Binu R

Tragedy

4  

Binu R

Tragedy

സന്യാസം ഒരു മരീചികയാണ്

സന്യാസം ഒരു മരീചികയാണ്

4 mins
308


അമ്പലത്തിൽ നിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനയും ശംഖനാദവും കേൾക്കാം. അത് വെള്ളകീറിത്തുടങ്ങുന്ന കരിപിടിച്ച ആകാശത്തിലൂടെ പടർന്ന് ചിന്നിത്തെറിച്ച് ഹരികൃഷ്ണന്റെ ചെവിയിലെത്തിയപ്പോൾ ഒരു നേർത്ത രോദനം പോലെയായിരുന്നു. 


ഹരികൃഷ്ണൻ ഉറക്കമുണർന്ന് തന്റെ ശൗച്യകർമ്മങ്ങളെല്ലാം കഴിഞ്ഞ് നിവർത്തിയിട്ടിരിക്കുന്ന പുൽപ്പായയിൽ, മനസ്സിൽ ദേവീസ്തോത്രമുരുവിട്ട് ഇരിക്കുവാൻ തുടങ്ങുകയായിരുന്നു അപ്പോൾ. ധ്യാനമന്ത്രങ്ങൾ ഏഴരപ്പുലർച്ചക്കു തന്നെ തുടങ്ങണമെന്ന സ്വാമിജിയുടെ ഉപദേശം അണുവിട തെറ്റിക്കാതെ കഴിഞ്ഞ അഞ്ചുവർഷമായി തുടരുകയാണ് അയാൾ. 


സ്വാമിജി ഹിന്ദുമതത്തിന്റെ പൊട്ടാത്തകണ്ണികളിലെ ഒരേയൊരു സ്വർണ്ണം പൊതിഞ്ഞ കണ്ണിയാണ്. ഒട്ടേറെ അനർഘനിമിഷങ്ങളിലും പലർക്കും ആശ്വാസവചനങ്ങൾ കൊടുത്തിട്ടുണ്ട്. ഗായത്രീമന്ത്രം ചൊല്ലി ഗംഗയിൽ മുങ്ങി നിവരുമ്പോൾ സകലപാപങ്ങളും കഴുകിപ്പോകുമെന്നു വിശ്വസിക്കുന്ന ഒരേയൊരു മതാചാര്യൻ ! 


കൃഷ്ണനായി ജനിച്ചു ആരോരുമില്ലാതെ വളർന്ന് വിശ്വാസത്തിനു വേണ്ടി സർവ്വതും അർപ്പിച്ചു ഉത്തരേന്ത്യയിലേക്ക്‌ യാത്രയാവുമ്പോൾ... സ്വാമിജി അന്ന് പറഞ്ഞു നിർത്തിയതെവിടെയാണ്...? ഹരികൃഷ്ണൻ ശിവമന്ത്രങ്ങളിലൂടലഞ്ഞു. വാക്കുകൾ സ്ഫുടങ്ങളായി മനസ്സിൽ നിറഞ്ഞു.... 


അന്ന് മനസ്സിന് സംയമനം നഷ്ടപ്പെടുമെന്നു ഭയന്ന ആ രാത്രി കഴിഞ്ഞ പകലിൽ അനന്തമായ യാത്രയിൽ അറ്റം കാണാത്തൊരിടത്തു ചെന്നു നിന്നപ്പോൾ ആരോ പറഞ്ഞു...  ആ സ്വാമിയുടെ കാലിൽതൊട്ടു നമസ്കരിച്ചോളൂ. മനസ്സിനും ശരീരത്തിനാകെയും ഒരു കുളിർമ്മയും ആശ്വാസവും ലഭിക്കും. 


 സ്വാമിജിയെ കണ്ടു. മുഖം തേജസ്വരൂപമാണ്. എന്നും മനസ്സിൽ നിറയുന്ന ഉഗ്രരൂപിയും തേജസ്വരൂപനുമായ മഹേശ്വരന്റെ പ്രതിരൂപമെന്നു തോന്നിപ്പോയി. വിടർത്തിയിട്ട മുടിയിൽ ഉറങ്ങുന്ന ശാന്തത അകക്കാമ്പിൽ നിറഞ്ഞു. പ്രൗഡഗാംഭീര്യമാർന്ന മുഖത്തെ വീതിയുള്ള നെറ്റിയിലെ, വരകൾ തീർത്ത ഭസ്മക്കുറിയിലെ, നടുക്കുള്ള കുങ്കുമപ്പൊട്ട് ശാന്തമായുറങ്ങുന്ന തൃക്കണ്ണു പോലെ തോന്നിച്ചു. 


പലരെയും നോക്കി സ്വാമിജി ചിരിക്കുന്നു. പലരും സ്വാമിജിയിലേക്കു വിഷാദങ്ങൾ ഒഴുക്കി വിടുന്നു. സ്വാമിജി ഒരിക്കൽപ്പോലും ഹരികൃഷ്ണനിലേക്കു നോക്കിയതേയില്ല. അടുത്തു വന്നു നിന്നിട്ടും കാണാത്ത പോലെ, അകലങ്ങളിലേക്കെവിടെയൊക്കെയോ ദൃഷ്ടികൾ പായിച്ചു നിന്നു. മനസ്സാകെ കലുഷിതമായി. തിരിഞ്ഞു നടക്കുമ്പോൾ സ്വാമിജി പൊതുദർശനം നടത്തുന്ന ഹാളിലേക്കൊന്നു വെറുതെ നോക്കിപ്പോയി.


 അവിടെ മിന്നിപ്പൊലിഞ്ഞ പ്രകാശത്തിൽ കണ്ടു ആരോ കൈയാട്ടി വിളിക്കുന്നതായി. എന്താണ് സംഭവിച്ചതെന്നറിയുന്ന മാത്രയിൽത്തന്നെ മനസ്സൊന്നു കുളിർത്തു. 

    --ധൈര്യമായി പൊയ്ക്കൊള്ളൂ നിന്നോടൊപ്പം ഞാനുമുണ്ട് --

എന്ന മന്ത്രംവ്യക്തതയിൽ അവ്യക്തമായി മാത്രം കേട്ടു. 


അപ്പോൾ നിറഞ്ഞ ഒരു ലാഘവത്വം ഇപ്പോഴും തുടരുന്നു. മനസ്സ് തീർത്തും ഏകാഗ്രമായി. എന്താണു സംഭവിക്കുന്നതെന്നും ഏതുമറിയാതെ, അത് ആത്‌മാവിനെയും കൂട്ടി എങ്ങോ പോയ്മറഞ്ഞു. ആത്‌മാവ്‌ ശരീരത്തിൽ നിന്നു മറഞ്ഞാൽ ശരീരം ജഡമായി. ഹരികൃഷ്ണൻ യഥാർത്ഥത്തിൽ ജഡമായിമാറി. 


 നിമിഷങ്ങൾ മാത്രകളായി എണ്ണപ്പെട്ടപ്പോൾ, അത് നഗരത്തിലെ ഒരു ബംഗ്ലാവിന്റെ അകത്തളത്തിലൂടെയൊരു ചെറുകാറ്റായിഴഞ്ഞു. പകുതി മാത്രം പുതച്ച ഒരു അർദ്ധനഗ്നശരീരത്തെ അത് അണുവിടതെറ്റാതെയൊന്നു നോക്കി നിന്നു. പിന്നെ വളരെ പെട്ടെന്നു തിരിഞ്ഞു വേഗത്തിൽ ചേരിയിലുള്ള ഹരികൃഷ്ണന്റെ ശരീരത്തിൽ ചെന്നു പ്രവേശിച്ചു. 


 ആ ജഡത്തിനൊരു ഞെട്ടലുളവായതു പോലെ, ഹരികൃഷ്ണന്റെ കൃഷ്ണമണികൾ മാത്രമൊന്നു ചലിച്ചു. അമർന്ന നെഞ്ചിൻകൂടൊന്നു വിരിഞ്ഞു. ശോഷിച്ച വയറൊന്നു തുടുത്തു. കൈവിരലുകളിലൊന്ന് ഒന്നു ചലിച്ചു. ഹരികൃഷ്ണന്റെ കണ്ണുകൾ ഉറക്കത്തിൽ നിന്നെന്ന പോലെ തുറന്നു. കണ്ണുകളിലും ചുണ്ടുകളിലും ഒരു സംശയം മാത്രം ബാക്കിയായി. 


വർഷങ്ങൾക്കു മുമ്പുള്ള ഒരു പകലിൽ, ആത്‌മീയതയുടെ മൂടുപടത്തെക്കുറിച്ചു ക്ലാസ്സെടുക്കുമ്പോൾ, ഉറക്കം കൂമ്പുന്ന മിഴികളുമായി തന്റെ മുമ്പിലിരിക്കുന്ന വിദ്യാർത്ഥികളെക്കണ്ട് ഒറ്റശ്വാസത്തിൽ ഹരികൃഷ്ണൻ പറഞ്ഞു തീർത്തു. 

    

--ആത്‌മീയത ഒരു വലിയ സംസ്കാരത്തിന്റെ ഇടനാഴിയാണ്. ഇടനാഴി മണ്ണുവീണടഞ്ഞിരിക്കുന്നു, സംസ്കാരം ശവപ്പറമ്പിലെ ഒരുശവക്കുഴിയിൽ ഉറങ്ങുന്നു. അതിനുമുകളിൽ ശവംനാറിപ്പൂക്കൾ കാറ്റത്തൂയലാടുന്നു. അദ്ധ്യാൽമികത വെറുമൊരു കറുത്തമൂടുപടമാണ്. 

--സർ എന്തേ ഒരു സന്യാസിയാവാത്തതു?

--സന്യാസം ആത്‌മീയതയുടെ തൊട്ടിലാണ്, എനിക്കതിൽ കയറിക്കിടക്കാനുള്ള സമയമായിട്ടില്ല. സമയം ഒരു പേക്കിനാവാണ്‌, ഞാനതു കണ്ടു തുടങ്ങിയിട്ടില്ല. 

--സർ എന്നെങ്കിലും സന്യാസിയാവുമോ? 

-- തീർച്ചയായും. എൻ്റെ മരണത്തിൽ. അന്നു ഞാൻ എൻ്റെ ആത്‌മാവിനെ മുന്നിൽ നിറുത്തി ഗായത്രീശർമ്മയെ കാണാൻ വരും. 


-- പ്രേതത്തെ സർ വിശ്വസിക്കുന്നുവെന്നോ !!!!

-- എന്തു കൊണ്ടു പാടില്ല, ദൈവം എന്ന ഒന്നുണ്ടോ? നന്മ എന്ന ഒന്നുണ്ടോ? നല്ലത് എന്ന ഒന്നുണ്ടോ?... എങ്കിൽ പ്രേതമുണ്ട്, തിന്മയുണ്ട്, ചീത്തയുമുണ്ട്. 

-- ദൈവം എന്ന ഒന്നുണ്ടോ? 

-- അതൊന്നേയുള്ളൂ. പലതില്ല. ക്രിസ്തുവെന്നോന്നില്ല, അള്ളായെന്നൊന്നില്ല, മുപ്പത്തിമുക്കോടിയുമില്ല. 

-- സർ കണ്ടിട്ടുണ്ടോ? 

-- തീർച്ചയായും. അതെന്നിലുണ്ട്, നിങ്ങളിലുണ്ട്, സർവവ്യാപിയുമാണ്. നിങ്ങൾക്കു തന്നെയതു കാണാം. സർവ്വതും ഏകാഗ്രതയിൽ ലയിപ്പിച്ചു ഉള്ളു തുറന്ന് കണ്ണു തുറന്നു നോക്കൂ. അപ്പോൾ ഒന്നു മാത്രമേ കാണൂ. അതാണ് ഈശ്വരൻ. പക്ഷേ, നിങ്ങൾക്കതൊരിക്കലും കാണാൻ കഴിയില്ല. കാരണം നിങ്ങൾ അവിശ്വാസികളാണ്. 


ക്ലാസ്സ്‌ കഴിഞ്ഞ്, നിറഞ്ഞൊഴുകുന്ന നഗരിയിൽ വിജനതയറിഞ്ഞു കൊണ്ട് അയാൾ നടന്നു. ഒരു പുഴയിൽ ഒരിലച്ചാർത്തൊഴുകുന്നതു പോലെ അയാൾ ഒഴുകുകയായിരുന്നു. ഒഴുകിത്തീർന്നത് ഒരുസംവത്സരങ്ങളിലും മറക്കാനാവാത്തൊരു യാത്രയിലാണ്.


 തിരക്കിലെ മനം മടുപ്പിക്കുന്ന ഗന്ധത്തിൽ നിന്നും മോചനം നേടാനായി സൈഡ് സീറ്റിലിരുന്ന്, പുറത്തേക്കു നോക്കിയിരുന്ന്, ഒന്നു മയങ്ങാൻ തുടങ്ങുമ്പോഴാണ്, ദീർഘനിശ്വാസം വിട്ടു കടന്നു പോയ മറ്റൊരു ബസ്സിൽ മുമ്പിലത്തെ സീറ്റിൽ തിളങ്ങുന്നൊരു മൂക്കുത്തി കണ്ടത്. 


അത് ഓർമ്മയിൽ നിന്നും വിസ്മൃതിയിലേക്ക്‌ കടന്നു പോയതിനു ശേഷം, ഒരു സായന്തനത്തിൽ ജാനകീദേവിയെന്ന തന്റെ അമ്മയുടെ കൈയ്യും പിടിച്ചു നിരത്തോരങ്ങളിലൂടെ നടന്നു പോകുമ്പോൾ, ഒരുബസ്റ്റോപ്പിൽ വച്ചാണ് വീണ്ടും കണ്ടത്, 

പൊലിമയണയാത്ത ആ മൂക്കുത്തി.


 കൂർത്തമൂക്കിൽ പറ്റിച്ചേർന്നിരിക്കുമ്പോൾ അതിനൊരു വശ്യത. അത് മുഖത്തിനാകെയൊരുത്തിളക്കം തന്നെ നല്കിയിട്ടുണ്ട്. ആ കണ്ണുകളിലൊരു കുസൃതിയൊളിഞ്ഞിരിക്കുന്നുണ്ട്. അറ്റം കെട്ടിയമുടി അരക്കെട്ടിനു മുകളിൽക്കിടന്നു ചാഞ്ചാടുന്നു.


  ജാനകീദേവിയമ്മ മകന്റെ മുഖത്തെ ആകസ്മികത കണ്ടു. 


     -- ആരാത്? 


 അയാളുടെ കണ്ണുകൾ പതറിത്തെറിച്ചു അമ്മയുടെ മുഖത്തു വന്നു നിന്നു. വീണ്ടുമാ കണ്ണുകൾ മൂക്കുത്തിയെത്തിരഞ്ഞു. അതെവിടെയോ പോയ്മറഞ്ഞിരുന്നു. അയാളിലെ വിഹ്വലത അമ്മ കണ്ടു. 


     -- ആരാത് !!


അറിയില്ലെന്ന മറുപടി അയാളുടെ പുരികക്കൊടിയിലും ചുണ്ടുകൾക്കു മുകളിലും കനച്ചു കിടന്നു. 


കനത്ത മൂടൽമഞ്ഞു പോലെ പരന്ന വിഷപ്പുക നിറഞ്ഞ ഒരു സായം സന്ധ്യയിൽ ജാനകീദേവിയമ്മയുടെ സമീപമെത്താൻ വെമ്പൽ കൊണ്ട് തിരക്കുപിടിച്ച ബസ്സിലെ തുരുമ്പിച്ച അഴികളില്പിടിച്ചു നടുനിവരാൻ ശ്രമിക്കുമ്പോൾ മുമ്പിൽ തിളങ്ങിയത് ആ മൂക്കുത്തിയുടെ ചിരിയായിരുന്നു. 


അറ്റം കാണാതെ പിന്നിയിട്ട മുടിയോടൊപ്പം ആകെത്തളർന്നു സർവ്വതും വാരിപ്പിടിച്ചു തിരക്കിൽ നിന്നും ബദ്ധപ്പെട്ടിറങ്ങി ദീർഘനിശ്വാസം വിട്ടു നടന്നു നീങ്ങിയത് അവളാണെന്നത് ബസ്സു വിട്ടപ്പോഴാണ് ശ്രദ്ധിച്ചത്. തലയും കുനിച്ചു ധൃതിയിൽ ഇരുട്ടിനെ മുറിച്ചുകടന്ന്...


............... ദേവി. 


ദേവി എന്ന് പേര് പറഞ്ഞപ്പോൾ അവൾ ആകെ പൂത്തുലഞ്ഞിരുന്നു. നാണത്താൽ കൺപോളകൾ പകുതി കൂമ്പിയിരുന്നൂ... 


കഴുത്തിലെ ഞരമ്പുമുറിഞ്ഞു ചോരവാർന്ന് മടിയിൽ കിടക്കുമ്പോഴും അവളുടെ കണ്ണുകൾ കൂമ്പിയിരുന്നു, ഭീതി കണ്ണുകളിലും മുഖത്തുമാകെയും വ്യാപിച്ചിരുന്നു, 


ഹരീ എന്ന് വിളിച്ചു പകുതിക്കു മുന്പേ മുറിഞ്ഞു പോയിരുന്നു...


ഹരികൃഷ്ണൻ ദേവിയെ വിവാഹം ചെയ്യുന്നത്, ഇടത്തട്ടുകാർ ജീവിക്കുന്ന തെരുവിലെ ഗണപതികോവിലിൽ വച്ചാണ്.


 കഴുത്തിൽ ചാർത്തിയ മഞ്ഞച്ചരടിൽ തുടങ്ങി അവരുടെ ജീവിതം. ഒരു സായന്തനത്തിൽ കറുത്ത പുക നിറഞ്ഞ തെരുവിലൂടെ സന്തോഷചിത്തരായി നടന്നു നീങ്ങുന്ന അവരുടെയടുത്തേക്ക് വിധി ഒരക്രമിയുടെ രൂപത്തിൽ കടന്നു വന്നു. അവളെ തള്ളിയിട്ട് ഓടുന്നതിനു മുമ്പ് അവളുടെ കഴുത്തിലെ ഞരമ്പുകൾ... അയാൾ ഓടിമറഞ്ഞു...


ഹരികൃഷ്ണൻ ദീർഘനിശ്വാസം ഉതിർത്ത്‌ നടന്നു കൊണ്ടേയിരുന്നു. ശാന്തിമന്ത്രത്തിന്റ ധ്വനികൾ തൊണ്ടയിൽ കിടന്നു പിടഞ്ഞു. അയാളുടെ കണ്ണുകൾ ആർദ്രമായി. 


ജഗബീർ സിംഗ് എന്ന സിംഹത്തിന്റെ ബംഗ്ലാവിൽ ചെന്നു കയറുമ്പോൾ അയാളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും പരിചയപെടുത്തണമെന്നും ഉള്ള ചിന്തകളാൽ ഹരികൃഷ്ണൻ വലഞ്ഞു. 


-- കടന്നു വരൂ. ഹരികൃഷ്ണൻ എന്നല്ലേ പേര്? 


അയാളുടെ ചോദ്യം കേട്ടപ്പോൾ ആദ്യം ഞെട്ടലാണുണ്ടായത്. 


നരഭോജിയായ ഒരു അക്രമിയുടെ മുമ്പിലേക്ക് അയാൾ ചെന്നു വീഴപ്പെടുകയായിരുന്നു. 


ശാന്തമായ കണ്ണുകളും നീളൻ താടിയും ചുരുണ്ടു നീണ്ട മുടിയിഴകളുമുള്ള ജഗബീർസിങ് ഹരികൃഷ്ണനെ കണ്ട് ബഹുമാനപുരസ്സരം കൂപ്പു കൈകളോടേ എഴുന്നേറ്റു. വളരെയേറെ നേർമയുള്ള സ്വരത്തിൽ ദയക്കു വേണ്ടി യാചിക്കുന്നതു പോലെ അയാൾ പറഞ്ഞു. 


--- താങ്കൾ എന്നെ ശിഷ്യനായി സ്വീകരിക്കണം.

    .....................

 

അമൂർത്തനന്ദ സ്വാമികളുടെ മുമ്പിൽ ജഗബീർ സിംഗ് വിറങ്ങലിച്ചു നിന്നു. ഹരികൃഷ്ണന്റെ മനഃശക്തിക്കു മുമ്പിൽ തന്റെ ജീവന് ബലമില്ലെന്നറിഞ്ഞു. ചെയ്തതെല്ലാം തെറ്റുകളും പാപങ്ങളും അക്രമങ്ങളും ആണെന്ന് ഏറ്റുപറഞ്ഞു. ഒരു വഴി മാത്രമാണ് അമൂർത്തനന്ദ നിർദേശിച്ചത്. 


       ---ഹരികൃഷ്ണനിൽ ശരണം പ്രാപിക്കൂ. 


 മനസിന്റെ ഏകാഗ്രത നഷ്ടപ്പെട്ട് വികലമായ ചുവടുകളോടെ, അവിടെ നിന്നും തിരിഞ്ഞുനടക്കുമ്പോൾ, ഹരികൃഷ്ണന്റെ ചിന്തയിൽ ഓംകാരത്തിന്റെ ധ്വനികൾ മുഴങ്ങുകയായിരുന്നു. 


ഹരികൃഷ്ണൻ തന്റെ തെരുവിലെ ഇരുണ്ട മുറിയിൽ കടന്നു. ജനകീദേവിയുടെ ആത്മാവ് മന്ത്രിച്ചു. 


നീ ചെയ്തത് ശരിയായിരുന്നുവോ..? 


തന്നെ കാത്തു നിവർന്നു കിടന്നിരുന്ന പുൽപ്പായ ഹരികൃഷ്ണൻ കാലുകൾ കൊണ്ട് ചുരുട്ടിക്കൂട്ടി മൂലയിലേക്കെറിഞ്ഞു.  


  ............... 


നഗരത്തിരക്കിൽ ഒരു നട്ടുച്ചയിൽ കണ്ട കുടുംബിനിയായ ഗായത്രീശർമയോട് ഹരികൃഷ്ണൻ പറഞ്ഞു... 


     ----സന്യാസം ഒരു മരീചികയാണ്.                   


Rate this content
Log in

Similar malayalam story from Tragedy