നന്ദയുടെ ഡയറി
നന്ദയുടെ ഡയറി
നന്ദയുടെ ഡയറി അഥവാ ഒരു മച്ചിയുടെ ഡയറി
നിനക്ക് മതിയായില്ലേ വിഷ്ണു, ആ മച്ചി പെണ്ണിനെ ചുമന്ന്, കൊല്ലം 6 ആയില്ലേ ഇപ്പോ… ഞങ്ങൾക്കൊന്നും ഒരു പ്രതീക്ഷയും ഇല്ല ഇനിയും നിന്റെ ജീവിതം ഹോമിച്ചു തീർക്കണോ.... ?
അദ്ദേഹത്തിന്റെ അമ്മയുടെ സ്ഥിരം കുറ്റപ്പെടുത്തലുകൾക്ക് ഇന്നും ഒരു കുറവും ഉണ്ടായിരുന്നില്ല...
ദിവസം കഴിയും തോറും അതിന്റെ വ്യാപ്തി കൂടുന്നു എന്നല്ലാതെ കുറയുന്നുമില്ല....
"മച്ചി"
ഈ വിളി സ്വന്തമാക്കിയിട്ടു ഇന്നേക്ക് 6 വർഷം ആവുന്നു, ആദ്യമായി അദ്ദേഹത്തിന്റെ ചേച്ചി
വിളിച്ചു ,പിന്നെ പലരത് ഏറ്റു പാടി അപ്പോഴെല്ലാം ഞാൻ പിടിച്ചു നിന്നത് വിഷ്‌ണുവിന്റെ ചേർത്തു പിടിക്കലും ആശ്വാസ വാക്കുകളുമായിരുന്നു
എങ്കിൽ ഇന്ന് ഞാൻ പതറി പോയത് ആദ്യമായ് വിഷ്ണുവിന്റെ വായിൽ നിന്നു വന്നപ്പോഴാണ്
ആരുടെ വായിൽ നിന്നു കേൾക്കരുതെന്ന് ആഗ്രഹിച്ചുവോ അതിന് നേർ വിപരീതമായി ഇന്നത് സംഭവിച്ചിരിക്കുന്നു....
അറിയില്ല ഈ പേരിനി എത്ര നാൾ ചുമക്കണമെന്ന്?
ഒഴുക്കിയ കണ്ണീരിനു ഒന്നും ഒരു വിലയുമില്ലാത്ത പോലെ ,
ഞാനുമൊരു പെണ്ണല്ലേ.....?
എനിക്കുമില്ലേ ആഗ്രഹങ്ങൾ......
ഏതൊരു പെണ്ണിനേയും പോലെയും സീമന്ത രേഖയിൽ സിന്ദൂരവും, മംഗല്യസൂത്രവും നിറഞ്ഞ ആഗ്രഹങ്ങളുമായി ജനിച്ചു വീണ വീട്ടിൽ നിന്നും വിഷ്ണുവിന്റെ വീട്ടിലേക്ക് സ്വപ്നങ്ങൾക്ക് തിരി കൊളുത്തി വലതു കാൽ വെച്ചു, വരുമ്പോൾ മനസ്സിൽ നിറയെ പുതിയ പ്രതീക്ഷകളായിരുന്നു.....
കല്യണം കഴിഞ്ഞു ആദ്യ നാളിൽ തീർത്തും സന്തോഷകരമായി തുടർന്ന ദാമ്പത്യ ബന്ധങ്ങളിൽ വിള്ളൽ വീഴാൻ അധികം താമസം വേണ്ടി വന്നില്ല.
നാളുകൾക്ക് ശേഷം വിശേഷമില്ലേ?
അതോ ഇനി അവൾ മച്ചിയാണോ? എന്ന രേവതി ചേച്ചിയുടെ ചോദ്യമുനകളിലൂടെ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുവാരുന്നു. ഒടുവിൽ കവിടി നിരത്തിയ കാണിയാർ കൂടി വിധി കല്പിച്ചപ്പോൾ ചുറ്റുമുള്ളവർ ഒന്നടങ്കം വിളിച്ചു മച്ചി എന്ന്.
അതിനു ശേഷം ആൾക്കൂട്ടത്തിൽ പോവാൻ തന്നെ പേടിയായിരുന്നു,
മാസമുറ തെറ്റണേയെന്ന് മൂകമായി പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു...
ആർത്തവം ഒരാഴ്ച തെറ്റുമ്പോഴേക്കും ആവേശത്തോടെ പ്രഗ്നൻസി കാർഡ് വാങ്ങി റെഡ് വര തെളിഞ്ഞു കാണാൻ ഉത്കണ്ഠയോടെ ഹൃദയം തുടിചിരുന്നു....
പെണ്ണിനെ പൂർണവതിയാക്കുന്ന ആർത്തവ തുള്ളികളെ ഞാനേറെ സ്നേഹിച്ചിരുന്നു. എന്നാൽ ഇന്ന്, ഞാൻ ഓരോ വട്ടവും എന്റെ പ്രതീക്ഷകളെ തല്ലികെടുത്തിയുള്ള ആ ചോരത്തുള്ളിയുടെ വരവിനെയാണ് ഇന്നേറെ ഭയപ്പെടുന്നത് .
എന്നെപോലെ തന്നെ ഒരു കുഞ്ഞി കാൽ കാണുവാനായി വിഷ്ണുവും കൊതിച്ചിരുന്നു , ഒരച്ഛന്റെ സ്നേഹവും ലാളനയും നെഞ്ചിലെ ചൂട് പകർന്നു കിടത്തിയുറക്കാൻ എന്നെക്കാൾ കൂടുതൽ ചില സമയങ്ങളിൽ വിഷ്ണുവും കൊതിച്ചിരുന്നു...
ഒരു കുഞ്ഞിനെ കൊതിച്ചിരുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് ആദ്യമായ് രേവതി ചേച്ചി ഞങ്ങളുടെ ഉണ്ണിയെ ഗർഭം ധരിച്ച നാളിൽ, ഞാനും ഏറെ സന്തോഷിച്ചിരുന്നു. പക്ഷെ എന്റെ സന്തോഷങ്ങൾക്ക് നീർകുമിളകളുടെ ആയുസ്സ് മാത്രമായിരുന്നു...
ഗർഭിണികളുടെ ചടങ്ങിന് മച്ചിയായ നീ വരണ്ടാ...... രേവൂന്നത് ഇഷ്ടമാവില്ലാ എന്ന് പറഞ്ഞ് എന്നെ മാറ്റിനിർത്തിയപ്പോൾ എന്റെ ഹൃദയവിലാപം ആരും കേട്ടില്ല,
പ്രസവം കഴിഞ്ഞ ആദ്യ നാളിൽ കുഞ്ഞിനേ ആ മച്ചിയെ കാണിക്കണ്ടാ,
അവളുടെ കൊതിക്കെറുവേൽക്കും എന്ന അടക്കം പറച്ചിലുകൾ കേട്ട് ഹൃദയം തകർന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട് പലപ്പോഴും.
രേവതി ചേച്ചിയുടെ ഉണ്ണി കരയുമ്പോൾ പെറ്റിട്ടില്ലെങ്കിൽ കൂടി മാറിടം ചുരത്താൻ പലപ്പോഴായി ഞാൻ ആഗ്രഹിച്ചിട്ടുണ്ട്
ഓരോ ഗർഭിണികളേയും കാണുമ്പോഴും സ്നേഹത്തോടെയും ആദരവോടെയും ഞാനവരെ വീക്ഷിക്കുമായിരുന്നു....
കൊച്ചുകുഞ്ഞുങ്ങളെ കാണുമ്പോൾ എല്ലാവരും എന്റെ കുഞ്ഞുങ്ങളാണെന്ന് കരുതി വാത്സല്യത്തോടെ ഒന്നു കെട്ടി പുണരാൻ ആഗ്രഹിക്കുമ്പോൾ ന്റെ ശാപം പിടിച്ച കൈകൾ കുട്ടിയെ അപായത്തിനടയാക്കുമോ എന്ന് കരുതി മനസ്സിലെ ആഗ്രഹങ്ങളെ പലപ്പോഴായി ഉള്ളിൽ തന്നെ വെച്ചിട്ടുണ്ട്.
എങ്കിലും അപ്പോഴെല്ലാം വിഷ്ണുവിന്റെ ആശ്വാസ വാക്കുകൾ എന്നെ എന്റെ ചിന്തകളിൽ നിന്നും വഴി തെറ്റിച്ചു, കല്യാണം കഴിഞ്ഞ് കുറച്ച് നാൾ പിന്നിട്ടു തുടങ്ങിയപ്പോഴേക്കും അമ്മയും രേവതിയേച്ചിയുമൊക്കെ കളിയാക്കിയും വെറുത്തും പറഞ്ഞു നടന്നിരുന്ന വാക്ക്.
മച്ചി......!
അന്നൊക്കെ ആ വിളിയിൽ തകർന്നു പോകാതിരുക്കുവാൻ തൻറെ മനസിന് കരുത്ത് പകർന്ന തൻറെ ഭർത്താവിൻറെ വായിൽ നിന്നും തന്നെ വീണ്ടും ആ പേര് ആവർത്തിക്കപ്പെടുന്നു.. എന്നാൽ ഇന്നാണാ വിളി എന്റെ ഹൃദയഭിത്തികളിൽ വിള്ളൽ വീഴിച്ചത് .
"മച്ചി"
അന്നൊക്കെ സ്വാന്തനമേകിയ ആൾ ഒട്ടും ദയയില്ലാതെ ഇന്നത് വിളിച്ചപ്പോൾ ഞാനും വിശ്വസിക്കുന്നു ഞാൻ ഒരു മച്ചിയാണെന്ന്.....
Nb: ഒരു സ്ത്രീയ്ക്ക് ഒരു കുഞ്ഞിനെ പ്രസവിക്കുവാൻ കഴിയാത്തതും കുഞ്ഞിനെ ഓമനിക്കുവാനും താലോലിക്കുവാനും താരാട്ടു പാടുവാനും അതിനൊപ്പം അതിന് മാതൃത്വം നുകർന്നു നൽകുവാനും കഴിയാതെ വരുന്ന അവസ്ഥ പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണ്.....
ആ സങ്കടത്തെ ഇരട്ടിപ്പിക്കുന്നതാണ് മച്ചിയെന്ന വിളിപോലും. സത്യത്തിൽ ഇത് അവളുടെ തെറ്റാണോ,?
അല്ലേൽ അറിഞ്ഞു കൊണ്ടവൾ ചെയ്തു വെയ്ക്കുന്ന പാതകമാണോ??
ഇവിടെ അതിനെ അതിജീവിക്കുവാൻ കഴിയുന്ന സാങ്കേതികമായ വിദ്യകൾ പോലും പരാജയപ്പെടുമ്പോൾ എങ്ങിനെയത് ഒരു സ്‌ത്രീയെ മാത്രം കുറ്റം പറയാൻ സാധിക്കും.
"മച്ചി" എന്ന വിളിപ്പേരില്‍ തിരസ്കരിക്കുന്നവരോട് ഒന്നേ എനിക്ക് പറയുവാനുള്ളൂ ..
നാളെ നിങ്ങളുടെ ഉദ്ധാരണ ശേഷി കുറഞ്ഞത് കാരണമോ അല്ലെങ്കില്‍ ബീജത്തിന്റെ അളവ് കുറഞ്ഞതിന്റെ പേരിലോ "ശണ്ഠൻ" എന്ന വിളിപ്പേരില്‍ നിങ്ങളെ ഉപേക്ഷിച്ചു പോകുമ്പോള്‍ മാത്രമേ അവഗണയുടെ ഹൃദയവേദന നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ കഴിയൂ ..
അതുപോലെ തന്നെ
ജനിപ്പിച്ചതിനു ശേഷം തന്റെ മക്കളെ സ്വകാര്യ താൽപര്യങ്ങൾക്ക് വേണ്ടി കൊല ചെയ്യുകയും, തെരുവിൽ വലിച്ചെറിയുകയും ചെയുന്ന 'അമ്മമാരെ, ഒരു കുഞ്ഞികാലിനായി പ്രാർഥനയോടെയും , വഴിപാടുകളോടും കാത്തിരിക്കുന്ന ഒത്തിരിപ്പേർ ഇവിടെ ഉണ്ട് എന്നൊന്ന് ഓർക്കുന്നത് നല്ലതാണ്....!!