പ്രാണനാഥൻ എനിക്കുനൽകിയ.....
പ്രാണനാഥൻ എനിക്കുനൽകിയ.....
"നന്ദേട്ടാ.. ഞാനൊരു കാര്യം പറഞ്ഞാൽ ഞെട്ടരുത്.."റേഡിയോയിൽ പഴയ നാടകഗാനങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോളാണ് രാധ അത് പറഞ്ഞത്.
"ഇല്ല, നീ കാര്യം പറ.." നന്ദൻ ചോദിച്ചു.
"ഞാൻ വല്ലോരേം പ്രേമിക്കാൻ പോവ്വാണ്." റേഡിയോ ഓഫ് ചെയ്തുകൊണ്ട് രാധ പറഞ്ഞു.
"ഓക്കേ.." പ്രത്യേകിച്ച് യാതൊരു ഭാവവ്യത്യാസവുമില്ലാതെ പത്രത്തിൽ നിന്നും കണ്ണെടുക്കാതെ നന്ദൻ പറഞ്ഞു.
"നന്ദേട്ടൻ ഞെട്ടിയില്ലേ …" പ്രതീക്ഷിച്ചിരുന്ന ഞെട്ടൽ മുഖത്ത് കാണാതായപ്പോൾ രാധ ചോദിച്ചു.
"ഞാനെന്തിന് ഞെട്ടണം, അയാളല്ലേ ഞെട്ടേണ്ടത്, അനുഭവിക്കേണ്ടത് അയാളല്ലേ.. അത് പോട്ടെ.. ഇപ്പൊ എന്തുണ്ടായി നിനക്ക് പെട്ടെന്ന് പ്രണയിക്കാൻ മാത്രം"
"ഫേസ്ബുക്കിൽ സിന്ധു ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പതിഞ്ഞ ശബ്ദത്തിൽ പഴയ ഗസലുകൾ വെച്ച് റൊമാന്റിക് ആയി ഇരിക്കുന്ന അവളും വിഷ്ണുവും. നിങ്ങൾക്കറിയോ ഞാൻ എത്ര റൊമാന്റിക് ആയിരുന്നുവെന്ന്. കോളേജില് ഒരു ബഞ്ചിൽ ഇരുന്ന് പഠിച്ചതാണ് ഞാനും സിന്ധുവും. അവളുടെ മനസ്സിൽ പ്രണയം എന്ന വികാരം ഇട്ടുകൊടുത്തത് ഞാനാണ്, പിന്നീട് അവള് വിഷ്ണുവിനെ പ്രണയിച്ചതും ഓടിപ്പോയി കെട്ടിയതും. എന്റെ കാര്യമോ, നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ഒരു മനുഷ്യനെ വീട്ടുകാര് കണ്ടെത്തി എന്നെ കെട്ടിച്ചുവിട്ടു. പിന്നെ, ഗസലും ഇല്ല കുന്ത്രണ്ടൊം ഇല്ല. ഗുലാം അലിയുടെയും ജഗജിത് സിംഗിന്റെയും, പങ്കജ് ഉദാസിന്റെയും ഹരിഹരന്റെയും ഗസലുകൾ കേട്ട് ജീവിച്ച ഞാനിപ്പോൾ ചിതലരിച്ച പഴയ മലയാളസിനിമാപ്പാട്ടുകളും നാടകഗാനങ്ങളും കേട്ട് കേട്ട് മടുത്തു."
"എടി.. ഞാൻ കാലത്ത് ഒമ്പതുമണിക്ക് പോയാൽ തിരികെവരുന്നത് വൈകീട്ട് ഏഴര എട്ടുമണിക്കാണ്. ആ സമയത്ത് നിനക്ക് ഈ ഗസലന്മാരെ ഒക്കെ പിടിച്ചിരുത്തി പാടിപ്പിച്ചുകൂടെ .."
"അതാണ് ഞാൻ പറഞ്ഞത് ചേട്ടൻ മുശടനാണെന്ന്. റൊമാന്റിക് അല്ലാത്ത ഒരു മുശടൻ. ചേട്ടാ.. പാട്ടുകൾ റൊമാന്റിക് ആവുന്നത് അത് കേൾക്കുമ്പോൾ പ്രണയിക്കുന്ന ഒരാൾ കൂടെ ഉണ്ടാകുമ്പോഴാണ് അല്ലാതെ അടിച്ചുവാരി തുടക്കാൻ വരുന്ന സെലീനയോ, പ്രസ് ചെയ്യുന്ന തമിഴനോ ഉണ്ടായതുകൊണ്ട് ആയില്ല."
പെട്ടെന്ന് മേശപ്പുറത്തിരുന്ന ഫോൺ റിങ്ങ് ചെയ്തു.
"എടി നിന്റെ സിന്ധു നൂറുവയസ്സുവരെ ജീവിക്കും. ദാ സിന്ധുവിന്റെ ഫോൺ വരുന്നു.." മേശപ്പുറത്തുനിന്നും ഫോണെടുത്ത് ഭാര്യക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
ഫോൺ എടുത്ത് രാധ പുറത്ത് വരാന്തയിലേക്ക് പോയപ്പോൾ നന്ദൻ റേഡിയോ ഓൺ ചെയ്യാൻ കൈനീട്ടി, പിന്നീട് എന്തോ ഓർത്തിട്ടെന്നപോലെ കൈ പിൻവലിച്ചു. വീണ്ടും പത്രത്താളുകളിലേക്ക് ഊളമിട്ടു.
കുറച്ചുകഴിഞ്ഞപ്പോൾ വലതുകൈ മടക്കിപ്പിടിച്ച് , ഇടതുകൈയ്യിന്റെ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്തുവെച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ച് രാധ നന്ദനെ അഞ്ചുതവണ ഉഴിഞ്ഞ് അടുപ്പിൽ കൊണ്ടിട്ടു. എന്നിട്ട് തിരികെവന്ന് നന്ദന്റെ അടുത്തിരുന്നു.
"എന്തുപറ്റി ? വല്ല കൂടോത്രോം ആയിരുന്നോ ഞാൻ ഒഴിഞ്ഞുപോകാൻ ?" നന്ദൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
"ഒന്ന് മിണ്ടാതിരി നന്ദേട്ടാ. ആ സിന്ധുവിന്റെ കണ്ണുകൊള്ളേണ്ട എന്ന് കരുതി ഉഴിഞ്ഞുകളഞ്ഞതാണ്. കൊറോണ ലോക്ക്ഡൌൺ കാരണം ബാറിൽ പോകാൻ പറ്റാത്തതിനാൽ വിഷ്ണു വീട്ടിലെ ഡൈനിങ്ങ് റൂമിലെ ട്യൂബ് ലൈറ്റ് മാറ്റി നീല ബൾബ് ഒക്കെ ഇട്ട് വീടുതന്നെ ബാറാക്കിയതാണെന്ന്. എന്റെ കമന്റ് കണ്ടപ്പോൾ അവള് സങ്കടം പറയാൻ വിളിച്ചതാണ്. അതുകഴിഞ്ഞ് അവളുടെ ഒരു പറച്ചിലും, നീ ഭാഗ്യവതിയാണ് നന്ദനെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയത്, പിന്നെ നിങ്ങളെപ്പറ്റി കുറെ ഗുണഗണങ്ങളും. നിങ്ങളെപ്പറ്റി പറയുമ്പോൾ അവൾക്ക് നൂറ് നാവാണ്. ഹും."
ഒന്നമർത്തി മൂളിക്കൊണ്ട് രാധ എഴുന്നേറ്റ് റേഡിയോ ഓൺ ചെയ്തു. അതിൽനിന്നും ഒഴുകിവന്നിരുന്ന "പ്രാണനാഥൻ എനിക്കുനൽകിയ.." എന്ന പഴയഗാനത്തിനൊപ്പം മൂളിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു, പോകുമ്പോൾ നന്ദന്റെ കവിളിൽ സ്നേഹത്തോടെ ഒരു നുള്ളും കൊടുത്തുകൊണ്ട് പറഞ്ഞു…
"എന്നാലും ഗസലൊന്നും ഇത്രേം റൊമാന്റിക് അല്ലാട്ടോ.."

