Anju Arun

Tragedy Others

3  

Anju Arun

Tragedy Others

അതിജീവനം

അതിജീവനം

5 mins
205



അനു... മോളെ..... നീ ശരിക്കും ആലോചിച്ചിട്ടാണോ ഇങ്ങനെ ഒരു തീരുമാനമെടുത്തത്..

അതെ പപ്പാ ... ഞാൻ ശരിക്കും ദിവസങ്ങളെടുത്ത് ആലോചിച്ച തീരുമാനമാണിത്...

അനു... ഞാൻ പറയുന്നത്.... എന്താന്നു വച്ചാ... ഇവിടിപ്പോ നിനക്കു താഴെ ഒരാളുകൂടിയുണ്ടെന്നു നി ഓർക്കണം.... നാളെ.... നീ കാരണം അവൾക്ക് നല്ലൊരു ബന്ധം കിട്ടാതിരിക്കരുത്.

അതുമാത്രമല്ല, ഇനി ജീവിതകാലം മുഴവൻ ഇവിടെ തന്നെ നിൽക്കാനാണോ നിന്റെ തീരുമാനം?..

അങ്ങനെയാണെങ്കിൽ നമ്മുടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ എന്തു വിചാരിക്കും....

വിചാരിക്കുന്നതാണോ.... നിന്റെ കുറ്റം കൊണ്ടാണന്നല്ലേ അവര് പറയുള്ളൂ......

********************************

ഇത് പൂമറ്റം വീട്. പൂമറ്റം വീട്ടിലെ ജോൺസനും ഭാര്യ സിസിലിക്കും രണ്ടു മക്കൾ. അനുവും സോനയും...

അത്ര വലിയ സമ്പന്നകുടുംബമൊന്നുമല്ലെങ്കിലും അല്ലലില്ലാതെ കഴിയുവാനുള്ള ആദായമൊക്കെ പറമ്പിൽ നിന്നും ലഭിച്ചിരുന്നു. പിന്നെ ജോൺസന് ടൗണിൽ സ്വന്തമായി ഒരു ബേക്കറി ഷോപ്പ് ഉണ്ട്. അതിൽ നിന്നുമുള്ള വരുമാനവും കൂടി ആവുമ്പോൾ ആ കുടുംബം സസന്തോഷം ഓരോ ദിനവും ദൈവവിശ്വാസത്തിൽ അടിയുറച്ചു ജീവിച്ചിരുന്ന സന്തുഷ്ട കുടുംബം.

തങ്ങളുടെ മക്കളുടെ ഇഷ്ടങ്ങളെക്കാൾ മറ്റുള്ളവരെക്കൊണ്ട് കൊണ്ട് നല്ലതെന്നു പറയിപ്പിക്കുവാനും, മറ്റുള്ളവരെക്കാൾ ഒരു പടിയെങ്കിലും മുന്നിൽ തന്റെ മക്കൾ നിൽക്കണം എന്നും ആഗ്രഹിക്കുന്നവരായിരുന്നു ജോൺസനും സിസിലിയും.

പഠനത്തിനും കലാരംഗത്തും മികവ് പുലർത്തിയിരുന്നവരാമായിരുന്നു അനുവും സോനയും.

അനു ബിബിഎ കഴിഞ്ഞു എംബിഎക്ക് ചേർന്ന ഏകദേശം രണ്ടുമാസം കഴിഞ്ഞപ്പോഴാണ് അവൾക്ക് സാമിന്റെ വിവാഹാലോചന വന്നത് ...

കണ്ടാൽ ആരും കുറ്റം പറയാത്തവിധം സൗന്ദര്യമുള്ള സുമുഖനായ ചെറുപ്പക്കാരൻ... സാം.... കാനറാ ബാങ്ക് അസിസ്റ്റന്റ് മാനേജർ... മൂന്നാറിൽ നാലഞ്ച് ഏക്കറോളം വരുന്ന ഏലത്തോട്ടത്തിന്റെ ഏക അവകാശി... എന്തു കൊണ്ടും നല്ല ബന്ധം....

അതുകൊണ്ടാവാം തനിക്കിപ്പോ ഒരു വിവാഹം വേണ്ടന്നും, തനിക്ക് പഠിച്ചു ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹമെന്നുപറഞ്ഞു കരഞ്ഞ അനുവിന്റെ വാക്കുകൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ ജോൺസൻ സാമുമായുള്ള വിവാഹം അത്യാർഭാടാമായിത്തന്നെ നടത്തി.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ അനുവിനെ സ്നേഹം കൊണ്ട് വിർപ്പുമുട്ടിച്ചവർ പതിയെ പതിയെ അവരുടെ തനിനിറം പുറത്തെടുത്തു...

അനു ചെയ്യുന്ന എന്തിലും ഏതിലും കുറ്റങ്ങൾ മാത്രം കണ്ടെത്തുന്നവർ, നിസാര കാര്യങ്ങൾക്ക് പോലും ദേഹോപദ്രവും അനുവിന് അവിടെ ഏൽക്കേണ്ടതായി വന്നു. കൂടാതെ സാമിന്റെ മദ്യപാനവും... ഒപ്പം സാമിന്റെ സംശയരോഗം മൂലം ഓരോ ദിനവും അനു ഏൽക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ വേറെയും...

അവർക്ക് അവരുടെ വീട്ടിലെ ശമ്പളമില്ലാത്ത ഒരു ജോലിക്കാരി മാത്രമായിരുന്നു അനു ... സാമിനെ സംബന്ധിച്ചിടത്തോളം അവൾ അവന്റെ താല്പര്യങ്ങൾ തീർക്കുവാനും മറ്റുമുള്ള വെറുമൊരു ഉപകരണം മാത്രമായിരുന്നു.

ആരോടും ഒരു പരാതിയും പറയാതെ, തന്റെ സങ്കടങ്ങൾ ഉള്ളിലൊതുക്കി അവൾ പരമാവധി അവിടെ പിടിച്ചു നിന്നു. പക്ഷെ ഒടുവിൽ സാമിന്റെ കൂട്ടുകാർക്കു വേണ്ടിയും കിടക്ക വിരിക്കേണ്ടി വന്നപ്പോൾ അവിടെ നിന്നും പടിയിറങ്ങി.

അതിന്റെ ഭാഗമായുള്ള സംസാരമാണ് മുകളിൽ കണ്ടതും ഇനി കാണാനിരിക്കുന്നതും ...

***********************************

    

പ്ലീസ് പപ്പാ..... മതി... നിർത്ത്... ബന്ധുക്കളെന്തു വിചാരിക്കും നാട്ടുകാരെന്തു പറയും.... ഇതൊക്കെയാണ് അപ്പൊ പപ്പയുടെ പ്രശ്നം...ല്ലേ....

അപ്പൊ.... ഞാനവിടെയനുഭവിച്ച വേദനയും ദുരിതവുമെന്നും പപ്പയ്ക്ക് ഒരു വിഷയമല്ല ല്ലേ.... ഓരോ ദിനവും നീറി നീറിയാ ഞാനവിടെ കഴിഞ്ഞിരുന്നതെന്നു പറഞ്ഞിട്ടും.... പപ്പാ ഇപ്പോഴും സാമിനെയും വീട്ടുകാരെയുമാ ന്യായീകരിക്കുന്നത്....

അല്ല.... മമ്മിക്കും പപ്പയുടെ അഭിപ്രായം തന്നെയാണോ.... ഞാൻ കാരണം ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉണ്ടാവുന്ന ചോദ്യങ്ങളെയും പരിഹാസങ്ങളെയും മമ്മിയും പേടിക്കുന്നുണ്ടോ...

അനു.... മോളെ നമ്മൾ പെണ്ണുങ്ങൾ കുറച്ചൊക്കെ കണ്ടിട്ടും കാണാത്തപോലെയും, കേട്ടിട്ടും കേൾക്കാത്തപോലെയും നടിക്കണം.... ... ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞാൽ പിന്നെ, അവൾ വലതുകാൽ വച്ച് കയറി ചെല്ലുന്നതാണ് പിന്നെ അവളുടെ വീട്.... അവിടെ പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടായാലും അതെല്ലാം സഹിച്ചു ഭർതൃഗൃഹത്തിൽ കഴിയാൻ വിധിക്കപ്പെട്ടവളാണ് ഓരോ പെൺകുട്ടിയും.... അത് ഇനിയെങ്കിലും എന്റെ മോള് മനസ്സിലാക്കണം....

കൊള്ളാം... മമ്മി.... കൊള്ളാം.... നന്നായിട്ടുണ്ട്.......

എന്നെക്കുറിച്ചെന്താ ആരും ഒരല്പം പോലും ചിന്തിക്കാത്തെ. അവിടെ ഓരോ ദിവസവും ഞാൻ അനുഭവിച്ച വേദനകളെക്കുറിച്ചെന്താ ആരും ഓർക്കാത്തെ... .... അതാ എനിക്കിനിയും മനസിലാവാത്തത്....

നോക്ക് പപ്പാ.... കെട്ടുപ്രായമായ മകളെ ആണൊരുത്തന്റെ കയ്യിൽ ഏൽപ്പിക്കുക എന്നത് അവളുടെ മാതാപിതാക്കളുടെ കടമയാണ്.

പക്ഷേ ഒരിക്കലും കല്യാണമല്ല ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്.... അതെന്നാ നിങ്ങളൊക്കെ മനസിലാക്കുന്ന.

ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം അവളുടെ വിദ്യാഭ്യാസമാണ്.

ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുകയെന്നതാണ് .....

പഠനത്തെയും ജോലിയെയും കുറിച്ച് നിറമുള്ള ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്ന എന്നെ ഒരു വിവാഹത്തിന്റെ പേരിൽ ഒരു ദുരിതത്തിന്റെ നിലയില്ലാക്കയത്തിലേക്ക് നിങ്ങളെല്ലാവരും കൂടി തള്ളിവിട്ടത് എന്തിനായിരുന്നു ???

ഞാൻ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി.... പെട്ടന്ന് തന്നെ എന്റെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി. ന്നിട്ട്.... എന്നിട്ടിപ്പോൾ എന്തായി പപ്പാ...

അനുവിന്റെ ചോദ്യങ്ങൾക്കൊന്നും ജോൺസന്റെ മുമ്പിൽ ഉത്തരമില്ലായിരുന്നു...

അനു സിസിലിയോടായി തുടർന്നു...

മമ്മി പറഞ്ഞു... നമ്മൾ പെണ്ണുങ്ങൾ കുറെയൊക്കെ സ്നേഹിക്കുകയും ക്ഷമിക്കുകയും വേണമെന്ന്...

എന്തൊക്കെയായിരുന്നു ഞാൻ അഡ്ജസ്റ്റ് ചെയ്യേണ്ടിയിരുന്നത്.... എന്തൊക്കെയായിരുന്നു ഞാൻ സഹിക്കേണ്ടിയിരുന്നതും ക്ഷമിക്കേണ്ടിയിരുന്നതും.... ....

സാമിന്റെ മദ്യപാനമോ.... അതെ തുടർന്നുള്ള ദേഹോപദ്രവാമോ.... അതോ സാമിന്റെ അമിതമായ ചീത്തകൂട്ട്കെട്ടോ... ........

ഇനി സാമിന്റെ ഒടുക്കത്തെ സംശയരോഗമോ... ....

ഇതെല്ലാം കുറെയൊക്കെ സഹിച്ചു.... പരമാവധി അഡ്ജസ്റ്റ് ചെയ്തു....

ഒക്കെ പോട്ടെ..... ഞാനും വേദനകളും ക്ഷീണവുമൊക്കെയുള്ള ഒരു മനുഷ്യജീവിയാണെന്നുള്ള പരിഗണന..... അതെങ്കിലും എനിക്ക്  തന്നൂടെ ..... അതോ മമ്മി പറഞ്ഞതുപോലെ പെണ്ണായത് കൊണ്ട് ആ പരിഗണനയും എനിക്ക് വേണ്ട എന്നാണോ.... പെണ്ണിന് ഒരു പരിഗണനയ്ക്കും അർഹതയില്ലെന്നാണോ l...

ഒടുവിൽ അയാളുടെ കൂട്ടുകാർക്ക് വേണ്ടിയും ഞാൻ കിടപ്പറ പങ്കിടണമെന്നുള്ള അവസ്ഥ വന്നപ്പോ ഒരുമുഴം കയറിൽ ഈ നശിച്ച ജീവിതം തന്നെയങ്ങ് അവസാനിപ്പിക്കാൻ ഒരുങ്ങിയതാ ഞാൻ...

പക്ഷെ.. അതിന് മുൻപ് ഞാനറിഞ്ഞു... എന്റെ ഉള്ളിൽ ഒരു കുരുന്നു ജീവൻ കൂടി തുടിക്കുന്നുണ്ടെന്ന്.... ആ സത്യം തിരിച്ചറിഞ്ഞപ്പോൾ തോന്നി... നിറമുള്ള ഈ ലോകം കാണാൻ കൊതിച്ചു കഴിയുന്ന ആ കുരുന്നിനെക്കൂടി മരണത്തിന്റെ വായിലേക്ക് എറിഞ്ഞു കൊടുക്കേണ്ടന്ന്... അവനു വേണ്ടി... അല്ലെങ്കിൽ അവൾക്ക് വേണ്ടി എനിക്ക് ഇനിയും ജീവിക്കണമെന്ന്...

മോളെ... നീ പറഞ്ഞു വരുന്നത്... വിശ്വസിക്കുവാൻ ആവാതെ സിസിലി മകളുടെ മുഖത്തേക്ക് നോക്കി.

അതെ മമ്മി... ഞാൻ പ്രെഗ്നന്റ് ആണ്... എന്റെ ഉള്ളിൽ ഒരു കുരുന്നു ജീവൻ തുടിക്കുന്നുണ്ട്.. ആ കുഞ്ഞിന് വേണ്ടി എനിക്ക് ജീവിക്കണം...

അതിന്... ഇനിയും..... ഇനിയും.... അവിടെ തുടർന്നാൽ പറ്റില്ലന്ന് എനിക്ക് ബോധ്യമായി.... അതുകൊണ്ടാ ഞാൻ അവിടെ നിന്നും ഇറങ്ങിയത്.... ഇനി... അവിടേക്ക് ഒരു തിരിച്ചുപോകില്ല.... ആ നശിച്ച വീട്ടിലേക്കും... അയാളുടെ ജീവിതത്തിലേക്കും....

അനു..

ഒരു കിതപ്പോടെ പറഞ്ഞു നിർത്തി....

പിന്നെ.... പപ്പായും മമ്മിയും പേടിക്കുന്നത് പോലെ ഇനിയുള്ള കാലം മുഴുവൻ ഞാൻ ഇവിടെ നിൽക്കാനൊന്നും പോകുന്നില്ല.... ഒരിക്കലും ഞാനും എന്റെ കുഞ്ഞും നിങ്ങൾക്കൊന്നും ഒരു ബാധ്യതയാവില്ല.... അതുപോലെ നാളെ സോനയ്ക്ക് ഒരു നല്ല ജീവിതം ഉണ്ടാകുന്നതിന് ഞാനൊരിക്കലും ഒരു തടസ്സമാവില്ല....

ഒന്നുരണ്ടാഴ്ച ഇവിടെ നിങ്ങളോടെല്ലാരോടുമൊപ്പം സന്തോഷത്തോടെ കഴിയണമെന്നും മനഃസമാധാനത്തോടെ ഒന്നുറങ്ങണമെന്നുമുള്ള അതിയായ ആഗ്രഹത്തോടെയാ ഞാനിവിടേക്ക് വന്നത്....

പക്ഷെ ഇനി.. ഇനി ഞാനിവിടെ തുടരുന്നില്ല.. പോവുകയാണ്....

എവിടേക്ക്.... ഈയൊരാവസ്ഥയിൽ നീ എവിടേക്ക് പോകാനാ മോളെ...

സിസിലി ആദിയോടെ ചോദിച്ചു...

മമ്മി പേടിക്കണ്ട.... ഞാൻ എറണാകുളത്തേക്ക് ആണ് പോകുന്നത്. എന്റെ കൂടെ ബിബിഎ പഠിച്ച നിമിഷ അവിടെ ഒരു കമ്പനിയിലാണ് വർക്ക്‌ ചെയ്യുന്നത്... അവിടെത്തന്നെ എനിക്കും ഒരു ചെറിയ ജോലിയും അവൾ ശരിയായിട്ടുണ്ട്...

അവൾ പെയിഗ് ഗസ്റ്റ്‌ ആയി താമസിക്കുന്ന വീട്ടിൽ തന്നെ എനിക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൽക്കാലം അവിടെ കൂടാം. പിന്നെ ഡെലിവറിക്ക് അടുക്കുമ്പോഴേക്കും എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടുപിടിക്കാം. ദൈവം അങ്ങനെയൊന്നും എന്നെ കൈവിടില്ല.

അനു പറഞ്ഞു നിർത്തി.

എന്നാലും മോളെ ഈ ഒരു സമയത്ത് അമ്മയുടെ കരുതലും സാമീപ്യവും അത്യാവശ്യമാണ് അപ്പോൾ നീ പോയാൽ...

സിസിലിയുടെ വാക്കുകളിൽ മകളോടുള്ള സ്നേഹവും കരുതലും നിറഞ്ഞു നിന്നിരുന്നു.

വേണ്ട മമ്മി.... ഇനിയും ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല... മമ്മി ഒന്നുകൊണ്ടും പേടിക്കേണ്ട.. ഈ അനു.... ഇനി ആരുടെ മുന്നിലും തോറ്റു കൊടുക്കാൻ തയ്യാറല്ല. എനിക്ക് ജീവിക്കണം കുഞ്ഞിനുവേണ്ടി....

തുടർന്ന് അനു മുറിയിലേക്ക് പോയി, ബാഗുമെടുത്ത് പെട്ടെന്നുതന്നെ പുറത്തേക്കുവന്നു ആരോടും യാത്ര ചോദിക്കാതെ അവൾ പൂമറ്റം വീടിന്റെ പടിയിറങ്ങി.. ആ സമയം അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ....

ഇല്ല.....  ആ കണ്ണുകൾ ഇനി.... നിറയില്ല എന്നവൾ ദൃഢപ്രതിജ്ഞ എടുത്തിരുന്നു.

,****************************

നാളുകൾ പോയിമറഞ്ഞു... അനു... ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇതിനിടയിൽ അനുവും സാമുമായുള്ള  വിവാഹമോചനവും നടന്നു. അനേകരെ സാക്ഷിനിർത്തി സാം തന്റെ കഴുത്തിൽ ചാർത്തിയ മിന്നും, തന്റെ കയ്യിൽ സാം അണിയിച്ച മോതിരവും സാമിന് ഊരി തിരികെ നൽകുമ്പോൾ തന്റെ കണ്ണുകൾ അനുസരണക്കേട് കാട്ടിയേക്കുമോയെന്നവൾ ഭയപ്പെട്ടു... പക്ഷെ അവളുടെ നിശ്ചയദാർഡ്യത്തിനു മുന്നിൽ അവളുടെ കണ്ണുകളും അവളോടൊപ്പം നിന്നു.

ആരുടെയും സഹായമില്ലാതെ, യാതൊരു അല്ലലുമറിയിക്കാതെ തന്നെ അനു തന്റെ മകളെ വളർത്തി അവൾ. ഇതിനിടയിൽ അനു, ഡിസ്റ്റൻന്റ് എഡ്യൂക്കേഷൻ വഴി മുടങ്ങിപ്പോയ തന്റെ പിജി പഠനം പൂർത്തിയാക്കുകയും, psc എഴുതി നല്ലൊരു സർക്കാർ ജോലി നേടിയെടുക്കുകയും ചെയ്തു..... എല്ലാത്തിനും നിശബ്ദ പിന്തുണയെന്നോണം നിമിഷ അവൾക്കൊപ്പമുണ്ടായിരുന്നു.

ഇന്ന് അനുവിന്റെ മകൾ അനുസാന്ദ്രയെന്ന സാന്ദ്രയുടെ കോൺവൊക്കേഷൻ ചടങ്ങ് ആണ്.... ആരുടേയും സഹായമില്ലാതെ അനു തന്റെ മകളെ പഠിപ്പിച്ചു ഡോക്ടറാക്കി... ഇന്ന് സാന്ദ്ര ഒരു ഡോക്ടറായി പ്രതിജ്ഞ ചെയ്തുകൊണ്ട് ഡോക്ടർസ് ഡിഗ്രി മേടിക്കുന്ന ചടങ്ങ്...

ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തിയിൽ നിന്നും ആ കോളേജിലേ റാങ്ക് ഹോൾഡറായി ഡോക്ടർസ് ഡിഗ്രി ഏറ്റുവാങ്ങുന്ന മകളെ നോക്കിയിരിക്കെ അനുവിന്റെ കണ്ണുകളിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു.

പക്ഷെ ആ കണ്ണുനീർ വിജയത്തിന്റെ,  സന്തോഷത്തിന്റെ കണ്ണുനീരാണ്..... വിജയത്തിന്റെ തിളക്കമാണ് ചുണ്ടുകളിൽ നിറഞ്ഞുനിൽക്കുന്ന ആ പുഞ്ചിരി. അതിജീവനത്തിന്റെ പുഞ്ചിരി....

 തളർന്നു പോകുമ്പോൾ തോറ്റു കൊടുക്കാനുള്ളതല്ല ജീവിതം എന്ന് ഏതൊരു പെണ്ണിനേയും ഓർമ്മിപ്പിക്കുന്ന അതിജീവനത്തിന്റെ പുഞ്ചിരി.

ഇത് അനുവിന്റെ മാത്രം കഥയല്ല... നമ്മുടെ സമൂഹത്തിൽ ഓരോ ദിനവും സ്ത്രീധനത്തിന്റെയും മറ്റും പേരിൽ നാം കാണുന്ന പല പെൺകുട്ടികളുടെ കഥ.. പക്ഷേ അവിടെയെല്ലാം ആ പെൺകുട്ടികൾ ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ ആശ്രയം കണ്ടെത്തുമ്പോൾ, ഓർക്കണം അനുവിനെ പോലെ അതിജീവനത്തിന്റെ പാതയിൽ മുന്നോട്ടു നീങ്ങിയ അനുവിനെ...

ഇന്നത്തെ സമൂഹത്തിലെ ഓരോ പെൺകുട്ടിക്കും അനു ഒരു പാഠമാകട്ടെ. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ തോറ്റുപോകാതെ, തളർന്നുവീഴാതെ അതിജീവനത്തിന്റെ പാതയിലൂടെ മുന്നോട്ടു നീങ്ങുവാൻ ഓരോ പെൺകുട്ടിക്കും അനു ഒരു മാതൃകയാകട്ടെ..


        


Rate this content
Log in

More malayalam story from Anju Arun

Similar malayalam story from Tragedy