നൂലറ്റ പട്ടം
നൂലറ്റ പട്ടം
പതിവിലും വേഗത്തിൽ അന്ന് അവൾ വീട്ടുജോലികൾ ചെയ്തു തീർത്തു. കുട്ടികൾക്ക് അവധിയായതിനാൽ വൈകുന്നേരം ബീച്ചിൽ പോകാം എന്നൊരു പ്ലാനുണ്ട്. എത്ര നാളായി ആഗ്രഹിക്കുന്നതാ.കുട്ടികളേക്കാൾ ആവേശം അവൾക്കായിരുന്നു. ഒരു മൂളിപ്പാട്ടും പാടി തയ്യാറായി വന്നപ്പോഴേക്കും മോന്റെ വക ഒരു കമന്റ്: "പാർട്ടിക്ക് പോകുന്ന പോലെ ആണല്ലോ അമ്മ ബീച്ചിൽ പോകുന്നത്!"
‘പിന്നെ… ഇവിടെ ഞാൻ ദിനവും ആഘോഷത്തിലല്ലേ…!’എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ കാറിൽ കയറി.
ബീച്ചിൽ അധികം തിരക്കുണ്ടായിരുന്നില്ല .സൂര്യൻ പടിഞ്ഞാറൻ തീരത്ത് അസ്തമിക്കാൻ ഒരുങ്ങുകയായിരുന്നു. ആകാശത്തിന് ഇപ്പോൾ ഒരു സിന്ദൂരനിറമാണ്. മണൽത്തരികളിൽ പറ്റിപ്പിടിച്ച ചൂട് പതുക്കെ തണുപ്പിലേക്ക് മാറുന്നുണ്ട്. കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ കടൽക്കാറ്റ് വന്ന് അവളുടെ മുഖത്ത് തഴുകി. ഉപ്പുവെള്ളത്തിന്റെ ആ ഗന്ധം ശ്വസിച്ചപ്പോൾ അവളുടെ ഉള്ളിലൊരു കുളിർമ്മ പടർന്നു.
മക്കൾ ആവേശത്തോടെ മണൽപ്പരപ്പിലേക്ക് ഓടി. "അമ്മേ... ഈ ചിപ്പി നോക്കിയേ!" മകൾ ദൂരെ നിന്ന് വിളിച്ചു കൂവുന്നുണ്ട്. അവർ അവിടെയിരുന്ന് മണലുകൊണ്ട് വീട് ഉണ്ടാക്കി കളിക്കുകയാണ്.
പക്ഷേ സുമയുടെ കണ്ണുകൾ തിരമാലകളിലായിരുന്നു. ഓരോ തിരമാലയും അവളുടെ അടുക്കൽ എത്താൻ ശ്രമിക്കുന്നതുപോലെ തോന്നി.പക്ഷേ അവസാന നിമിഷത്തിൽ അവൾക്കരികിലെത്താതെ അത് തിരിച്ചു പോകുന്നു.
അവൾ പതിയെ കടലിലേക്ക് നടന്നു.
പെട്ടെന്ന് പുറകിൽ നിന്നും ഭർത്താവിന്റെ ശബ്ദം കേട്ടു:
“സുമേ , അങ്ങോട്ട് പോകണ്ട! അവിടെ തിര കൂടുതലാണ്. പിന്നെ ഡ്രസ്സ് ആകെ നനയും. നമുക്ക് ഇവിടെ എവിടേലും ഇരിക്കാന്നെ “
അവളുടെ ആവേശം പെട്ടെന്ന് തണുത്തു. "ഒന്ന് കാല് നനച്ചിട്ട് വരാം..." അവൾ പതിയെ പറഞ്ഞു.
“ഡ്രസ്സ് നനഞ്ഞാൽ തിരിച്ചു പോകുമ്പോൾ കാറിലിരിക്കാൻ ബുദ്ധിമുട്ടാകും."
അതും പറഞ്ഞ് അയാൾ പോയി എല്ലാർക്കും ഓരോ ഐസ് ക്രീം വാങ്ങി വന്നു.പിന്നെ ഇതിൽ ഒന്നും വലിയ താല്പര്യം ഇല്ലാത്ത പോലെ ഫോണിലേക്ക് നോക്കി അവിടെയിരുന്നു.
മക്കൾ അവരുടെ ലോകത്താണ്. ഭർത്താവ് ഫോണിലും. അവൾക്ക് ആ കടൽത്തീരത്ത് തനിച്ചായിപ്പോയതുപോലെ തോന്നി.
നനഞ്ഞ മണലിൽ വെറുതെ കൈകൾ ഓടിച്ചുകൊണ്ടു അവൾ ചുറ്റും നോക്കി. ഒറ്റയ്ക്കും കൂട്ടമായും വന്നിരിക്കുന്ന ഒത്തിരി അപരിചിതർ. ചിലർ കടലിൽ ഇറങ്ങി കളിക്കുന്നു, മറ്റു ചിലർ കരയിലിരുന്ന് മണലിൽ കളിക്കുന്നു. ഐസ്ക്രീം വിൽക്കുന്നവരും കടല വിൽക്കുന്നവരും തകൃതിയായി കച്ചവടം നടത്തുന്നുണ്ട്. ബലൂൺ വിൽപ്പനക്കാരനെ നോക്കി ബലൂൺ വേണമെന്ന് വാശിപിടിച്ചു കരയുന്ന കുഞ്ഞുമക്കൾ. പട്ടം വിൽക്കുന്നവന്റെ കയ്യിൽ നിന്നും നൂൽ വിട്ടാൽ ഇപ്പോൾ പറന്നുയരാൻ നിൽക്കുന്ന മനോഹരമായ പട്ടങ്ങൾ...
അപ്പോഴാണ് തൊട്ടടുത്ത് ഒരു അച്ഛനും മകളും കൈകോർത്ത് പിടിച്ച് തിരമാലകൾക്കിടയിലൂടെ നടക്കുന്നത് അവൾ കണ്ടത്. ആ കാഴ്ച, അവളുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന ഓർമ്മകളെ ഉണർത്തി.
കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് താനും ഇതേപോലെ തിരമാലകളിൽ കളിക്കുമായിരുന്നു. തനിക്കും അച്ഛനും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഈ കടൽത്തീരം. ഇടയ്ക്കിടെ എല്ലാരും കൂടി ഇവിടെ വരുമായിരുന്നു. ആദ്യമൊക്കെ കടലും തിരമാലകളും വലിയ പേടിയായിരുന്നു. എന്നാൽ അച്ഛന്റെ കൈപിടിച്ച് തിരമാലകളോടൊത്ത് കളിച്ച് കളിച്ച് ആ പേടിയൊക്കെ പതുക്കെ ഇല്ലാതായി. അല്ലങ്കിൽ തന്നെ അച്ഛന്റെ കൈപിടിച്ച് ഇറങ്ങിയ ഏത് കാര്യത്തിനാ താൻ പരാജയപ്പെട്ടിട്ടുള്ളത്..ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാൻ അച്ഛൻ എന്നും ഒരു വലിയ തണലായി കൂടെയുണ്ടായിരുന്നു.
ഒരു നർത്തകിയാകണമെന്ന തന്റെ ആഗ്രഹത്തെ അമ്മ പോലും എതിർത്തപ്പോൾ അച്ഛൻ കൂടെ നിന്നു. ഭരതനാട്യത്തിൽ റാങ്ക് വാങ്ങി സ്വർണ്ണമെഡൽ വാങ്ങാൻ സ്റ്റേജിൽ നിൽക്കുമ്പോൾ, അച്ഛന്റെ മുഖത്തെ ആ അഭിമാന നോട്ടം. അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.
അതൊക്കെ ഒരു കാലം! ഒരിക്കൽ ആകാശത്തോളം ഉയരത്തിൽ പറക്കാൻ മോഹിച്ചവൾ,അച്ഛന്റെ വിരലുകളിൽ തൂങ്ങി നിൽക്കുമ്പോൾ ലോകം മുഴുവൻ തന്റെ കൈവെള്ളയിലാണെന്ന് വിശ്വസിച്ചവൾ.പക്ഷേ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ വന്നു മൂടിയപ്പോൾ, ആഗ്രഹങ്ങൾ പലതും പാതിവഴിയിൽ ഉപേക്ഷിച്ചു സമൂഹം നിർവചിക്കുന്ന 'ഒരു സാധാരണ സ്ത്രീ'യായി അച്ഛന്റെ മകൾ ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നു.അഞ്ച് വർഷം മുമ്പ് അച്ഛൻ എല്ലാവരെയും വിട്ടു പോയപ്പോൾ ജീവിതത്തിൽ വലിയൊരു ശൂന്യതയാണ് അനുഭവപ്പെട്ടത്...
“മതി, കളി നിർത്തി എഴുന്നേറ്റേ... നേരം വൈകി നമുക്ക് പോകാം."ഭർത്താവിന്റെ സ്വരം അവളെ ഓർമകളിൽനിന്ന് തിരികെ കൊണ്ടുവന്നു.സമയം കടന്നുപോയിരിക്കുന്നു . സൂര്യൻ പൂർണ്ണമായും കടലിനടിയിലേക്ക് മറഞ്ഞു. ആകാശത്തെ സിന്ദൂരനിറം മാറി പതുക്കെ ഇരുട്ട് പടരാൻ തുടങ്ങി.
അയാൾ വസ്ത്രത്തിലെ മണൽ തട്ടിക്കളഞ്ഞ് കാറിന്റെ താക്കോൽ കയ്യിലെടുത്തു.
മക്കൾ മടിയോടെ എഴുന്നേറ്റു. സുമ മാത്രം അവിടെത്തന്നെ ഇരുന്നു. അവളുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. ഇത്രയും ദൂരം വന്നിട്ടും, ഇത്രയും നേരം നോക്കി നിന്നിട്ടും ആ തിരമാലകളെ ഒന്ന് തൊടാതെ മടങ്ങുകയോ? അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
"സുമേ, എഴുന്നേൽക്കുന്നില്ലേ? പോകണ്ടേ?"
അയാൾ അക്ഷമയായി കാറിനടുത്തേക്ക് നടന്നു. മക്കളും അയാളെ അനുഗമിച്ചു. അവൾ പതുക്കെ എഴുന്നേറ്റ് അവരുടെ പിന്നാലെ നടക്കാൻ തുടങ്ങി. മണലിൽ ആഴ്ന്നുപോകുന്ന ഓരോ ചുവടും അവൾക്ക് ഭാരമായി തോന്നി. കാലുകൾ മണലിൽ കുടുങ്ങിപ്പോകുന്നതുപോലെ. ഓരോ ചുവടും മുന്നോട്ടല്ല, പിന്നോട്ട് വയ്ക്കുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. സങ്കടം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അച്ഛൻ മരിച്ചതിന് ശേഷം താൻ ശരിക്കും തനിച്ചായതുപോലെ അവൾക്ക് തോന്നി. ആരും തന്നെ മനസ്സിലാക്കുന്നില്ല.
കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം അവൾ കേട്ടു. ആ നിമിഷം അവളുടെ ഉള്ളിൽ ആ പഴയ കുട്ടി ഉണർന്നു.
പെട്ടെന്ന് അവൾ നിന്നു. തിരിഞ്ഞു നോക്കാതെ തന്നെ അവൾക്ക് അറിയാമായിരുന്നു, ഓരോ തിരമാലയും അവളെ പേരെടുത്തു വിളിക്കുന്നുണ്ടെന്ന്.
"സുമേ! എന്തുവാ അവിടെ നിൽക്കുന്നത്? കയറുന്നില്ലേ?" ഭർത്താവിന്റെ ശബ്ദം കടുത്തിരുന്നു.
അവൾ ഒന്നും മിണ്ടിയില്ല. കാറിന് നേരെ നടക്കുമെന്ന് കരുതിയ അയാളെയും മക്കളെയും ഞെട്ടിച്ചുകൊണ്ട് അവൾ മണൽത്തരികളെ വകഞ്ഞുമാറ്റി കടലിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി. ‘ഇന്നെങ്കിലും ഞാൻ എന്നെ തടയില്ല. അവൾ മനസ്സിൽ പലവട്ടം പറഞ്ഞു’. പിന്നിൽ നിന്നും മക്കൾ വിളിക്കുന്നത് അവൾ കേൾക്കുന്നുണ്ട്, പക്ഷേ അപ്പോൾ അവൾക്ക് അത് വെറും കാറ്റിലെ ഒരൊച്ച മാത്രമായിരുന്നു.
.ആദ്യത്തെ തിരമാല പാദങ്ങളിൽ തട്ടിയപ്പോൾ പടർന്ന തണുപ്പ് ഉള്ളിലെ നീറ്റലുകളെ മായ്ച്ചു കളയുന്നത് പോലെ അവൾക്ക് തോന്നി.സുമ കണ്ണുകളടച്ചു. അച്ഛന്റെ കൈകൾ വീണ്ടും തന്റെ കൈകളിൽ ചേർത്തുവെച്ചതുപോലെ അവൾക്ക് തോന്നി. തന്റെ ആഗ്രഹം നേടിയെടുത്ത ആ വലിയ സന്തോഷത്തിൽ, ലോകം മറന്ന് അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ ചിരിച്ചു.
അമ്മയിലെ ഈ മാറ്റം കണ്ട് അത്ഭുതപ്പെട്ട മക്കൾ അവളുടെ പിന്നാലെ ചെന്നു. പുറകെ ഭർത്താവും .അവളുടെ മുഖത്തിലെ ആ ആവേശം കണ്ടപ്പോൾ, എല്ലാം മറന്ന് ഒടുവിൽ അവരും തിരമാലകളോടൊപ്പം കളിക്കാൻ അവളോടൊപ്പം കൂടി.
ഭർത്താവിന്റെ കൈ പിടിച്ച് തിരിച്ച് കാറിനടുത്തേക്ക് നടക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു. അതെ… ആഗ്രഹങ്ങൾ അവ നേടിയെടുക്കാനുള്ളതാണ്.
രാത്രി പതുക്കെ ഭൂമിയെ ചേർത്തുപിടിക്കുമ്പോൾ, ആകാശത്ത് നക്ഷത്രങ്ങൾ ഒന്നൊന്നായി തെളിഞ്ഞു. ദൂരെയൊരിടത്ത്, ഒരു നൂലറ്റ പട്ടം കാറ്റിനൊപ്പം സ്വതന്ത്രമായി ഒഴുകിക്കൊണ്ടിരുന്നു.
ഒന്നിനോടും കെട്ടുപിണയാതെ…
ഒരാളുടെയും അനുമതി കാത്തിരിക്കാതെ…
സ്വന്തം വഴി സ്വയം തീർത്തെടുത്ത്…
അത് നക്ഷത്രങ്ങൾക്കിടയിലൂടെ നിശ്ശബ്ദമായി ഉയർന്ന് പറന്നു….
