അളകനന്ദയുടെ ആത്മകഥ (ഭാഗം 2)
അളകനന്ദയുടെ ആത്മകഥ (ഭാഗം 2)
രമേശൻ പൊന്തക്കാട്ടിലൂടെ നടന്നു നീങ്ങി... കൈകൊണ്ട് മുണ്ടു മുറുക്കി കുത്തി കയ്യിലെ ഫോണിന്റെ വെളിച്ചത്തിൽ വേഗത കൂട്ടി നടന്നു..
അതാ ആരോ ഒരാൾ തനിക്കു പുറകിലുണ്ട്...അവളറിഞ്ഞു. ചെരുപ്പിന്റെ ഒച്ച, അടുത്ത് അടുത്ത് വരുന്തോറും...അവളുടെ ഹൃദയ മിടിപ്പ് കൂടി... അവൾ ഓടുവാൻ തുടങ്ങി... ഭയം കാരണം അവൾക്ക് കാലുകൾ തളരുന്നുണ്ടായിരുന്നു, പുറകിലൂടെ ആരോ പാഞ്ഞടുക്കുന്നുതവൾ അറിഞ്ഞു...
പുറകിൽ നിന്നും ഒച്ചത്തിൽ ആരോ അലറി...
" നിക്കെടീ..അവിടെ..."
ഒറ്റ നിൽപ്പിൽ അവൾ നിന്നു... പേടിച്ച് വിറച്ച്. സ്തബ്ധയായി പോയിരുന്നു അവൾ, കണ്ണുകളിൽ സങ്കടവും ഭയവും ഒരേ പോലെ നിഴലിച്ചു... താൻ ഈ സ്ഥലത്ത് നിന്നും ഒന്നുറക്കെ കരഞ്ഞാൽ പോലും ആരും ഓടി വരില്ല, കേൾക്കുക പോലുമില്ല... അവളുടെ കൈകളിൽ നിന്നും പുസ്തകങ്ങൾ താഴെ വീണു... കൈകൾ രണ്ടും കൊണ്ട് കണ്ണുകൾ പൊത്തി, അവൾ തല താഴ്ത്തി നിന്നു...
രമേശൻ...വഴിയിലെക്കെത്തിയിരുന്നു, ഇടം കൈ കൊണ്ട് മീശ മുകളിലോട്ട് തടവി ഒരു പുഞ്ചിരിയുമായി രമേശൻ അവളുടെ അരികിലേക്ക് ചെന്നു. ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ തിരുകി അവൻ അവന്റെ ബലിഷ്ഠമായ കൈകൾ അവളുടെ ചുമലിൽ വെച്ചു...
************************************
(പോലീസ് സ്റ്റേഷൻ-- ഒരു കൂട്ടം പോലീസുകാരുടെ ചോദ്യം ചെയ്യലിന് നടുവിൽ രമേശൻ.)
(നിലത്ത് ചുരുണ്ട് കൂടി ഇരിക്കുന്ന രമേശൻ നമ്മൾ കണ്ട രൂപ ഭാവമേ അല്ല, ആകെ മാറിയിരിക്കുന്നു)
"നീ സത്യം പറയുന്നോ, അതോ ഞങ്ങൾ പറയിപ്പിക്കണോ?"- കൂട്ടത്തിലെ കോൺസ്റ്റബിൾ ഇടക്കു കയറി പറഞ്ഞു...
"അവനു നമ്മുടെ ആ പതിവ് കലാ പരിപാടി ഒന്ന് കാണിച്ച് കൊടുത്തേക്ക്, കീരിയോട് വരാൻ പറയ്"- ഇത്രയും പറഞ്ഞ് സി.ഐ സോമശേഖരൻ ജീപ്പിൽ കയറി പോയി...
കുറെ ഇടി കിട്ടി കാണണം, രമേശൻ ചുരുണ്ട് കൂടി ഒരു മൂലയിൽ ഇരിക്കുന്നു...എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ ആവുന്നില്ല...
"ഇരിക്കെടാ അവിടെ, നിനക്കുള്ള പണി വരുന്നുണ്ട്..." മറ്റൊരു പോലീസുകാരൻ അലറി...
"ഡാ, നീ ആ പെൺകുട്ടിയെ എന്താ ചെയ്തേ?... കൊന്നോ, അതോ കൊണ്ട് പോയി ഒളിപ്പിച്ചോ?"- പോലീസുകാർ മാറി മാറി ചോദിക്കുന്നത് കേൾക്കാമായിരുന്നു...
"ഞാൻ ഒന്നും ചെയ്തിട്ടില്ല സാറേ, നിങ്ങൾ ഈ ആരെ കുറിച്ചാ പറയുന്നേ...? - ഞാൻ..." - രമേശൻ പറഞ്ഞ് മുഴുമിക്കും മുന്നേ അടുത്ത ചവിട്ട് തോളിൽ തന്നെ കിട്ടി... ബൂട്ടുകൊണ്ടുള്ള ചവിട്ടിൽ രമേശൻ മറഞ്ഞു വീണു...
"ദാ വരുന്നുണ്ട്, കീരി സാർ..." - എ.എസ്.ഐയും കൂട്ടരും ഒതുങ്ങി മാറി നിന്നു...
മെല്ലെ പിറു പിറുത്ത് എന്തൊക്കെയോ പറഞ്ഞു. സലൂട്ട് ചെയ്ത് നിൽക്കുന്ന പോലീസുകാരുടെ മുഖത്തേക്ക് തുറിച്ച് നോക്കി... കീരി:" ഇവൻ വല്ലതും പറഞ്ഞോ?"
"ഇല്ല സാർ, ഞങ്ങൾ ചോദിച്ചു, പക്ഷെ...ഇവൻ..."
------
കീരിയുടെ പീഡനത്തിലും രമേശന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... അവൻ നിരപരാധിയെന്ന് പറഞ്ഞു കൊണ്ടേയിരുന്നു... തെളിവുകളെല്ലാം രമേശന് എതിരായിരുന്നു. ഒന്ന് വന്നു കാണാനോ സംസാരിക്കാനോ കൂട്ടുകാർ ആരും വന്നില്ല... കോടതിയിൽ നിന്നും ശിക്ഷ വിധി കിട്ടി. ജയിലിലോട്ട് കൊണ്ട് പോകുമ്പോൾ അകലെ നിന്ന് നോക്കുന്ന ജോസിനെയും മധുവിനെയും രമേശൻ കണ്ടു... അവർ തന്റെ കൂട്ടുകാർ തന്നെ ആണോ എന്ന് രമേശൻ ചോദിക്കുന്നത് ആ മുഖഭാവത്തിൽ തന്നെ വ്യക്താമായിരുന്നു...
തന്റെ കൂടെ ഇരുന്നു മദ്യപിച്ച് ബോധമില്ലാതെ കിടന്നതാണ്... രമേശനും ആ എസ്റ്റേറ്റിലെ വിറകു പുരക്കരികിൽ കിടന്ന് മയങ്ങി പോയതായിരുന്നു... പക്ഷെ എസ്റ്റേറ്റിൽ വെയിലുദിച്ചു മുഖത്ത് വെട്ടം വീഴുമ്പോൾ മുന്നിൽ പോലീസുകാരും നാട്ടുകാരും കൂടി നിക്കുന്ന കാഴ്ചയാണ് രമേശൻ അന്ന് കണ്ടത്... ആ സമയം ജോസിനെയും മധുവിനെയും അവിടെയൊക്കെ നോക്കി... പക്ഷെ അവിടെ അവർ ഉണ്ടായിരുന്നില്ല... പോലീസ് സ്റ്റേഷൻ, ചോദ്യം ചെയ്യലുകൾ, പോലീസ് മുറകൾ, കോടതി വിധി ...- എല്ലാം ഒരു മിന്നായം പോലെ രമേശന്റെ മനസ്സിൽ മാറി മാറി വന്നു...
പൂർണ തെളിവുകളുടെ അഭാവത്താൽ കോടതി വർഷം തടവിന് വിധിച്ചു... സാഹചര്യ തെളിവുകൾ രമേശനു എതിരായിരുന്നു... പോരാത്തതിന് തന്നെ കണ്ടു എന്നു പറയുന്ന നാട്ടുകാരുടെ മൊഴികളും...
സെൻട്രൽ ജയിലിനെ ലക്ഷ്യമാക്കി പോകുന്ന ആ ജീപ്പിലിരുന്നു രമേശൻ കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ചു... കയ്യിൽ വിലങ്ങും, മനസ്സിൽ ഒന്നും വ്യക്തമാകാത്ത മട്ടിൽ രമേശൻ ജീപ്പിന്റെ പുറകിലെ സീറ്റിലിരുന്നു പുറത്തേക്കു നോക്കി ഇരുന്നു...
മദ്യത്തിന്റെ ലഹരിയിൽ ഇനിയെങ്ങാനും...?- ... ഒന്നും ഓർമ്മയിൽ വരുന്നില്ല
...**********************************