STORYMIRROR

Anisha Sreya

Romance Action Crime

3  

Anisha Sreya

Romance Action Crime

"ഭ്രാന്തന്റെ പ്രണയം " ഭാഗം 1

"ഭ്രാന്തന്റെ പ്രണയം " ഭാഗം 1

3 mins
1

ഭ്രാന്തന്റെ പ്രണയം
ഭാഗം 1

പ്രിയപ്പെട്ട കൂട്ടുകാരെ, തികച്ചും വ്യത്യസ്തമായ ഒരു പ്രണയകഥയുമായാണ് ഞാൻ ഇന്ന് നിങ്ങൾക്കു മുന്നിലെത്തുന്നത്. ലോകത്തിന്റെ കണ്ണിൽ ഭ്രാന്തനെന്ന് മുദ്രകുത്തപ്പെട്ട ഒരു യുവാവിനെ ജീവനുതുല്യം പ്രണയിച്ച സുന്ദരിയായ ഒരു പെൺകുട്ടിയുടെ കഥ. ഹൃദയസ്പർശിയായ ആ പ്രണയകാവ്യം നിറഞ്ഞ മനസ്സോടെ ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്)
മുല്ലത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിലേയ്ക്ക് നമുക്കൊന്ന് കണ്ണോടിച്ചാലോ?
നേർത്ത മഴത്തുള്ളികൾ മുത്തുപോലെ ചിതറിവീഴുന്ന ഗ്രാമവഴി. ഒരു കൈയ്യിൽ കുടയും മറുകൈയ്യിൽ ബാഗുമായി, ആ പാൽപുഞ്ചിരി തൂകി ബസ് ലക്ഷ്യമാക്കി ഓടിവരുകയാണ് നമ്മുടെ കഥാനായിക—ആനി.
ബസിനുള്ളിൽ ദേഷ്യം കടിച്ചുപിടിച്ച് പുറത്തേക്കു നോക്കി നിൽക്കുകയാണ് അവളുടെ പ്രിയപ്പെട്ട രുദ്ര. ആനിയുടെ വഴികാട്ടിയും ആത്മമിത്രവുമാണ് അവൾ.
"ഡീ... നീയൊന്ന് വേഗം കയറി വരുന്നുണ്ടോ?" രുദ്ര ശബ്ദമുയർത്തി ചോദിച്ചു.
"അയ്യോ... എനിക്ക് ഓടാൻ പറ്റുന്നില്ല ചേച്ചി... രാവിലെ കഴിച്ച രണ്ട് ഇഡലിയും ചമ്മന്തിയും പോലും ദഹിച്ചില്ല, അപ്പോഴാ ഈ ഓട്ടം!" ആനി കിതച്ചുകൊണ്ട് ചിണുങ്ങി.
"എന്റെ പൊന്നുമോളേ, വെറുതെ ഓരോന്ന് പറഞ്ഞു നിൽക്കാതെ ഒന്ന് വേഗം ഓടിവാ!" രുദ്ര അക്ഷമയായി പറഞ്ഞു. എന്നിട്ട് ഡ്രൈവറോടായി ഉറക്കെ വിളിച്ചു പറഞ്ഞു: "എടോ ഡ്രൈവർ, വണ്ടി ഒന്ന് നിർത്തുന്നുണ്ടോ? തനിക്ക് ചെവി കേൾക്കില്ലേ?"
"അയാൾ കേൾക്കില്ല ചേച്ചി..." ഓട്ടത്തിനിടയിൽ കിതച്ചുകൊണ്ട് ആനി പറഞ്ഞു.
രുദ്ര സംശയത്തോടെ അവളെ നോക്കി. ആനി ഒരു കള്ളച്ചിരിയോടെ തുടർന്നു: "കഴിഞ്ഞ പ്രാവശ്യം ഞാൻ അയാളോട് ഒന്ന് ഉടക്കിയതാ. അതുകൊണ്ട് എന്നെ കണ്ടാൽ അയാൾ വണ്ടി നിർത്താറില്ല."
രുദ്രയുടെ മറുപടി കേൾക്കും മുൻപേ ആനി ബസിൽ വലിഞ്ഞു കയറി ഇരുന്നു. "ഓ... എന്റെ ദൈവമേ! എങ്ങനെയൊക്കെയോ ഒന്ന് രക്ഷപ്പെട്ടു." അവൾ ആശ്വാസത്തോടെ തുള്ളിച്ചാടി.
"ദേ ആനീ, നിന്റെ ഈ കള്ളക്കളി ഇനി വകവെച്ചു തരാൻ എന്നെ കിട്ടില്ല കേട്ടോ. എത്രമത്തെ പ്രാവശ്യമാ നീ ഇങ്ങനെ വൈകുന്നത്? മനഃപൂർവ്വം ചെയ്യുന്നതല്ലേ ഇത്?" രുദ്ര ഗൗരവത്തിൽ പറഞ്ഞു.
"അങ്ങനെയൊന്നും പറഞ്ഞ് എന്റെ ചങ്ക് തകർക്കല്ലേ ചേച്ചി... ഇതൊക്കെ ഒരു രസമല്ലേ?" ആനി കുസൃതിയോടെ കണ്ണുചിമ്മി.
"ഇതാണോ നിന്റെ രസം?"
"പിന്നല്ലാതെ! സുന്ദരിയായ ഒരാൾ ഓടി വരുന്നു, സുന്ദരിയായ മറ്റൊരുവൾ കൈപിടിച്ചു കയറ്റുന്നു... എല്ലാവരും കണ്ണിമ വെട്ടാതെ നമ്മളെത്തന്നെ നോക്കി നിൽക്കുന്നു. ആലോചിച്ചു നോക്കിയേ, എന്ത് രസമാണല്ലേ?"
രുദ്രയ്ക്ക് ചിരി വന്നെങ്കിലും അത് അടക്കിപ്പിടിച്ചു പറഞ്ഞു: "പിന്നെ... ഇങ്ങനെ പോയാൽ താമസിയാതെ നീ തലകുത്തി താഴെ വീഴും. മുപ്പത്തിരണ്ട് പല്ലും പോയി നടുവും ഒടിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ ഈ 'അവിയൽ പരുവത്തിലുള്ള' രസം നമുക്ക് നേരിട്ട് കാണാം."
"അയ്യോ ചേച്ചി, അങ്ങനെയൊന്നും പറയല്ലേ... ദൈവകോപം കിട്ടും!"
"നിന്റെ ഈ സ്ഥിരം പരിപാടി കാണുമ്പോൾ എനിക്ക് ശരിക്കും ഭ്രാന്ത് പിടിക്കുന്നുണ്ട് ആനീ..."
"രുദ്രച്ചേച്ചി... പ്ലീസ്, ഇനി ഞാൻ നന്നായിക്കോളാം." ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ആനി പറഞ്ഞു.
"ഉവ്വ്... പട്ടിയുടെ വാല് പന്തീരായിരം കൊല്ലം കുഴലിലിട്ടാലും വളഞ്ഞുതന്നെ ഇരിക്കും എന്ന് പറയുന്നത് നിന്നെക്കുറിച്ചാണ്. നീ നന്നാവണമെങ്കിൽ ഇനി കാക്ക മലർന്നു പറക്കേണ്ടി വരും."
ഇനിയും ഈ ഡയലോഗ് അടിച്ചാൽ രുദ്ര വീഴില്ലെന്ന് ആനിക്ക് മനസ്സിലായി. അവൾ പെട്ടെന്ന് വിഷയം മാറ്റി: "അല്ല ചേച്ചി, കോളേജിലെ പിള്ളേരൊക്കെ ചേച്ചിയെ എങ്ങനെയാണാവോ സഹിക്കുന്നത്? പഠിപ്പിച്ചു പഠിപ്പിച്ചു പാവങ്ങളെ കൊലയ്ക്ക കൊടുക്കുകയാണോ?"
"ഡീ... നിനക്ക് കുസൃതി കുറച്ച് കൂടുന്നുണ്ട്!" രുദ്ര മുഷ്ടി ചുരുട്ടി അവളെ നോക്കി.
"എന്തിനാ ചേച്ചി ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത്? ഒന്ന് ചിരിച്ചാൽ ആ മുത്തുപല്ലുകൾ കൊഴിഞ്ഞു പോകുമോ?"
"ഇല്ല, ഞാൻ ചിരിക്കില്ല. നിന്നോട് മിണ്ടുന്നുമില്ല." രുദ്ര മുഖം തിരിച്ചു.
"അയ്യോ... എന്റെ ദൈവമേ! ഈ രുദ്രച്ചേച്ചി എന്നോട് മിണ്ടുന്നില്ലേ..." ആനി ബസിൽ കിടന്ന് ഉറക്കെ വിളിച്ചു കൂവി. നാണക്കേട് ഭയന്ന് രുദ്ര ആനിയുടെ വായ പൊത്തിപ്പിടിച്ചു.
"ഒന്ന് നിർത്തുന്നുണ്ടോ പെണ്ണേ? നാട്ടുകാർ നമ്മളെ നോക്കുന്നു."
"രുദ്രച്ചേച്ചി... എന്റെ നല്ല ചേച്ചിക്കുട്ടിയല്ലേ... ഒന്ന് ചിരിക്കൂ..."
ആനിയുടെ നിർബന്ധത്തിന് വഴങ്ങി രുദ്ര ഒടുവിൽ ഒന്ന് ചിരിച്ചു. "ഹീ... ഹീ... മതിയോ?"
"അയ്യോ... ഇങ്ങനെ ചിരിക്കല്ലേ ചേച്ചി, കണ്ടാൽ വടയക്ഷിയെ പോലെയുണ്ട്! എല്ലാവരും പേടിച്ച് ബസിൽ നിന്ന് ഇറങ്ങി ഓടും." ആനി അവളുടെ ചെവിയിൽ രഹസ്യം പറഞ്ഞു.
അതുകേട്ടതും രുദ്രയുടെ മുഖം ചുവന്നു. അവൾ ആനിയുടെ ചെവിയിൽ പിടിച്ച് ഒരു തിരി! "അയ്യോ വേദനിക്കുന്നു... ചേച്ചി വിടൂ... ഡീ ഭൂതമേ..." വേദന കൊണ്ട് ആനി നിലവിളിച്ചു.
"എന്നെ ഭൂതമെന്ന് വിളിച്ചല്ലേ? നിനക്കുള്ളത് ഞാൻ തരുന്നുണ്ട്." രുദ്ര പിടി മുറുക്കി.
"ഇനി വിളിക്കില്ല ചേച്ചി... സത്യം! പ്ലീസ്..." ആനി ദയനീയമായി നോക്കി. അപ്പോഴേക്കും ബസ് കോളേജിന് മുന്നിലെത്തിയിരുന്നു.
"കോളേജ് എത്തിയത് നിന്റെ ഭാഗ്യം. അല്ലെങ്കിൽ യഥാർത്ഥ വടയക്ഷി ആരാണെന്ന് ഞാൻ കാണിച്ചു തന്നേനെ. ഇത്തവണത്തേക്ക് വിട്ടിരിക്കുന്നു." രുദ്ര പുറത്തേക്കിറങ്ങി.
ബസ് നീങ്ങി തുടങ്ങിയപ്പോൾ ആനി ജനലിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു: "അതെ... വടയക്ഷിയും കള്ളിപ്പാലയിലെ നീലിയും ഭൂതവുമൊക്കെ നീ തന്നെയാണ് രുദ്രച്ചേച്ചി!"
രുദ്ര അമ്പരപ്പോടെ മൂക്കത്ത് വിരൽ വെച്ചു നിന്നുപോയി. "ഡീ... നിന്നെ ഞാൻ എടുത്തോളാം!"
"ഓ... പിന്നെ... ഞാൻ കുഞ്ഞുവാവയല്ലേ എന്നെ എടുത്തു നടക്കാൻ! ദേ ടീച്ചറേ... ഈ കളി എന്നോട് വേണ്ട. ഞാൻ നന്നാവില്ല!" ആനി കൈവീശി ചിരിച്ചു. "ചക്കരേ... ഞാൻ പോകുന്നു. ഐ ലവ് യൂ ചേച്ചിക്കുട്ടി! ബാക്കി വഴക്ക് നാളെ തീർക്കാം..."
രുദ്ര വിടർന്ന മുഖത്തോടെ അവളെ നോക്കി നിന്നു. "എന്ത് കുറുമ്പി പെണ്ണാണിവൾ!" അവൾ മനസ്സിൽ മന്ത്രിച്ചു.
പക്ഷേ, അവർ രണ്ടുപേരും അറിഞ്ഞിരുന്നില്ല... നാളെ അവർക്കായി കാത്തിരിക്കുന്നത് ജീവിതം തന്നെ മാറ്റിമറിക്കുന്ന വലിയൊരു വഴിത്തിരിവാണെന്ന്.


(തുടരും)



Rate this content
Log in

Similar malayalam story from Romance