പൂക്കുന്നുവോ നിശാഗന്ധി - 3
പൂക്കുന്നുവോ നിശാഗന്ധി - 3
ഹർഷനെ പിടിച്ചു നിർത്തി അയാൾ ചോദ്യം ചെയ്തു. 'എന്തു കണ്ടിട്ടാണു നീ വംശം പോലും പറയാൻ കൊള്ളാത്തവളുടെ പിറകെ നടക്കുന്നത്, എന്റെ കുലത്തിന് ചീത്തപ്പേരുണ്ടാക്കാൻ സമ്മതിക്കില്ല ഞാൻ. ഇനി അവളുമായി യാതൊരു ബന്ധവുമുണ്ടാവരുത്, തമ്മിൽ സംസാരിച്ചുവെന്ന് ഞാനറിയരുത്. ' അയാൾ പറഞ്ഞു നിർത്തുമ്പോൾ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. ഹർഷൻ മറുപടിയായി ഇത്രമാത്രം പറഞ്ഞു: ' ഞാൻ നിത്യയെ സ്നേഹിക്കുന്നു, എന്തിൻ്റെ പേരിലായാലും അവളെ ഉപേക്ഷിക്കാൻ ഞാൻ തയാറല്ല. നിങ്ങളുടെ ജാതിമേൽക്കോയ്മയ്ക്ക് എന്ത് മഹത്വമാണ് അവകാശപ്പെടാനുള്ളത്? മനുഷ്യരെ മനുഷ്യനായി കാണാത്ത നിങ്ങൾക്ക് എന്ത് ശ്രേഷ്ഠതയാണുള്ളത്? എന്റെയും നിങ്ങൾ അപമാനിക്കുന്ന, താഴ്ന്ന ജാതിയെന്ന് ആക്ഷേപിക്കുന്നവൻ്റെയും സിരയിലോടുന്നത് ചുവന്ന രക്തം തന്നെയാണ്. അവളോടൊപ്പം തന്നെ ഞാൻ ജീവിക്കും. ' ഹർഷൻ വീടു വിട്ടിറങ്ങി.
അച്ഛന്റെ ദേഷ്യം കടുത്തു ,ക്രൂരമായ ചില തീരുമാനങ്ങൾക്ക് അയാൾ കരുക്കൾ നീക്കി. തൻ്റെ സ്വത്തിന്റെ ഒരു ഭാഗം പോലും കൊടുക്കില്ലെന്നും ഇരുവരെയും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നും അയാൾ തീരുമാനിച്ചു.
പ്രതികാരം ആളിക്കത്തി. നശിച്ച ജാതിയിൽപ്പെട്ടവർ ഇനി ജീവിക്കേണ്ടതില്ലെന്ന പൈശാചികത അയാളിൽ നിഴലിച്ചു. നിത്യയെയും കുടുംബത്തെയും കൊലപ്പെടുത്താൻ തയാറെടുത്തു. ദുരഭിമാനക്കൊലയുടെ മറ്റൊരു മുഖം കൂടി. രാത്രിയിൽ അയാൾ കുടിലിൽ എത്തി. മൂർച്ചയേറിയ വാൾ രക്തം പുരളാൻ നിമിഷങ്ങൾ തെല്ലുകൂടി. പുറത്തേയ്ക്ക് ഇറങ്ങിയ ആ വൃദ്ധപിതാവിനെ വെട്ടിക്കൊലപ്പെടുത്തി, പക തീരാതെ അയാൾ വീണ്ടും വെട്ടി. ശബ്ദം കേട്ട് പുറത്തേയ്ക്കിറങ്ങിയ ആ വൃദ്ധയെ ക്രൂരമായി വെട്ടി, രക്ഷിക്കാൻ ഓടിയെത്തിയ നിത്യയ്ക്ക് വെട്ടുകൊണ്ടു, വേദന കൊണ്ടു ഓടിയ നിത്യയുടെ പിന്നാലെ അയാൾ ഓടി. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. രക്തം വാർന്ന നിത്യ മരണ വെപ്രാളത്തിൽ ഓടി ആരുടെയോ കൈക്കുള്ളിൽ ചെന്നു വീണു. അത് അവളുടെ ഹർഷനായിരുന്നു. നിറഞ്ഞൊലിച്ച അവൻ്റെ കണ്ണുകൾ, അവൻ്റെ വെള്ള ഷർട്ടിൽ പുരണ്ട അവളുടെ രക്തം, പ്രതീക്ഷയോടെ രാത്രിയിൽ പൂത്ത അവൻ സമ്മാനിച്ച നിശാഗന്ധി ചുടുചോര വീണു ഭയന്നു നിന്നു. തൻ്റെ പ്രാണനെ ഹൃദയത്തോടു ചേർത്തു പൊട്ടിക്കരഞ്ഞ ഹർഷൻ, അവളുടെ ജീവൻ വിട്ടുകൊടുക്കാൻ തയാറായില്ല. ക്രൂരനായ അയാൾ രക്തം ഒലിക്കുന്ന വാളുകൊണ്ടു മകനെയും കൊല്ലാൻ ഓടി. തടിച്ചുകൂടിയ നാട്ടുകാർ നാടകം കാണുന്ന ലാഘവത്തോടെ കാഴ്ച്ച കണ്ടു. മനുഷ്യത്വം മരവിച്ച ജാതിവെറിയുടെ കാവൽക്കാർ. അയാൾ കല്ലിൽ തട്ടി നിലത്തേക്കു വീണു, വാൾ തെറിച്ചു പോയി. ഹർഷൻ അവളെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടി.
ജീവന്റെ കണികയെ അവൻ പിടിച്ചു നിർത്താനാഗ്രഹിച്ചു. പിടഞ്ഞു മരിച്ച നിത്യയുടെ അമ്മയുടെയും അച്ഛന്റെയും മുഖം അവനോർത്തു. പിതാവിനെതിരായി കേസ് രജിസ്റ്റർ ചെയ്ത ഹർഷൻ, സാക്ഷിക്കായി ഓരോ വീടുകളിലും കയറിയിറങ്ങി, ആരും തയാറായില്ല. കൊടും ക്രൂര കൊലപാതകത്തിന്റെ സാക്ഷി ഞാൻ തന്നെ ഹർഷൻ ഉറപ്പിച്ചു. പോലീസ് അയാളെ അറസ്റ്റു ചെയ്തു, അയാളുടെ മുഖത്ത് ക്രൂരമായ ചിരിയാണ് ഉണ്ടായിരുന്നത്. നിത്യയുടെ ജീവൻ രക്ഷിക്കാൻ അവനു കഴിഞ്ഞു, ഒന്നാം സാക്ഷിയായി നിത്യയെ കൂട്ടിച്ചേർത്തു. ഊരിപ്പോരാനാവാത്ത വിധം അയാൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പിതാവിനെതിരെ തൻ്റെ വക്കീൽക്കോട്ട് ഹർഷൻ ധരിച്ചു. നിയമം പാലിക്കപ്പെടുക തന്നെ ചെയ്യും, ഹർഷന്റെ വാദം കോടതിക്കുള്ളിൽ മുഴങ്ങിക്കേട്ടു. വിധിക്കായി കാത്തിരിക്കുമ്പോഴും ആ ക്രൂരൻ്റെ മുഖത്ത് യുദ്ധം ജയിച്ചവൻ്റെ ചിരി മാത്രമാണുള്ളത്. ഇൻഡ്യൻ പീനൽ കോഡ് പ്രകാരം 302,307 വകുപ്പുകൾ ചുമത്തപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചു.
വിധി കേട്ട് കടുത്ത നിരാശ തോന്നിയ ഹർഷൻ വധശിക്ഷയിൽ കുറഞ്ഞൊന്നും അയാൾ അർഹിക്കുന്നില്ലെന്ന് അവൻ തീരുമാനിച്ചു. ജാതിവെറിയുടെ നീചമുഖത്തിന് അന്ത്യം കുറിക്കാൻ നിയമത്തിനതീതമായി അവൻ കൈയിൽ വാളെടുത്തു. തന്റെ വക്കീൽ വേഷത്തോടു കൂടി പിതാവിനു നേരെ വാളുമായി അവൻ പാഞ്ഞു, പുറകെ പോലീസുകാരും. അസ്പൃശ്യതയുടെ പേരിൽ ഒന്നുമറിയാത്ത പാവങ്ങളെ വെട്ടിയ ആ നീചൻ്റെ കൈ തന്നെ അവൻ ആദ്യം അരിഞ്ഞെറിഞ്ഞു. അയാളുടെ മുഖത്ത് ഭയം നിഴലിച്ചു. വേദനക്കൊണ്ട് പുളഞ്ഞോടിയ അയാൾ അലറിവിളിച്ചു.ഹർഷൻ വിളിച്ചു കൂവി "നിങ്ങൾ കാണുന്നുണ്ടോ രക്തത്തിന്റെ നിറം? നിങ്ങൾ അറുയുന്നുണ്ടോ പ്രാണൻ പിടിയുന്ന വേദന? ജനങ്ങളടക്കുന്ന നികുതിപ്പണം കൊണ്ട് നിന്നെയൊന്നും മരണം വരെ തീറ്റിപ്പോറ്റാൻ അനുവദിക്കില്ല ഞാൻ, നിന്റെ രക്തം കൊണ്ടു തന്നെ നീ ചെയ്ത പാപത്തെ കാട്ടിത്തരും. നീ കടുത്ത പദങ്ങളാൽ അനേകാവർത്തി പരിഹസിച്ച ജാതിനാമത്തെ പുലമ്പിയ നിന്റെ നാവുകൾ ഇനി ആരെയും അപമാനിക്കില്ല." നാവരിയാൻ തുനിഞ്ഞ ഹർഷന്റെ കണ്ണുകളിൽ നിത്യയുടെ മുഖം കണ്ടു. പോലീസുകാർ അവനെ തടഞ്ഞു, കുതറിയോടി അയാളെ വെട്ടി. നിലത്തു വീണു പിടഞ്ഞു ഒരിറ്റു വെള്ളത്തിനായി കെഞ്ചിയവന് ജാതിയോ കുലമോ ഊരോ അറിയാത്തൊരുവൻ വെള്ളം നൽകി. ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസുകാർ ഹർഷനെ വട്ടം പിടിച്ചു, അറസ്റ്റു ചെയ്തു. കരഞ്ഞു കലങ്ങിയ കണ്ണുമായി നിത്യ ഹർഷനെ കെട്ടിപ്പിടിച്ചു, അവളെ ചേർത്തു പിടിക്കാൻ അവനാഗ്രഹിച്ചെങ്കിലും കഴിഞ്ഞില്ല. തന്റെ വിലങ്ങു വെച്ച കൈയിൽ പൊതിഞ്ഞ രക്തതുള്ളി അവൻ നിത്യയുടെ നെറുകയിലിട്ടു .അവൻ പറഞ്ഞു: " ഞാൻ വരും, നമ്മുടെ നിശാഗന്ധിയെ നീ നോക്കണം, അതിലെ ഓരോ ഇതളിലും നിനക്കായ് ഞാൻ കണ്ട എൻ്റെ സ്വപ്നങ്ങളുണ്ട്. "അവൻ്റെ നിഴൽ മറഞ്ഞത് അവളറിഞ്ഞില്ല.
അയാൾ മരിച്ചിട്ടില്ലെന്ന വാർത്ത ഹർഷനറിഞ്ഞു, തൻ്റെ കാര്യങ്ങൾ പോലും സ്വയം ചെയ്യാൻ കഴിയാതെ അയാൾ ജയിലിൽ നരകിക്കുമെന്നോർത്ത് ഹർഷൻ സന്തോഷിച്ചു. അവൻ്റെ കാതുകളിൽ നിത്യയുടെ സംഗീതം കേട്ടു, കണ്ണുകൾ നിറഞ്ഞൊഴുകി. ഏകാന്തതയുടെ അനേക വർഷങ്ങൾ താണ്ടിയ ഹർഷൻ ഇനിയും ആറുമാസം കൂടി കഴിഞ്ഞാൽ തന്റെ പ്രാണനെ കാണാൻ കാത്തിരുന്നു. അങ്ങു ദൂരെയൊരു ദിക്കിൽ, ഹർഷൻ്റെ വരവിനായ് ദിവസങ്ങളറിയാതെ നോവുന്ന മനസ്സുമായി അവളും കാത്തിരുന്നു വസന്തവും ഹേമന്തവും ശരത്കാലവും പോയതറിയാതെ.....
അവരുടെ നിശാഗന്ധി കാലങ്ങൾക്കതീതമായ് പൂത്തു നിറഞ്ഞു,അതിന്റെ ഓരോ കണികയിലുമുള്ള ഗന്ധം സ്നേഹത്തിൻ്റെ അവാച്യമായ അനിർവചനീയമായ പ്രകാശത്തിൽ ജ്വലിച്ചു നിന്നു.
(സമാപ്തം)