സ്പന്ദനം
സ്പന്ദനം
മാളൂ, നമ്മുടെ കുഞ്ഞിനെ കൊല്ലരുത്, പ്ലീസ് മാളൂ. അമ്മെ ഒന്ന് പറയമ്മെ; കുഞ്ഞിനെ നശിപ്പിക്കല്ലെന്ന് പറയമ്മെ …
ഓപ്പറേഷൻ തിയ്യേറ്ററിന് പുറത്ത് നിന്ന മാളുവിന്റെ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടും അവരത് കേട്ടില്ല… അല്ലെങ്കിലും ഞാൻ പറഞ്ഞാൽ ഇന്ന് ആരും കേൾക്കില്ലല്ലോ, എന്റെ മാളു പോലും…
തെറ്റ് എന്റെയാണല്ലോ, ജീവിതത്തിൽ ഒരിക്കലും തനിച്ചാക്കില്ല എല്ലാ സുഖത്തിലും ദു:ഖത്തിലും നേഞ്ചോട് ചേർത്ത് നിർത്താൻ ഞാനുണ്ടാവും എന്ന് വാക്കു കൊടുത്തിട്ട് അവളെ പാതി വഴിയിലിട്ട് പോയത് ഞാനാണല്ലോ... എന്തൊക്കെ സ്വപ്നങ്ങളാണ് നെയ്ത് കൂട്ടിയത് …
അച്ഛനും അമ്മക്കും വിഹാഹം കഴിഞ്ഞ് പതിനഞ്ച് വർഷത്തിന് ശേഷം ഉണ്ടായ മകനാണ് ഞാൻ, അതു കൊണ്ട് തന്നെ ഞാൻ വളർന്നപ്പോഴേക്കും വാർദ്ധിക്യത്തിന്റെ പടിയിലെത്തിയിരുന്നു അവർ… അവരെ നോക്കാൻ പഠനം പാതിവഴിയിലുപേക്ഷിച്ച് ജോലിക്കിറങ്ങേണ്ടി വന്നു... അത്യാവശ്യം വരുമാനമായപ്പോൾ അമ്മക്ക് തീരെ വയ്യാതായി, 'ഇനി ഒരു പെണ്ണുകെട്ടണം നീ' എന്ന അമ്മയുടെ ആ വാക്കുകൾ…
പാവപ്പെട്ട കുടുബത്തിൽ നിന്ന് തന്നെ ഒരു പെണ്ണ് മതി എന്ന എന്റെ തീരുമാനം… ആദ്യമായി കണ്ടതും ന്റെ മാളുവിനെ തന്നെ അങ്ങനെ അവളെ ജീവിത സഖിയായി… സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു വർഷത്തിന് ശേഷം ഒരു പുതിയ അതിഥികൂടെ വരുന്നെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടി…
ഈ മടിയിൽ തല വച്ച് കിടന്ന് കുഞ്ഞിനെ കുറിച്ചുള്ള നിന്റെ സ്വപ്നങ്ങൾ എന്നോട് പങ്കുവച്ചതല്ലെ മാളൂ നീ … നിനക്ക് പെൺകുട്ടി മതി എന്ന് പറഞ്ഞപ്പോൾ ഞാനും അതുമതി എന്ന് പറഞ്ഞ് നിന്റെ ഇഷ്ടത്തിനോപ്പം നിന്നതല്ലെ... നമ്മൾ തമ്മിൽ ഒരിക്കൽ പോലും കലഹിക്കേണ്ടി വന്നിട്ടില്ലായിരുന്നു, നിന്റെ ഇഷ്ടങ്ങൾ അത് എന്റെയും ഇഷ്ടങ്ങളായതും അതുകൊണ്ടല്ലെ…
ആ വയറിൽ മുഖം ചേർത്ത് വാവയെകുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങൾ വാവയോട് എത്രയോവട്ടം സംസാരിച്ചിരിക്കുന്നു ഞാൻ … എന്നിട്ടും നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു, നീയും കൂട്ടുനിന്നല്ലോ മാളൂ…?
എല്ലാത്തിനും കാരണം ആ നശിച്ച ദിവസ്സമായിരുന്നു...
ജോലി കഴിഞ്ഞ് വന്ന് രാത്രിയിലമ്മയുടെ മരുന്ന് വാങ്ങാൻ കടയിലേക്കിറങ്ങിയതാ, മരുന്നും വാങ്ങിനടന്ന എന്നെ വണ്ടിയുടെ സ്പീഡ് മീറ്ററിലെ സൂചി അവസാന അക്കത്തിൽ മുട്ടിക്കാനായി നോക്കുന്ന ഏതോ ഒരു ഫ്രീക്കന്റെ വണ്ടിവന്ന് തട്ടിയതോർമ്മയുണ്ട് … തൊട്ടപ്പുറത്തെ പറമ്പിൽ തെറിച്ച് വീണ് കിടന്ന എന്നെയാരാത്രിയാരും കണ്ടില്ല. ആ ഫ്രീക്കനെയുമെടുത്ത് വണ്ടിയിൽ കയറ്റുമ്പോൾ പാതി മയക്കത്തിലും ഞാൻ ആരോ പറയുന്നു കേട്ടു, "ഇത് തീർന്നൂന്നാ തോന്നണെ…"
അവിടെ നിന്ന് വീട്ടിൽ എത്തിയിട്ടും എന്നെ ആരും കാണുന്നുണ്ടായിരുന്നില്ല, എന്നെ കാണാതെ വിഷമിച്ച് ഇരിക്കുന്ന എന്റെ മാളുവിന്റെ അടുത്തെത്തിയിട്ടും അവളോട് സംസാരിച്ചിട്ടും അവളെന്നെ കാണുന്നുണ്ടായിരുന്നില്ല… പിറ്റെന്ന് രാവിലെ ആരോ കണ്ടു എന്നെ അവസാന തുള്ളിചോരയുംവാർന്ന് താൻ ചവിട്ടി നടന്നിട്ടുള്ളമണ്ണിനെ ചുംബിച്ച് കിടക്കുന്ന എന്നെ…
അന്ന്എന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നത് നല്ല വെള്ളതുണികൊണ്ട് പുതപ്പിച്ചായിരുന്നു. അത് കണ്ട് തളർന്നുവീണ എന്റെ അമ്മ അപ്പോൾ തന്നെഎന്നോടോപ്പം വന്നു. മാളു മാത്രം കരഞ്ഞില്ലല്ലോ, തുറിച്ച് നോക്കി ഇരുപ്പുണ്ടായിരുന്നു...
ദിവസ്സങ്ങൾ കഴിഞ്ഞപ്പോൾ മാളുവിന്റെ വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതെ അവൾക്കും അതിന് സമ്മതിക്കേണ്ടി വന്നു. അല്ലെങ്കിലും 22 വയസ്സിൽ വിധവ ആയി വിധിയെ പഴിച്ച് വിധവയുടെ വേഷം ജീവിതകാലം മുഴുവൻ കെട്ടിയാടാതെ ഒരു പുതിയ ജീവിതം, അതിന് കുഞ്ഞ് ഒരു തടസ്സമായി കൂടാ എന്നവർ ചിന്തിച്ചതിലും തെറ്റില്ലല്ലോ …
എല്ലാത്തിനും കാരണം ഓവർ സ്പീഡിൽ വന്ന ആ ഒരു ഫ്രീക്കനായിരുന്നല്ലോ ? അമിത വേഗം കാരണം നിന്റെ മാത്രമല്ല ഒന്നുമറിയാത്ത ഞങ്ങളുടെ എത്ര പേരുടെ ജീവിതം നീ ഇല്ലാതാക്കി. നീ കാരണം ഇല്ലാതായ അവസാനത്തെ ഇരയായ എന്റെ കുഞ്ഞും ഇതാ എന്റെ അടുക്കലേക്ക് വന്നിരിക്കുന്നു. എന്റെ മോൾ അവളെ വാരിയെടുത്തുമ്മ വച്ചപ്പോഴും അവളെന്നോട് ചോദിച്ചു എന്തിനാ അച്ഛാ അവരെന്നെ കൊന്നത്???…