അവൾക്കായ്
അവൾക്കായ്
ഒരു ഗ്ലാസ് ചായയും ഒരുപിടി ഓർമ്മകളും
വീട്ടിൽ ഒരു പപ്പിയെ വാങ്ങണം എന്ന് ഇടയ്ക്കിടെ ഹസ്ബണ്ടും മോളും പറയുമ്പോഴൊക്കെ ഞാൻ എന്തെങ്കിലും ഒരു കാരണം പറഞ്ഞ് ആ ആശയം തള്ളി കളയുകയാണ് പതിവ്. പിന്നെ അതിനെ കൂടി ഞാൻ തന്നെയല്ലേ നോക്കേണ്ടി വരിക!പൊതുവെ എനിക്ക് വളർത്തുമൃഗങ്ങളോടോ പെറ്റ്സുകളോടോ വലിയ താൽപര്യം ഒന്നുമില്ല.
പക്ഷേ ചിലപ്പോൾ ഞാൻ തന്നെ ചിന്തിക്കാറുണ്ട്,അത് ശരിക്കും താൽപര്യമില്ലാത്തതുകൊണ്ടാണോ?
അല്ലെങ്കിൽ ഒരിക്കൽ അവയോട് അടുത്തുപോയാൽ, പിന്നെ ഒരുദിവസം അവ അകന്നു പോകുമ്പോൾ ഉണ്ടാകുന്ന ആ ശൂന്യത അംഗീകരിക്കാൻ എന്റെ മനസ്സ് തയ്യാറാകാത്തതുകൊണ്ടാണോ…?
അതിന് ഒരു കാരണമില്ലാതില്ല….
ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മൂമ്മയ്ക്ക് സുഖം ഇല്ലാതിരുന്നതിനാൽ ഞങ്ങൾ കുടുംബവീട്ടിലേക്ക് താമസം മാറേണ്ടി വന്നത്. അവിടെ കുഞ്ഞായിരിക്കുമ്പോഴേ അമ്മൂമ്മയുടെ കൂടെ കൂടിയ ഒരു നായ്ക്കുട്ടി ഉണ്ടായിരുന്നു — റാണി. ഡാഷ് വർഗത്തിൽപ്പെട്ട കറുപ്പും തവിട്ടും നിറമുള്ള ആ സുന്ദരിക്ക് “റാണി” എന്ന പേര് നൽകിയതും അമ്മൂമ്മ തന്നെയായിരുന്നു.
ഞങ്ങൾ അവിടെ എത്തുമ്പോൾ അവൾക്ക് ഏകദേശം ആറുമാസം പ്രായമുണ്ടായിരുന്നു.
ആദ്യമൊക്കെ ഞങ്ങളെ കാണുമ്പോ സ്വന്തം സാമ്രാജ്യത്തിലേക്ക് അതിക്രമിച്ചു കയറിയ അപരിചിതരോടെന്ന പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. കുറച്ച് അകലത്തിൽ നിന്നുകൊണ്ട് ഞങ്ങളെ ശ്രദ്ധിച്ച് നോക്കും. “ഇവർക്കെന്താണ് ഇവിടെ കാര്യം?” എന്നൊരു മട്ടിൽ .
പതിയെ പതിയെ അവൾ ഞങ്ങളോടടുത്തു. ഒടുവിൽ ഞങ്ങളിലൊരാളായി തന്നെ മാറി.
സ്കൂൾ വിട്ട് ഞാൻ വീട്ടിലെത്തിയാൽ കുറച്ച് സമയം അവളുടെ കൂടെ ഓടി കളിക്കണം. ഇല്ലെങ്കിൽ മറ്റൊന്നിനും അവൾ സമ്മതിക്കില്ല.
വലിയച്ചൻ വാങ്ങി വച്ചിരുന്ന പെറ്റ്‌സ് ഫുഡ് വേണ്ടി അവൾ കാണിക്കുന്ന കുസൃതികൾ ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരും. നമസ്കാരം പറയാനും ഷേക്ക് ഹാൻഡ് കൊടുക്കാനും എന്ന് വേണ്ട,എന്തിനും അവൾ തയ്യാറായിരുന്നു.
സ്കൂളിലെ വിശേഷങ്ങളും കൂട്ടുകാരെക്കുറിച്ചുള്ള പരാതികളും പരീക്ഷാപ്പേടിയും എല്ലാം ഒരു സുഹൃത്തിനോടന്ന പോലെ ഞാൻ അവളോട് പറയുമായിരുന്നു.എന്തിന് ഏറെ ‘എനിക്ക് ഇന്ന് അടി കിട്ടല്ലെന്നു പ്രാർത്ഥികനെന്ന്’ അവളോട് പറഞ്ഞിട്ടാഞാൻ സ്കൂൾ പോവുക. അവൾക്ക് അതിൽ എന്തെങ്കിലും മനസ്സിലായിരുന്നോ, അതോ’ഈ സാധനം എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത്!’എന്ന് വിചാരിച്ചിരുന്നോ അറിയില്ല. പക്ഷേ ഞാൻ പറയുന്നതെല്ലാം കേട്ടുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി അങ്ങനെ കിടക്കുന്നതായിരുന്നു അവളുടെ പതിവ്.
ഞായറാഴ്ചകളിൽ അവളെ കുളിപ്പിക്കുന്നത് എന്റെയും അനിയന്റെയും പ്രധാന പരിപാടിയായിരുന്നു. കുളിക്കാൻ അവൾക്ക് അത്ര വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും കുളിപ്പിച്ച് കൊണ്ടുവന്നാൽ, ശരീരത്തിലെ വെള്ളം മുഴുവൻ ഞങ്ങളിലേക്കായി കുടഞ്ഞ് ഒരു ചെറിയ പ്രതിഷേധം പ്രകടിപ്പിക്കുന്നത് അവളുടെ പതിവായിരുന്നു. കുളി കഴിഞ്ഞ് രോമം ഒതുക്കി, കുഞ്ഞുടുപ്പിട്ടു, പൊട്ടും തൊടുവിച്ച് അവളെ ഒരു സുന്ദരിയാക്കി മാറ്റുന്നത് ഞങ്ങൾക്കൊരു രസമായിരുന്നു.എന്തൊക്കെ ചെയ്താലും അവൾ ഒന്നും പറയാതെ ശാന്തമായി കിടക്കുമായിരുന്നു. ഒരുപക്ഷേ അവളും ഇതൊക്കെ ആസ്വദിക്കുന്നുണ്ടാകാം..
വീട്ടിൽ പ്രത്യേകമായി എന്തെങ്കിലും വാങ്ങിയാലും അതിൽ ഒരു പങ്ക് റാണിക്കായി മാറ്റിവയ്ക്കുന്നത് പതിവായിരുന്നു. സാധാരണയായി ഒരു നായയെ പോലും വീട്ടിനുള്ളിലേക്ക് കയറ്റാത്ത അമ്മൂമ്മയുടെ മുറിയിലേക്കുപോലും റാണിക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
റാണിയെ കുറിച്ച് ഓർക്കുമ്പോൾ പറയേണ്ടതായ ഒരു കാര്യമുണ്ട്.
എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്ക് അച്ഛൻ എന്നെ വിളിച്ചുണർത്തും. അതിന് ശേഷം പോയി റാണിയുടെ കൂട് തുറന്ന് അവളെ പുറത്തിറക്കും. വരാന്തയിൽ ലൈറ്റ് കത്തുന്നത് കണ്ടാൽ തന്നെ, കൂടിനുള്ളിൽ കിടന്ന് അവൾ വലിയ ബഹളം വയ്ക്കും — അത് തുറക്കുന്ന വരെ.വെളിയിൽ ഇറങ്ങിയാൽ ഉടനെ ഓടി വീട്ടിനുള്ളിലെ വരാന്തയിൽ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന മേശയ്ക്കരികിൽ എത്തും. എന്തിനെന്നോ? അമ്മ എനിക്ക് കൊണ്ടുവന്ന് വയ്ക്കുന്ന ചായ കുടിക്കാൻ.
അവൾക്കായി ഒഴിച്ചു കൊടുക്കുന്ന ചായ മുഴുവനും ഒറ്റയടിക്ക് കുടിച്ചുതീർക്കും. പിന്നെ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി നിൽക്കും. ചില ദിവസങ്ങളിൽ ഞാൻ ഇരിക്കുന്ന കസേരയിലേക്ക് ചാടി കയറി ഗ്ലാസ് തട്ടി താഴെ വീഴ്ത്തി ചായ കുടിക്കാൻ പോലും ശ്രമിക്കും.
അന്ന് അത് എനിക്ക് ദേഷ്യം തോന്നിപ്പിച്ചിരുന്നെങ്കിലും, ഇന്ന് ഓർക്കുമ്പോൾ ആ ചെറിയ നിമിഷങ്ങളാണ് റാണിയോടൊപ്പമുള്ള എന്റെ ഏറ്റവും വിലപ്പെട്ട ഓർമ്മകൾ.
ഇത്രയൊക്കെ കുസൃതിയുണ്ടെങ്കിലും ഇടിവെട്ടുന്ന ശബ്ദം കേട്ടാൽ അവൾക്ക് വലിയ പേടിയായിരുന്നു. ഉടനെ ഏതെങ്കിലും മേശയ്ക്കടിയിലോ കസേരയ്ക്കടിയിലോ പോയി ഒളിച്ചിരിക്കും.
കുറച്ചു മാസങ്ങൾക്ക് ശേഷം അച്ഛന് ജോലി ട്രാൻസ്ഫർ ആയി. അതോടെ ഞങ്ങൾക്ക് അവിടുന്ന് വീട് മാറേണ്ടി വന്നു. അമ്മൂമ്മയ്ക്ക് ഒറ്റയ്ക്ക് റാണിയെ നോക്കാൻ ബുദ്ധിമുട്ടാകുമെന്നതിനാൽ അവളെ ആർക്കെങ്കിലും കൊടുക്കാൻ തീരുമാനമായി.
എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞുപങ്കിട്ടിരുന്ന എനിക്ക് ഈ ഒരു കാര്യം മാത്രം അവളോട് പറയാൻ കഴിഞ്ഞില്ല — ‘നീ ഞങ്ങളെ വിട്ട് പോകുകയാണ് എന്ന്.’
വീട്ടിൽ പേപ്പർ ഇടാൻ വരുന്ന മാമൻ അവളെ കൊണ്ടുപോയിക്കോളാമെന്ന് പറഞ്ഞു.
മൃഗങ്ങൾക്ക് പലതും മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുമെന്ന് പറയുന്നത് എത്ര സത്യമാണ്! പോകേണ്ട ദിവസത്തിന് മുൻപുള്ള ദിവസങ്ങളിൽ റാണി ആകെ മാറിപ്പോയി. അവളുടെ ഓട്ടവും ചാട്ടവും നിന്നു..രാവിലേ എന്നോടൊപ്പം ചായ കുടിക്കാൻ പോലും അവൾ വരുന്നുണ്ടായിരുന്നില്ല.
അങ്ങനെ ആ ദിവസം വന്നു.
ഒരു വൈകുന്നേരം പേപ്പർ മാമൻ ഓട്ടോയുമായി എത്തി. അമ്മൂമ്മ അവളുടെ ബെൽറ്റ് പിടിച്ച് മാമന് കൈമാറുമ്പോൾ അവൾ ഒച്ച വെച്ചില്ല, കുരച്ചില്ല. തിരിഞ്ഞ് ഒരുവട്ടം ഞങ്ങളെ എല്ലാരെയും ഒന്ന് നോക്കി. ഞങ്ങളോട് നിശബ്ദമായി യാത്രച്ചോദിക്കും പോലെ….
അവളുടെ ആ ദയനീയമായ നോട്ടം എന്റെ മനസ്സിൽ നിന്ന് മായാൻ മാസങ്ങൾ എടുത്തു.
അതിനുശേഷം ഒരിക്കലും ഞങ്ങൾ റാണിയെ കണ്ടിട്ടില്ല. പുതിയ വീട്ടിൽ പുതിയ ആളുകളുമായും അവൾ ഒത്തു ചേർന്നിട്ടുണ്ടാകും.
എങ്കിലും ഇടക്കൊക്കെ രാവിലെ തനിച്ചിരുന്ന് ചായ കുടിക്കുമ്പോൾ, റാണിയെ കുറിച്ചുളള ഓർമ്മകൾ മനസ്സിലൂടെ ശാന്തമായി കടന്നുപോകാറുണ്ട്.
ചായയുടെ മധുരത്തിനൊപ്പം ആ വേർപിരിയലിന്റെ ഒരു ചെറിയ കയ്പ് ഇന്നും എന്റെ നാവിൽ ബാക്കിയുണ്ട്.
