ആൾക്കൂട്ടത്തിൽ തനിയെ
ആൾക്കൂട്ടത്തിൽ തനിയെ
തിക്കും തിരക്കും നിറഞ്ഞൊരാ
ഉത്സവ മുറ്റത്ത് നിന്നവൾ തേങ്ങിടവേ
ഒട്ടും പരിചയമില്ലാത്ത മുത്തശ്ശി-
കണ്ണുകൾ അവളിലേക്കോടിയെത്തി
പൈതലിൻവേദനയെന്തെ-
ന്നറിയുവാൻ ആയാസമായമ്മ എത്തിയപ്പോൾ
കീറിമുഷിഞ്ഞതൻ വസ്ത്രങ്ങളാലവർ
പൈതലിൻ പൂവദനം തുടച്ചു
എന്തിനു കുഞ്ഞേ കരഞ്ഞിടുന്നു
നിന്റെ കൂട്ടിനായ് ആരുമേ വന്നതില്ലേ
വന്നവരാരെയും കാണുവാൻ ഇല്ലമ്മേ
പേടിയായിടുന്നു ഉണ്ണിക്കീ ജനത്തെ
കുഞ്ഞിന്റെ ഓമന കുഞ്ഞുമുഖ-
ത്തൊരുചുംബനമേകി പറഞ്ഞു വൃദ്ധ
പേടിയതൊന്നുമെ വേണ്ടതില്ല
ഈയമ്മ ഉണ്ണിതൻ കൂട്ടിനില്ലേ
കുഞ്ഞിനോടോരോന്നോതി നിൽക്കെ
ഒരു പെണ്ണിന്റെ രോദനം കാതിലെത്തി
കുഞ്ഞിനെ മാറോടടക്കി പിടിച്ചതിൻ
അമ്മ വിതുമ്പി കരഞ്ഞിടുന്നു
ഉമ്മകൾ ആയിരം നൽകുന്നതും നോക്കി
നിൽക്കവേ കണ്ണുനീർ ധാരയായി
കള്ളീ എന്നു വിളിച്ചു പെട്ടന്നാരോ
വൃദ്ധയെ തല്ലുവാൻ ആഞ്ഞടുത്തു
കുഞ്ഞിനെ കക്കാൻ വന്നവളാണെന്നു
ഉണ്ണിതൻ അച്ഛനും മുദ്രകുത്തി
കുഞ്ഞിനെ കക്കുന്ന പാപിയല്ലേ ഞാനും
നൊന്തു പെറ്റൊരു അമ്മയാണെ
മക്കളെ പോറ്റി വളർത്തിയിട്ടും
തെരുവിലേക്കെറിയപ്പെട്ട അമ്മയാണെ
എന്നിട്ടും ഉള്ളിലെ വേദനയൊക്കെയും
ഉള്ളിലൊതുക്കി നടന്നിടുന്നു
നൊന്തുപ്രസവിച്ച മക്കളെ കാണുവാൻ
വ്യാമോഹത്തോടിന്നു ജീവിക്കുമ്പോൾ
കുഞ്ഞിനെ കാണാതെയായൊരു
മാതൃമനസ്സെനിക്കാവോളം അറിഞ്ഞിടാമേ
കള്ളിയെന്നെന്നെ വിളിച്ചിടല്ലേ
എന്റെ അമ്മ മനസ്സത് താങ്ങുകേലാ
പോകുവാനായെന്നെ അനുവദിക്കേണമേ
കുഞ്ഞിനെ ഞാൻ ഇനി കാണുകേലാ
കണ്ണുകൾ ഈറനായ് പെയ്യവേ
മൗനമായ് നിന്നതേയുള്ളൂ കൂടിയവർ
പിന്നെയും ഒന്നുമേ ചൊല്ലാതെ മന്ദം
അവർ ആൾക്കൂട്ടത്തിലേക്കാഴ്ന്നിറങ്ങി
മാതാപിതാക്കളെ വേണ്ടാത്ത മക്കളെ
നിങ്ങളോടൊന്നെ പറയാനുള്ളൂ
യൗവനമെന്നത് പൊയ്മറയും നാളെ
വാർദ്ധക്യം നിങ്ങളെ തേടിയെത്തും
പിന്നിലേക്കൊടുവാൻ ആകുകേല
നന്മയെ മാത്രം നെഞ്ചിലേറ്റു...