നിശബ്ദമീ...പ്രണയം
നിശബ്ദമീ...പ്രണയം
ഈറനണിഞ്ഞ കൺപീലികളിൽ
വസന്തത്തിൻ പൂത്തിരികൾ തെളിയിച്ഛ്
കനവുകൾ നിനവുകളാക്കി
പ്രണയമവളിൽ മഴയായി പെയ്തിറങ്ങി
തഴുകിയെത്തിയ ഇളം തെന്നൽ
തരുലതകളോടെന്തോ കളിവാക്കു ചൊല്ലി
പാതിയടഞ്ഞ മിഴികൾ നീട്ടിയവ
നാണത്താൽ സൂര്യകിരണങ്ങളെ പുൽകി
കൊഴിഞ്ഞു വീണ ചെമ്പകപൂവിനെ നോക്കി
തേങ്ങലുള്ളിലൊതുക്കി അയാൾ നിന്നു
ആത്മാവിലെ പ്രണയം വെൺപിറാക്കളായി
വിഹായസിലേക്കുയർന്നു
കൊരുത്തു പിടിച്ച കൈകളിൽ
അരുതായ്കയുടെ വിറയലുകൾ നിറഞ്ഞപ്പോൾ
വരും ജന്മങ്ങളിലെ ഓർമകൾക്കായി, വിരലുകൾ
ഊർത്തിയവൾ അകലേക്ക് നോക്കി നിന്നു
ഇലഞ്ഞി പൂവും തൊടികളും
മാദകഗുണമുള്ള പാരിജാതവും, സ്വന്തമാക്കി
നീങ്ങിയ മാരുതനും സൂര്യകിരണങ്ങളും
നിന്നിലെൻ പ്രണയ സഖീ, നീയറിഞ്ഞുവോ
ആലിലകളിൽ പൊഴിഞ്ഞു വീഴുന്ന
മഞ്ഞു തുള്ളികളിൽ പ്രതിധ്വനിക്കുന്ന
സ്നേഹത്തിനെന്തു പര്യായം! സ്നേഹിക്കുന്ന
ഹൃദയങ്ങൾക്കെന്തൊരു ചാരിതാർഥ്യം!