ഹോം മെയിഡ്
ഹോം മെയിഡ്
ഹൂകകളുടെയും പള്ളിമീനാരങ്ങളുടെയും മരുഭൂമി.
നിരന്തര പരിശ്രമത്തിന്റെയും സഹനത്തിന്റെയും ഫലമായി പുരോഗമിച്ച അറേബ്യൻ നാട്.
തണുപ്പ് കാലവും കഠിനം തന്നെ. പക്ഷികൾ കൂടണയുംപോലെ മനുഷ്യരും പുതപ്പിനുള്ളിൽ കയറുന്ന കാലം.
കൈകൾ ഉരസി ചൂടാക്കി മുഖത്ത് വെക്കുമ്പോൾ നല്ല ആശ്വാസം.
പാർക്കിലെ ചാരുകസേരയിൽ ഇരുന്ന് ഞാൻ ചുറ്റും നോക്കി. കസേരകളും നിലത്തു വിരിക്കാനുള്ള മാറ്റുകളും ഭക്ഷണപൊതികളുമായി വിവിധ നാടുകളിലെ ആളുകൾ പാർക്കിൽ നിറയാൻ തുടങ്ങി. ഒരു നാടിന്റെ കാലാവസ്ഥ അവിടുത്തെ ജനങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്.
"ഏറ്റവും കരുണയുള്ള ദേഷ്യക്കാർ " എന്ന് അറബിയൻ ജനങ്ങളെ വിശേഷിപ്പിക്കാം.
ഓരോ കുടുംബ വട്ടങ്ങൾക്കും ഒരടി പിന്നിലായി മറ്റു മുഖചായയുള്ള സ്ത്രീകളെ ഞാൻ നോക്കിക്കൊണ്ടിരുന്നു. ചെറിയ ചെറിയ ഭാഗങ്ങളായി മെടഞ്ഞിട്ട അവരുടെ മുടി പലനിറത്തിൽ കാണുന്നുണ്ട്. ട്രോളിയിൽ ഇരിക്കുന്ന ഒരു ചെറിയ കുഞ്ഞിന് ഭക്ഷണം കൊടുക്കുകയും വൃത്തിയാക്കുകയും ചെയ്യുകയാണവർ. ഹോം മെയിടുകൾ സ്ഥിരമായി ഒരു കുടുംബത്തോടൊപ്പം നില്കുന്നവരാണ്. കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിന് അവര്ക് പണവും പ്രത്യേക സമ്മാനങ്ങളും ലഭിക്കും. കുട്ടികളെ പൊട്ടിച്ചിരിപ്പിക്കാൻ അവർക്ക് പേടിയാണ്. മുതലാളിയുടെ കുഞ്ഞുങ്ങളെ വാത്സല്യം കൊണ്ട് നോക്കുന്നത് പോലും അവർക്ക് ഇഷ്ടമല്ല.
പക്ഷെ ആ കുഞ്ഞു നക്ഷത്രകണ്ണുകളെ ആരും നോക്കി ഒന്ന് പുഞ്ചിരിച്ചു പോവും.
സൊറ പറഞ്ഞു, കഴിച്ചു കഴിച്ചു കാറ്റുകൊണ്ട് സുഖ ജീവിതം നയിക്കുന്ന അവരുടെ ഇടയിൽ നിന്ന് ആ കുഞ്ഞു മാത്രം തന്റെ കൃത്രിമ അമ്മയോട് ചിരിക്കുന്നു, പരിചയം കാണിക്കുന്നു. തനിക്ക് അർഹമായത് കിട്ടി എന്ന ഭാവത്തിൽ ആ സ്ത്രീ, വലിയ മനുഷ്യരുടെ ഭക്ഷണപൊതിയിലേക്ക് നോക്കാത്ത ഭാവത്തിൽ ഇരിക്കുന്നു.
വളരുംതോറുമാണ് ആളുകൾക്ക് ആളുകളെ മനസിലാവാതെ പോകുന്നത്. അല്ലെങ്കിൽ വളരണം എന്ന പേരിൽ മനുഷ്യർ കൊത്തിവെച്ച രീതികളാകും ഇതൊക്കെ.
പിറ്റേന്ന് എണീറ്റു പ്രത്യേക ജോലികൾ ഒന്നുമില്ലാത്തതുകൊണ്ട് അവർ കുറേനേരം അവിടെയിരിക്കുന്നു. കുറേപേർ തിരിച്ചു നടക്കുന്നു. ഓരോ തലക്കുമുകളിലും ഓരോ ആകാശം...