KOZHIPPURATHTH JAYAKRISHNAN JAYARAJ

Fantasy

4  

KOZHIPPURATHTH JAYAKRISHNAN JAYARAJ

Fantasy

കാലുകള്‍ പറഞ്ഞത്

കാലുകള്‍ പറഞ്ഞത്

2 mins
378


20/6/18


അയാളറിഞ്ഞില്ല

.................

വാടിക്കൊഴിയും മുന്‍പേ തനിക്കായി ഒരുക്കിയ ചിതയ്ക്ക് ചുറ്റും 

അവരെല്ലാം ഉണ്ടായിരുന്നു. 


അയാളറിഞ്ഞില്ല


വലിഞ്ഞു മുറുകിയ സ്ഥിതികബോധത്തില്‍

അയഞ്ഞൊഴുകുന്ന കമ്പനങ്ങള്‍ വന്നു മുട്ടാറില്ല.

എന്നിട്ടും,


അവര്‍ കാത്തിരിക്കുന്നു

അവര്‍ക്കയാളെ അറിയാം

അവരേ അയാള്‍ക്കറിയില്ല.

അയാളറിഞ്ഞില്ല


പേമാരി ..........


ചിതല്‍പ്പുറ്റുകളില്‍ സീല്‍ക്കാരം ........

അയാളറിഞ്ഞില്ല


നീര്‍ത്തടാകത്തിലേക്ക് മറിഞ്ഞ് വീഴുമ്പോള്‍ അണഞ്ഞു പോയ

വിറകുകൊള്ളികളിലെ ചിതലില്‍,

ഉറുമ്പില്‍ കൂട്ടങ്ങള്‍ അരിക്കുന്നു.

അയാളറിഞ്ഞില്ല

അവരുടെ പലായനം അയാള്‍ നോക്കിയില്ല.

അയാളറിഞ്ഞില്ല

മഴയൊതുങ്ങിയെന്ന്‍ പറയാന്‍ അവരുടെ ആരുടേയും പേര് അയാള്‍ക്കറിയില്ല


അയാളറിഞ്ഞില്ല

വഴിതെറ്റി വന്നു വീഴുന്ന ചതുപ്പ് നിലങ്ങളില്‍ നിന്നു കുതറിയെഴുന്നേല്‍ക്കുമ്പോള്‍

ഉതിര്‍ന്നു വീഴാറുള്ള കല്പദ്രുമത്തിന്‍റെ രേതസ്സ് ,


ഇന്നും ...

 അയാളറിഞ്ഞില്ല

ഇന്നും.

അയാളറിഞ്ഞില്ല

 


അയാളറിഞ്ഞില്ല

കൈകളില്‍ പുരണ്ട പാപക്കറയെ

കാലുകള്‍ കൊണ്ട് വിശുദ്ധമാക്കിയ

ആ വളരെ നേര്‍ത്ത ഇടവേളയില്‍,

 

അയാളറിഞ്ഞില്ല

 താന്‍ പുന:സൃഷ്ടിച്ചത് കാല്‍പ്പന്ത് കളിയുടെ

മാത്രം ജനിതകമല്ലെന്ന്.

 

അയാളറിഞ്ഞില്ല

 

അയാളറിഞ്ഞില്ല

ചലിക്കുന്ന വര്‍ണദൃശ്യങ്ങള്‍’  

ഇടത്തെരുവുകളിലേക്ക് കടന്നു കയറിയ ആദ്യ ഉത്സവത്തില്‍,

അയാള്‍

,ലോകത്തെ ഓരോ കോണിലും ജനിക്കുമെന്ന്,

അയാളറിഞ്ഞില്ല


 

അയാളറിഞ്ഞില്ല

സ്വയം വ്യഭിചരിക്കുന്ന വ്യക്തിത്വമെന്ന മാറാവ്യാധി പേറുമ്പോഴും,

തന്‍റെ കാലുകള്‍ക്ക്

ഒരു പാടു മനസ്സുകളുടെ മുറിവുണക്കാനാവുമെന്ന്,

അയാളറിഞ്ഞില്ല


 അയാളറിഞ്ഞില്ല

അതൊന്നും. 

അയാള്‍ മാത്രമല്ല.

അവരാരും.

 

സീമാന്‍റെ തലക്ക് മുകളിലൂടെ 'ഇല പൊഴിച്ചിട്ട്',

നിമിഷാര്‍ദ്ധത്തില്‍ ചുവപ്പിനാല്‍’ നിഷ്ക്കാസിതനായ  

പൂര്‍ണതയെ തല കൊണ്ടിടിച്ചകറ്റിയ

യേശുദേവനെക്കാള്‍ ആരാധിക്കപ്പെടുന്നവനെന്ന് സ്വയം ഉദ്ഘോഷിച്ച,,,

അവരാരും ...


തോല്‍വികളില്‍ 

ആര്‍ത്തലമുറയിടുന്ന,

ജയങ്ങളില്‍ ആര്‍ത്തിരമ്പുന്ന,

ഇടറുന്ന കാലുകളില്‍ മരണത്തിന്‍റെ നിസ്വനത്തിന് കാതോര്‍ക്കുന്ന,

മനുഷ്യക്കൂട്ടങ്ങളെ പക്ഷേ,

സിദ്ധാന്തങ്ങളുടെ ഭാരം പേറുന്ന

വിപ്ലവങ്ങളോ,

ഏകാധിപത്യത്തിന്‍റെ 

ഉരുക്ക് മുഷ്ടികളോ

നിര്‍മ്മിച്ചിട്ടില്ലെന്ന്

നമ്മളറിഞ്ഞു.

നമ്മള്‍ മാത്രം.

ഒപ്പം ഇതു കൂടി അറിഞ്ഞു

നമ്മൾ മാത്രം.



ഡീ സ്റ്റെഫാനോയ്ക്കും,  കുബാലക്കും

നിഷിദ്ധമാക്കപ്പെട്ട,

ക്രൈഫിന്‍റെ  "കൈകളില്‍" നിന്നും

പല വട്ടം "വഴുതി വീണ",

ആ കോപ്പയില്‍,

വികാര വിചാരങ്ങളെ ഐക്യപ്പെടുത്തുന്ന,

ഒരു വിശേഷ രസക്കൂട്ടുണ്ടെന്ന്,



ഒരു തുകല്‍പന്തിന്‍റെ ഭ്രമണത്തിനായ് മാത്രം കെട്ടിയൊരുക്കിയ,

ആ ചെറിയ അതിര്‍ത്തിക്കുള്ളില്‍,

അനാദിയായ ആനന്ദത്തിന്‍റെ, ഒരുമയുടെ

വിശാലതയുണ്ടെന്ന്.


എസ്ക്കോബാറിന്‍റെ  പിഴച്ചു പോയ

കാലുകളോടും,

വിങ്ങിപ്പൊട്ടി എല്ലാം വലിച്ചെറിയാനൊരുങ്ങിയ മെസ്സിയുടെ

കാലുകളോടും ,

നമ്മള്‍ പറഞ്ഞത്,

അതാണ് ......


തിളച്ച് മറിയുന്ന പ്രജ്ഞയു‌മായി,

കലാപഭൂമികളിലൂടെ യാത്ര ചെയ്യാന്‍ മാത്രമായി,

നിയതി തിരഞ്ഞെടുത്തവരില്‍ ചിലര്‍,

അക്കൂട്ടത്തിലുമുണ്ട്


പാപങ്ങളുടെ, പാകപ്പിഴകളുടെ പേരില്‍

അവരെ കുരിശിലേറ്റാന്‍ വന്നവരുടെ മുന്നില്‍

എന്നും ദൈവം പ്രത്യക്ഷപ്പെടാറുണ്ട്


പൊറുക്കാനും,

മനസ്സിന്‍റെ അരിപ്പയില്‍ അവരെ നിക്ഷേപിക്കാനും ആവശ്യപ്പെട്ട്,

സര്‍വശക്തന്‍, പിന്നെ അപ്രത്യക്ഷനാവും

കല്ലും,പൊടിയും,മാറാലയും പോയിക്കഴിയുമ്പോള്‍

ആ അരിപ്പയിലൂടെ നോക്കുന്നവര്‍ അത്യപൂര്‍വം


വർണരാജിയുടെ, ദൃശ്യചാരുതിയുടെ

ആ മഹാ ബിന്ദുവിന്‍റെ

അനന്യ തീവ്രതയില്‍ നിന്നൊഴിഞ്ഞു മാറിപ്പോകുന്നവരെ കണ്ട്

വി‌ദൂരതയിലിരുന്ന് ദൈവം ചിരിക്കും.

 എന്നും. എക്കാലവും.

 ഒന്നുറപ്പ്.


അത് കഴിഞ്ഞ് ദൈവത്തിന്‍റെ ദൃഷ്ടികള്‍ ഉടക്കുന്ന ഇടങ്ങളില്‍ ഒന്ന്‍,

ഈ മൈതാനങ്ങളാണ്.

ഇതേ മൈതാനങ്ങള്‍ 

 

ജ്യാമിതീയ

സമവാക്യങ്ങളുടെ

ശാസ്ത്രീയതക്കും,

പരിശീലനമുറകളുടെ

യാന്ത്രികതക്കും,

മേലെ......


സങ്കീർണതകളിലെ ലാളിത്യത്തെ ഉപാസിച്ചതിനാലാകാം,

അവരില്‍ പലരിലും,ഉന്മാദം ആവേശിച്ചത് തങ്ങളുടെ കാലിനോട് പറ്റിച്ചേര്‍ന്നു കിടന്ന ആ പന്തിനോട്, സൗന്ദര്യത്തിന്‍റെയും, സംഗീതത്തിന്‍റെയും ഉറവ, ഇവിടെ നിന്നാണാദ്യം പൊട്ടിയൊലിക്കുന്നതെന്ന് പറയാന്‍ പറഞ്ഞതിനാലാകാം, അവരുടെ കണ്ണുനീരില്‍, മൈതാനങ്ങള്‍,നനഞ്ഞു കുതിര്‍ന്നീറനായത്.

 ഇതേ മൈതാനങ്ങള്‍     പുല്‍മേടുകളില്‍

പ്രകാശത്തിന്‍റെ

തീ കോരിയിടാന്‍,


അവരിലൊരുപാട് പേര്‍, പേടിപ്പിക്കുന്ന ഇരുട്ടില്‍, ശൂന്യതയില്‍, നിന്നു കൊണ്ടാണ് കനലൂതിയത്. 

‘ഇതിസാഹസങ്ങളേ’ എന്ന് വിളിച്ച ആരാധകരോട്, തങ്ങളുടെ പ്രവേഗത്തിന്‍റെ ഇന്ധനം നിറയ്ക്കപ്പെടുന്നയിടം, നിങ്ങളുടെ വിദൂര ‘ദു’സ്വപ്നങ്ങള്‍ക്ക് പോലും അപ്രാപ്യമെന്നേ അവര്‍ പറഞ്ഞുള്ളൂ. 

കരിമ്പുലിയും, കറുത്ത മുത്തും മേയാനിറങ്ങിയത്,ഇതേ കാട്ടില്‍ നിന്നാണ്.

ഇതേ മൈതാനങ്ങളിലേക്കാണ്.


അവര്‍ക്കീ മൈതാനങ്ങള്‍,അതിജീവനത്തിന്‍റെ പടനിലങ്ങളായിരുന്നു

അരിക് പറ്റാനും, വണങ്ങി നില്‍ക്കാനും കല്‍പ്പിച്ചവ്യവസ്ഥിതിയുടെയും,

ഭരണാധികാരിയുടെയും മുഖത്ത് അവരില്‍ പലരും ആഞ്ഞു ചവുട്ടിയത്, 

ഇതേ കാലുകള്‍ കൊണ്ടാണ്,ഇതേ മൈതാനങ്ങളില്‍ വച്ചാണ്.


കാലവും, ലോകവും, ഇതാ എന്‍റെ പിറകില്‍ എന്ന്‍,അലറി വിളിക്കുന്നുണ്ടായിരുന്നു,

അയാളപ്പോള്‍.തോല്‍ക്കാന്‍ വിസ്സമതിച്ചതിന് മരിക്കേണ്ടി വന്നവരെ കണ്ടു,

ഇതേ മൈതാനങ്ങള്‍ അത് കൊണ്ട് തന്നെ. അത് കൊണ്ട് മാത്രം  അപരിഷ്കൃതനും,അടിച്ചമര്‍ത്തപ്പെട്ടവനും,

ഒറ്റപ്പെട്ടവനും,കേള്‍വിക്കാരനില്ലാതെ പോയവനും ലോകത്തോട് സംവേദിക്കുന്ന,സംവദിക്കുന്ന, 

ലോകത്തെ ഏറ്റവും ശാന്തമായ അടര്‍ക്കളം. അധീശത്വവും,വിധേയത്വവുമില്ലാത്ത,.

 അലങ്കാരങ്ങളും, പൈതൃകങ്ങളും അഴിച്ച് വെച്ച് മാത്രം പ്രവേശിക്കാവുന്ന, യജ്ഞഭൂമി.


 കാഴ്ച്ചയിലേക്ക് ഊര്‍ന്നിറങ്ങി സ്വയം ഇല്ലാതാവുന്ന കാണികളുടെ വഴിയമ്പലം.

അവിടെ വച്ചാണ് നമ്മളത് ഏറ്റവും ഉറക്കെ, ഏറ്റവും വ്യക്തമായി, കേട്ടത്. തത്വമസി. 

അതേ. ഇതേ മൈതാനങ്ങളില്‍ വെച്ച്   അവന്‍റെ വഴിയിലേക്ക് അവന്‍റെ വ്യഥയിലേക്ക്,

തന്‍റെ കലുഷിതമായ സ്വത്വത്തിലേക്ക്, കാലുകള്‍ കൊണ്ട്, അവന്‍ നമ്മേ ആനയിച്ചു,

 ഇതേ മൈതാനങ്ങളില്‍ വെച്ച് തന്നെ.   


ഭൂപടങ്ങളില്‍ ഇല്ലാത്ത ആ കറുത്ത ഇടനാഴികളിലെ പറയാന്‍

വിലക്കപ്പെട്ടതെല്ലാം സ്വയമറിയാതെ പറയുമ്പോള്‍, 

'വിഗ്രഹഭഞ്ജകൻ്റെ വീരസ്യമില്ലായിരുന്നൂ,

അവന്‍റെ ശബ്ദത്തിന്അതിന്‍റെ പ്രതിധ്വനികള്‍ പോലും പൊട്ടിച്ച് തകര്‍ത്തത്,

പക്ഷേ,ആരാധ്യ ബിംബങ്ങളെയായിരുന്നു, “ഇതാണ് സത്യം“, 

എന്നുരുവിടുന്ന അവന്‍റെ മൗനത്തിന്,ഉള്‍ക്കാമ്പിലെ അടക്കിപ്പിടിച്ച

വിതുംബലുകളിലെനിര്‍വൃതിയുടെ മനോഹര നാദത്തെ,ഒളിക്കാന്‍ കഴിയുമായിരുന്നില്ല

ആ സ്വര്‍ഗീയസ്വരങ്ങള്‍ക്കായ്ഏറ്റവും മാദകമായ സംഗീതശാലകളൊരുക്കിയതും,

ഈ മൈതാനങ്ങളാണ്




ഇതേ മൈതാനങ്ങള്‍        

എങ്കിലും,

അവന്‍’    അടക്കി ഭരിക്കുമ്പോള്‍,

ആ  പന്തിന്‍റെ  പാരതന്ത്ര്യം,



പക്ഷേ,

അനാദിയായ ശ്വാസ പ്രവാഹമാണ്.

പ്രക്ഷുബ്ധമായ അക്ഷുബ്ധതയാണ്.

 എല്ലാ വേദനകളും ശമിപ്പിക്കാന്‍, 

മുഴുവന്‍  മനുഷ്യകുലത്തെയും  ഒന്നിലേക്ക് ചുരുക്കാന്‍,

തന്നെ മെരുക്കാന്‍ വെമ്പി നില്‍ക്കുന്ന ആ ഇന്ദ്രജാലക്കാരനിലൂടെ,

ഒരു  തുകല്‍ പന്ത്  അസ്വാതന്ത്ര്യത്തെ

പുണരുന്നു.


ഒരു പക്ഷേ.

ലോകത്തെ ഏറ്റവും സ്വതന്ത്രനായ,

ഏറ്റവും സംതൃപ്തനായ,

അടിമ.

 

4  വര്‍ഷം.

ലോകത്തെ ഏറ്റവും ദീര്‍ഘമായ കാത്തിരിപ്പ്

ആ കാത്തിരിപ്പ് ആഘോഷമാണ്.

സ്വാതന്ത്ര്യം ത്യജിക്കാന്‍ നിയോഗിക്കപ്പെട്ട,

ആ  പന്തിന്  വേണ്ടി,


അനശ്വരതയുടെ ഒരു ചുവടിപ്പുറം,

നശ്വരരായി തീര്‍ന്നതെന്തെന്ന്  ഇനിയുമറിയാത്ത,

ആ ‘അവര്‍ക്ക്’ വേണ്ടി

 

 ഇതാ,

ഒരുമയുടെ  ഏറ്റവും  വലിയ  ഉത്സവത്തിന്‍റെ,

വലിയ  കൊടിയേറ്റം.




സീമാന്‍റെ     = DAVID  SEEMAAN  - ENGLISH  GOAL  KEEPER

 

‘ഇല പൊഴിച്ചിട്ട്   =  ‘FALLING  LEAF  KICK’  BY  RONALDINHO  (  AGAINST ENGLAND IN 2002  WORLD CUP  )

!

PUSHKAASS     =  FERENC  PUSHKAS  ( HUNGARY)  (1927-2006)

 

DESTEFFANOKKUM,  =  ALFREDO DE STEFFANO  (SPAIN,COLUMBIA,ARGENTINA)  (1926-2014)

 

KUBAALAKKUM     =  LADLZLAO  KUBALA  (HUNGARY,SPAIN,CHECK REPUBLIC) (1927-2002)

  


Rate this content
Log in

More malayalam story from KOZHIPPURATHTH JAYAKRISHNAN JAYARAJ

Similar malayalam story from Fantasy