ശാപം - ഭാഗം മൂന്ന്
ശാപം - ഭാഗം മൂന്ന്
അവൾ കരിങ്കൽ പടവുകൾ ഇറങ്ങി തണുത്ത വെള്ളത്തിൽ നീന്തി. ഒരു സ്വർണ്ണമത്സ്യം കണക്ക് ജലോപരിതലത്തിൽ തങ്ക നിറമാർന്ന അവളുടെ മേനി പൊങ്ങി കിടന്നു. കുളത്തിന്റെ ഇരുകരകളിലും നിറയെ കൈതക്കാട്. കൈതക്കൂട്ടങ്ങൾക്കിടയിൽ രണ്ടു ചുവന്ന മിഴികൾ ആ നീരാട്ട് നോക്കി നിന്നു. കുളികഴിഞ്ഞ് തുവർത്തി പടവുകൾ കയറിയവൾ വീട്ടിലേയ്ക്കു നടക്കാൻ തുടങ്ങി, പൂവിതൾ പൊഴിയും പോലെയവൾ നടന്നു.
കുളികഴിഞ്ഞ് വിതർത്തിയിട്ട നീണ്ട മുടിയിഴകളിൽ നിന്നും ജലകണങ്ങളിറ്റു വീണു. നനഞ്ഞ പാവാട ഞൊറികൾ വെളുത്ത കണംകാലിൽ ഒട്ടിനിന്നു. സ്വർണ്ണകൊലുസുകൾ അവളോട് എന്തോ സ്വകാര്യമോതി.
എന്നാലും സനലേട്ടനുമായുള്ള കല്യാണം ഇത്രപെട്ടെന്നു തീരുമാനമാവുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചതല്ല. ഇന്ന് സനലിന്റെ വീട്ടുകാർ പെണ്ണുകാണാൻ വരികയാണ്.
പൊടുന്നനെ അവളുടെ മൂക്കിലേയ്ക്ക് ആ മണം, സർപ്പഗന്ധി പൂക്കളുടെ. അവൾ അത്ഭുതപ്പെട്ടു. സർപ്പക്കാവ് വളപ്പിന്റെ വടക്കു പടിഞ്ഞാറേ മൂലയിലാണ്, കുളം കിഴക്കേ തൊടീലും.
സുഗന്ധമല്ലേ? കാറ്റിൽ വന്നതാവും. അവൾ ആശ്വസിച്ചു.
തെങ്ങും കമുങ്ങും വാഴയും നിറഞ്ഞ കുളത്തൊടീന്ന് അവൾ വേഗം നടന്നു.
കാളി അടുക്കളപ്പുറത്ത് തിണ്ണയിൽ ഇരുന്ന് രാവിലത്തെ ഇഡ്ഡലീം ചായേം കഴിക്കണൊണ്ട്. മുറ്റമടിയും തൊഴുത്തു വൃത്തിയാക്കലും കഴിഞ്ഞാ ഭക്ഷണം കഴിച്ച് കാളി പോവും.
കാളി മറ്റു പണികൾക്ക് പോവണ ദിവസം മുത്തശ്ശിക്ക് പഴംങ്കഥ പറയാനാളില്ല. ഇന്ന് കാളി പോവില്ല്യ, ചെറുക്കൻ കൂട്ടർ വര്വല്ലേ, കാളിക്ക് പണിണ്ടാവും.
''അമ്രാളൂട്ട്യേ''
കാളി അർത്ഥം വെച്ചു വിളിച്ചു.
അവൾ നാണത്തോടെ അകത്തേയ്ക്കു നടന്നു.
തുടരും