മരിക്കും മുമ്പ്
മരിക്കും മുമ്പ്
" മരണം തൊണ്ടക്കുഴിയിൽ എത്തുമ്പോഴായിരിക്കും നമ്മൾ ചെയ്തു പോയ തെറ്റുകളെ പറ്റി ചിന്തിക്കുന്നത്. അത് തിരുത്താൻ അവസരം തിരയാറുള്ളത്.
എന്തുകൊണ്ട് നമുക്ക് അതിനും മുമ്പേ ശ്രമിച്ചു കൂടാ? എല്ലാം പൊറുക്കാനും തിരുത്താനും വെള്ള പുതയ്ക്കുന്നത് വരെ നാം എന്തിനു കാത്തിരിക്കണം? തെറ്റുകൾ തിരുത്തുക... പ്രിയപ്പെട്ടവരോട് തുറന്ന് സംസാരിക്കുക... ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക..."
ഈ ഒരു സന്ദേശം ടി.വിയിൽ കണ്ടപ്പോഴാണ് വാർദ്ധക്യ അസുഖങ്ങളെ തുടർന്ന് കിടപ്പിലായ ലാലിച്ചന് തന്റെ മകളെ ഓർമ വന്നത്. അവളോട് ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞു മാപ്പ് പറയാൻ മാത്രമല്ല ഇനിയുള്ള കാലം തന്റെ കൂടെ കൂട്ടാനും ആ അപ്പൻ ആഗ്രഹിച്ചു.
പക്ഷേ തന്റെ മകളെ തന്നിൽ നിന്നും അറുത്തുമാറ്റാൻ സ്വന്തം ശരീരത്തിൽ കുത്തിവെച്ച അതേ വിഷം തന്നെയാണ് തന്റെ മക്കളിലും അയാൾ കുത്തി വെച്ചത്. തന്നിലെ വിഷത്തിന്റെ വീര്യം കുറഞ്ഞാലും മക്കളിൽ പഴയ പോലെ നിലനിൽക്കുന്നുണ്ട്. അത് അയാളെ കൊണ്ട് തിരുത്താൻ പറ്റുന്നില്ല.
തന്റെ മകൾ ചെയ്ത തെറ്റ് അത്ര വലുതൊന്നുമായിരുന്നില്ല. പക്ഷേ, അന്ന് തനിക്കത് വലുതായിരുന്നു. തന്റെ അഭിമാനപ്രശ്‌നമായിരുന്നു. തന്റെ സത്യസന്ധതയ്ക്ക് മേൽ വീണ വലിയ കളങ്കമായിരുന്നു. ഒരു പക്ഷേ ഞാൻ എല്ലാം തീരുമാനിക്കുന്നതിനു മുമ്പ് അവൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്റെ മനസ്സ് മാറിയേനേ.
നാട്ടുകാരെയും ബന്ധുക്കളെയും മുഴുവൻ ക്ഷണിച്ച് വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അവൾ എന്നെ ചതിച്ചത്. ഒരുത്തന്റെ കൂടെ ഇറങ്ങി പോയത്. നേടിയതെല്ലാം കൈവിട്ട് പോയതിനെക്കാൾ വലിയ വേദന ആയിരുന്നു, ക്ഷണിക്കപ്പെട്ട ആളുകൾക്ക് മുമ്പിൽ അപമാനിതനായപ്പോൾ. എനിക്ക് അങ്ങനെയൊരു മകൾ ഇല്ലെന്നും താനുമായി അവൾക്ക് ഒരു ബന്ധവും ഇല്ലെന്നും ഞാൻ പറഞ്ഞു. എന്റെ മക്കളെ വിട്ട് അവളുടെ ഭർത്താവിനെ തല്ലി ചതച്ചു. അവരുടെ ഏക വരുമാന മാർഗമായ പലചരക്ക് കട ഞാൻ അടിച്ചു തകർത്തു... നിസ്സഹായതയോടെയും വെറുപ്പോടും കൂടി അവൾ എന്നെ നോക്കിയ ഒരു നോട്ടമുണ്ട് ഇന്നും മനസ്സിൽ. അവൾ എന്നോട് പൊറുക്കുമോ ദൈവമേ...
ഇതേ സമയം തമിഴ് നാട്ടിലെ ഏതോ ഒരു ചേരിയിൽ തന്റെ മകൾ.
" ദൈവമേ, എനിക്ക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ലാളനയും കഥയും കേട്ട് വളരേണ്ടവനാണ്. അമ്മാവന്മാർ പണ്ടം ചർത്തേണ്ട കൈകളാണ് ഇന്നിവിടെ കരിവളയിട്ട് കിടക്കുന്നത്. എല്ലാം എല്ലാം എന്റെ തെറ്റാണ്, എന്റെ മാത്രം തെറ്റ്. ഞാൻ അപ്പനോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ...ഒരു പക്ഷേ അപ്പൻ എന്നെ കൈവിടില്ലായിരുന്നു. ഞാൻ ചെയ്തത് ചതിയാണ്, പൊറുക്കാൻ പറ്റാത്ത ചതി."
ശരിയാണ് നമ്മുടെ എല്ലാം പ്രശ്നം തുറന്ന് സംസാരിക്കാത്തതണ്...മനസ്സ് തുറന്ന് സംസാരിക്കാത്തത്. ബന്ധങ്ങൾ നില നിന്നു പോകുന്നത് ഒരു പക്ഷേ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിശ്വാസവും സത്യസന്ധതയും ഒക്കെ കൊണ്ട് തന്നെയാണ്. അത് കൊണ്ട് മനസ്സ് തുറന്ന് സംസാരിക്കുക;എല്ലാവർക്കും നല്ലത് വരട്ടെ...