STORYMIRROR

Revathy Sreejith

Drama Others

4.4  

Revathy Sreejith

Drama Others

ഒരേ വേരുകൾ

ഒരേ വേരുകൾ

2 mins
25

     


ഉച്ചമയക്കം കഴിഞ്ഞ് കട്ടിലിൽ കിടന്നുകൊണ്ട് മുത്തശ്ശി ജനാലയിലൂടെ പുറത്തേക്ക് നോക്കി. പതിവുപോലെ പുള്ളി കുയിൽ മാവിൻകൊമ്പിലിരുന്ന് ഗാനാലാപനം തുടങ്ങിയിട്ടുണ്ട്.പുറത്ത് വെയിൽ മങ്ങുകയാണ്. സൂര്യൻ തന്റെ അന്നത്തെ സവാരിയൊക്കെ മതിയാക്കി, മാവിൻ ചില്ലകൾക്കിടയിലൂടെ മുത്തശ്ശിയോട് യാത്ര പറഞ്ഞ് വിശ്രമിക്കാനുള്ള ഒരുക്കത്തിലാണ്.

ഇത്തവണയും മാവ് പൂത്തിട്ടില്ല.ഒരു മാങ്ങ പോലും ഇല്ല.മുത്തശ്ശി നെടുവീർപ്പിട്ടു.


ഒരു കാലത്ത് എത്ര മാങ്ങകൾ കായ്ച്ചിരുന്നതാണെന്നോ! കുട്ടികൾ ആരും അതിന്റെ ചുവട്ടിൽ നിന്ന് മാറില്ലായിരുന്നു. കിളികളും അണ്ണാറക്കണ്ണന്മാരും വേറെ. മാമ്പഴക്കാലം ആയാൽ പിന്നെ ഇതിനു ചുറ്റും ഒരേ ബഹളമാണ്.

ഇപ്പോൾ പതുക്കെ പതുക്കെ മാമ്പഴങ്ങൾ കുറഞ്ഞു വന്നു. പിന്നെപ്പിന്നെ ഒന്നും ഇല്ലാതായി. പ്രായം പത്ത് തൊണ്ണൂറായല്ലോ . മാവിന്റെ തൊലിയും ചുക്കിിച്ചുളിഞ്ഞിരിക്കുന്നു. നര വന്നിട്ടില്ല എന്ന് മാത്രം.

പലവട്ടം മക്കൾ അത് മുറിച്ചു കളയാൻ ഒരുങ്ങിയതാണ്. പക്ഷേ, മുത്തശ്ശി സമ്മതിച്ചില്ല.അത് മുറിച്ചു മാറ്റുന്നത് തന്റെ ശ്വാസം മുറിക്കുന്നത് പോലെയാകും എന്ന് അവർക്ക് അറിയില്ലല്ലോ


മാവിനും മുത്തശ്ശിക്കും ഒരേ പ്രായമാണ്. മുത്തശ്ശി ജനിച്ച ദിവസം അച്ഛൻ അതിന്റെ സന്തോഷത്തിന് നട്ടതാണ് ഈ മാവിൻ തൈ. 'കല്യാണിക്ക് നല്ല മാമ്പഴം കഴിക്കാലോ' എന്ന് അദ്ദേഹം പറഞ്ഞത്രെ. പിന്നീട് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മാവ് നിശബ്ദനായ ഒരു സാന്നിധ്യമായി.


താൻ ആദ്യമായി ഋതുമതിയായ അതേ വർഷമായിരുന്നു മാവ് ആദ്യമായി പൂത്തതും കായ്ച്ചതും. അമ്മ അടിക്കാൻ വരുമ്പോൾ ഓടി മാവിന്റെ മുകളിലെ സുരക്ഷിതമായ ചില്ലകളിൽ ഒളിച്ചിരുന്നതും, അതിന്റെ തണലിലിരുന്ന് മണ്ണപ്പവും കഞ്ഞിയും കറിയും വെച്ച് കളിച്ചതും, കൂട്ടുകാരുമൊത്ത് അതിനു ചുറ്റും ഓടിനടന്നതുമെല്ലാം എത്ര സുന്ദരമായ ഓർമ്മകളാണ്!

ഓണത്തിന് മാവിൻകൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ മുത്തശ്ശൻ എത്രയോ വട്ടം തന്നെ ആകാശത്തോളം ഉയരത്തിൽ ആട്ടിയിരിക്കുന്നു. ഒരു പഴുത്ത മാമ്പഴത്തിന്റെ മധുരം നാവിൽ തടയുന്നതുപോലെ മുത്തശ്ശിക്ക് തോന്നി. ആ ഓർമ്മകളുടെ മധുരത്തിൽ, അവരുടെ വിളറിയ ചുണ്ടുകളിൽ ഒരു നേർത്ത ചിരി വിടർന്നു.


“അമ്മൂമ്മ ഇതെന്താ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്?"

ഹോം നഴ്സിന്റെ ചോദ്യം മുത്തശ്ശി കേട്ടില്ലെന്നു നടിച്ചു ..തന്റെ ഡയപ്പർ ഒക്കെ മാറ്റി വൃത്തിയാക്കാൻ വന്നതാകും അവർ. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും മറ്റൊരാളുടെ സഹായം വേണമെങ്കിലും, സന്ധ്യാസമയത്തെ നാമജപം മുത്തശ്ശി മുടക്കാറില്ല. ആ ചുണ്ടുകൾ മന്ത്രിച്ചുകൊണ്ടിരുന്നു.


നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ

നരകവാരിധി നടുവിൽ ഞാൻ

ഈ നരകത്തിൽ നിന്നു കരകേറ്റീടേണം

തിരുവൈക്കം വാഴും ശിവശംഭോ!


രാവിലെ മഴത്തുള്ളികളുടെ ശബ്ദം കേട്ടുകൊണ്ടാണ് മുത്തശ്ശി കണ്ണ് തുറന്നത്. മഴവെള്ളത്തിൽ കുളിച്ച്, നാണിച്ചു തലതാഴ്ത്തി ഒരു കല്യാണപ്പെണ്ണിനെപ്പോലെ നിൽക്കുകയാണ് മാവിൻചില്ലകൾ . അന്നും ഇതുപോലെ നല്ല മഴയായിരുന്നു..ഇടവപ്പാതി തകർത്തുപെയ്യുന്ന ഒരു വൈകുന്നേരം. അന്നാണ് മുത്തശ്ശൻ തന്റെ യത്രയിൽ ഒപ്പം കൂടാൻ മുത്തശ്ശീടെ കൈ പിടിച്ചത്..കല്യാണപ്പന്തൽ ഈ മാവിന്റെ ചുവട്ടിൽ തന്നെയായിരുന്നു. അന്ന് ഈ മാവിനെപ്പോലെ മുത്തശ്ശിയും നാണിച്ച് തലതാഴ്ത്തി നിന്നിരുന്നു .പിന്നീട് അങ്ങോട്ട് എല്ലാത്തിനും കൂട്ടായി മുത്തശ്ശൻ കൂടെയുണ്ടായിരുന്നു. രാധ, രഘു, രമണി എന്നിങ്ങനെ മൂന്ന് മക്കൾ. കാലം കടന്നുപോയപ്പോൾ അവരെല്ലാം ഓരോ ജോലിയും കുടുംബവുമായി പല പല സ്ഥലങ്ങളിലായി. ഒഴിവുള്ളപ്പോഴൊക്കെ വരാറുണ്ട്.എല്ലാവർക്കും തിരക്കല്ലേ.


ഒരു ദിവസം പാതിവഴിയിൽ വെച്ച് യാത്രയവസാനിപ്പിച്ച് മുത്തശ്ശൻ പോയപ്പോൾ, തളരാതെ വേരുകളുറപ്പിച്ചു നിന്നത് ആ മക്കൾക്ക് തണലാകാനായിരുന്നു. മണ്ണിൽ ആഴത്തിൽ വേരൂന്നിയ ആ  മാവിനെപ്പോലെ, ജീവിതത്തിലെ കാറ്റിലും കോളിനും മുന്നിൽ ഉലയാതെ നിൽക്കാൻ അന്ന് അവർ ഒരുപാട് ശ്രമിച്ചിട്ടുണ്ട്.


പുറത്ത് സന്ധ്യയുടെ ഇരുട്ട്  പടർന്നു.മഴ തോരുന്ന മട്ടില്ല. രാത്രി ഹോം നഴ്സ് ജനാലകൾ അടയ്ക്കാൻ വന്നപ്പോൾ മുത്തശ്ശി വേണ്ടെന്ന് ആംഗ്യം കാണിച്ചു. മാവിൻ കൊമ്പിൽ നിന്ന് വീണ ഒരു മഴത്തുള്ളി ജാലകപ്പടിയിൽ വന്ന് തെറിച്ചു. 'നമ്മൾ ഇവിടെത്തന്നെയുണ്ട്...' എന്ന് ഓരോ ഇലയും മന്ത്രിക്കുന്നത് പോലെ മുത്തശ്ശിക്ക് തോന്നി. ആ തിരിച്ചറിവിൽ അവർ പതുക്കെ മയക്കത്തിലേക്ക് ആണ്ടു.


അന്ന് രാത്രി മയക്കത്തിൽ മുത്തശ്ശി എല്ലാരേയും കണ്ടു അച്ഛനെ അമ്മയെ ആങ്ങളയെ.ആഹാ മുത്തശ്ശനും ഉണ്ടല്ലോ! ‘എന്താ എല്ലാവരും കൂടി? എന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണോ?’പല്ലില്ലാത്ത വായ കാട്ടി മുത്തശ്ശി അവരെ നോക്കി മനോഹരമായി ചിരിച്ചു.

പിറ്റേന്ന് രാവിലെ ഹോം നഴ്സ് വന്നു വിളിച്ചത് മുത്തശ്ശി കേട്ടില്ല. അയൽക്കാരൊക്കെ ഒത്തുകൂടി അടക്കം പറയുന്നതും കേട്ടില്ല . മക്കൾ ഓടിയെത്തി നിലവിളിച്ചതും കേട്ടില്ല.

‘ചടങ്ങിനായി പടിഞ്ഞാറെ വശത്ത് നിൽക്കുന്ന ആ മാവ് മുറിക്കൂ...അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ’,രഘുവിന്റെ ആ വാക്കുകളും മുത്തശ്ശി കേട്ടില്ല.


പുള്ളിക്കുയിൽ അപ്പോഴും മാവിൻകൊമ്പിലിരുന്ന് പാട്ട് പാടുന്നുണ്ടായിരുന്നു…

കുളിച്ച് സുന്ദരിയായി മുത്തശ്ശന്റെ കൈപിടിച്ച്, പുതിയൊരു യാത്രയുടെ ആവേശത്തിൽ ആയിരുന്നു മുത്തശ്ശിയപ്പോൾ……






Rate this content
Log in

Similar malayalam story from Drama