താഴമ്പൂവിന്റെ സുഗന്ധം
താഴമ്പൂവിന്റെ സുഗന്ധം
ബെംഗളൂരുവിലെ ഒരു കേരള ഹോട്ടലിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. പുറത്ത് ട്രാഫിക്കിന്റെ ഇരമ്പലും ഹോണടികളും മുഴങ്ങിക്കൊണ്ടിരുന്നു. അതിനിടയിൽ ആണ് അവിടെ പ്ലേ ചെയ്തിരുന്ന ‘ താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രി’ എന്ന പാട്ട് എന്റെ ചെവിയിൽ പതിഞ്ഞത്. ഒരു നിമിഷം ഞാൻ കണ്ണുകളടച്ചു…..
പെട്ടന്ന് മനസ്സിൽ തെളിഞ്ഞുവന്നത് താഴമ്പൂവും അത് പൂത്തു നിൽക്കുന്ന എന്റെ അമ്മവീടിനടുത്തുള്ള ക്ഷേത്രവുമായിരുന്നു.
അവധിക്കാലങ്ങൾ അധികവും അമ്മയുടെ വീട്ടിലായിരുന്നു. അത് അവധിക്കാലം ആയതിനാലാണോ, അതോ എല്ലാരും ഒത്തുകൂടുന്നതിലുള്ള സന്തോഷമോ എന്താണേലും, ഒരു സിനിമ പോലെ ആ ഓർമ്മകൾ ഇന്നും മനസ്സിന്റെ ഹാർഡ് ഡിസ്കിൽ സേവ് ആയി കിടപ്പുണ്ട്.
അമ്മൂമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചിയാണ് ഇവയിൽ പ്രധാനം. അതേ വിഭവങ്ങൾ പലവട്ടം ഞാൻ പരീക്ഷിച്ചുനോക്കി, കയ്യടി വാങ്ങിയിട്ടുണ്ടെങ്കിലും, അതൊന്നും അമ്മൂമ്മയുടെ കൈപ്പുണ്യത്തിന് അടുത്തെത്താറില്ല എന്നതാണ് സത്യം.
അമ്മയുടെ വീടിനടുത്തായി ഞങ്ങളുടെ കുടുംബവക ഒരു ക്ഷേത്രമുണ്ട്. അവിടെ ഉണ്ടായിരിക്കുമ്പോഴൊക്കെ ക്ഷേത്രത്തിലേക്ക് പോകുന്നത് പതിവായിരുന്നു. പച്ചപ്പ് നിറഞ്ഞ വയലുകൾക്കിടയിലൂടെ കിലുകിലാ ശബ്ദത്തോടെ ഒഴുകുന്ന ഒരു കുഞ്ഞരുവി. അതിന്റെ തീരത്തുകൂടി വേണം അവിടേക്ക് നടക്കാൻ. അസ്തമയ സൂര്യന്റെ കിരണങ്ങൾ പതിച്ചു കിടക്കുന്ന ആ വയൽവരമ്പിലൂടെ നടന്നുപോകുമ്പോൾ ഒരിക്കൽ എങ്കിലും കരുതിയിരുന്നോ, ഇവയൊക്കെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരിക്കുമെന്ന്.
അന്ന് ആ കാഴ്ചകൾ പകർത്തിയെടുക്കാൻ കയ്യിൽ ഫോണോ ക്യാമറയോ ഒന്നും ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. ഒരുപക്ഷേ, അതുകൊണ്ടാകാം ഇത്ര വ്യക്തമായി മനസ്സിന്റെ ഫിലിമിൽ ആ കാഴ്ചകൾ ഇന്നും തെളിഞ്ഞുനിൽക്കുന്നത്. ഇന്നായിരുന്നെങ്കിൽ ഒരുപക്ഷേ കണ്ണുകൾ കൊണ്ട് ആസ്വദിക്കുന്നതിനേക്കാൾ ക്യാമറയിൽ പകർത്താൻ കൂടുതൽ ശ്രദ്ധ കൊടുത്തേനെ.
വിശേഷ ദിവസങ്ങളിൽ മാത്രമേ ആ ക്ഷേത്രത്തിൽ പൂജാരി വരാറുള്ളൂ. ഞങ്ങൾ പോകുമ്പോൾ സ്വയം വിളക്കു കൊളുത്തി പ്രാർത്ഥിക്കുകയായിരുന്നു പതിവ്.
കുട്ടികളായ ഞങ്ങൾക്ക് ആ ക്ഷേത്രത്തിൽ പോകാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന താഴമ്പൂ.
അതിമനോഹരമായ ആ വെളുത്ത പൂവിതളുകളിൽ നിന്ന് ഒഴുകിയെത്തുന്ന സുഗന്ധം ക്ഷേത്രപരിസരമൊട്ടാകെ എപ്പോഴും
ഒരു പോസിറ്റീവ് ഊർജം പകർന്നു നൽകിയിരുന്നു.
കുറച്ച് കഷ്ടപ്പെട്ടിട്ടനേലും കൂടെ വരുന്ന അമ്മയെയോ അമ്മുമ്മയെയോ കൊണ്ട് ഒന്ന് രണ്ട് പൂക്കൾ ഞങ്ങൾ പൊട്ടിച്ചെടുക്കും. വീട്ടിൽ കൊണ്ട് വന്നു അലമാരയിലും വസ്ത്രങ്ങൾക്കിടയിലും അവ സൂക്ഷിച്ചു വയ്ക്കും.
പിന്നീട് ഒരിടത്തും താഴമ്പൂ വീണ്ടും കാണാനായിട്ടില്ല; അതുകൊണ്ടാകാം പിന്നീടൊരിക്കലും ആ സുഗന്ധം എന്നെ തേടിയെത്താതിരുന്നത്. ജീവിതത്തിന്റെ തിരക്കുള്ള ഓട്ടത്തിനിടയിൽ അവയെല്ലാം വെറും ഓർമ്മകളായി.
ഇന്ന് ആ ഗ്രാമം പാടെ മാറിപ്പോയിട്ടുണ്ടാകാം. നെൽവയലുകളും താഴമ്പൂവും ഒരുപക്ഷേ അപ്രത്യക്ഷമായിട്ടുണ്ടാകാം.എങ്കിലും, ഒരു പാട്ടിന്റെ വരികളിലൂടെ എന്നെ അവധിക്കാലത്തേക്കും അതിന്റെ മധുരമായ ഓർമ്മകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന എന്തോ ഒരു മായാജാലം ആ താഴമ്പൂവിന്റെ സുഗന്ധത്തിന് ഇപ്പോഴും ഉള്ളതുപോലെ തോന്നുന്നു.
“ഈ അമ്മ ഏത് ലോകത്താ?” എന്ന മോളുടെ ചോദ്യം കേട്ടാണ് ഞാൻ ഓർമ്മകളിൽ നിന്ന് തിരിച്ചെത്തിയത്. ഓർഡർ ചെയ്ത ഭക്ഷണം വന്നിരിക്കുന്നു. നാടൻ ഭക്ഷണം കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റാത്തതുകൊണ്ട്, ഞാൻ ആ ചോദ്യം കേട്ടില്ലെന്ന് നടിച്ച് ഭക്ഷണത്തിൽ അങ്ങ് മുഴുകി.
