നമ്മൾ
നമ്മൾ
ഞാനായിരുന്നു ഞാൻ, എനിക്കായിരുന്നെല്ലാം,
ഞാണറ്റ പട്ടം പോൽ പാറിയിരുന്നു ഞാൻ.
ദൂരം കണക്കില്ല, കാലം കുറിക്കില്ല,
ദിനരാത്ര ഭേദങ്ങൾ നോക്കിയതുമില്ല!
ഞാനായിരുന്നു ഞാൻ, ഒറ്റയോട്ടക്കാലം
ഞാറ്റുവേലക്കാലം നോക്കാത്ത കാലം.
ഒറ്റയ്ക്ക് ഓടുന്ന പാതയിൽ എന്നോ,
ഒറ്റവരിയിട്ട നിൻ വാടി കണ്ടു ഞാൻ!
നിയായി നീ വന്നു, നീയായി നീ നിന്നു,
നിന്റേത് മാത്രമൊരു ലോകം നീ കാണിച്ചു,
അത്ഭുതങ്ങൾ കണ്ടു അന്താളിച്ചു ഞാൻ,
ആ ലോകം എന്നെക്കാൾ സുന്ദരം തോന്നി.
നിൻ മിഴിപ്പൂക്കളും, തെന്നലും തോട്ടവും,
നിറമുള്ള കനവിന്റെ ഞാണൊന്ന് കണ്ടു ഞാൻ!
ചേർത്തു പിരിച്ചു കൊളുത്തി ഞാനാ കയർ,
ചുണ്ടിലെ പുഞ്ചിരി കെട്ടിൽ മുറുക്കി നീ,
നെഞ്ചോരം ചേർന്നു നീ കഥകൾ പറഞ്ഞു,
നാവറ്റതിൽ സർവ്വം നമ്മളെന്നായി.
ഞാനില്ല നീയില്ല, എന്റേതും ഇല്ല,
ഞാറിട്ട പാടം പോൽ ഒറ്റവരി പാകി!
വാക്കിലും നോക്കിലും നമ്മളെന്നായി,
വേറിട്ട ചിന്തകൾ കാണാതെ ആയി!
നിന്നിലെ ഞാനായി, എന്നിലെ നീയായി,
നമ്മൾ മാത്രമായ് കനവും നിനവും!