ഞാൻ
ഞാൻ
പാർക്കിങ്ങിൽ വണ്ടി ഇട്ടിട്ട് മഹി റിസപ്ഷനിലേയ്ക്ക് ഓടി. ഇപ്പോൾ ഇവിടെ കൊണ്ടു വന്ന ഒമ്നി വണ്ടിയിടിച്ച…
ശ്രീദേവി അല്ലേ സാർ ?
മഹി ചോദ്യം പൂർത്തിയാക്കും മുമ്പേ റിസപ്ഷനിസ്റ്റ് ഇങ്ങോട്ട് ചോദിച്ചു.
അതെ മഹി പറഞ്ഞു. ഇത് അവരുടെ ഫോണും പേഴ്സും ആണ്. പേഴ്സിൽ ആധാർ കാർഡും മൂവായിരത്തോളം രൂപയും ഉണ്ടായിരുന്നു. ഒപ്പിട്ട് തന്നിട്ട് ഇതെല്ലാം താങ്കൾക്ക് കൊണ്ടുപോകാം. റൂം നമ്പർ 317 ൽ പേഷ്യന്റ് ഉണ്ട്. ശ്രീദേവിയെ കാണുന്നതിന് മുമ്പ് ഡോക്ടർ അരുണിനെ കാണണം. അദ്ദേഹം ബാക്കി കാര്യങ്ങൾ പറയും. റിസപ്ഷനിസ്റ്റ് വിശദീകരിച്ചു. ഡോക്ടർ അരുൺ ഒ പി യിൽ ആണോ? മഹി അന്വേഷിച്ചു. അതെ റൂം നമ്പർ 401. റിസപ്ഷനിസ്ററിന് നന്ദി പറഞ്ഞു മഹി നാനൂറ്റി ഒന്നാം മുറി ലക്ഷ്യമാക്കി നടന്നു. മഹി തന്റെ ഊഴം കാത്തു നിന്നു. അഞ്ചു മിനിറ്റ് ആയപ്പോഴേക്കും ഡോക്ടർ മഹിയെ മുറിയിലേയ്ക്ക് വിളിപ്പിച്ചു.
ഇപ്പോൾ എന്താണ് അവസ്ഥ ഡോക്ടർ? ഈ ചോദ്യം ചോദിച്ചുകൊണ്ടാണ് മഹി മുറിയിലേയ്ക്ക് കയറിയത്. പേടിക്കാൻ ഒന്നുമില്ല. ഒന്ന് രണ്ട് ചെറിയ മുറിവുകൾ ഉണ്ട്. വൈകുന്നേരം വീട്ടിൽ പോകാം.
ഈ സമയത്ത് ഒരു ചെറുപ്പക്കാരനും ഒരു പെൺകുട്ടിയും ഡോക്ടറുടെ മുറിയിലേയ്ക്ക് വന്നു. ഇത് രമേശ് ഇദ്ദേഹമാണ് താങ്കളുടെ ഭാര്യയെ ഇവിടെ എത്തിച്ചതും ഇതുവരെയുള്ള ബില്ലുകൾ അടച്ചതും. പിന്നെ ഇയാളുടെ ഭാഗത്ത് തെറ്റില്ല. നിങ്ങളുടെ ഭാര്യ ഉപയോഗിച്ച ചെരുപ്പാണ് പ്രശ്നം. ആ ചെരുപ്പ് ഞാൻ കണ്ടിരുന്നു. ആ ചെരുപ്പ് ആര് ഉപയോഗിച്ചാലും വീഴാനുള്ള സാധ്യത ഉണ്ട്. വീണത് ഈ ഒമ്നിയുടെ മുമ്പിലേയ്ക്കാണ് ഇയാൾ സൂക്ഷിച്ച് ഓടിച്ചത് കൊണ്ട് വലിയ അപകടങ്ങൾ ഒഴിവായി.
താങ്കൾ പറഞ്ഞുവരുന്നത് എനിയ്ക്ക് മനസ്സിലാകുന്നുണ്ട് ഡോക്ടർ. മഹി തൃപ്തിയോടെ പറഞ്ഞു. ഞാൻ ഇനി പൊയ്ക്കോട്ടെ രമേശ് എല്ലാവരോടുമായി ചോദിച്ചു. രമേശിന്റെ ഇന്നത്തെ പരിപാടികൾ മുടങ്ങി അല്ലേ? മഹി വിഷമത്തോടെ ചോദിച്ചു. മോൾ ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. ഈ പ്രായത്തിൽ എടുക്കാനുള്ള വാക്സിൻ എടുക്കാൻ ഇറങ്ങിയതാണ്. അത് സാരമില്ല, അടുത്ത ആഴ്ച എടുക്കാം. ബില്ല് അടച്ച തുക തരട്ടെ മഹി വിനയത്തോടെ ചോദിച്ചു. നമ്മളൊക്കെ മനുഷ്യരല്ലേ ചങ്ങാതി എന്ന് ചോദിച്ചു കൊണ്ട് രമേശ് ആദ്യത്തെ ലിഫ്റ്റിൽ കയറി താഴേക്ക് പോയി.
ഡോക്ടർ എനിയ്ക്ക് ശ്രീദേവിയെ കാണണമായിരുന്നു. മഹി തന്റെ ആവശ്യം അറിയിച്ചു. അതിന് മുമ്പ് നമുക്ക് ഒരാളെ കാണണം. ഡോക്ടർ ശ്യാംലാൽ, മനോരോഗ വിദഗ്ധൻ.
മനോരോഗ വിദഗ്ധനോ? ആശ്ചര്യവും പരിഭ്രമവും കലർന്ന ഈ ചോദ്യം മുഴുവി പ്പിക്കും മുമ്പേ ഡോക്ടർ അരുൺ ചില കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ഈ അബോധ അവസ്ഥയിൽ അവർ പല കാര്യങ്ങളും വിളിച്ചു പറയുന്നു. കരയുന്നു. അവരുടെ മനസ്സിൽ സംഘർഷം ഉണ്ട്. ഒരു പക്ഷേ ഈ മാനസിക അവസ്ഥ ആയിരിക്കും ഈ അപകടത്തിലേയ്ക്ക് നയിച്ചതും. ആ കുട്ടിയ്ക്ക് കൗൺസിലിങ് ആവശ്യമാണ്. ഈ സംസാരത്തിനിടയ്ക്ക് ഡോക്ടർ ശ്യാംലാൽ അങ്ങോട്ട് വന്നു. ഡോക്ടർ അരുൺ നേരത്തെ തന്നെ ശ്രീദേവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർ ശ്യാംലാലിനെ ധരിപ്പിച്ചിരുന്നു. ഒ പി കഴിഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ട് ഇറങ്ങിയതാണ് എന്ന മുഖവരയോടെ ഡോക്ടർ ശ്യാംലാൽ സംസാരിച്ചു തുടങ്ങി. ഡോക്ടർ അരുൺ ഇരുവരെയും പരിചയപ്പെടുത്തി.
നിങ്ങളെ രണ്ടുപേരെയും കുറിച്ച് പറയൂ മഹേഷ്. ഈ ആറുമാസങ്ങൾക്കിടയ്ക്ക് എന്തെങ്കിലും മാറ്റങ്ങൾ ശ്രീദേവിയ്ക്ക് ഉണ്ടായോ? ഓർത്തുനോക്കൂ മഹേഷ്. ഡോക്ടർ ശ്യാംലാൽ പറഞ്ഞു നിർത്തി.
എന്റെ പേര് മഹേഷ് ഗോപി. എം ബി എ പഠിച്ചതിനുശേഷം ട്രാവൽ ഏജൻസി നടത്തുന്നു. ഇപ്പോൾ 7 വർഷങ്ങളായി. തരക്കേടില്ലാതെ പോകുന്നു. ശ്രീദേവിയുടെ നാട് ഒറ്റപ്പാലം ആണ്. അവൾ എം. കോം, എം ബി എ ആണ്. കല്യാണത്തിന് മുമ്പ് ഒരു കോളേജിൽ പഠിപ്പിക്കുകയായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഒരു മകൻ ഉണ്ട്. ദേവ് മഹേഷ്. ശ്രീദേവി ഓൺലൈൻ ആയിട്ട് ട്യൂഷൻ എടുക്കുന്നുണ്ടായിരുന്നു. എന്റെ കൂടെ ട്രാവൽ ഏജൻസിയിലും വരുന്നുണ്ടായിരുന്നു. ഏകദേശം ഒന്നരമാസമായി കാണും. അവൾ ട്യൂഷൻ നിർത്തി. ട്രാവൽ ഏജൻസിയിലും വരുന്നില്ല. ഇപ്പോൾ അവൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒരുങ്ങാനും ഓൺലൈൻ ഷോപ്പിങ്ങിനും ആണ്. പണ്ട് ഇവൾ ഇങ്ങനെ അല്ലായിരുന്നു. ശ്രീദേവി ഒരുപാട് മാറിപ്പോയി. ഓൺലൈൻ ഷോപ്പിങ്ങ് പലപ്പോഴും കുടുംബ ബജററിന്റെ താളം തെറ്റിച്ചു. പക്ഷെ, ഇതിന്റെ പേരിൽ ഒരു പ്രാവശ്യം പോലും വഴക്ക് ഉണ്ടായിട്ടില്ല.
ഈ മാറ്റങ്ങൾ സംഭവിച്ചത് എപ്പോൾ മുതലാണ് മഹേഷ്?
ഏകദേശം ഒന്നരമാസം മുമ്പ് എന്റെ രണ്ടാമത്തെ കുഞ്ഞമ്മയായ ഓമന കുഞ്ഞമ്മയുടെ മകളുടെ വിവാഹം ആയിരുന്നു. വിവാഹത്തിന് ചെന്നപ്പോൾ ഓഡിറ്റോറിയത്തിൽ വെച്ച് ചില ബന്ധുക്കൾ ശ്രീദേവിയെ കളിയാക്കി.
എന്തിന്? ഡോക്ടർ കാരണം അന്വേഷിച്ചു.
അവളുടെ സാരി, സാരി ഉടുക്കുന്ന രീതി, ഹെയർ സ്റ്റൈൽ ഇതൊക്കെ പറഞ്ഞാണ് ബന്ധുക്കൾ പരിഹസിച്ചത്.
എന്നിട്ട് മഹേഷ് എന്ത് പറഞ്ഞു?
ഞാൻ ഈ പ്രശ്നത്തിൽ ഇടപെട്ടില്ല.
എടോ, തന്റെ ഭാര്യയെ മറ്റുള്ളവർ പരിഹസിക്കുമ്പോൾ താൻ ഇടപെടണ്ടെ?
സോറി ഡോക്ടർ.
എന്നോട് എന്തിനാണ് മഹേഷ് സോറി പറയുന്നത്. പിന്നീട് എന്തൊക്കെ മാറ്റങ്ങളാണ് ശ്രീദേവിയിൽ ഉണ്ടായത്? ഡോക്ടർ അന്വേഷിച്ചു.
മഹേഷ് ഓരോന്നായി പറഞ്ഞു തുടങ്ങി. പരിചിതരെയും അപരിചിതരെയും നിരീക്ഷിക്കാൻ തുടങ്ങി. ഓരോരുത്തരെയും കാണുമ്പോൾ അവർ തലയിൽ കുത്തിയിരിക്കുന്ന സ്ലൈഡിലെ കല്ലുകളുടെ എണ്ണം വരെ ശ്രീദേവി മനപ്പാഠമാക്കി. ആരെ കണ്ടാലും അവരെയെല്ലാം അനുകരിക്കാൻ ശ്രമിക്കും. മഹേഷ് പറഞ്ഞു നിർത്തി.
നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ശ്രീദേവിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവർ പരിഹസിക്കുമ്പോൾ നിങ്ങൾ പ്രതികരിച്ചിട്ടുണ്ടോ? ഡോക്ടറുടെ ഈ ചോദ്യങ്ങൾ മഹേഷിനെ അസ്വസ്ഥനാക്കി. അയാൾ തലകുനിച്ചിരുന്നു.
മഹേഷ് ഒരു മണി കഴിഞ്ഞു. ആഹാരം കഴിച്ചിട്ട് വന്നിട്ട് ശ്രീദേവിയെ കാണാം.
ശരി ഡോക്ടർ.
ശ്രീദേവിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് തനിയ്ക്കും പരോക്ഷമായി പങ്കുണ്ടല്ലോ എന്നോർത്തപ്പോൾ മഹേഷിന് കുറ്റബോധം തോന്നി. അയാളുടെ കണ്ണുകൾ നിറഞ്ഞു.
ഡോക്ടർ ശ്യാംലാൽ ശ്രീദേവിയുടെ മുറിയിൽ എത്തി. സ്വയം പരിചയപ്പെടുത്തി. താങ്കൾ എന്നെ പരിശോധിക്കാൻ എനിയ്ക്ക് വട്ട് ഒന്നുമില്ല. ശ്രീ ദേവി ദേഷ്യത്തോടെ പറഞ്ഞു. ശ്രീദേവിയെക്കുറിച്ച് അറിഞ്ഞതും മനസ്സിലാക്കിയതുമായ ഓരോ കാര്യവും ഡോക്ടർ പറഞ്ഞു തുടങ്ങി. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് ശ്രീദേവി പുച്ഛത്തോടെ പറഞ്ഞു. ഡോക്ടർ ശ്യാംലാലിന്റെ ചില ടെക്നിക്കുകൾ ശ്രീദേവിയ്ക്ക് ആശ്വാസം നൽകി. അവളുടെ മാനസിക സംഘർഷങ്ങൾക്ക് അയവ് വന്നു.
മറ്റുള്ളവർ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്കും ചെയ്യണം എന്ന് നിർബന്ധം പിടിക്കുന്നത് ശരിയാണോ? ഈ ചോദ്യം കേട്ടപ്പോഴേക്കും ശ്രീദേവിയുടെ നിയന്ത്രണം വിട്ടു. അവൾ ശക്തമായി പ്രതികരിച്ചു. ഒരുങ്ങി നടക്കാൻ പണ്ടേ സമയമില്ലായിരുന്നു. താല്പര്യവുമില്ലായിരുന്നു. സാരിയും ചുരിദാറുമായിരുന്നു എന്റെ സ്ഥിരം വേഷം. പക്ഷെ, കല്യാണം കഴിഞ്ഞതിനുശേഷം ഈ ശീലങ്ങളുടെ പേരിൽ ഞാൻ ഒരുപാട് പരിഹാസ വാക്കുകൾ കേട്ടു. ഒരുപാട് സ്ഥലങ്ങളിൽ അപമാനിക്കപ്പെട്ടു. കല്യാണം കഴിഞ്ഞ് ഒന്നര മാസം ആയപ്പോൾ ഞങ്ങൾ ഒരു ഫാമിലി ട്രിപ്പ് പോയി. അമ്പലങ്ങളിലും ബീച്ചുകളിലും ഒക്കെ പോയി. ഒരാഴ്ച്ചത്തെ യാത്ര ആയിരുന്നു. ആ ഒരാഴ്ച്ചയും ഞാൻ പരിഹാസങ്ങൾ കേട്ടു. ഒരുങ്ങിയത് പോര, ഡ്രസ്സ് പോര ഇങ്ങനെ ഓരോന്ന് പറഞ്ഞ് പരിഹസിക്കും. പൊതുവിൽ അപരിചിതരായവരുടെ മുമ്പിൽ പോലും അപമാനിക്കപ്പെട്ടു. പലരും ഇതൊക്കെ കേട്ട് സഹതാപത്തോടെ എന്നെ നോക്കുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. അപ്പോൾ കൂടുതൽ സങ്കടം വരും. പിന്നെ ഇതൊരു സ്ഥിരം അനുഭവമായി. പരിഹാസത്തിന്റെ തോതും നാൾക്കു നാൾ കൂടി വന്നു. ജോലിയ്ക്ക് പോകുമ്പോൾ, പാർക്കിൽ പോകുമ്പോൾ, ചടങ്ങുകൾക്ക് പോകുമ്പോൾ, കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകുമ്പോൾ എല്ലാം ഞാൻ പരിഹാസ വാക്കുകൾ കേട്ടു. വർഷങ്ങൾ കൊണ്ട് ഇതൊക്കെ കേൾക്കുന്നു… സഹിക്കുന്നു…
ഒടുവിൽ ഞാൻ ഒരു കാര്യം തീരുമാനിച്ചു. എന്നെ കുറ്റപ്പെടുത്തുന്ന, പരിഹസിക്കുന്ന ബന്ധുക്കാരുണ്ടല്ലോ അവരെപ്പോലെ ജീവിക്കുക. ഈ രീതിയിൽ ജീവിച്ചപ്പോൾ എനിയ്ക്ക് ഇഷ്ടമില്ലാത്ത പലതും ചെയ്യേണ്ടി വന്നു. എനിയ്ക്ക് യോജിക്കാത്ത പലതും ചെയ്തു. ഒടുവിൽ ഈ ആശുപത്രിയിൽ വരെ എത്തി.
അതുവരെ മൗനത്തിലായിരുന്ന ഡോക്ടർ ശ്യാംലാൽ ചോദിച്ചു. മഹേഷും കളിയാക്കാറുണ്ടോ?
ഇല്ല ഡോക്ടർ. ഈ വിവരങ്ങളും എന്റെ വിഷമങ്ങളും ഒന്നും ഞാൻ ഒരിക്കൽ പോലും മഹിയേട്ടനോട് പറഞ്ഞിട്ടില്ല.
ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ ഡോക്ടർ മഹേഷിനെ വിളിപ്പിച്ചു. ശ്രീദേവി പറഞ്ഞ എല്ലാ കാര്യങ്ങളും ഡോക്ടർ മഹേഷിനെ ധരിപ്പിച്ചു. അയാളുടെ കുറ്റബോധം കൂടി. കണ്ണുനീരിനെ ഒളിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.
എനിയ്ക്ക് നിങ്ങളോട് ഒരേ ഒരു കാര്യം മാത്രമേ പറയാൻ ഉള്ളൂ.
“നിങ്ങൾ നിങ്ങളായി ജീവിക്കുക”
ഡോക്ടർ, മാറി വരുന്ന ഫാഷൻ അനുസരിച്ച് ജീവിക്കുന്നവരെ മാത്രമേ ഈ ലോകം അംഗീകരിക്കൂ. അങ്ങനെയുള്ളവരെ തലയിൽ വെച്ചോണ്ട് നടക്കും.
ശ്രീദേവി, ഞാൻ പറയുന്ന കാര്യങ്ങൾ ക്ഷമയോടെ കേൾക്കൂ. ശ്രീദേവി പറഞ്ഞ ഓരോ കാര്യവും ഞാൻ അംഗീകരിക്കുന്നു. അതെല്ലാം താൻ തന്റെ അനുഭവത്തിൽനിന്ന് പറഞ്ഞതാണ്. അതെല്ലാം മറന്നേക്കൂ. ഞാൻ ഞാനായി ജീവിക്കും എന്ന് പ്രതിജ്ഞ എടുക്കൂ. കരിയറിൽ കൂടുതൽ ശ്രദ്ധിക്കൂ. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ. ഡോക്ടർ പറഞ്ഞു നിർത്തി. ഡോക്ടറുടെ വാക്കുകൾ ശ്രീദേവിയ്ക്ക് ഒരുപാട് ധൈര്യം നൽകി. അവർ ഡോക്ടറോട് നന്ദി പറഞ്ഞ് മുറിയിൽ നിന്ന് ഇറങ്ങി. മുറിയിൽ നിന്ന് ഇറങ്ങി വീട് എത്തുന്നത് വരെ ശ്രീദേവിയും മഹേഷും ഒരു വാക്കുപോലും മിണ്ടിയില്ല. ആരൊക്കെ പരിഹസിച്ചാലും എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ഞാൻ ഞാനായി തുടരുമെന്ന് അവളും അവളെ ഒരു പ്രതിസന്ധിയിലേക്കും തള്ളിവിടില്ല എന്ന് അവനും പ്രതിജ്ഞയെടുക്കുകയായിരുന്നു.
