മുത്തശ്ശിക്കഥ
മുത്തശ്ശിക്കഥ
പുതിയ വീട്ടിലേക്കു മാറിയിട്ട് കുറച്ചു നാളുകൾ ആയെങ്കിലും ഇപ്പോഴും വീടിനോടും ചുറ്റുപാടുകളോടുമുള്ള അപരിചിതത്വം വിട്ടുമാറിയിട്ടില്ല. എന്നാൽ ഇടയ്ക്കിടെ എന്നെ തേടി എത്തിയ ആ പാലപ്പൂവിന്റെ ഗന്ധം .. അതു വളരെ പരിചിതമുള്ളതായിരുന്നു.
ആളുകളെ ഭയപ്പെടുത്തുന്ന യക്ഷിയും അവൾ വസിക്കുന്ന പാലമരവും എന്നും മുത്തശ്ശിക്കഥകളിൽ ഒന്നാം സ്ഥാനത്തായിരുന്നു.
എന്റെ മനസിലും ...
എല്ലാ രാത്രികളിലും ബാല്കണിയിലിരുന്നു ഞാൻ പാലമരം നിരീക്ഷിച്ചു. അവൾക്കായി എന്റെ കണ്ണുകൾ നാലുദിക്കും തിരഞ്ഞു . വഴിവിളക്കുകൾ അണയുമ്പോൾ എങ്കിലും അവൾ വരുമെന്ന് പ്രതീക്ഷിച്ചു. എന്നിട്ടും അവൾ വന്നില്ല ...
പതിയെ ഞാൻ എന്റെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് പോയി. ഹേയ് പാലമരത്തിലെ യക്ഷി, നിന്നെക്കുറിച്ചു എത്രയെത്ര നുണകളാണ് മുത്തശ്ശി എന്നോട് പറഞ്ഞത് ..
അതൊക്കെ ഓർക്കുമ്പോൾ അറിയാതെ ഒരു ചെറുചിരി വിരിയും.
അപ്പുറത്തു മേരിയാന്റിയുടെ വീട്ടിൽ ക്രിസ്തുമസ് ട്രീയുടെ ചുറ്റും പച്ചക്കളറിലും മഞ്ഞക്കളറിലും നീലക്കലറിലും ദീപങ്ങൾ നൃത്തം ചെയ്യുന്നു. അവിടെ അലങ്കരിച്ചിരിക്കുന്ന നക്ഷത്രങ്ങൾ എന്നെ ഉറ്റുനോക്കി. അവരും കാത്തിരിക്കുകയാണ്...
ക്രിസ്തുമസിനെ വരവേൽക്കാനായി ...
കരോൾ ഗാനം കേൾക്കാനായി ...
ഞാൻ ആലോചിച്ചു എന്റെ കാത്തിരിപ്പിനു ഒരു അർഥം ഉണ്ടാകുമോ? മുറ്റത്തു പന്തലിച്ചു നിന്ന നെല്ലിമരത്തെ ഒന്നു നോക്കി
എനിക്കൊന്നുമറിയില്ല എന്ന മട്ടിൽ മസിലും പിടിച്ചാണ് അവളുടെ നിൽപ് ...
ഒരു ദീർഘനിശ്വാസം എടുത്തു ഞാൻ പതിയെ റൂമിലേക്ക് പോയി.