കനിവ് പൂക്കും ചില്ലയിൽ
കനിവ് പൂക്കും ചില്ലയിൽ
കണ്ടുകൊണ്ടിരുന്ന സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ച് അവൻ ഞെട്ടിയുണർന്നു.ഇരുട്ടിൽ തപ്പിതടഞ്ഞ് ഉമ്മാന്റെ റൂമിന്റെ വാതിൽ തള്ളിത്തുറന്നതും അവിടെ ശ്വാസം കിട്ടാതെ പിടയുന്ന തന്റെ ഉമ്മാനെ കണ്ട് അവൻ ഒരു നിമിഷത്തേക്ക് നിലച്ചു നിന്നുപോയി. സ്വബോധം തിരിച്ചു വന്നയുടൻ അവൻ തൊട്ടപ്പുറത്തെ വീടിന്റെ കതക് ശക്തമായി മുട്ടി. കതക് തുറന്നപ്പോൾ അലവിഹാജി കണ്ടത് കിതപ്പോടെ പരിഭ്രാന്തനായി നിലക്കുന്ന മുഹമ്മദിനേയാണ്. അവൻ ഒന്നും മിണ്ടാതെ അയാളുടെ കൈയും പിടിച്ച് തന്റെ ഉമ്മാന്റെ റൂമിലേക്കോടി. കാര്യം തിരിച്ചറിഞ്ഞ അലവിഹാജി തന്റെ പോർച്ചിൽ നിദ്രയിലായിരുന്ന കാറിലേക്ക് ഖദീജയെ തള്ളിക്കയറ്റി ഹോസ്പിറ്റലിലേക്ക് കുതിച്ചു. പക്ഷേ, ഹോസ്പിറ്റലിൽ എത്തും മുമ്പ് ഖദീജ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകിക്കഴിഞ്ഞിരുന്നു. അവന് സ്വയം നിയന്ത്രിക്കാനായില്ല. അപ്പോഴേക്കും വിവരമറിഞ്ഞ അലവിഹാജിയുടെ ഭാര്യ ഫാത്തിമ മുഹമ്മദിന്റെ സഹോദരി ആയിഷയെയും കൂട്ടി ഹോസ്പിറ്റലിലെത്തി. അവർ അവിടെ എത്തിയതും കാര്യം കൂടുതൽ വഷളായി. പ്രിയപ്പെട്ട ഉമ്മയുടെ വേർപാടിൽ തകർന്നുപോയ ആ മക്കളെ സാന്ത്വനിപ്പിക്കാൻ അവിടെയുണ്ടായിരുന്നവർക്ക് ആർക്കും കഴിഞ്ഞില്ല. നിസ്സഹായവസ്ഥ കണ്ട് അലവിഹാജിയോട് ഡോക്ടർ അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തിരക്കി. വർഷങ്ങൾക്ക് മുമ്പ് ഉപ്പ ഉപേക്ഷിച്ചു പോയവരാണെന്നും ഇവർക്ക് ഏക ആശ്രയം ഉമ്മ മാത്രമായിരുന്നുവെന്നും ഡോക്ടർ അറിഞ്ഞു. നിസ്സഹായത കണ്ട ഡോക്ടറുടെ മനസ്സ് അലിഞ്ഞു. അദ്ദേഹം അവരുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച് അവരെ വിദ്യാസമ്പന്നരാക്കി. കാലങ്ങൾ കടന്നുപോയി ,ഒരു ദിവസം ആയിഷയ്ക്ക് ശക്തമായ പനി പിടിപെട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായി. കൂടെ നിന്നിരുന്നത് സഹോദരൻ മുഹമ്മദ് മാത്രമായിരുന്നു. രാവിലത്തെ ഇഞ്ചക്ഷനെടുത്ത് ഡോക്ടർ പോയപ്പോൾ തൊട്ടപ്പുറത്തുള്ള വൃദ്ധനായ രോഗി കുശലാന്വേശണങ്ങൾക്കിടയിൽ ആയിഷയോട് വീട്ടുകാരെയും നാട്ടുകാരെയും കുറിച്ച് അന്വേഷിച്ചു. അവൾ തന്റെ കഥകൾ വിവരിക്കുന്നതിനിടയിൽ വൃദ്ധന്റെ മുഖം വിവർണ്ണമാവുകയും പെട്ടന്ന് തന്നെ അയാൾ മറുഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കുകയും ചെയ്തു.
ഡിസ്ചാർജ് ചെയ്യേണ്ട ദിവസം ആ വൃദ്ധൻ ഡോക്ടറുടെ മുന്നിൽ പൊട്ടിക്കരഞ്ഞു. കാര്യം തിരക്കിയപ്പോഴാണ് ഡോക്ടർ ഒരു ഞെട്ടലോടെ ആ സത്യം മനസ്സിലാക്കിയത്—താൻ ദത്തെടുത്ത മക്കളുടെ യഥാർത്ഥ പിതാവായിരുന്നു അയാൾ! "എന്റെ മക്കളെ എനിക്ക് തിരിച്ചു നൽകണം" എന്ന് അയാൾ ഡോക്ടറോട് കേണപേക്ഷിച്ചു. ഒടുവിൽ, ഭാരപ്പെട്ട മനസ്സോടെ ഡോക്ടർ അതിന് സമ്മതിച്ചു.
അങ്ങനെയിരിക്കെ അധികം വൈകാതെ ഡോക്ടർ മക്കളെയും കൂട്ടി ഒരു വൃദ്ധസദനത്തിന് മുമ്പിലെത്തി. അവിടെ മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്ന, പുറം തിരിഞ്ഞു നിൽക്കുന്ന ഒരു വൃദ്ധനെ ചൂണ്ടി ഡോക്ടർ ചോദിച്ചു: "ഇതാരാണെന്ന് അറിയാമോ?". സംസാരം കേട്ട് തിരിഞ്ഞ വൃദ്ധനെ കണ്ടവർ അമ്പരന്നു. “ഇത് ഇന്നലെ ഹോസ്പിറ്റലിൽ കണ്ട ആളല്ലേ?’’ ആയിഷ ചോദിച്ചു. “വെറും ആളല്ല” ,ഡോക്ടർ നിർത്തി. മുഹമ്മദ് ആകാംക്ഷയോടെ ചോദിച്ചു: "പിന്നെ?" "ഇത് നിങ്ങൾ ഇത്രയും കാലം കാത്തിരുന്ന നിങ്ങളുടെ ഉപ്പയാണ്!" മറുപടി കേട്ട അവർ ഒരു നിമിഷം നിർവികാരതയോടെ നിന്നുപോയി. ആയിഷയുടെ ഹൃദയത്തുടിപ്പിന് വേഗതയേറി. ചുടു ബാഷ്പങ്ങൾ അവരുടെ കണ്ണുകളിൽ നിന്നും ഇറ്റി ഇറ്റി വീണുകൊണ്ടിരുന്നു. പെട്ടന്നെന്തോ ഓർത്ത പോലെ ഒരു നിമിഷം മുഖത്തോട് മുഖം നോക്കി ഓടിപ്പോയി അവർ അദ്ദേഹത്തെ വാരിപ്പുണർന്നു.കണ്ടു നിന്നവരുടെ കണ്ണുകളും സന്തോഷം കൊണ്ട് ഈറനണിഞ്ഞു..
JINSHIDA PT
