ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
ആശുപത്രി ജനാലയിലൂടെ തന്നെ തഴുകി തലോടി കടന്നുവരുന്ന ഇളം കാറ്റിനെ ശങ്കരമ്മാവൻ ആസ്വദിച്ചു കൊണ്ടു നിന്നു. മയക്കം പിടിച്ച കണ്ണുകൾ കൊണ്ട് ബെഡ്‌ഡിലേക്ക് ഒന്നു നോക്കി. കണ്ണട മടക്കി മേശയ്ക്കരികിൽ വെച്ചു കൊണ്ട് ബെഡ്ഢിലേയ്ക്കു പതിയെ ഒന്നു ചാഞ്ഞു. മയക്കത്തെ തടസപ്പെടുത്തി കൊണ്ട് പഴയ ചില ഓർമ്മകൾ ശങ്കരമ്മാവന്റെ മനസ്സിലേക്ക് കടന്നുവന്നു.
"നമ്മുടെ കുടുംബത്തിൽ എല്ലാവരും വലിയ വലിയ പഠിത്തക്കാരാ... നിന്നെ ഇതിനാണോ സയൻസ് എടുപ്പിച്ചേ? എന്നാൽ നീ വല്ല ഡോക്ടറിനു പഠിക്കാൻ പോ കൊച്ചേ. കാശ് എത്രായായാലും ഈ ശങ്കരമ്മാവൻ നോക്കിക്കോളാം. " ഉച്ചത്തിലുള്ള തന്റെ സംഭാഷണങ്ങളെ പതർച്ചയോടെ കേട്ടു നിന്ന അവൾ പതിയെ ശബ്ദിച്ചു.
"അമ്മാവൻ എന്നോട് 2 പരീക്ഷയ്ക്കു 95%ന് മുകളിൽ മാർക്ക് വാങ്ങിയാൽ ഇഷ്ടമുള്ളത് പഠിക്കാൻ സഹായിക്കാമെന്ന് പറഞ്ഞതു കൊണ്ട് അല്ലേ ഞാൻ എന്റെ ആഗ്രഹം പറഞ്ഞത്... അച്ഛൻ ഇല്ലാതായിപോയി. (ഒരു കൈ കൊണ്ട് കണ്ണീർ ഒപ്പിയശേഷം തല താഴോട്ട് താഴ്ത്തിയിട്ട്)... അച്ഛൻ ഇപ്പോ ജീവനോടെ ഉണ്ടായിരുന്നേൽ അച്ചൂട്ടിയുടെ ആഗ്രഹം സാധിച്ചു തന്നേനെ."
"ഹും. ശരി. അതിന്റെ പേരിൽ കിടന്ന് മോങ്ങണ്ട. പറഞ്ഞ വാക്ക് പാലിച്ചില്ല എന്ന ദുഷ്‌പേര് എനിക്ക് വേണ്ട. സമ്മതിച്ചിരിക്കുന്നു. "
അപ്പോൾ അവളുടെ മുഖത്തു വിരിഞ്ഞ സന്തോഷം കണ്ടിട്ട് സഹിക്കാതെ വെളിയിലോട്ട് ഇറങ്ങിയപാടെ :- ഏത് നശിച്ച സമയത്താണാവോ എനിക്ക് അന്ന് അങ്ങനെ പറയാൻ തോന്നിയെ. ഇത്രേം മാർക്ക് കിട്ടുമെന്ന് അറിയാമായിരുന്നേൽ ഏൽക്കില്ലായിരുന്നു. അല്ലേൽ പിന്നെ വല്ല ഡോക്ടർ പഠിക്കാൻ പോവായിരുന്നേൽ ഭാവി കാലത്തു അവളെ ഡോക്ടറിന് വിട്ട് പഠിപ്പിച്ചത് ഞാൻ ആണെന്ന് എങ്കിലും ഗമ്മ കാണിക്കാമായിരുന്നു... ഇതിപ്പോ. നേഴ്സ്... ശങ്കരമ്മാവന്റെയും രാജീവല്യമ്മായിയുടെയും മുഖമൊന്നു ചുളിഞ്ഞു.
"അപ്പൂപ്പാ, ഭക്ഷണം കഴിച്ചാരുന്നല്ലോ, അല്ലെ?"
പെട്ടെന്ന് ശങ്കരമ്മാവൻ ഓർമകളിൽ നിന്നും ഞെട്ടിഎണീറ്റു...
ഇമ്പമേറിയ ആ സ്വരത്തിനടുത്തേക് തലയോടൊപ്പം തന്റെ ശരീരമൊന്നു ചലിപ്പിച്ചു. ഉറക്കത്തിലാണേൽ ശല്യപെടുത്താൻ ഞാൻ ഇല്ല എന്ന ഭാവത്തിൽ വന്ന ആൾ പതിയെ കാലൊച്ച കേൾപ്പിക്കാതെ നടന്നകന്നു... നേഴ്സ് കടന്നപോയപാടെ ശങ്കരമ്മാവന്റെ ചിന്തകൾ നഴ്സിലേക്കായി.
പാവം കുട്ടി, എന്തുമാത്രം ബുദ്ധിമുട്ടിയാണ് ആ P. P. E കിറ്റിനുള്ളിൽ വിയർത്തു നിന്നു ജോലി ചെയ്യുന്നേ? ഇത്ര കരുതലോടെ ഞങ്ങളെപ്പോലെ ഉള്ളവരെ ഈ സമയാ സമയം പരിചരിക്കുന്ന ഇവർ എങ്ങനെയായിരിക്കും ആഹാരം കഴിക്കുന്നേ? അവരുടെ മക്കളെയും, വീട്ടുകാരെയും ഒക്കെ കണ്ടിട്ട് എത്ര നാളായികാണും? കേവലം 21 ദിവസം മാത്രം വരുന്ന quarantine എന്ന ഏകാന്തവാസം... ഹമ്മോ... എനിക്ക് അത് ദീർഘമായ 21വർഷത്തെ കാരാഗൃഹവാസമായാണ് അനുഭവപ്പെട്ടത്.
നാളെ ഡിസ്ചാർജ് ആകും. കോവിഡ്പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട് എന്തെന്നില്ലാത്ത ഭീതി ആയിരുന്നു. ഇവിടെ എത്തിയ നാൾ മുതൽ ലഭിച്ച ഡോക്ടർമാരുടെ കരുതലും നഴ്സുമാരുടെ പരിചരണവും സ്നേഹവും. അതെ! ഇവരൊക്കെ കാരണമാണ് അവസാനം കോവിഡ് നെഗറ്റീവ് ആകാൻ സാധിച്ചത്. നഴ്സുമാർ ഒന്നും ഇല്ലെങ്കിൽ എന്താകുമായിരുന്നു നമ്മുടെ ജനങ്ങളുടെ അവസ്ഥ. (ആലോചനകളാൽ നിറഞ്ഞ തന്റെ കണ്ണിൽ പടരുന്ന നനവ് തിരികെ വലിച്ചെടുക്കാൻ ശങ്കരമ്മാവൻ ശ്രമിച്ചുകൊണ്ടിരുന്നു.)
ഈ അടുത്ത സമയം വരെ നഴ്സുമാർ എന്ന് പറഞ്ഞാൽ ഒരുതരത്തിൽ ഒരു അവജ്ഞ തന്നെ ആയിരുന്നു തനിക്ക്, കോവിഡ് പിടിപെട്ട് ഈ ആശുപ്രതികിടക്കയിൽ എത്തും വരെ... (തെല്ലൊരു ഭയത്തോടെ ശങ്കരമ്മാവൻ ) ഇവർ ഒക്കെ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു? അവളുടെ ആഗ്രഹം പോലെ അന്ന് തന്റെ ഇഷ്ടക്കേട് മാറ്റിവെച്ചു അവളെ നഴ്സിംഗ് പഠിക്കാൻ വിട്ടത്തിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു.
പിറ്റേന്ന്, ഡിസ്ചാർജ് ആയി വീട്ടിൽ പോകുവാൻ വേണ്ടി തുണികൾ പാക്ക് ചെയ്യുന്നതിനിടെ,
"ശങ്കരമ്മാവാ, വീട്ടിൽ എത്തിയിട്ട് വല്യമ്മായിയെ തിരക്കിയെന്ന് പറയണേ. "
ശബ്‌ദം കേട്ടിടത്തോട്ടു തല ഒന്നു ചരിച്ചുനോക്കി...
ദേഹമോട്ടാകെ പുതച്ചുനിന്നിരുന്ന P.P.E കിറ്റിൽ ശരീരവും മുഖവും നന്നായി മറഞ്ഞിരുന്നു. തന്നെ പരിചരിച്ച നഴ്സുമാരുടെ ശബ്‌ദം തനിക്ക് നന്നായി തിരിച്ചറിയും. ഇത് അവരിൽ ആരുമല്ല... പക്ഷെ ഈ ശബ്‌ദം, തനിക്ക് നല്ല പരിചയമുള്ള പോലെ...
അമ്മാവനിനിയും എന്നെ മനസിലായിലെന്ന് തോന്നുന്നു എന്നും പറഞ്ഞു അവൾ ചെറുതായൊന്നു മുഖകവചം ഊരിമാറ്റി... ശങ്കരമ്മാവൻ കണ്ണട നേരെയാക്കി ഒന്നു നോക്കി... ശബ്ദമിടറി ദുർബലമായി പറഞ്ഞു: "ന്റെ അച്ചൂട്ടി".
ചെറുപുഞ്ചിരിയോടെ അവൾ തുടർന്നു: "അമ്മാവൻ ഇവിടെ എത്തിയ അന്ന് തന്നെ ഞാൻ അറിഞ്ഞിരുന്നു. പരിചയക്കാർ ആകുമ്പോൾ ഒന്നു സംസാരിക്കാൻ ആണേൽപോലും അടുത്തിടപ്പഴകേണ്ടി വരുമല്ലോ? ഈ അവസ്ഥയിൽ അതും അമ്മാവന്റെ പ്രായവും... ഈ സമയത്തു ബന്ധങ്ങൾ അല്ലലോ സുരക്ഷയ്ക്കു അല്ലെ മുൻതൂകം, അതുകൊണ്ടാ ഞാൻ ഇവിടെയാണ് ജോലി ചെയ്യുന്നേ എന്നും തൊട്ടടുത്ത വാർഡിലാണെന്നും മനഃപൂർവം പറയാഞ്ഞത്..."
വിറയാർന്ന കൈകളുമായി തന്നെ തലോടാൻ ആഞ്ഞ അമ്മാവനെ അച്ചൂട്ടി വിലക്കി.
"ശങ്കരമ്മാവാ, ഈ സമയത്ത് ആരോഗ്യവും സുരക്ഷയുമാണ് വലുത്. സ്നേഹം നമ്മുടെ ഉള്ളിൽ തന്നെയുണ്ടല്ലോ. അത് എങ്ങും മാഞ്ഞുപോകില്ല."
പോടുനനവേ വാചിലേക് നോക്കിയ അവൾ തിരക്കിട്ട് P.P.E. കിറ്റും നേരെയാക്കി മുഖകവചം തിരികെ വയ്ക്കുന്നതിന് മുൻപായി നിഷ്കളങ്കമായി തനിക്ക് നേരെ നോക്കിക്കൊണ്ട്:
"അപ്പുറത്തെ വാർഡിലെ അമ്മയ്ക്ക് മരുന്ന് കൊടുക്കേണ്ട സമയമായി. ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടേ ... "
അതും പറഞ്ഞ് ഒരു സ്നേഹപുഞ്ചിരിയോടെ കടന്നുപോകുന്ന ഭൂമിയിലെ മാലാഖയെ നോക്കി ഞാൻ നിന്നു...
ശുഭം.