ദി ഫെമിനിസ്റ്റ്
ദി ഫെമിനിസ്റ്റ്
Introduction
ഒരു സ്ത്രീയും ഫെമിനിസ്റ്റ് ആയി ജനിക്കുന്നില്ല. ഫെമിനിസം എന്നത് കാലഘട്ടം മൂലം ഉടലെടുത്ത ഒരു ചിന്താഗത്തി ആണ്. അത് കൊണ്ട് തന്നെ ഫെമിനിസ്റ്റുകളും ഈ കാലഘട്ടത്തിനാൽ രൂപം കൊണ്ട വ്യക്തിമുദ്രകൾ മാത്രമാണ്. പണ്ടുള്ളവർ ഇതിനെ നെക്സൽ വാദി എന്നോ കമ്മ്യൂണിസ്റ്റ് തലക്ക് പിടിച്ചവൾ എന്നൊക്കെ ആണ് പറഞ്ഞിരുന്നത്. ഇപ്പൊ പുതിയൊരു പേര്. എന്തിരുന്നാലും ആരായിരുന്നാലും മനുഷ്യന് ചെയ്യേണ്ട പ്രവൃത്തികളെക്കാൾ ചെയ്യാൻപാടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ആണല്ലോ താല്പര്യം. അത്കൊണ്ട് തന്നെ ഈ പദവിയുടെ പേരും പറഞ്ഞ് വിജ്ഞാനവതികളായി പലരുമുണ്ട് താനും.
ഇതിന്റെ ഒക്കെ ഇടയിലേക്ക് ഒരു കൊച്ചു വലിയ കുട്ടിയുടെ ജീവിതം കൂടെ വലിച്ചിഴച്ചാൽ ? ...
വാക്കുകൾ കൊണ്ട് വർണിക്കുവാൻ അവൾ ദേവത ആയിരുന്നില്ല. അമ്മയായിരുന്നു. പക തീർക്കുവാൻ അവൾ രക്ഷസും ആയിരുന്നില്ല. മകൾ ആയിരുന്നു. ജീവിക്കുവാൻ ആഗ്രഹം ഇല്ല എന്ന് തോന്നിയത് മടുത്തിട്ടല്ല, ഇനി അനുഭവിക്കുവാൻ ഒന്നും തന്നെ ബാക്കിയില്ലാത്തത് കൊണ്ടാണ്.
ദി ഫെമിനിസ്റ്റ്
1. The Court
74/92 ചന്ദ്രൻ നായർ മകൾ ഇന്ദു... ഇന്ദു...
കോടതി വരാന്തയിൽ നിന്ന് ഈ ഒരു വിളിക്കായി കാത്തിരിക്കുക ആയിരുന്നു 4 കൊല്ലം ആയിട്ട്. ഓരോ തവണയും നീട്ടി നീട്ടി കൊണ്ട് പോയ ആ വിധി പ്രഖ്യാപനം ഇന്നെങ്കിലും ഉണ്ടാവും എന്ന നേരിയ പ്രതീക്ഷയോടെ അവൾ പ്രതികൂട്ടിലേക് നടന്നു.
ഓരോ അടി മുന്നോട്ട് വയ്ക്കുമ്പോഴും ജീവിതം വർഷങ്ങൾ പിന്നോട്ടേക്ക് പോകുന്ന പോലെ അനുഭവപെട്ടു. 33 വർഷ ജീവിതാനുഭവങ്ങൾ ഒക്കെ നിമിഷനേരം കൊണ്ട് കണ്മുന്നിൽ മിന്നിമാഞ്ഞുകൊണ്ടേ ഇരുന്നു. പത്തിരുന്നൂർ ഏക്കർ കൃഷി ഉണ്ടായിരുന്ന ജന്മിയുടെ മകൾ ഇന്ന് ഒരു ദിവസത്തെ അന്നത്തിനായി കോടതി മുറി കേറിയിറങ്ങേണ്ട സ്ഥിതി ആണ്.
കോടതി മുറിയിൽ കയറിയപ്പോൾ എല്ലാവരും തന്നെയാണ് നോക്കുന്നത് എന്ന് അവൾക്ക് മനസിലായി. പക്ഷെ ആ നോട്ടത്തില് സ്നേഹമാണോ സഹതാപമാണോ കാമമാണോ എന്നൊന്നും അവൾക്ക് മനസിലായില്ല. പരിഹാസം അല്ല എന്ന ഉറച്ച വിശ്വാസത്തിൽ അവൾ മുന്നോട്ടേക്ക് നടന്നു.
തന്റെ കൈകൾക്ക് ഇപ്പോഴും പഴയ ചോരയുടെ മണം ഉണ്ടെന്ന് ചുറ്റുമുള്ളവർ പറയുന്നത് അവൾക്ക് കേൾക്കാമായിരുന്നു. എന്ത് മറുപടി നൽകണം എന്ന് അറിയില്ലതാനും. എതിർഭാഗം വക്കീലിന്റെ ചോദ്യങ്ങൾ ഓരോന്നായി ചെവിയിൽ അലയിട്ടടിക്കുവാൻ തുടങ്ങി. ഓരോന്നിനും മറുപടിയായി പറയേണ്ട കഥകൾ അവളുടെ ഹൃദയത്തിൽ നിന്നും വാക്കുകളായി പുറത്തേക്ക് വരുന്നില്ല. വെറും കണ്ണുനീരിൽ ഒതുങ്ങി നിന്നു മറുപടികൾ.
'നിന്റെ പേരെന്താണ്? സ്വന്തം ഭർത്താവിനെ കൊന്നു എന്ന് പറയുന്നത് ശരിയാണോ? ഒന്നിൽ കൂടുതൽ പുരുഷന്മാർ ആയിട്ട് ബന്ധം പുലർത്തി എന്ന വാദം ശരിയല്ലേ? ഒടുവിൽ ഭർത്താവ് തനിക്ക് ഒരു ഭാരം ആയപ്പോൾ വെട്ടി കൊന്നു. അല്ലെ!' വക്കീൽ തന്റെ ചോദ്യങ്ങൾ തുടർന്നു കൊണ്ടേ ഇരുന്നു...
ഇത് ചോദ്യങ്ങൾ ആണോ തന്റെ മേൽ അടിച്ചേൽപ്പിക്കുന്ന കള്ളങ്ങൾ ആണോ എന്ന് മനസിലാക്കുവാൻ അവൾക്കെന്നെല്ല അവിടെ ഉണ്ടായിരുന്ന പലർക്കും കഴിഞ്ഞിരുന്നില്ല. ഒടുവിൽ കുറ്റ സമ്മതം അവളെക്കൊണ്ട് പറയാതെ പറയിപ്പിച്ചു.
തനിക്ക് എതിരെ വാദിക്കുന്നവർക്ക് വേണ്ടത് തന്റെ മരണമല്ല മറിച്ചു തന്റെ വായ അടപ്പിക്കുക എന്നതാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ മടിച്ചില്ല.
പ്രതിക്കൂട്ടിൽ നിന്ന് തന്നെ വീണ്ടും ജയിലിലേക്ക് കൊണ്ട് പോകുമ്പോൾ അവൾ അവസാനമായി കേട്ടത് കേസിന്റെ വിധി നാളെ എന്നാണ്. ജീവിതത്തിനും മരണത്തിനുമിടയിലെ 24 മണിക്കൂറുകൾ.
2. The People
വഴിനീളെ തനിക്ക് എതിരെ ഉള്ള മുദ്രാവാക്യങ്ങൾ, വിളിക്കുന്നത് ഇതുവരെ താൻ കണ്ടിട്ടില്ലാത്ത പുരുഷന്മാരും. ഒരു സ്ത്രീയെ പോലും തന്റെ മുന്നിൽ കാണുന്നില്ലല്ലോ എന്ന ആശങ്ക മുഖത്ത് പ്രകടമാണ്. ഇനി അവരെയും എല്ലാവരും ചേർന്ന് വീട്ടിലടച്ചു പൂട്ടിക്കാണുമോ?
ഇരുമ്പഴിക്കുള്ളിലെ ജീവിതം തീർത്തും ദുസ്സഹമാണ്. ഒരിക്കലെങ്കിലും അനുഭവിച്ചവരോട് അല്ലാതെ മൂന്നാമതൊരാളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നമ്മൾ വിചാരിക്കുന്നതിനുമപ്പുറമാണ് ആ ലോകം.
പണ്ടാരോ പറഞ്ഞത് ഓർമയുണ്ട്. സമയം പെട്ടെന്ന് പോകണം എങ്കിൽ തുടരെ തുടരെ ക്ലോക്കിൽ നോക്കി കൊണ്ടിരുന്നാൽ മതിയെന്ന്. എത്ര നോക്കിയിട്ടും സമയം പിന്നോട്ട് പോകുന്ന പോലെ. മേഘങ്ങൾ മൂടിക്കെട്ടിയ അന്തരീക്ഷം, പക്ഷികളുടെ ബഹളം, ജയിലിൽ ബാക്കിയുള്ളവരുടെ സംസാരങ്ങൾ ഓക്കെ കൊണ്ട് അന്തരീക്ഷം ആകെ താളം തെറ്റിയ പോലെ തോന്നി. തന്റെ നിഴലിന് വല്ലാത്ത രൂപമാറ്റങ്ങൾ വന്നപോലെ. ചെറുതും വലുതുമായ ഒരുപാട് കൈകളാൽ ചുറ്റപ്പെട്ട നിഴൽ മങ്ങി കൊണ്ടിരിക്കുന്നു. പതിയെ അപ്രത്യക്ഷമായി.
ചുറ്റുമുള്ള ബഹളങ്ങളുടെ തീവ്രത കുറഞ്ഞു വന്നു. പതിയെ അതും ഇല്ലാതെയായി. എങ്ങും നിശബ്ദത. അങ്ങു ദൂരെനിന്നും ഒരു ശബ്ദം ചെവിയിലേക്ക് തുളച്ചു കയറുന്ന പോലെ തോന്നി. ശബ്ദത്തിന്റെ തീവ്രത കൂടി കൂടി വന്നു. ഏതോ തെയ്യത്തിന്റെ പുറപ്പാട് ആയിരുന്നു അത്. ഒരു നിമിഷം ജയിലിലെ ഇരുമ്പഴികൾക്ക് പകരം അവൾക്ക് കാണാൻ കഴിഞ്ഞത് കുറെ ഓലപീപ്പികളും കളിപ്പാട്ടങ്ങളും കുട്ടികളുടെ ചിരിയും കളികളും പിന്നെ അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കുന്ന ചെണ്ടമേളവും.
മാഞ്ഞു പോയ തന്റെ നിഴലിന് പകരം വർണശബളമായ ഒരു പട്ടുപാവാട, മുല്ലപ്പൂവിന്റെ മണം. തന്റെ ഇടതുകൈ ആരോ ബലമായി പിടിക്കുന്നുണ്ട്. തെളിച്ചമില്ലാത്ത മുഖം. വിയർത്തു നനഞ്ഞ ആ കൈകൾക്കിടയിൽ നിലത്തുറയ്ക്കാതെ ആ കുഞ്ഞു കാലുകൾ എങ്ങോട്ടേക്കെന്നില്ലാതെ ചലിക്കാൻ തുടങ്ങി. നല്ലത് പോലെ കിതയ്ക്കുന്നുണ്ടായിരുന്നു , ആൽക്കൂട്ടത്തിനിടയിലൂടെ അതിവേഗത്തിൽ മുന്നോട്ടു പോകുന്നതിനിടയിൽ കയ്യിലെ കളിപ്പാട്ടം നഷ്ടപ്പെട്ട സങ്കടം കരഞ്ഞു തീർക്കുന്നത് ശ്രദ്ധിക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല.
ചുറ്റും ഉള്ള ആളുകളുടെ എണ്ണം കുറഞ്ഞു വന്നു, ശബ്ദങ്ങളും. എല്ലാം എങ്ങോ ദൂരെ നിന്ന് കേൾക്കുന്ന പോലെ. കവലയിലെ വെളിച്ചവും അണയാൻ തുടങ്ങി. എങ്ങും ഇരുട്ട് . മേഘങ്ങളാൽ മൂടപെട്ട ചന്ദ്രനെയും കാണാതെയായി. പതിയെ നടത്തത്തിന്റെ വേഗത കുറഞ്ഞു, ഇടംകയ്യിലെ ഞെരുക്കത്തിന്റെ ശക്തിയും കുറഞ്ഞു. പക്ഷെ തെളിച്ചമില്ലാത്ത അയാളുടെ മുഖം ഇപ്പോഴും ഇരുട്ടിനാൽ മൂടപെട്ടപോലായിരുന്നു...
3. The Light
ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് പോകുന്തോറും അയാളുടെ വിയർപ്പിന്റെ ഗന്ധം തന്നെ ശ്വാസം മുട്ടിക്കുന്ന പോലെ തോന്നി. ഇരുണ്ട് മൂടിക്കെട്ടിയ ജീവിതത്തിലേക്ക് ഒരു വെളിച്ചമെന്ന പോലെ അങ്ങു ദൂരെ നിന്നും ഒരു പ്രകാശം തന്റെ നേരെ വരുന്നത് കണ്ടു. കയ്യിലെ പിടി ഒന്നുകൂടെ മുറുകി. ആ വെളിച്ചത്തെ ലക്ഷ്യം വച്ചു കൊണ്ട് അയാൾ നടന്നു.
എത്ര കണ്ട് നടന്നിട്ടും തന്നിൽ നിന്നും അകലുകയല്ലാതെ അടുക്കുവാൻ ആ വെളിച്ചത്തിന് കഴിഞ്ഞില്ല. അകലുന്തോറും അയാളുടെ വിയർപ്പിന്റെ ഗന്ധവും അകന്നുപോകുന്ന പോലെ. പതിയെ ഇരുട്ടകന്നു. വീണ്ടും പഴയ ക്ലോക്കിന്റെ സൂചികൾ ചലിക്കുവാൻ തുടങ്ങി.
തന്റെ ജീവിതത്തിൽ എന്നോ കഴിഞ്ഞ സംഭവങ്ങളുടെ പുനരാവിഷ്കരണം ആണോ ഇത് അതോ മനോനില തെറ്റിയ ഒരു സ്ത്രീയുടെ സ്വപ്നങ്ങളോ? ക്ലോക്കിലെ സൂചി മുന്നോട്ടേക്ക് തന്നെ നീങ്ങുന്നുണ്ട്. ചുറ്റുമുണ്ടായ ശബ്ദങ്ങൾ ഒക്കെ തന്നെ വിട്ട് പോയി. എങ്ങും നിശബ്ദത മാത്രം. പക്ഷെ അവളുടെ സാരിത്തുമ്പിൽ നിന്ന് അയാളുടെ വിയർപ്പിന്റെ ഗന്ധം മാത്രം അവളെ വിട്ട് പോകുവാൻ കൂട്ടാക്കിയില്ല. അത് അവളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി.
സന്ധ്യ കഴിഞ്ഞാൽ കാഴ്ചക്കാരായി ആരും തന്നെ ജയിലിലേക്ക് വരാറില്ല. പക്ഷെ അന്ന് അവളെ അന്വേഷിച്ചു ഒരാൾ വന്നു. തന്നെ ഈ സമയത്ത് ആര് കാണാൻ വരും എന്ന് ആലോചിച്ചു നിൽക്കുവാൻ അനുവദിക്കാതെ കാവൽ നിന്ന പോലീസുകാരൻ വലിച്ചിഴച്ചു കൊണ്ട് പോയി...
അവളെയും കാത്ത് അയാൾ അവിടെ നിൽപ്പുണ്ടായിരുന്നു, ചുവന്ന കണ്ണുകളുമായി. പണ്ടെങ്ങോ കണ്ടുമറന്ന മുഖം. സിഗരറ്റിന്റെ പുക തിങ്ങി നിറഞ്ഞ ആ മുറിയിൽ അയാളുടെ മുഖം മാത്രം തെളിഞ്ഞു കാണാമായിരുന്നു. കയ്യകലത്തു എത്തിയപോഴേക്കും അവൾ കാണാതെ പോയ ആ പഴയ ആളുടെ അതേ മുഖം, അതേ വിയർപ്പിന്റെ ഗന്ധം അതേ ശരീരം ... അച്ഛൻ
4. The judgement
തിരിച്ചറിവിന്റെ പാതയിൽ അയാളുടെ ഓർമകൾ തന്റെ മനസിൽ നിന്നും എന്നെന്നേക്കുമായി മനസില്നിന്നും മാഞ്ഞുപോകണെ എന്ന പ്രാർത്ഥന ഉണ്ടായിരുന്നു.
ഓർമകളിലെവിടെയോ ഒരുവട്ടം അയാളുടെ പേര് നാലാളുടെ മുന്നിൽ വെച്ച് പറഞ്ഞപ്പോൾ എല്ലാവരും തന്നെ കളിയാക്കി, പുച്ഛിച്ചുതള്ളി. കാലങ്ങൾക്കിപ്പുറവും അതേ സ്ഥിതി. ഒരു പകൾമാന്യനെ പോലെ അയാൾ ഇന്നും...
സിനിമകളിലെപ്പോൽ ജീവിതം എളുപ്പമായിരുന്നെങ്കിൽ എന്ന് പലവട്ടം ആലോചിച്ചിട്ടുണ്ടായിരുന്നു. ജീവിതവും സിനിമയും രണ്ടാണെന് തിരിച്ചറിയാൻ ആ കൊച്ചു മനസിന് ഒരുപാട് സമയം എടുത്തു. ഇക്കാലയളവിനുള്ളിൽ അവളിലെ സ്ത്രീ മരിച്ചുകൊണ്ടേയിരുന്നു. പുതുജീവൻ എന്നത് തനിക്കിനി ഉണ്ടാവില്ല എന്ന ബോധ്യത്തോടെ ജീവിതത്തെ നേരിടാൻ ആ ജയിൽമുറികളിലെ ചുവരുകൾ അവളെ പഠിപ്പിച്ചു.
പേരിനു വേണ്ടി ആരുടെയോ തലയിൽ കെട്ടിവച്ച് ഒടുവിൽ അയാളുടെ കൊലക്കുറ്റം ഏൽക്കേണ്ടിവരികയും ചെയ്ത തന്റെ കഥ കേൾക്കാൻ ആരും വരില്ല. സാഹചര്യങ്ങൾ ആണ് ഏറ്റവും വലിയ ഉത്തരങ്ങൾ, ആ ഉത്തരങ്ങൾക്ക് ഉള്ള ചോദ്യങ്ങൾ മാത്രമാണ് ജീവിതം.
നാളെ കോടതിവിധി എന്തെങ്കിലും ആയിക്കോട്ടെ, തന്റെ ശബ്ദം ഈ ലോകം കേൾക്കണം എന്ന് അവളുടെ കാതുകളിൽ ആരൊക്കെയോ പറഞ്ഞുകൊണ്ടെ ഇരുന്നു. മരണത്തെക്കാൾ വലിയ ശിക്ഷ അയാൾക്കു കൊടുക്കാൻ ആവില്ല. ശിക്ഷ വിധിക്കാൻ താൻ ദൈവവും അല്ല. മനസിൽ മുഴുവൻ ഇരുട്ടായിരുന്നെങ്കിലും ജനൽപ്പാളിയിലൂടെ സൂര്യകിരണങ്ങൾ ചുറ്റും പ്രകാശം പരത്തി. തന്നെ കോടത്തിയിലേക്ക് കൊണ്ട് പോകുന്നതിനു മുന്നേ അവൾക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു.
അയാളെ കാണണം.
കോടതിവരാന്തയിൽ അവൾ അവസാനമായി അയാളെ കണ്ടു. പരിഭ്രമമാണോ സന്തോഷമാണോ അയാളുടെ മുഖത്ത് എന്ന് മനസിലാക്കുവാൻ അവൽക്കായില്ല. ഒരു നേർത്ത പുഞ്ചിരിയോടെ അവൾ അയാളെ അവസാനമായി അച്ഛാ എന്ന് വിളിച്ചു. തന്നെ സ്വന്തം മോളായി കാണുന്നതിന് പകരം ഒരു പെണ്ണായി കണ്ടതിന്, ജീവിതം എന്താണെന് പഠിപ്പിച്ചതിനു... ആ ചെറുപുഞ്ചിരി ധാരാളമായിരുന്നു.
തന്റെ വിധിയെഴുതാൻ ജഡ്ജി പേനയെടുക്കുന്നതിന് മുൻപേ അവളുടെ കണ്ണുകളിൽ ഇരുട്ട് വീണിരുന്നു. മറ്റെവിടയോ മറ്റാരുടെയോ മകളായി ഒരു പുനർജനനത്തിനായി.