അളകനന്ദയുടെ ആത്മകഥ
അളകനന്ദയുടെ ആത്മകഥ
നേരം ഇരുട്ടിയിരുന്നു... സമയം ഏകദേശം 6 മണി കഴിഞ്ഞിരിക്കണം. വിജനമായ പാത, ആ എസ്റ്റേറ്റ് വഴിയിലൂടെ അവൾ വേഗം നടന്നു... ഒരു കയ്യിൽ രണ്ട് മൂന്നു പുസ്തകവും മറ്റൊരു കയ്യാൽ ആ പാവാടയും തൊട്ടുപിടിച്ച് അവൾ വേഗത കൂട്ടി നടന്നു... ചെറുതായൊരു കിതപ്പ് ... നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ട്...
അളകനന്ദ, അവൾ പാർളിക്കാട് ഗവ: സ്‌കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്നു... ക്‌ളാസിൽ പഠിക്കാൻ ലേശം പുറകിലായത് കൊണ്ടാണ് അരവിന്ദൻ മാഷിൻറെ അടുത്ത് അച്ഛൻ ടൂഷ്യൻ തരപ്പെടുത്തിയത്... അരവിന്ദൻ മാഷ് തന്നെ ചെറുപ്പം മുതലേ പഠിപ്പിച്ചതാണ്... അത് കൊണ്ട് തന്നെ ഇത്രയും ദൂരം വരാൻ ഉള്ള ബുദ്ധിമുട്ടൊന്നും കാര്യമാക്കിയതില്ല... മാഷിനെ ക്ലാസ്സിലെ എല്ലാവർക്കും ഇഷ്ടമാണ് താനും.
പലപ്പോഴും അമ്മയോട് പറഞ്ഞിട്ടുണ്ട്, ഈ എസ്റേറ്റിലൂടെ പോകുവാൻ ഒരു ഭയം ഉണ്ടെന്നു. ഇത്രേം വൈകിയുള്ളൊരു ടൂഷൻ ക്ലാസ് വേണ്ടായെന്ന് അമ്മ അന്നേ പറഞ്ഞതാണ്... പിന്നെ മാഷിന്റെ അടുത്ത് പഠിച്ചവർക്കെല്ലാം നല്ല മാർക്ക് ഉണ്ട്...
അളകനന്ദ മനസ്സിലോരോ ചിന്തകളുമായി വേഗം നടക്കുകയാണ്... നേരം കൂടുതൽ ഇരുട്ടുന്നു... മരങ്ങൾക്കിടയിലൂടെ വീഴുന്ന ഒരു അരണ്ട വെളിച്ചത്തിലൂടെ അവൾ നടന്നു കൊണ്ടിരുന്നു... ക്‌ളാസിൽ കൂട്ടുകാരുടെ ഓരോ പ്രേത കഥകളും അനുഭവകഥകളും മനസ്സിൽ അലയടിച്ചു വന്നു... അവളിലെ ഭയം ആ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു...
തന്റെ പുറകിൽ ഉണങ്ങിയ ഇലകളിൽ ചവിട്ടിയമരുന്ന കാൽ ശബ്ദം... തിരിഞ്ഞു നോക്കിയില്ല... അവൾ പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ച് ഓടുവാൻ തുടങ്ങി... കിതക്കുന്നുണ്ട്... ഇനിയും രണ്ട് കിലോ മീറ്റർ കൂടിയുണ്ട്. ആ പാത പകുതി പിന്നിട്ടു എന്നതിന് അവർ കൂട്ടുകാർക്കിടയിലെ അടയാളമായിരുന്നു ആ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടം. കുറെയധികം മരകഷ്ണങ്ങളും ടയറുകളും ഒക്കെ കൂടി കിടന്നിരുന്ന ആ കെട്ടിടത്തിൽ പല അശ്ലീങ്ങളും എഴുതിയിരുന്നു...
കുറെ ഓടി തളർന്നു, കിതപ്പ് കാരണം അവൾ നിന്നു... രണ്ടും കല്പിച്ച് പുറകിലോട്ട് നോക്കി... ആരുമില്ല ...!
വിജനമായ വഴി... തലയുയർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെട്ടിത്തെളിച്ച് വന്ന വഴി... അകലെ നിന്നും ചിന്നി തെറിക്കുന്ന അരണ്ടവെളിച്ചത്തിൽ ആകെ നിശബ്ദത... ചീവീടിന്റെ കരച്ചിൽ മെല്ലെ കേട്ട് തുടങ്ങുന്നുണ്ട്...
എന്നും പോകാറുള്ള വഴി തന്നെ, പക്ഷെ, പനി കാരണം രേഷ്മക്ക് ഇന്ന് ക്ലാസിനു വരാൻ സാധിച്ചില്ല... രേഷ്മ എന്തെങ്കിലുമൊക്കെ പറഞ്ഞു നടക്കുമ്പോൾ ആ ദൂരം അറിയുമായിരുന്നില്ല.
സകല ദൈവങ്ങളെയും പ്രാർത്ഥിച്ചു അവൾ മുന്നോട്ട് അതിവേഗം നടന്നു...
ദൂരെ ആരൊക്കെയോ കുറച്ച് പേരുടെ ശബ്ദം, ഒരു കൂട്ടം ആണുങ്ങളുടെ ശബ്ദം... വേഗത്തിൽ നടക്കുമ്പോഴും അവൾ ചുറ്റും ശ്രദ്ധിച്ചു നോക്കി, എവിടെ നിന്നാണ് എന്ന് ... ആ വിജനതയിൽ, അതവൾക്കൊരു ആശ്വാസമായി എന്ന് വേണം കരുതുവാൻ... അവൾ നെറ്റിയിലെ വിയർപ്പുകണങ്ങൾ വലംകൈയാൽ തുടച്ചു...
***************************
രമേശനും കൂട്ടരും ഒത്തു കൂടിയതാണ്... കുറെ നാളുകൾക്ക് ശേഷം ആണ് രമേശൻ ഒന്നാഘോഷിക്കുന്നത്... കൂടെ ശിങ്കിടികൾ മധുവും ജോസും ഉണ്ട്...
"എടാ രമേശാ, ഇത്രേം നാളും നീ നല്ല ഹെവി ഫുഡ് അടിച്ച് കേറ്റിയതല്ലേ ... ആ എല്ലെങ്കിലും ബാക്കി വെക്കടാ..." - ജോസ് രമേശനെ നോക്കി കളിയാക്കി പറഞ്ഞു...
രണ്ടാമൻ ശിങ്കിടി മധു അല്ലെങ്കിൽ തന്നെ വീലായി കഴിഞ്ഞിരുന്നു... ഇടക്ക് രണ്ട് പേരെയും തലചെരിച്ച് നോക്കുന്നുണ്ട്... പിന്നെ അവിടെ തന്നെ കിടന്നു... എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട്...
"പോടാ, മൈ*****... ജയിൽ നിന്റെ മറ്റവൾ ഉണ്ടായിരുന്നോടാ എനിക്ക് ഇതൊക്കെ തന്നെയാ തന്നെ എന്നറിയാൻ..." - രമേശന് ജോസിന്റെ ചോദ്യം രസിച്ചില്ല...
"ഓ...വിശ്വസിച്ച്...ബെസ്‌റ്റ്..." - ജോസ് കൈകൾ പുറകിലോട്ട് കുത്തി ചാരി ഇരുന്നു രമേശനെ നോക്കി പറഞ്ഞു... "നിന്റെ തീറ്റയും കുടിയും കണ്ടാൽ പിന്നെ...." ജോസിന് മയക്കം വരുന്നുണ്ട്... അത്രയുമധികം അകത്ത് കയറ്റി കഴിഞ്ഞിരുന്നു...
രമേശൻ, ആ കുപ്പി കാലിയാക്കുവാൻ ഉള്ള തിരക്കിലും...
"നീ വേണേൽ വിശ്വസിച്ചാൽ മതി... ഞാൻ കൊറേ നാളായി വല്ലതും കഴിച്ചിട്ട് ...ആ ******മാർ വല്ലതും തന്നിട്ട്."
"ഉം..." - ജോസിനു ചാഞ്ചാട്ടം...
രമേശൻ ഒരു സിപ് വലിച്ച് ഗ്ളാസ് താഴെ വെച്ച്... കുറച്ച് ദൂരെ എന്തോ കണ്ടുവെന്നവണ്ണം മെല്ലെ അവിടെ നിന്നഴുന്നേറ്റു...
"എന്താടാ രമേശാ...? നീ നിർത്തിയോ?" -ജോസ് എഴുന്നേറ്റു നിൽക്കുന്ന രമേശനെ കണ്ട് അന്ധാളിച്ചു ചോദിച്ചു...
"നീയിവിടെ ഇരി... ഞാൻ ഇപ്പ വരാം..." - രമേശൻ വലിച്ച് കൊണ്ടിരിക്കുന്ന സിഗരറ്റുകുറ്റി വലിച്ചെറിഞ്ഞു മുണ്ട് മടക്കി കുത്തി മുന്നോട്ടു നടന്നു...
കയ്യിലെ ഫോണിന്റെ വെളിച്ചത്തിൽ ആ പൊന്തക്കാട്ടിലൂടെ അവളെ ലക്ഷ്യമാക്കി രമേശൻ നടന്നു നീങ്ങി...
(കഥ തുടരും...)