STORYMIRROR

Revathy Sreejith

Others

4.1  

Revathy Sreejith

Others

തിരികെ വരാത്ത പ്രഭാതങ്ങൾ

തിരികെ വരാത്ത പ്രഭാതങ്ങൾ

3 mins
11



രാവിലെ ഒരു കപ്പ് ചായയുമായി ബാൽക്കണിയിൽ നിന്നാണ് പതിവായി എന്റെ ദിവസങ്ങൾ ആരംഭിക്കുന്നത്. ഉദയസൂര്യന്റെ ചുവന്ന കിരണങ്ങൾ മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങി വരുന്നത് കാണാൻ  പ്രത്യേക ഭംഗിതന്നെയാണ്.അതിനു കൂട്ടായി തണുത്ത ഇളംകാറ്റും പക്ഷികളുടെ മധുരമായ കളകൂജനങ്ങളും ഒപ്പം ആവി പറക്കുന്ന ഒരു കപ്പ് ചായയും കൂടിയാകുമ്പോൾ പൂർണമായി . ഒരു ദിവസത്തിനുള്ള മുഴുവൻ ഊർജ്ജവും ആ പ്രഭാത നിമിഷങ്ങളിൽ നിന്നാണ് ലഭിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ബാംഗ്ലൂർ നഗരത്തിന്റെ തിരക്കുകളില്ലാത്ത, ഞാനും പ്രകൃതിയും മാത്രമായുള്ള നിശബ്ദമായ കുറച്ച് നിമിഷങ്ങൾ…


അങ്ങനെ പതുപോലെ ഒരു ദിവസം ചായ കുടിച്ചിരിക്കുമ്പോഴാണ് എതിര്‍വശത്തെ മരച്ചില്ലകളിൽ ഒരു ചെറിയ അനക്കം എന്റെ ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ച് നോക്കിയപ്പോൾ രണ്ട് അണ്ണാറക്കണ്ണന്മാർ.അവർ അവിടെ ആദ്യമായി എത്തിയതാണോ, അതോ എന്റെ കണ്ണുകൾ അവരെ ഇതുവരെ കാണാതെ പോയതാണോ എന്ന് എനിക്കറിയില്ല. ആദ്യമൊക്കെ അതൊരു സാധാരണ കാഴ്ച മാത്രമായിരുന്നെങ്കിലും, പതുക്കെ പതുക്കെ അവരും എന്റെ പ്രഭാതങ്ങളുടെ പ്രധാന ഘടകമായി.ഞാൻ അവർക്കു പേരുമിട്ടു,ബോബനും മോളിയും ..


പിന്നീട് അവരുടെ കുസൃതികൾ നിരീക്ഷിക്കുന്നത് എന്റെ ഒരു പതിവായി മാറി. ചിൽ ചിൽ എന്ന് ശബ്ദമുണ്ടാക്കി ഒരാൾ മുന്നിൽ ഓടുമ്പോൾ മറ്റേയാൾ പിന്നാലെ പായും. ആ മരക്കൊമ്പുകൾ അവർക്കായി ഒരുക്കിയ വലിയൊരു കളിസ്ഥലം പോലെ തോന്നിപ്പിച്ചു. ആ മരത്തിന്റെ കായ്കൾ രണ്ട് കൈകൾ കൊണ്ടും മുറുകെ പിടിച്ച്, വളരെ വേഗത്തിൽ അവർ കരണ്ടു തിന്നുന്നത് കാണാൻ നല്ല രസമാണ് .ഒരു മരച്ചില്ലയിൽ നിന്ന് മറ്റൊന്നിലേക്കു ചാടുമ്പോൾ, ഇപ്പോൾ താഴേക്ക് വീഴും പോലെ തോന്നും. എന്നാൽ അണ്ണാനെ ആരും മരംകയറ്റം പഠിപ്പിക്കണ്ടല്ലോ!


അവർ തമ്മിൽ വഴക്കിടുകയാണോ അതോ സ്നേഹം പങ്കിടുകയാണോ എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ മരച്ചില്ലയിലിരുന്ന് അവർ എന്നെ ഉറ്റുനോക്കും. അവരുടെ കളി കാണാൻ ഒരാളുണ്ടെന്നറിഞ്ഞതുകൊണ്ടാകാം, ഞാൻ നോക്കുമ്പോൾ അവർ കൂടുതൽ കുസൃതികൾ കാണിച്ചുപോകും.


ഇടയ്ക്കൊക്കെ രണ്ട് തത്തകളും അവരോടൊപ്പം കളിക്കാൻ കൂടാറുണ്ട്..എന്നാൽ ചില ദിവസങ്ങളിൽ ബോബനും മോളിയും അവരെ ഓടിച്ചുവിടുന്നതും കാണാം… വഴക്ക് കൂടിയതാകുമോ? മനുഷ്യർക്കിടയിൽ മാത്രമല്ല, പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കിടയിലും ഇണക്കവും പിണക്കവുമുണ്ടെന്ന് അവരെ കാണുമ്പോൾ എനിക്ക് തോന്നും. രാവിലെ സമയത്താണ് അവർ കൂടുതലായി ആ മരച്ചില്ലകളിൽ കാണാറുള്ളത്. വെയിൽ കടുത്തുതുടങ്ങിയാൽ അവർ എങ്ങോട്ടോ അപ്രത്യക്ഷരാകും.


ബോബനെയും മോളിയെയും കാണുമ്പോൾ ഓർമ്മ വരുന്ന മറ്റൊരു കാര്യമുണ്ട്. പണ്ട് തറവാട്ടിൽ ഒരു മരം മുറിച്ചപ്പോൾ അപ്രതീക്ഷിതമായി ഒരു അണ്ണാൻകൂട് താഴെ വീണിരുന്നു. കണ്ണുപോലും തുറക്കാത്ത ഒരു കുഞ്ഞ് അണ്ണാനെ അന്ന് ഞങ്ങൾക്ക് കിട്ടി. പാലും പഴവുമൊക്കെ കൊടുത്ത് ഞങ്ങൾ അവനെ വളർത്തി. കുറെ നാൾ അവൻ ഞങ്ങളോടൊപ്പം തന്നെ ഉണ്ടായിരുന്നു. പിന്നീട് തന്റെ സ്വതന്ത്ര ലോകത്തിലേക്ക്  അവൻ മടങ്ങിപ്പോയി.വർഷങ്ങൾക്കിപ്പുറം, ബാല്ക്കണിയിലിരുന്ന് ഇവരെ കാണുമ്പോൾ അവനെയും എനിക്ക് ഓർമ്മ വരും.


ഒരു ദിവസം അപ്പാർട്ട്മെന്റിലെ ഒരു സുഹൃത്തുമായി സംസാരിക്കവേ രസകരമായ ഒരു കാര്യം പറഞ്ഞു .രണ്ട് അണ്ണാറക്കണ്ണന്മാർ അവരുടെ ബാൽക്കണിയിലുള്ള ലവ്‌ബേർഡുകളുടെ കൂടിലേക്കു നുഴഞ്ഞുകയറി, അവർക്കായി വെച്ചിരിക്കുന്ന തീറ്റ ഒക്കെ മോഷ്ടിച്ച് കഴിക്കുമത്രേ! 

അത് ബോബനും മോളിയും തന്നെയാണെങ്കിൽ, അവർ വെറും കളിക്കാർ മാത്രമല്ല, ബുദ്ധിയുള്ള ചെറിയ കള്ളന്മാരുമാണ്. നെറ്റ് വെച്ച് സുരക്ഷിതമാക്കിയ ബാല്ക്കണിക്കുള്ളിൽ ഇവർ എങ്ങനെ കയറുന്നു എന്നത് എനിക്ക് ഒരു അത്ഭുതമായിതോന്നി ..

ദിവസങ്ങൾ കടന്നു പോയി . പതിവുപോലെ ഒരു പ്രഭാതത്തിൽ ചായയുമായി ഞാൻ ബാൽക്കണിയിലെത്തി. പക്ഷേ, അവിടെ ബോബനും മോളിയും ഉണ്ടായിരുന്നില്ല..മരച്ചില്ലകൾ നിശ്ചലമായിരുന്നു. പിറ്റേന്നും അതേ അവസ്ഥ. അവർ എവിടെ പോയിരിക്കാം? 


അതേദിവസം വൈകുന്നേരം അപ്പാർട്ട്മെന്റിന് താഴെ നടക്കാനിറങ്ങിയപ്പോഴാണ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് എന്തോ മൺവെട്ടിയിൽ എടുത്തുകൊണ്ടുപോകുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അങ്ങോട്ട് സൂക്ഷിച്ചു നോക്കിയ നിമിഷം എന്റെ നെഞ്ച് പിടഞ്ഞു—നിശ്ചലമായി കിടക്കുന്ന ആ ചെറിയ ശരീരം! അത് ബോബനോ അതോ മോളിയോ?അറിയില്ല..അതേസമയം തന്നെ, മുകളിലെ മരച്ചില്ലകളിലൂടെ മറ്റേയാൾ നിശബ്ദമായി ചാടിപ്പോകുന്നത് ഞാൻ കണ്ടു. പിന്നീട് തിരിഞ്ഞുനോട്ടം പോലും ഇല്ലാതെ, ആ മരക്കൂട്ടങ്ങൾക്കിടയിലേക്ക് മറഞ്ഞു.


പിറ്റേദിവസം രാവിലെ, ചെറിയൊരു വേദനയോടെ ഞാൻ പതിവുപോലെ ബാൽക്കണിയിലിരുന്നു. മരച്ചില്ലകളിൽ ഒരു ചെറിയ അനക്കം കണ്ടു സൂക്ഷിച്ചു നോക്കിയപ്പോൾ മറ്റേയാൾ അവിടെ തനിച്ചിരിക്കുന്നു!  തികച്ചും നിശബ്ദനായിരുന്നു.കുറച്ചുനേരം ആ കൊമ്പിലൂടെ ലക്ഷ്യബോധമില്ലാതെ നടന്നശേഷം അവൻ താഴേക്ക് ഇറങ്ങി എങ്ങോട്ടോ പോയി . പിന്നീട് ഒരിക്കൽപ്പോലും ഞാൻ അവനെ ആ  കണ്ടിട്ടില്ല. ഒരുപക്ഷേ, ആ നിശബ്ദതയിലൂടെ എന്നോട് അവസാനമായി യാത്ര പറയാൻ വന്നതാകാം...


ഇന്നും ഓരോ പ്രഭാതത്തിലും ആവി പറക്കുന്ന ചായയുമായി ഞാൻ ബാൽക്കണിയിൽ വന്നിരിക്കാറുണ്ട്. പ്രകൃതിയിലെ ആ കൊച്ചു ജീവികൾ എന്റെ പ്രഭാതങ്ങൾക്ക് നൽകിയ നിറവും ഉണർവ്വും എത്ര വലുതായിരുന്നു എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.. കാറ്റിൽ ആടുന്ന മരച്ചില്ലകളിൽ അറിയാതെ എന്റെ കണ്ണുകൾ അവരെ തിരയും. എന്നെങ്കിലും ഒരിക്കൽ എന്നെ കാണാൻ അവർ തിരികെ വരുമെന്ന ഒരു ചെറിയ പ്രതീക്ഷയിൽ….


Rate this content
Log in