തിരികേ
തിരികേ
ഏറെ നാളായി പോകണം എന്ന് മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരിടത്തേക്കാണ് ഇന്നെന്റെ യാത്ര. "ഏറെ നാൾ" എന്നു പറഞ്ഞാൽ—വർഷങ്ങളായി. അവധി കാലം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത് അമ്മയുടെ തറവാടാണ്.
അവിടെ ഇപ്പോൾ ആരുമില്ല. കുറച്ച് പഴയ പാത്രങ്ങൾ, ഒരു ഓടിട്ട വീട്, മാവ്, വർഷങ്ങളായി പൊട്ടി കിടക്കുന്ന ഊഞ്ഞാൽ — ഇതൊക്കെയാണ് അവിടെ ബാക്കി. എങ്കിലും എന്തോ, ആരൊക്കെയോ എന്നെ വിളിക്കുന്നതുപോലെ ഒരു തോന്നൽ എന്നും ഉണ്ടാകും.
ഹാ, പത്ത് മണിയായി. പതിനൊന്ന് മണിക്കാണ് വിമാനം. ഏതാണ്ട് രണ്ടുമണിക്കൂറായി ഞാൻ ഈ വിമാനത്താവളത്തിൽ ഇരിക്കുന്നു.
അവസാനം തറവാട്ടിൽ പോയത്, വീട് സ്ഥലമൊക്കെ പങ്കിട്ടപ്പോഴായിരുന്നു. അന്ന് എല്ലാവരും ഉണ്ടായിരുന്നു — അമ്മാവനും വല്യമ്മയും കുഞ്ഞമ്മയും കൊച്ചമ്മാവനും. ഭാഗം വച്ചപ്പോൾ തറവാട് കൊച്ചമ്മാവന് കിട്ടി. എന്നാൽ അവർ കുടുംബസമേതം വിദേശത്ത് താമസിക്കുന്നു. അതുകൊണ്ട് ആരും ഇപ്പോൾ തറവാട് നോക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, അവിടെ ആരുമില്ലെന്ന്.
ഞാൻ അവിടെ താമസിച്ച കാലം വളരെ കുറച്ച് ആയിരുന്നു, പക്ഷേ അതിന്റെ ഓർമ്മകൾ മറക്കാനാവാത്തവയാണ്.
ഓരോ അവധിയും ആ തറവാട് തന്നെ ആയിരുന്നു നമ്മുടെ ലോകം. എട്ടാം ക്ലാസ് വരെ ഒരു അവധിയും മുടങ്ങിയില്ല. പിന്നെ ദൈർഘ്യം കൂടി, ജീവിതം മാറി.
അവിടെ ചെലവഴിച്ച ഓരോ അവധിയും ഇപ്പോൾ ഓരോ കഥകളായി മാറിയിരിക്കുന്നു.
എന്തൊരു ഭംഗിയായിരുന്നു ആ തറവാട് — ഓടിട്ട, രണ്ടു നിലയുള്ള വലിയ വീടു.
മരത്തിന്റെ അഴികളിലൂടെ പുറത്തേക്ക് നോക്കിയാൽ പിന്നിൽ കുളം, മുന്നിൽ പുഞ്ചപാടം.
മച്ചിന്റെ മുകളിൽ എത്ര ഓട്ടുരുളികളുണ്ടെന്നു ഇന്നും ഉറപ്പില്ല.
കുട്ടൻ പറയും — "അമ്മ ഒരുളിയും മക്കളുമാണ്" — പിന്നെ വല്യ ചേമ്പും സദ്യക്കൊക്കെ തയ്യാറായിരിക്കും.
ഞങ്ങൾ പിള്ളേരുടെ ഒളിസ്ഥലമായിരുന്നു ആ മച്ചു; അവിടെ കയറിയാൽ അമ്മാവൻ പേരവടി എടുക്കും!
എനിക്കെറ്റവും ഇഷ്ടമായിരുന്നത് മീശക്കാരനായ മുതുമുത്തശ്ശന്റെ ഫോട്ടോ.
എന്തൊരു ദേഷ്യം ആ മുഖത്ത്! മൂക്കിന്റെ ദ്വാരത്തിലൂടെ രണ്ടാൻ കയറുമെന്നായിരുന്നു ഞങ്ങൾ പറയാറ്.
പഴയ വില്ലാളി വീരനായിരുന്നു — മുത്തശ്ശി അതുപറഞ്ഞു തന്നിട്ടുണ്ട്.
വീട്ടുമുറ്റത്ത് തേൻമധുരമുള്ള മാവുണ്ട്.
അപ്പു ചേട്ടൻ അതിൽ കയറി പഴുത്ത മാങ്ങ പറിച്ചു തരും.
ഞങ്ങൾ അടുക്കളപ്പുറത്തെ തിണ്ണയിൽ നിരന്നു ഇരുന്ന് മാങ്ങ തിന്നും.
രാത്രിയായാൽ മുത്തശ്ശി കഥ പറയും.
ഞങ്ങൾ വടക്കേമുറിയിലെ രണ്ടു കട്ടിലുകൾ ചേർത്തിട്ട് അതിന്റെ മുകളിൽ കിടക്കും.
അമ്മ ചോദിക്കും — "പിള്ളേരെ, കട്ടിൽ ഒടിക്കുവോ?"
മുത്തശ്ശി ചിരിച്ച് പറയും — "എടി, അത് തേക്ക് കട്ടിലാ. ഒടിയില്ല അതൊന്നും."
വീട്ടിലെ തൂണുകളും കട്ടിലുകളും ഒക്കെ തേക്ക് കൊണ്ടാണ് എന്ന് അവൾ അഭിമാനത്തോടെ പറയുമായിരുന്നു.
എനിക്കു ബോർഡിംഗ് കാൾ വന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും വിമാനം ഉയരുമ്പോൾ ഉള്ളിൽ ഒരുതരം അല.
ആ അലയുടെ അങ്ങേയറ്റത്ത് എപ്പോഴും തറവാട് തന്നെയാണ് —
കുളത്തിൽ നീന്തുമ്പോൾ ഒരിക്കൽ ഞാൻ മുങ്ങിപ്പോയിരുന്നു;
എല്ലാരും ചേർന്ന് എന്നെ പിടിച്ചു എടുത്തു.
ആ കഥ മുതിർന്നവർ ഒരിക്കലും അറിഞ്ഞിട്ടില്ല.
മൂന്നു മണിക്കൂർ കഴിഞ്ഞാൽ കേരളത്തിൽ എത്തും എന്ന സന്തോഷത്തിൽ ഞാൻ വിമാനത്തിൽ മയങ്ങി.
എഴുന്നേറ്റപ്പോൾ — പച്ചപട്ടു പുതച്ച, പുഞ്ചിരിച്ചു നിൽക്കുന്ന കേരളം മേഘങ്ങൾക്കിടയിൽ!
ഏഴ് വർഷം കഴിഞ്ഞിരിക്കുന്നു. ഇറങ്ങുമ്പോൾ നല്ല മഴയാണ്.
പച്ചിലകളിൽ, ചെറുപൂക്കളിൽ തലോടിയും തടഞ്ഞും നിൽക്കുന്ന കുഞ്ഞുമഴത്തുള്ളികൾ,
മനസ്സിലെ ചൂട് തണുപ്പിക്കുന്ന കാറ്റ് കിഴക്കുനിന്ന് വീശി.
ഒരിക്കൽ മുത്തശ്ശിക്കേറെ പ്രിയമായിരുന്ന ലോലിക്കമരം ഇടിയും കാറ്റും ചേർന്ന് വീണ ദിവസം ഓർമ്മയായി.
അവിടെ ഉണ്ടായിരുന്ന കിളിക്കൂട് താഴെ വീണു, അമ്മക്കിളി മരിച്ചു.
മൂന്ന് കുഞ്ഞുകിളികളെ ഞങ്ങൾ വളർത്തി.
ഇപ്പോഴും അതിന്റെ കുഞ്ഞുങ്ങൾ അടുത്ത പേരയിൽ കൂടുകൂട്ടുന്നു.
ഞാൻ ഒരു ടാക്സി പിടിച്ച് തറവാടിലേക്കു.
ഇപ്പോൾ അവിടെ ഓടിവന്ന് കെട്ടിപ്പിടിക്കാൻ മുത്തശ്ശിയുമില്ല .
ചെന്നിട്ട് ആ പൊട്ടിയ ഊഞ്ഞാലിന്റെ സ്ഥലത്ത് പുതിയത് കെട്ടി ആടണം എന്ന ആഗ്രഹം മാത്രം.
വീട് മുഴുവനും പൊടിയിരിക്കും.
ഇപ്പോഴിതാ എത്താറായി — ഇനി പത്ത് മിനിട്ട് മാത്രം.
കാലം മാറ്റിയിരിക്കുന്നു എല്ലാം.
ഞാൻ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു; ഇനി നടക്കാം.
പഴയ പുല്ലു വിരിച്ച വഴിയിലൂടെ നടന്ന്, പാടത്തിന്റെ തീരത്ത് എത്തി.
തറവാട് മുന്നിൽ എത്തുമ്പോൾ
പൊട്ടിയ ജനലിന്റെ അഴികളും ചില പാത്രങ്ങളും മൂലയിൽ കൂട്ടി ഇട്ടിരിക്കുന്നു.
അവിടേക്ക് നടന്ന് ചെന്നപ്പോൾ, മുതുമുത്തശ്ശന്റെ മൂക്കിൽ ചിതൽ കയറിയ ഫോട്ടോ കണ്ടു.
തണ്ടിക്കകത്ത് പഴയ പാത്രങ്ങളും കട്ടിലുകളും കൂട്ടി ഇട്ടിരിക്കുന്നു.
കുളം പായൽ പിടിച്ചിരിക്കുന്നു.
മാവ് പൊഴിച്ച മാങ്ങയെ നോക്കി നിന്നു — അതെ, തേൻമധുരം അതേപോലെ.
ഊഞ്ഞാൽ കെട്ടിയിരുന്ന കൊമ്പ് മുറിച്ചിരിക്കുന്നു.
മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കല്ലിന് മുന്നിൽ വിളക്ക് കൊളുത്തി ഞാൻ മടങ്ങി.
കാണാൻ കാത്തു നിന്ന തറവാട് ഞാൻ കണ്ടു.
