ഇരുവരും വാഹനത്തിൽ തുടർന്നു- ഈ നേരംവരെ താണ്ടിയ വഴികൾ അവരെ അടയാളപ്പെടുത്തി ആ നിമിഷം.
വഴികാട്ടിയെന്നപോലെ മഞ്ഞവെളിച്ചവുമായി നിലകൊള്ളുന്ന വഴിവിളക്കുകളെ കടന്ന്-കടന്ന് ബൊലേറോ ചെറിയൊരു വളവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അവിടെ അരികിലായി ചേർന്ന്, ചെറിയൊരു മൈതാനവും കാവലായി വലിയൊരു വടവൃക്ഷവും കൂട്ടിനൊരു പ്രായംചെന്ന് മഞ്ഞവെളിച്ചം തൂകിനിൽക്കുന്ന വഴിവിളക്കുമുണ്ട്.
“രണ്ടുവളവുകൂടി കഴിഞ്ഞാൽ ചോറ് വാങ്ങാം. പിന്നെ നല്ലൊരു കട നമ്മുടെ സ്റ്റേഷന്റെ അപ്പുറത്തേയുള്ളൂ.”
പ്രവീൺ ഇങ്ങനെ പറഞ്ഞതും അടുത്തനിമിഷത്തിൽ വണ്ടി സഡൻബ്രേക്ക് ചെയ്യേണ്ടിവന്നു. ഏകദേശം വെളുത്തനിറമുള്ള ഷർട്ടും മുണ്ടും അലസമായി ധരിച്ച് കൈയ്യിലൊരു മദ്യക്കുപ്പിയുമായി മുന്നിൽ പെട്ടിരിക്കുകയാണ് ഒരുവൻ. അവന്റെ മുഖം തിരിച്ചറിഞ്ഞ പ്രവീൺ ഒരുനിമിഷമൊന്ന് പതറി. അല്പം അകലെ ഇരുട്ടിന്റെ മറ പരമാവധി പറ്റി മറ്റു ചിലയാളുകളും എന്തൊക്കെയോ ഉറക്കെ പിറുപിറുത്ത് വ്യവഹരിക്കുന്നുണ്ടായിരുന്നു. പോലീസ് വാഹനമാണെന്ന് തിരിച്ചറിഞ്ഞ അവൻ, വണ്ടിയുടെ ബോണറ്റിൽ സാമാന്യംപോന്ന രണ്ട് തട്ടു തട്ടി. എന്തോ പറയുവാൻ തുടങ്ങിയപ്പോഴേക്കും വേഗത്തിൽ ഡോർതുറന്ന് പ്രവീൺ ഇറങ്ങിച്ചെന്നു. അമർ വേഗം വണ്ടിയുടെ ഹാൻഡ്‌ബ്രേക്ക് വലിച്ചു.
“അതേ പ്രശ്നമൊന്നും ഉണ്ടാക്കരുത്..
ഞങ്ങള് റൗണ്ട്സ് കഴിഞ്ഞു പോകുന്ന വഴിയാ, സി. ഐ. യാ പുതിയ...”
അല്പമൊന്ന് ആടി, ദൃഢതഭാവിച്ച് നിൽക്കുന്ന അവനോട് ധൃതിയിൽ, എന്നാൽ വീര്യംകുറച്ച് പ്രവീൺ പറഞ്ഞു. ഇരുവരും അകത്തിരിക്കുന്ന അമറിനെ നോക്കിയത് ഒരേനിമിഷമായിരുന്നു.
(തുടരും......)