STORYMIRROR

safwa students' union

Others

4.5  

safwa students' union

Others

യഥാർത്ഥ മനുഷ്യൻ

യഥാർത്ഥ മനുഷ്യൻ

2 mins
78

ബസ് തിരക്കേറിയ തെരുവിന്റെ ഒരോരത്തായി നിറുത്തിയിട്ടിരിക്കുകയാണ്. ഞാൻ ജനാലയിലൂടെ പുറംകാഴ്ചകളെ ക്ഷണിച്ചു. ഒരു മീശക്കാരൻ സബ്ജിവാലയോട് കയർത്തുകൊണ്ടിരിക്കുന്നു. റോഡിന്റെ നടുവിലൂടെ ”ചോർ.. ചോർ..” എന്നാർത്തുവിളിച്ചൊരു സ്ത്രീ ആരുടെയോ പിന്നാലെ ഓടുന്നു. വഴിയോരത്ത് വാടിയ മുല്ലപ്പൂവും ചൂടി വേശ്യകൾ ലിപ്സ്റ്റിക്കിട്ട് ചുമപ്പിച്ച ചുണ്ടുകളാൽ കസ്റ്റമേഴ്സിനെ ആകർഷിക്കാൻ ഗോഷ്ടികൾ കാണിക്കുന്നു. ഇതൊന്നും കാണാതെ അല്ലെങ്കിൽ കണ്ടെന്ന് നടിക്കാതെ തിരക്കുള്ള മനുഷ്യർ എങ്ങോട്ടെന്നില്ലാതെ ഓടുന്നു.


ബസ്സിൽ ആളുകൾ ഒഴിഞ്ഞപ്പോൾ ഗോപാൽ ഭയ്യ പുറം കാഴ്ചയിൽ  മുഴുകിയിരിക്കുകയായിരുന്ന എനിക്കരികിൽ വന്നിരുന്നു. കയ്യിലുള്ള തുട്ടുകൾ ചെറിയ ഹാന്റ് ബാഗിൽ മടക്കിയിടുന്ന തിരക്കിലായിരുന്നു അദ്ദേഹമപ്പോൾ. മുംബൈയിലൂടെയുള്ള എന്റെ യാത്രകൾക്ക് നിറം പകരുന്നതിൽ ഗോപാൽ ഭയ്യക്ക് വലിയ ക്രെഡിറ്റ് ഉണ്ട്.


ജീവിതം വഴി മുട്ടിയപ്പോൾ മുമ്പൈയിലേക്ക് വണ്ടി കയറിയ അനേകരിൽ ഒരാൾ. ഈ മുംബൈ നഗരത്തിൽ ഞാൻ അദ്ദേഹത്തിൽ സൗഹൃദം കണ്ടെത്തിയപ്പോൾ അദ്ദേഹം എന്നിൽ തിരഞ്ഞത് ചിതലരിക്കാത്ത ഓർമകളെയാണ്.


“എന്താടാ ഇങ്ങനെ നോക്കുന്നത്?” ഗോപാൽ ഭയ്യ  ചെറുതായി മന്ദഹസിച്ചു.

“ഒന്നുമില്ല ഭയ്യ !”


ഇങ്ങനെയൊരവസരം പിന്നീട് വീണുകിട്ടിയില്ലെങ്കിലോ എന്ന് ഭയന്ന് എന്റെയുള്ളിൽ കിടന്നുരുണ്ട് കളിച്ച സംശയത്തെ ഞാൻ പുറത്തേക്കിട്ടു.

“ഭയ്യാ... അവിടെയെന്താ അങ്ങനെ എഴുതിയിരിക്കുന്നത്?”


ഭയ്യ നോട്ടിൽ നിന്നും കണ്ണുകൾ പിൻവലിച്ച് എന്റെ വിരൽ കൂർത്ത ഭാഗത്തേക്ക് നോട്ടമെറിഞ്ഞു. ബസ്സിൽ റിസേർവ്ഡ് എന്നറിയിക്കുന്നിടത്ത് `മഹിളാ``ഭൂട` എന്നപ്പോലെത്തന്നെ ഏറ്റവും ഒടുവിലൊരറ്റ സീറ്റിന് മുകളിലായി `ഇൻസാനിയത് വാലാ ഇൻസാൻ സിറഫ്`(ഗൈർ കോ 100/- സജ)എന്ന് സാധാരണയകലത്തിൽ കാണും വിധം എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.


“വോ?... ഹ.. ഹ..” ഭയ്യ മഞ്ഞപ്പല്ലും കാണിച്ച് കുലുങ്ങിച്ചിരിക്കാൻ തുടങ്ങി.


ഹിന്ദി കലർന്ന മലയാളമാണ് ഭയ്യയുടെ സംസാരരീതി. താൻ മലയാളി ആണെന്ന് സ്വയം ഓർമ്മിമിപ്പിക്കാനാണതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.


“ അത് നമ്മുടെ ട്രിക് ഹേ നാ.. ദറസൽ വോ സീറ്റ് ഗലത്തി സെ ബബൻവായാതാ.. ആ സീറ്റ് ഉണ്ടാക്കരുതായിരുന്നു. അത് മാറ്റാൻ  നോക്കിയപ്പോഴോ ഭടാ എക്സ്പെൻസ് ഹേ!. ആ സീറ്റ് ഒഴിച്ചിടാൻ  മുകളീന്ന് ഓർഡർ വന്നിരുന്നു. ഒരു പ്രാവശ്യം പോലീസ് കേസ് ഒക്കെ ആയതാണ്. ആരും ഇരിക്കരുത് എന്ന ബോർഡ് വെച്ചിട്ട് ക്യാ ഫായിദ”


“ഹോ.. ” എന്റെ കണ്ണുകൾ ഹിന്ദിയിൽ ചെരിച്ച് എഴുതിയിരിക്കുന്ന ആ കറുത്ത അക്ഷരങ്ങളിലേക്ക് നീണ്ടു.അവ എനിക്ക് നേരെ ചെറുതായി കൺ ചിമ്മിത്തുറന്നത് പോലെ.


“കാര്യം പറയാലോ ആരും ആ സീറ്റിലിരിക്കാറില്ല.തുനിഞ്ഞാൽ തന്നെ ബോർഡ് കണ്ടാൽ ഒന്ന് ശങ്കിക്കും. പിഴ വരുമോ എന്ന് ഭയന്ന് ഇരിക്കാതെ മാറിപ്പോകും. എങ്ങനയെങ്കിലും ജീവിക്കാനുള്ള തത്രപ്പാടിൽ എല്ലാവരും ഉത്തരം മുട്ടുന്ന ഒരു ചോദ്യം” ഗോപാൽ ഭയ്യ ഒന്നാഞ്ഞ് നെടുവീർപ്പിട്ട് കൂട്ടിചേർത്തു `എന്നെപ്പോലെ`. എന്റെ കണ്ണുകൾ പിന്നെയും തെരുവിലേക്കമർന്നു. 


ഭയ്യ എഴുന്നേറ്റതോ പോയതോ ഒന്നും ഞാനറിഞ്ഞില്ല . അവിടെ വേശ്യകളെ കാണാനില്ല. മീശക്കാരൻ ഏതോ ഒരു പാൽക്കാരനുമായി വാക്ക്പോരിലാണ് . മാല നഷ്ടപ്പെട്ട സ്ത്രീ ക്ഷീണിച്ച് ഒരു കടത്തിണ്ണയിൽ മുഖമമർത്തിയിരിക്കുന്നു . ഇതൊന്നും കാണാതെ അല്ലെങ്കിൽ കണ്ടെന്ന് നടിക്കാതെ തിരക്കുള്ള മനുഷ്യർ തെക്കും വടക്കും ഓടുന്നു.

നഫീസ അൽബിശ  


Rate this content
Log in