STORYMIRROR

Giri B Warrier

Drama Others

4  

Giri B Warrier

Drama Others

മറവിയുടെ ഭാരം

മറവിയുടെ ഭാരം

2 mins
270


ഒറ്റയ്ക്ക് നടക്കുമ്പോൾ ബാലൻസ് കിട്ടാതെ വീഴാൻ പോകാറുള്ള പാടവരമ്പിലൂടെ രണ്ടുപേർ കൈകോർത്ത് നടന്നിട്ടും വരമ്പിൽ ഇനിയും ഒരുപാട് സ്ഥലം ബാക്കിയുണ്ടെന്ന് തോന്നി.


"എവിടുന്നാ? അച്ഛനും മോനും കൂടി അമ്പലത്തിൽ പോയോ?" പാടത്ത് പണിതുകൊണ്ടുനിന്ന ഗോയിന്ദൻ ചോദിച്ചു. ചുണ്ടിൽ ഒരു പുഞ്ചിരി വിളയിച്ച് അച്ഛൻ തലയാട്ടി. 


അച്ഛന്റെ ശ്രദ്ധ മുഴുവനും വരമ്പിലാണ്. വരമ്പിന്റെ വീതി കൂടുന്നതും കുറയുന്നതും അനുസരിച്ച് എന്റെ കയ്യിലുള്ള അച്ഛന്റെ പിടുത്തത്തിന്റെ മുറുക്കവും കൂടിയും അയഞ്ഞും മാറിക്കൊണ്ടിരുന്നു. 


നഗരത്തിലെ അടച്ചിട്ട ഫ്ലാറ്റിലെ ജീവിതത്തിൽ നിന്നും ഒരു മാറ്റമായിക്കോട്ടെ എന്നുകരുതിയാണ് ഇരുപത് ദിവസത്തെ ലീവെടുത്ത് അച്ഛനെയും കൊണ്ടുപോന്നത്. അമ്പലത്തിലേക്ക് അച്ഛനും വരാമെന്ന് പറഞ്ഞപ്പോള് ഇങ്ങോട്ട് പ്രധാന വഴിയിലൂടെ ഓട്ടോയിൽ വന്നു. തിരിച്ചുപോകാൻ നേരം അച്ഛന് ഒരു ആഗ്രഹം, ഈ നെൽപ്പാടം മുറിച്ചുനടന്നാലോ എന്ന്. ആയിക്കോട്ടെയെന്നും ഞാനും കരുതി. 


വയലിനിടയിലൂടെ ഒഴുകുന്ന ഒരു ചെറിയ തോട്ടിൽ ഇറങ്ങിനിന്ന് ആ വെള്ളത്തിന്റെ തണുപ്പ് മുഴുവനായും അച്ഛൻ ഉള്ളിലേക്കെടുത്തു.  പിന്നെ തോളത്തിട്ടിരുന്ന തോർത്തെടുത്ത് ഒരറ്റം എന്നോട് പിടിക്കാൻ പറഞ്ഞു എന്നിട്ട് പണ്ട് ചെയ്യാറുള്ളതുപോലെ തോട്ടിൽ പരത്തിപ്പിടിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ മെല്ലെ ഉയർത്തിയപ്പോൾ കുറെ പരൽമീനുകൾ തോർത്തിൽ ഉണ്ടായിരുന്നു. തോർത്തിലെ വെള്ളം മുഴുവനും ചോർന്നുപോയപ്പോൾ മീനുകൾ ജീവനുവേണ്ടി പിടയാൻ തുടങ്ങി അച്ഛൻ ഉടനെ അതിനെ തിരിച്ചുതോട്ടിലേക്കിട്ടു. തോട്ടിലെ വെള്ളത്തിൽ തോർത്ത് കഴുകിയെടുത്തു. അച്ഛൻ ചെരുപ്പ് നല്ലപോലെ കാലുകൾകൊണ്ട് തേച്ചുവെളുപ്പിച്ചു. ഇതൊക്കെ പണ്ടത്തെ ശീലമായിരുന്നു. 


നെൽപ്പാടം കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോൾ കുമാരന്റെ ചായക്കടയായി, പണ്ട് ഒരു ഓലപ്പുരയായിരുന്നു അച്ഛന്റെകൂടെ തറവാട്ടിൽ നിന്നും വരുമ്പോൾ ഇവിടെനിന്നും ചായയും പരിപ്പുവടയും വാങ്ങിത്തരാറുണ്ട്. ഇപ്പോൾ കുമാരന്റെ മകനാണ് ചായക്കട നടത്തുന്നത്.


"പരിപ്പുവട ഉണ്ടോ രാജാ" ഞാൻ കുമാരന്റെ മകനോട് ചോദിച്ചു. 


"ഉണ്ട്, ഓവനിൽ ഇട്ട് ചൂടാക്കി തരട്ടെ, കാലത്ത് സപ്ലൈ വന്നതാണ്, നല്ലതാണ്. ഇവിടെ ഉണ്ടാക്കാറില്ല"


"ആയിക്കോട്ടെ, പിന്നെ രണ്ട് ചായയും, കുപ്പിഗ്ലാസ്സ് ഉണ്ടെങ്കിൽ അതിൽ.."


"തരാം ചേട്ടാ." 


പെട്ടെന്ന് അച്ഛൻ എന്റെ തോളിൽ ഒന്ന് തോണ്ടി, പലഹാരം വെച്ചിരിക്കുന്ന അലമാരയിലെ ബോണ്ട കാണിച്ചു. 


"രാജാ, ഒരു ബോണ്ട ആയിക്കോട്ടെ, പരിപ്പുവട ഒരെണ്ണം മതി.."


രാജൻ ചൂടുള്ള ബോണ്ടയും ചായയും മുൻപിൽ വെച്ചപ്പോൾ അച്ഛനത് വളരെ ആസ്വദിച്ച് അത് കഴിച്ചു. 


അപ്പോഴാണ് ചുമരിൽ കുമാരേട്ടന്റെ ഫോട്ടോ അച്ഛൻ കണ്ടത്. അച്ഛൻ അത് ചൂണ്ടിക്കാണിച്ചു ചോദിച്ചു.. "ആരാത്?"


"കുമാരേട്ടനെ ഓർമ്മേല്ല്യേ?" ഞാൻ ചോദിച്ചു. 


"മാഷ് വരണ നോക്കിയിട്ടാണ് അച്ഛൻ വാച്ചിന്റെ സമയം ശരിയാക്കാറുള്ളത്, അത്രയും സമയനിഷ്ഠ ആയിരുന്നു മാഷിന്. നിന്ന നിൽപ്പിൽ നിന്ന് ചായ കുടിക്കും, എന്നിട്ടൊരു പോക്കും" 


കുമാരേട്ടന്റെ ചായക്കടയിൽ നിന്നും ഇറങ്ങി കുറച്ചുനടന്നപ്പോൾ എതിർവശത്തുനിന്നും കുര്യാക്കോസ് മാഷ് വന്നു.  


"എന്നാ വന്നേ?  കുറച്ചുദിവസം ഉണ്ടാവോ ഇവിടെ ?" മാഷ് ചോദിച്ചു. 


"ഇല്ല്യ മാഷേ, പോണം. അച്ഛനെ നാടൊക്കെ കാണിക്കാമെന്ന് കരുതി. ഇവിടുന്നു പോയിട്ടിപ്പോൾ കാലം കുറെ ആയില്യേ."


ഞങ്ങളുടെ സംസാരം കേട്ട് നിന്നിരുന്ന അച്ഛൻ മാഷേ നോക്കി ചിരിച്ചു. 


"സുഖല്ലേ?" അദ്ദേഹം അച്ഛനോട് ചോദിച്ചു.


"ആരാന്ന് മറന്നൂ , ഏതോ ജന്മത്തിൽ എവിടെയോ കണ്ടപോലെ ഒരു പരിചയം മാത്രം. ഓർക്കാൻ ശ്രമിക്കുകയെന്നാൽ എടുത്താൽ പൊന്താത്ത ഭാരമുള്ള എന്തോ എടുക്കുന്നപോലെയാണ്. വിഷമം തോന്നരുത് ട്ടോ. " അച്ഛൻ പതുക്കെ പറഞ്ഞു 


"മാഷ് മറന്നതല്ലല്ലോ, ഓർമ്മയില്ലാത്തതല്ലേ, ഞങ്ങൾ മാഷിനെ മറക്കുന്നില്ലല്ലോ, പിന്നെന്താ. ഒരസുഖോം ഇല്ല്യാത്തോരുപോലും ആവശ്യം കഴിഞ്ഞാൽ മറന്നുപോകുന്ന കാലാണ്." മാഷ് അച്ഛന്റെ തോളിൽ മെല്ലെ തട്ടിക്കൊണ്ട് പറഞ്ഞു.


കുര്യാക്കോസ് മാഷിനോട് യാത്രപറഞ്ഞ് വീതിയുള്ള റോഡിലൂടെ നടക്കുമ്പോഴും എന്റെ കയ്യിലുള്ള അച്ഛന്റെ പിടുത്തത്തിന്റെ മുറുക്കം കൂടിയും അയഞ്ഞും മാറിക്കൊണ്ടിരുന്നു, പണ്ട് ഈ വഴിയിലൂടെ അച്ഛന്റെ കൈപ്പിടിച്ചു നടക്കുമ്പോൾ ഞാൻ ചെയ്യാറുള്ളതുപോലെ.





Rate this content
Log in

Similar malayalam story from Drama