ഗോപുര വാതിലിൽ
ഗോപുര വാതിലിൽ
നീണ്ട് നീങ്ങുന്ന സുവർണ പാതകൾ,
നീര് പെയ്യുന്ന കാല മേഘങ്ങൾ,
നിന്ന് നീറുന്ന നിശാ നെരിപ്പോടുകൾ,
നിന്നിലേക്ക് തുറക്കുന്ന ഗോപുരപ്പടികൾ...
എന്നും എന്നിൽ നിറയുന്ന കനവുകൾ,
എന്തിനെന്ന് അറിയാത്ത സൂചികൾ,
ഏതും എന്തും തിരിയാത്ത ഹേതുകൾ,
ഏറെ ചിന്തനം നൽകാത്ത കോണുകൾ...
ഒന്നിനൊന്നായി വിരിച്ചിട്ടു ആകെയും,
ഒരു ചവിട്ടായി അടിവെച്ച് പരതി,
ഓടി ഓടി, പിന്നെ, കിതച്ചു നിന്നു,
ഓരോന്നിലേക്കും ഓർമകൾ നെയ്തു,
അവിടെ നിന്നും തെളിഞ്ഞ് തുടങ്ങി,
അടി വെച്ച് ഞാൻ വന്ന പാതകൾ അത്രയും,
ആഹ്ലാദമേറി സ്വർണ വർണ്ണം കേറി,
ആകെയും വെട്ടി തിളങ്ങി നില്പത്രേ..!
കരിമഷി ചാലിച്ചു ജനവാതിലിൻ ചാരെ,
കണ്ണിമ വെട്ടാതെ നീ നെയ്ത തൂവാല,
കാറ്റിലാ വെണ്മേഘ കോണിൽ പതിച്ചതും,
കാല വർണ്ണം പേറി മഴയെ വർശിച്ചതും..!
പാതിരാ തിരകളിൽ നിന്നെ തിരഞ്ഞപ്പോൾ,
പാൽക്കുടം പോലെ വെളുത്ത നിലാവില്ല,
പരക്കെ പതിഞ്ഞ ഇരുട്ടിനെ തോല്പിക്കാൻ,
പച്ചില കൂട്ടി നെരിപ്പോട് തീർത്തത്രേ..!
മനമറിഞ്ഞോരൊന്നു പരതി നേടി,
മടിയിലെ ഭാണ്ഡം കെട്ടഴിഞ്ഞു,
മാറിൽ നിന്നും പയ്യെ ഊർന്നിറങ്ങി,
മാൻപേട പോലെന്റെ കണ്കൾ തുള്ളി,
തോരണം മാറാപ്പ് വർണ്ണ ശീലകൾ,
തോട്ടകൾ പൊട്ടും പ്രകമ്പങ്ങൾ,
തഴുകുന്ന തെന്നലിൻ താളത്തിനൊപ്പം,
തമസ്സിനെ ഭേദിച്ച് കൺ തുറക്കെ..
ഉയരമേറ്റി ഞാൻ കണ്ട കനവുകൾ,
ഉയിരുമുറ്റി എൻ മുന്നിൽ തിളങ്ങുന്നു,
ഊതി പറപ്പിച്ച അപ്പൂപ്പൻ താടികൾ,
ഊറ്റ് കാട്ടി നിന്നിലേക്കേറുന്നു...
യാമ പാതകൾ പലതുമോടുന്നു,
യാന്ത്രിക നാളുകൾ ഇവിടെ തീരുന്നു,
യവനിക എൻ മുന്നിൽ ഘോരമുയരുന്നു,
യാത്രതൻ അന്ത്യം, ഈ ഗോപുര വാതിലിൽ..!
നിന്റെ പ്രാണന്റെ ഗോപുര വാതിലിൽ...!