കരുതൽ
കരുതൽ
ഒത്തിരി വർഷങ്ങൾക്ക് ശേഷമാണ് ഞാൻ തറവാട്ടിൽ എത്തുന്നതെങ്കിലും അവിടുത്തെ തേൻമാവും അമ്പലക്കുളവും മഞ്ചാടി മരവുമെല്ലാം എന്നോട് എന്തോ പറയുന്നുണ്ടായിരുന്നു.ഞാനും എൻ്റെ ചിന്തകളും മാത്രമേ മാറിയിട്ടുണ്ടായിരുന്നുള്ളൂ ആ തറവാട് കാത്തിരുന്നത് അന്ന് വീട് വിട്ടിറങ്ങിപോയ എന്നെ ആയിരുന്നു.മാവിലെ ഊഞ്ഞാല് ചിതലുകൾക്ക് സ്വന്തമായത്തിൻ്റെ അടയാളമായി മരത്തിന് താഴെ ഒരു ചിതൽപുറ്റ് മാത്രമാണ് ബാക്കി ഉണ്ടായിരുന്നത് .അമ്പലകുളത്തിലേക്ക് ഇറങ്ങുന്നതിനു മുമ്പ് കടവിൽ പായലാണെന്ന് പുറകിൽ നിന്ന് അമ്മാവൻ വിളിച്ച് പറയുന്നുണ്ട്.എങ്കിലും അവിടെ ചെന്ന് കുറച്ച്നേരം ഒറ്റക്കിരിക്കണം. നിശബ്ദത വന്നപ്പോഴാകാം എല്ലാം ഒരു നിമിഷം എൻ്റെ ഉള്ളിലൂടെ മിന്നി മറഞ്ഞു.അമ്മയും അച്ഛനുമായുളള വഴക്കും പോകാൻ നേരം മോനെ എന്ന് ഇടറിയ ശബ്ദത്തോടെയുള്ള അമ്മയുടെ വിളിയുമെല്ലാം അപ്പോൾ എൻ്റെ ഉള്ളിൽ കടന്ന് വന്നു .
അച്ഛാ..എന്നുള്ള വിളി കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.മകനാണ്..എന്നെ കാണാഞ്ഞിട്ട് തിരഞ്ഞിറങ്ങിയതാകും .അവനും താഴേക്ക് വരാനുള്ള ശ്രമത്തിലാണ്.ഒരു വീഴ്ച ഒഴിവാക്കാൻ ഞാൻ എഴുന്നേറ്റ് അവൻ്റെ കൈ പിടിച്ചിറക്കി.എൻ്റെ കഥകളിലൂടെ മാത്രം അവന് സുപരിചിതമായ തറവാടും പറമ്പുമെല്ലാം നേരിട്ട് കണ്ട സന്തോഷത്തിലാണ് അവൻ.എൻ്റെ ശ്രദ്ധ ആകർഷിക്കാൻ അവൻ ഇടക്ക് എന്തൊക്കെയോ ചോദിക്കുന്നുണ്ട് .ഇടക്ക് മീനുകളെ കാര്യമായി ശകരിക്കുന്നുമുണ്ട്.പെട്ടെന്ന് അവൻ തിരിഞ്ഞ് എന്നോട് ചോദിച്ചു അച്ഛാ..അച്ഛൻ ഇനി എന്നെ വഴക്ക് പറയുമ്പോ ഞാനും അച്ഛനെ പോലെ ഓടി പൊക്കോട്ടെ..?പണ്ട് എപ്പോഴോ ഞാൻ പറഞ്ഞ് കൊടുത്ത കഥയിൽ ഇതാവാം അവൻ്റെ മനസ്സിൽ ഉള്ളത് .ഇതും പറഞ്ഞ് അവൻ ഒരു കിളിയുടെ ഒച്ചക്ക് ചുവടുപിടിച്ച് മുകളിലേക്ക് ഓടി.ഞാനും പതിയെ പുറകെ ചെന്നു.അച്ഛനെയും അമ്മയെയും ഒന്ന് കാണണം.പറമ്പിൽ ഒരു കോണിൽ അമ്മയുടെ അടുത്ത് അച്ഛനും ഉറങ്ങുന്നുണ്ട് .
ആ കാലൊന്നു പിടിച്ച് മാപ്പ് ചോദിക്കണമെന്നുണ്ട് .ആരും ഇല്ലാത്തത് കൊണ്ടാകാം അവിടമാകെ കാടും പടർപ്പുമാണ് .കുറച്ച് നേരം അവരുടെ അടുത്ത് നിന്നിട്ട് ഞാൻ മുറ്റത്തേക്ക് പോയി.മുറ്റത്തെക്കെത്തുമ്പോൾ പുതിയ ഊഞ്ഞാലിന് അവൻ്റെ അമ്മയോട് വാശി പിടിക്കുന്ന മകനെയാണ് ഞാൻ കണ്ടത് .അവൾ ഇല്ലാന്ന് പറയുന്ന ഓരോ തവണയും "ഞാൻ ദൂരെ ഓടി പോകുംട്ടോ"എന്ന് അവൻ ഉച്ചത്തിൽ പറഞ്ഞ് നടക്കുന്നുണ്ട്.തമാശ രൂപേണയാണ് അവൻ അത് പറയുന്നതെങ്കിലും ആ ചെറിയ മകൻ ചെയ്യുന്നതും പറയുന്നതും എല്ലാം എതിർക്കാൻ മടിക്കുന്ന ഒരച്ഛനാണ് ഞാനിന്ന്.എതിർത്താൽ എന്നെയും അവളെയും തനിച്ചാക്കി അവൻ പോകുമെന്നുള്ള ഭയമാകം ചിലപ്പോൾ.എൻ്റെ നോട്ടവും ചിന്തയും ഒന്നും ശ്രദ്ധിക്കാതെ കൂകി വിളിച്ച് നടക്കുകയാണ് അവൻ.കളിച്ചു നടക്കട്ടെ ലോകം എന്നത് കയ്പ്പാണ് എന്ന് തിരിച്ചറിയും വരെ അവൻ ആസ്വദികട്ടെ അവൻ്റെ കുട്ടിക്കാലം.
