Varsha Venugopal

Drama Tragedy

3.4  

Varsha Venugopal

Drama Tragedy

തെരുവിൽ ഒടുങ്ങുന്നവർ

തെരുവിൽ ഒടുങ്ങുന്നവർ

3 mins
1.5K


T യിൽ തുടങ്ങുന്ന ആ പതിനൊന്നക്ഷരങ്ങൾക്ക് ജീവനുണ്ടായിരുന്നു... എന്റെ പഠനത്തിന്റെ അവസാന കാലയളവിൽ ഏറെ കുറെ അതെന്നെ വിഴുങ്ങി തുടങ്ങി. 


"ഇങ്ങനെ ജനിക്കുന്നവർക്ക് അലെങ്കിൽ വളരുന്നവർക്ക് Modern Science നൽകുന്ന Solution ആണ് ഇത്. ട്രാൻസ്ജെന്റർ."


പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്നെ എന്നിലേക്ക് നീളുന്ന മിഴികൾ. ചിലതിൽ കരുണയെങ്കിൽ ചിലതിൽ പരിഹാസം ചിലതിൽ കാമം മറ്റൊന്നിൽ കൗതുകം... ക്യാമ്പസിന്റെ ഇരുണ്ട ക്ലാസ്മുറിയിലെ ഈ ഇരുണ്ട മൂലയിൽ പല തവണകളായി ഞാൻ എന്നെ തളച്ചിട്ടതും വീണ്ടും തളക്കാൻ നിർബന്ധിക്കപ്പെടുന്നതും ഈ വാക്കിന്റെ ക്രൂരതകളാകണം. അധ്യാപകനും സാകൂതം തുടർന്നു.


"എന്താണ് ശ്യാം ബാലഗോപാൽ ഒന്ന് ശ്രമിക്കുന്നോ ശ്യാമയാകാൻ?"

"ഇല്ല... എനിക്ക് താല്പര്യമില്ല."


ഞാൻ ശാന്തതയോടെ പറഞ്ഞു. ക്ലാസ്സിന്റെ ഭിത്തികളിൽ അലയടിച്ച അട്ടഹാസങ്ങൾ. എനിക്ക് സൗഹൃദങ്ങളില്ലായിരുന്നു. വീട്ടിലും എനിക്ക് വിലക്കുണ്ടായിരുന്നു. കുടുബത്തിന് മുന്നിൽ ഞാൻ കൗതുകം തീർന്ന് നാണക്കേടായി മാറിയപ്പോൾ സ്വയം ഞാനാ മുറിയിലേക്ക് ചുരുങ്ങി. 


വാതിലുകളും ജനലുകളും കുറ്റിയിട്ട് നീല കണ്ണാടിക്ക് മുന്നിൽ പലവട്ടം ഞാൻ അർദ്ധനാരിയായി മാറി. ഏറെ തവണ അത് കണ്ട് അമ്മ പൊട്ടികരഞ്ഞതായി ഞാനോർക്കുന്നു... പുടവയണിഞ്ഞ പുരുഷനെ, ശസ്ത്രക്രിയ എതിർത്ത മകനെ അച്ഛൻ തല്ലിചതച്ച ദിവസം എന്റെ അടിവയറിലേക്ക് കവിളിലേക്കും തൊഴിച്ച് നീ ഒരു ആണല്ലേട എന്ന് അക്രോശിച്ച ദിവസം ഞാൻ ക്യാമ്പസിലേക്ക് ഓടി. കെമിസ്ട്രി ലാബിന്റെ മൂലയിലിരുന്ന് ആൺകുട്ടി കരയരുതെന്ന വിലക്ക് ലംഘിച്ച് ആർത്തലച്ച് കരഞ്ഞു...


ദൈവം നിന്നോടൊപ്പം ഉണ്ടെന്ന ബൈബിൾ വചനങ്ങൾ പോലെ ബാലഗോപാലൻ സാർ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്റെ ശബ്ദം ഇടറിപ്പോയി.


"എന്തിനാ മാഷേ എന്നെ മാത്രം ...?"

"നീ നിനക്ക് വേണ്ടി ജീവിക്കണം. നീ നീയായി ജീവിക്കണം. "


അത്രമാത്രം. ഞാൻ ക്യാമ്പസ് വിട്ടിറങ്ങി ജോലിയിൽ പ്രവേശിച്ചു. പല കണ്ണുകൾ എന്നെ അപഹാസ്യപൂർവ്വം പിൻതുടർന്നു. ഇതേ രീതിയിൽ തന്നെ അരുൺ ജേക്കബ് എന്റെ ജീവിതത്തിലേക്ക് വന്നു.


പക്ഷെ പിന്നീട് അവന് എന്നോട് പ്രണയമായി മാറി. എന്റെ പെണ്മയെ അവൻ സ്നേഹിക്കുന്നു എന്ന് അറിയിച്ചു. ഞാൻ അതിശയിച്ചു. ഒഴിഞ്ഞു മാറി .


"നിനക്ക് ഭ്രാന്താണ്. സമൂഹം നമ്മളെ വെട്ടി നുറുക്കും."

"എനിക്ക് അറിയേണ്ട. നിന്നിൽ ഞാൻ കുറവ് കാണുന്നില്ല. ഞാനും മികച്ചതല്ല... പക്ഷെ ഞാൻ പ്രണയിക്കുന്നു."


എന്റെ കണ്ണു നിറഞ്ഞു... ഒരു പങ്കാളിയെ ഞാനും ആഗ്രഹിച്ചിരുന്നു... ഞങ്ങളുടെ ആയിരമായിരം സ്വപ്നങ്ങൾക്കും പ്രണയ സല്ലാപങ്ങൾക്കും ഒടുവിൽ വന്നെത്തിയ വിവാഹം. ആരെയും അറിയിച്ചില്ല പക്ഷെ എല്ലാവരും വന്നു. താലികെട്ടിന് മുൻപ് അവന്റെ ബലിഷ്ഠമായ കൈകൾ അറുത്തു മാറ്റി. അച്ഛൻ എന്റെ കരണത്തടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. ഇന്നും ആ നിമിഷങ്ങൾ ഞാൻ ഓർക്കുകയാണ്... അവൻ വേദന കാരണം പിടഞ്ഞു. അവന്റെ പേരു വിളിച്ച് ഞാൻ അലറി; അവന്റെ രക്തത്തിലൂടെ പലരും എന്നെ വലിച്ചിഴച്ചു. തലക്ക് പ്രഹരമേറ്റ് ബോധം മറയുന്നതിന് മുന്നെ ഞാൻ കണ്ടു. പെൺമയുള്ള പുരുഷനോട് പ്രണയം പറഞ്ഞവന്റെ ചലനം നിലക്കുന്നത്.


ഇന്ന് നിർവികാരതയോടെ അത് ഓർക്കുമ്പോഴും ഇറച്ചിയുടെ മണമുള്ള ഈ തെരുവിലൂടെ ഞാൻ ഓടുമ്പോഴും ഞാൻ കരയുന്നില്ല. കേരളo വിട്ടതിന് ശേഷം ഞാൻ കരഞ്ഞിട്ടില്ല .എന്റെ ചെന്നിയിലൂടെ വിയർപ്പ് ഒഴുകി. സാരി നേരെയാക്കി ഞാൻ മീശയിലേക്കൊഴുകിയ വിയർപ്പ് തൂത്തു കളഞ്ഞു. സൂര്യൻ താഴ്ന്ന് തുടങ്ങിയിരുന്നു.. വ്യഭിചരിക്കുന്ന മനുഷ്യർക്കിടയിലൂടെ മീര ഭായിയുടെ വീട് തേടി ഞാൻ ഓടി. പലരും എന്നെ ആർത്തിയോടെയും ദേഷ്യത്തോടെയും നോക്കി. എന്റെ കണ്ണുകളിൽ ഇരുട്ട് പടർന്നു. തൊണ്ട വറ്റിവരണ്ടു... എന്റെ മകൾ അവൾ എവിടെ ?


"മീരമ്മാ ..."


കിതച്ച് കിതച്ച് ഞാൻ ഉറക്കെ വിളിച്ചു... തെരുവിൽ നിന്നും ദുർഗന്ധം ഉയർന്ന് അതെന്റെ നാസികയെ തുളച്ചു ... എന്റെ വായിൽ മഞ്ഞ വെള്ളം തികട്ടി വന്നു... കറുത്ത പല്ലുകളുമായി അവർ ഇറങ്ങി എന്നെ നോക്കി.


"എന്തു വേണം ?"

"എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ച് വേണം."

"നിന്റെ കുഞ്ഞോ?"

"അതെ അവൾ എന്റെ കുഞ്ഞാണ്. ഞാനാണവളെ വളർത്തിയത്"

ഞാൻ ദേഷ്യം നിറച്ച് പറഞ്ഞു.


"എന്ന നീ കോണ്ടോയ് കേസ് കൊട്. അവനെ പെറ്റത് ഞാനാ."


"മീരമ്മാ ..."


അവർ കേറാൻ നിന്നതും ഞാൻ അവരുടെ കൈകളിൽ പിടിച്ചു. 


"ഹ് ...ഇനി കാശുണ്ടോ?"

"ഞാൻ ഒരുപ്പാട് തന്നില്ലേ ?"

"അതു പോര. ഇനിയും വേണം എന്നാലേ മോനെ തരു. ഇവിടെ വരുന്ന സർദാർ ഇന്ന് രാത്രി അവനെ വേണം പറഞ്ഞിട്ടുണ്ട്. എന്തായാലും നാളെ വാ... അലെങ്കി ഇന്ന് നീ ഇവിടെ നിക്ക്."


കൈകൾ കുടഞ്ഞെറിഞ്ഞ് ദാഷിണ്യമില്ലാതെ അവർ പോയി. എന്റെ ചെവികൾ കൊട്ടിയടക്കപ്പെട്ടു. അർദ്ധനാരിമാരെ തേടുന്ന കാമനായകൾ ... ദൈവമേ എന്റെ കുഞ്ഞ്.


"മീരമ്മാ ..."


വീണ്ടും ഞാൻ ചങ്ക് പൊട്ടി വിളിച്ചു. തെരുവിൽ ഇരുട്ട് കൂടി വന്നു... ഞാൻ മുകളിലേക്ക് നോക്കി.. അവിടെ ജനാലവഴി എന്റെ കുഞ്ഞിനെ ഞാൻ കാണുകയാണ്. എന്റേതല്ലാത്ത പെണ്ണാവാൻ ആഗ്രഹിക്കാത്ത ആണാവാൻ ആഗ്രഹിക്കാത്ത താൻ ആവാൻ കൊതിക്കുന്ന ഒരു ജീവൻ ... അവളെ നോക്കി വിതമ്പൽ അടക്കാൻ ഞാൻ ചുണ്ടുകൾ കടിച്ച് പിടിച്ചു ...


എന്റെ ഹൃദയം തകർന്നു തുടങ്ങി; എല്ലാ ഞെരമ്പുകളും സർപ്പങ്ങളായി എന്നെ ചുറ്റി വരിയുന്നു. രാത്രിയേക്കാൾ വലിയ ഇരുട്ട് എന്നിൽ ഉൽഭവിച്ചു... അവൾ പതിയെ അകത്തേക്ക് പോയി... ആ കണ്ണീർ എന്റെ ചോരയിൽ പതിച്ച പോലെ... ഇന്ന് ഇതാ ഈ തെരുവിൽ ഞാൻ അവസാനിക്കുന്നു... ഇനിയും ജീവനുകൾ ബാക്കിയാകുന്നു... പതിയെ ഞാൻ തെരുവിന്റെ അഴുക്കുചാലിലേക്ക് മറഞ്ഞു വീണു. പെണ്മയുളള പുരുഷൻ ഇതാ തെരുവിൽ ഒടുങ്ങുകയായി.


Rate this content
Log in

Similar malayalam story from Drama