സ്വപ്നം
സ്വപ്നം
പ്രിയപ്പെട്ട അപ്പായ്ക്ക്,
ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ഈ ആഴ്ച തന്നെ ഇങ്ങനെ സംഭവിച്ചത് ദൈവനിശ്ചയം ആയിരിക്കും. ഇൻറർവ്യൂവിന്റെ റിസൾട്ട് വന്നു. രണ്ട് ദിവസത്തിനകം കോളേജിൽ ജോയിൻ ചെയ്യണം. അങ്ങനെ എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു. ഞാനും ഒരു അധ്യാപികയായി. ഫോൺ സംഭാഷണത്തിലൂടെ ഇതെല്ലാം ഞാൻ പറഞ്ഞതാണ്. പക്ഷേ, ഒരു കത്ത് എഴുതണമെന്ന് തോന്നി.
ഒരു വർഷം മുമ്പ് എം എഡ് കോഴ്സ് പഠിക്കുന്ന സമയത്ത് ഒരുപാട്… ഒരുപാട്… വിഷമങ്ങളിലൂടെ കടന്നുപോയി. അപ്പായ്ക്ക് ഉണ്ടായ ആരോഗ്യപ്രശ്നങ്ങളും അതിന്റെ ചികിത്സകളും എന്നെ അത്രത്തോളം ബാധിച്ചു. എന്റെ വിഷമങ്ങളും ആശങ്കകളും ഞാൻ ആരോടും പങ്കുവെച്ചില്ല.
നമ്മൾ ഒന്നിലേറെ ആശുപത്രികളിൽ പോയി. കുറെയധികം പരിശോധനകൾ നടത്തി. ആ ഘട്ടത്തിൽ ഒരുപാട് പേടിച്ചു. എന്നാൽ ദൈവം തുണച്ചു. ഭയന്നത് പോലെയുള്ള പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാലും കുറെ ചികിത്സകൾ വേണ്ടിവന്നു. ഇതൊക്കെ നടക്കുമ്പോഴും ഞാൻ കോളേജിൽ പോയി. ഓരോ ക്ലാസ്സും ശ്രദ്ധിച്ചു. അസൈൻമെൻറുകൾ കൃത്യസമയത്ത്
പൂർത്തിയാക്കി. സെമിനാർ പ്രസന്റേഷൻ നടത്തി. റിസർച്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു. ഇന്റേണൽ പരീക്ഷകളും സെമസ്റ്റർ പരീക്ഷകളും സത്യസന്ധമായി എഴുതി.
ഓരോ നിമിഷവും എങ്ങനെ അതിജീവിച്ചു എന്ന് എനിയ്ക്ക് ഇപ്പോഴും അറിയില്ല. എന്തെങ്കിലും രോഗമുണ്ടാകുമോ എന്ന ചിന്ത എന്നെ ഭ്രാന്ത് പിടിപ്പിച്ചുകൊണ്ടിരുന്നു. അപ്പ ഓർക്കുന്നുണ്ടോ? ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുന്നതെല്ലാം ഞാൻ അപ്പായുടെ മുറിയിൽ വന്നിരുന്നായിരുന്നു. ഒരു ഭിത്തിയ്ക്കപ്പുറം പോയിരിക്കാൻ എനിയ്ക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു.
ഈ കാര്യങ്ങൾ ഞാൻ ഇതുവരെയും ആരോടും പങ്കുവെച്ചിട്ടില്ല. ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ ഒരു ആശ്വാസം. ഈ വിഷമഘട്ടങ്ങളിൽ വീണു പോകാതെ ഞാൻ വിജയിച്ചതിൽ അപ്പായ്ക്ക് അഭിമാനം ആയിരിക്കും അല്ലേ? നിർത്തുന്നു.
Chinchu
ചിഞ്ചു
വടശ്ശേരിക്കര
26 /06 /26
മോളെ… മോളെ… എഴുന്നേൽക്ക്. നേരം വെളുത്തു. ആറു മണി കഴിഞ്ഞു. നിനക്ക് ഇന്ന് കോളേജിൽ ജോയിൻ ചെയ്യേണ്ടേ?
എഴുന്നേറ്റു അമ്മേ…
നീ എന്താണ് പിറുപിറുത്തു കൊണ്ടിരുന്നത്? എന്തെങ്കിലും സ്വപ്നം കണ്ടോ? കത്ത് എന്നൊക്കെ പറഞ്ഞല്ലോ? നീ ആർക്കാണ് കത്ത് എഴുതിയത്?
അത്… അത് ഞാനൊരു സ്വപ്നം കണ്ടു. ഒരു കത്തെഴുതുന്നതാണ് സ്വപ്നം കണ്ടത്. അമ്മേ… അമ്മേ… എനിയ്ക്ക് 8:30 ന് ഇറങ്ങണം. അമ്മയും അപ്പായും വേഗം കുളിച്ചിട്ട് വരണേ. നമുക്ക് ഒരുമിച്ച് അമ്പലത്തിൽ പോകണം. എന്നിട്ട് ഞാൻ അവിടെ നിന്ന് ജോലിയ്ക്ക് പോകും.
ഇവിടെ എല്ലാം റെഡിയാണ്. നീ വേഗം റെഡിയായി വന്നാൽ മതി. അമ്മ ഉറക്കെ വിളിച്ചുപറഞ്ഞു.
എല്ലാവരും റെഡിയായി എട്ടു മുപ്പതിന് മുമ്പേ ഇറങ്ങി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് അപ്പായും അമ്മയും ചിഞ്ചുവിനെ ബസ്സിൽ കയറ്റി വിട്ടു. നിറമുള്ള സ്വപ്നങ്ങൾ കണ്ടു കൊണ്ട് അവൾ യാത്ര തുടങ്ങി.
