വിശ്വാസം
വിശ്വാസം
"എന്റെ അവസാന ശ്വാസം വരെയും നീ എന്റെ ജീവനായിരിക്കും...
മരണത്തിനു പോലും നമ്മെ പിരിക്കാനാവില്ല..."
അവന്റെ വാക്കുകൾ ഒരു തിരമാല പോലെ അവളുടെ മനസ്സിൽ അലയടിച്ചു.
മിന്നലിന്റെ വെളിച്ചത്തിൽ മീര കണ്ടു.... അവന്റെ ശരീരത്തിൽ നിന്നും ഒഴുകുന്ന ചോരയുടെ ചുവപ്പ്.
ജീവനായി കരുതിയ തന്റെ പ്രാണൻ.... കണ്മുന്നിൽ വെറും ജഡമായി കിടക്കുന്നു.
അവൾ ആകെ വിറച്ചു... മനസ്സുപോലെ ശരീരവും തണുത്ത് മരവിച്ച അവസ്ഥ... അവൻ കിടക്കുന്നതിനു സമീപത്തായി അവൾ ഇരുന്നു , ഒരു പ്രതിമ പോലെ...
വരുൺ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരായിരുന്നു മീരയും വരുണും. നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലായി.
ആ പ്രണയത്തിന്റെ അവസാനം ഇതായിരുന്നു... അവന്റെ മരണം.
തന്റെ ജീവനേക്കാളേറെ മീര വരുണിനെ സ്നേഹിച്ചിരുന്നു... അത്രമേൽ വിശ്വസിച്ചിരുന്നു... ജീവിത അവസാനം വരെയും അവൻ തന്റേത് മാത്രമാണെന്ന് മീര വിശ്വസിച്ചു... വരുണിന്റെ മധുരമായ വാക്കുകളിൽ അവൾ മതിമറന്നു. അതുകൊണ്ടാവാം അവനോടൊപ്പം ഒരു രാത്രി അവൾ പങ്കിട്ടത്.
അതിനുശേഷം വരുണിന്റെ പെരുമാറ്റത്തിൽ മീരക്ക് സംശയം തോന്നിയെങ്കിലും ചതി പറ്റി എന്ന് മനസ്സിലായത് ഒരുപാട് വൈകിയാണ്. അവന്റെ പ്രണയ വലയത്തിൽ കുടുങ്ങിയ പെൺകുട്ടികളിൽ ഒരുവൾ മാത്രമാണ് താനെന്ന് അറിഞ്ഞ നിമിഷം സ്വയം ജീവനൊടുക്കാനാണ് ആദ്യം തോന്നിയത്. പക്ഷേ, താൻ മരിച്ചാൽ അവനെക്കുറിച്ചറിഞ്ഞ സത്യങ്ങളൊന്നും പുറംലോകം അറിയില്ല. വീണ്ടും വീണ്ടും ചതി ആവർത്തിക്കുകയും ചെയ്യും. താൻ ചതിക്കപ്പെട്ടതുപോലെ മറ്റൊരു പെണ്ണിനും സംഭവിക്കാതിരിക്കാൻ അവനാണ് ഇല്ലാതാവേണ്ടതെന്ന് മീര തീരുമാനിച്ചു.
സ്നേഹം നടിച്ച് അവനെ വിളിച്ചു വരുത്തി. ഇരുട്ടിന്റെ മറവിൽ പെയ്തൊഴിയുന്ന മഴയുടെ ശബ്ദത്തിൽ അവനായി കരുതിവെച്ച മൂർച്ചയുള്ള കത്തി വരുണിന്റെ ശരീരത്തിൽ കുത്തിയിറക്കി. അവൻ വേദനകൊണ്ട് പിടയുന്നത് മീര നോക്കിനിന്നു. ഒരുവിധത്തിൽ പറഞ്ഞാൽ ആ രംഗം അവൾ ആസ്വദിക്കുകയായിരുന്നു.
അവനരികിൽ അവൾ കാത്തിരുന്നു അടുത്ത പ്രഭാതത്തിനായി.... പോലീസും നാട്ടുകാരും മാധ്യമങ്ങളും തന്നെ തേടി എത്തുമെന്നും നാളെ തന്റെ കൈകളിൽ വിലങ്ങു വീഴുമെന്നും അവൾക്കറിയാം. പക്ഷേ അവൾ ഭയന്നില്ല. താൻ ചെയ്തത് ശെരിയാണെന്ന് തന്നെ അവൾ വിശ്വസിച്ചു. തെല്ലിട പോലും പശ്ചാത്താപമില്ലാതെ നിയമം വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ അവൾ തയ്യാറായിരുന്നു...