STORYMIRROR

Hiba Manningachali

Drama

3  

Hiba Manningachali

Drama

വസുധയുടെ വിരുന്നുകാലം

വസുധയുടെ വിരുന്നുകാലം

3 mins
154

തറവാട്ടുപടിക്കൽ ഓട്ടോയിൽ വന്നിറങ്ങുമ്പോൾ നിറം മങ്ങിയ നേര്യേതുമുടുത്ത് കോലായിൽ തന്നെ വഴിക്കണ്ണും നട്ടിരിപ്പുണ്ട് കക്ഷി.കിണറ്റിൻകരയിൽ കോരിവെച്ച വെള്ളത്തിൽ മുഖം കഴുകുമ്പോൾ പുതുമണ്ണിന്റെ ഗന്ധം നാസാദ്വാരങ്ങളിലൂടെ അരിച്ചുകയറി. അപ്പോഴേക്കും ഇരുട്ടുവീഴുന്നത് കണ്ട് ദീപം തെളിക്കാൻ പോയിരിക്കുന്നു ആശാത്തി. വിടരാൻ വെമ്പി നിൽക്കുന്ന നിശാഗന്ധികളെ നോക്കി, കൂടണയുന്ന കാക്കക്കൂട്ടങ്ങളെ നോക്കി, പതിയെ അകത്തളങ്ങളിലേക്ക് വച്ചുപിടിച്ചു. ഇപ്പോഴും ദീപം തെളിയിച്ചില്ലല്ലോ എന്നോർത്ത് അകത്തുകയറിയപ്പോൾ നടുത്തളത്ത് മുഖവും വീർപ്പിച്ചിരിപ്പുണ്ട്, വരാൻ വൈകിയതിന്റെയാവണം. ഉണ്ടക്കവിളിലൊന്ന് പതിയെ പിച്ചിവിട്ട്, പൂജാമുറിയിലെ നിലവിളക്കിലെ പൊടി തൂത്തുകളഞ്ഞ് തിരിതെളിച്ചു, ആ മുഖമൊന്ന് പ്രകാശിച്ചോ..ചെറുതായി മഴപൊടിയുന്നുണ്ട്. ഉടുത്തിരുന്ന കുർത്തി മാറ്റി ഒരു പാവാടയും ബ്ലൗസുമെടുത്തിട്ടിറങ്ങുമ്പോൾ നടുമുറ്റത്തെ പടിക്കെട്ടിൽ മഴയും നോക്കിയിരിപ്പുണ്ട്. തൊട്ടുതാഴെയുള്ള പടിയിലിരുന്ന് മടിയിൽ മുഖം ചേർത്തുവെച്ചിരുന്നു. ലയർ കട്ട് ചെയ്ത മുടിയിൽ പിടിച്ച് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.പുള്ളിക്കാരിയുടെ അരക്കൊപ്പമുള്ള മുടി ഒരു വശത്തൂടെ മുന്നിലേക്കിട്ട് വമ്പും കാണിച്ചാണ് ഇരിപ്പ്. ആ ഞൊറിഞ്ഞുടുത്ത നേര്യതിൽ തിരുപ്പിടിച്ച്,കാച്ചെണ്ണ മണക്കുന്ന മുടിയിഴകളെ കൊതിയോടെ നോക്കിയിരുന്നു..


"അമ്മേ.."


"മ്മ്.."


"അമ്മ പറയാറില്ലേ മഴനൂലുകൾക്കാണ് വൈരക്കല്ലുകളെക്കാൾ തിളക്കമെന്ന്"


"മ്മ്.."


"എന്റെ അമ്മക്കിന്ന് അതിൽക്കൂടുതൽ തിളക്കമുണ്ടല്ലോ.."


ചൊടികളിൽ ഒരു ചിരി വിരിഞ്ഞോ..!വിരിയും വിരിയും, ഒരു നാണക്കാരിത്തമ്പുരാട്ടിയല്ലേ ഇരിക്കുന്നത്...


"ഒരു കഥ പറയട്ടേ.. "


"ആഹാ..!പുതുമയാണല്ലോ സുധക്കുട്ടീ..ഒരു കഥ പറഞ്ഞുതാ എന്നും പറഞ്ഞ് പിന്നാലെ കൂടിയിരുന്നവൾ എനിക്ക് കഥ പറഞ്ഞു തരാൻ മാത്രമൊക്കെ വളർന്നൂല്ലേ.."


ഞാൻ പുഞ്ചിരിക്കുകയാണോ!എത്ര നാളായിരിക്കുന്നു മനസ്സറിഞ്ഞു ചിരിച്ചിട്ട്, ഉള്ളിലെവിടെയോ നോവുന്നുണ്ടോ? ബോബനും മോളിയും കഥയിലെ പട്ടിക്കുട്ടിയെപ്പോലെ അമ്മയുടെ വാലിൽതൂങ്ങി നടക്കുന്ന കൊച്ചുസുധയുടെ മിഴിവാർന്ന ഒരു ഫ്രെയിം മനസ്സിലേക്കോടിയെത്തുന്നു.. അതെ, വല്ലാണ്ടങ് വളർന്നുപോയി, കൊന്നത്തെങ്ങുപോലെ. ശിഖരങ്ങളാൽ ഒരാൾക്കും കൂട്ടാവാതെ, കൂടൊരുക്കാതെ വെറുതെയങ് വളർന്നിരിക്കുന്നു.


"സുധാപ്പൂ.. പറയുന്നില്ലേ നീ.."


"നമുക്ക് മുറിക്കകത്ത് പോകാമമ്മേ.. എനിക്ക് അമ്മ പറയും പോലെ ചേർന്ന് കിടന്ന്, തലയും പുറവും തലോടി, അങ്ങനെ പറയണം"


"പെണ്ണിന്റെയോരോ ഭ്രാന്ത്‌!!"


മുറിക്കകത്ത് തേക്കിൽ തീർത്ത കട്ടിലിലെ ഉന്നക്കിടക്കയിൽ മലർന്നങ്ങു കിടന്നു. ഹാ സ്വർഗ്ഗം!


"അങ്ങ് നീങ്ങിക്കിടക്കൂ സുധേ.."


ചുമരോരം ചേർന്ന് കിടന്നപ്പോൾ ചുമരിലെ തണുപ്പ് മേലാകെ അരിച്ചുകേറി. ചേർന്നുകിടക്കുന്ന അമ്മത്തമ്പുരാട്ടിക്കിപ്പോൾ ഓലചൂട്ടിന്റെയും ചെമ്പരത്തിതാളിയുടെയും സമ്മിശ്‌റഗന്ധമാണ്.


"ആരുടെ കഥയാ കുട്ടീ..?"


"ഒരു കുഞ്ഞിക്കിളിയുടെ"


"ആഹാ.. ഞാനൊരു രാജകുമാരനെയും രാജകുമാരിയെയും രാക്ഷസനെയുമൊക്കെ പ്രതീക്ഷിച്ചു.."


"ഹ്മ്മ്.. ഈ കുഞ്ഞിക്കിളിയും സ്വപ്നം കണ്ടിരുന്നമ്മേ..രാക്ഷസനെയും രാജകുമാരനെയുമൊക്കെ. അമ്മച്ചൂടിൽ കഥകൾ കേട്ടുറങ്ങി, രാവിലെ തറവാട്ടുകുളത്തിൽ നീന്തിതുടിച്ച്, കുറിതൊട്ട്, പ്രാർത്ഥിച്ച്, എണ്ണമയമുള്ള ഇടതൂർന്ന മുടി ഇരുവശത്തേക്കും പിന്നിയിട്ട്, ഇഡ്ഡലിയും സാമ്പാറും മടുത്തെന്ന് പറഞ്ഞ്, കൂട്ടുകാരോടൊപ്പമെത്താൻ ചോറ്റുപാത്രം മറന്നോടി, ഉച്ചഭക്ഷണ നേരം അടുത്തുള്ള പാത്രത്തിൽ കയ്യിട്ടുവാരി, വൈകീട്ട് പാവാട മുഴുവൻ ചളിയുമായി കയറിവന്ന്, ശകാരം ചൊരിയുന്ന അമ്മയെ നോക്കി ചൊടിച്ച്, കുളിയും കഴിഞ്ഞ് വിളക്കുവെച്ച് നാമം ചൊല്ലി, ചൂരൽക്കഷായം ഭയന്ന് പുസ്തകം തുറന്നുവെച്ച് ഉറക്കം തൂങ്ങി, വീണ്ടും അമ്മച്ചൂടിലേക്ക് പതുങ്ങുന്നനേരം അവളുടെ സ്വപ്നത്തിൽ എന്നും വിരുന്നുവരുമായിരുന്നു, സ്വർണ്ണരഥത്തിലേറി ഒരു രാജകുമാരൻ."


"വേണ്ട സുധേ.. ഈ കഥയെനിക്ക് കേൾക്കണ്ട!ഉറങ്ങാൻ നോക്കൂ.."


"ഇല്ലമ്മേ.. എനിക്ക് പറയണം. ഇല്ലെങ്കിൽ സുധ ഓർമ്മകളിൽ തിക്കുമുട്ടി മരിച്ചുപോവും.അമ്മക്കറിയുമോ,ആ കിളിക്ക് ചുറ്റും എല്ലാവരുമുണ്ടായിരുന്നു. അമ്മയും അച്ഛനും ഏട്ടനും കൂട്ടുകാരും പാൽക്കാരനും പത്രംചേട്ടനും തൊഴുത്തിലെ പശുക്കിടാങ്ങൾ വരെ അവളെ കൊഞ്ചിച്ചുചേർത്തുനിർത്തിയിരുന്നു. പക്ഷേ,പതിയെ അവൾ കാണുന്ന സ്വപ്നങ്ങളുടെ നിറം മാറിത്തുടങ്ങി. ഉയരങ്ങളിലേക്ക് പറക്കണമെന്ന് മോഹിച്ചു,ഒരുമിച്ചുപറക്കുന്ന പക്ഷിക്കൂട്ടങ്ങളിൽനിന്നും അമ്മച്ചൂടിൽ നിന്നും മാറിനടക്കണമെന്ന് കൊതിച്ചു.


ഉറച്ചുതുടങ്ങിയ വേരിനെ പറിച്ചുനട്ട്, വെള്ളവും വളവും കൊടുത്ത് മണ്ണിലുറപ്പിക്കുന്നതിനിടയിൽ തിരിഞ്ഞുനോക്കാൻ മറന്നുപോയമ്മേ."


താൻ വിറക്കുന്നുണ്ടോ?!തൊണ്ടക്കുഴിയിൽ നിന്നുമൊരു ഗദ്ഗദം പൊട്ടാൻ വെമ്പി നിൽക്കുന്നോ?!ഇല്ല, തളരാറായില്ല, പറഞ്ഞുതീർക്കണം.


"മതി കുട്ടീ.. ഉറങ്ങാൻ നോക്കൂ. ബാക്കി പിന്നെയാവാം"


"മടുത്തോ അമ്മക്കിളിക്ക്? മടുക്കാറായില്ലമ്മേ, ഇതിലും വിരസമാണ് വരാനിരിക്കുന്ന ഭാഗം..

അഞ്ചക്കശമ്പളം കയ്യിൽ കിട്ടിത്തുടങ്ങിയപ്പോൾ ഇനി ജീവിതത്തിൽ നിറങ്ങൾ വന്നുതുടങ്ങുമെന്ന് അവളോർത്തു. പക്ഷേ..രാവിലെ എഴുന്നേറ്റ് സ്മൂത്തിയിൽ തുടങ്ങുന്ന ജീവിതം മണിക്കൂറുകളോളമുള്ള ജോലിയും വൈകുന്നേരത്തെ ചപ്പാത്തിയും കഴിഞ്ഞ് അവസാനിക്കുന്നത് തിരിച്ചറിഞ്ഞുതുടങ്ങിയപ്പോഴേക്കും വൈകിയിരുന്നു, ചുറ്റുമുള്ളവരെ ചേർത്തുനിർത്താനും താങ്ങാവാനും അപ്പോഴേക്കും മറന്നുപോയിരുന്നു. അക്കൗണ്ടിലേക്ക് അയക്കുന്ന തുകയിൽ അവസാനിക്കുന്നതല്ല കടമകളെന്നും കടം വാങ്ങിക്കാനും കൊടുക്കാനും മാത്രമല്ല കൂട്ടുകാരെന്നും പ്രണയമുണ്ടെങ്കിൽ വിരഹവുമുണ്ടാകുമെന്നും മനസ്സിലാക്കിതുടങ്ങിയപ്പോഴേക്കും എല്ലാം ഒത്തിരി പിന്നിലായിപ്പോയിരുന്നു. ഒറ്റക്കായിപ്പോയമ്മേ... സ്വന്തം തൂവലിൽ ചുണ്ടുരുമ്മി സ്വന്തം കൂട്ടിലെ നിശബ്ദതയിൽ സന്തോഷം തിരയുന്ന വിഢിയായിപ്പോയി. 'സുധക്കെന്താ സുഖം.. അഞ്ചക്ക ശമ്പളം, വീടിന്റെ വാടകേം ബില്ലും കൊടുത്തുകഴിഞ്ഞാൽ പിന്നെ അവൾക്കൊരാൾക്കുള്ള ഭക്ഷണമല്ലേ വേണ്ടൂ. കുടുംബോം കൂട്ടുമില്ലാത്തോണ്ട് വേറെ പ്രാരാബ്ദങ്ങളുമില്ല. ഹാ.. ജീവിക്കുന്നേൽ സുധയെപ്പോലെ വേണം..'

കേൾക്കുന്നുണ്ടമ്മേ.. ഒളിഞ്ഞും തെളിഞ്ഞും വസുധയെ അസൂയയോടെ നോക്കുന്നവരെ കാണുന്നുമുണ്ട്. ഒരു പുഞ്ചിരിയിൽ വേദനയൊളിപ്പിക്കാറാണ് പതിവ്. അല്ലെങ്കിലും സങ്കടവും സന്തോഷവുമെല്ലാം പുഞ്ചിരിയിലൊളിപ്പിച്ചുവെക്കാൻ എനിക്ക് നല്ല മിടുക്കാണ്; അതിന് 'മ്യൂട്ട് വസുധ' എന്നൊരു പേരും വീണിട്ടുണ്ട്. അത് കേൾക്കുമ്പോൾ പണ്ടെന്നേ വായാടിയെന്നും കിലുക്കാംപെട്ടിയെന്നും വിളിച്ചിരുന്നവരെ ഓർത്തുപോകും. "


തലയിണക്കെന്താ ഒരു നനവ്? ഞാൻ കരയുകയാണോ.. ഹോ!എനിക്ക് കണ്ണുനീരും ബാക്കിയുണ്ടായിരുന്നോ..


"മതി.ഉറങ്ങാൻ നോക്കൂ. പുലർച്ചെ എഴുന്നേൽക്കേണ്ടതല്ലേ."


അതെ ഉറങ്ങണം.രാക്ഷസൻ വരുമ്പോൾ ഭയക്കാതെ കൂടെപ്പോകണം. എന്നാലല്ലേ രാജകുമാരനും വരൂ.. വിദൂരതയിൽ നിന്നെന്നപോലെ ഒരു താരാട്ടുകേൾക്കാം.."വാരിളം തിങ്കൾതിടമ്പേ.. നിന്നെ താരാട്ടി ഞാനുറക്കുമ്പോൾ.. "


രാവിലെ ഭജന കേട്ടാണുണർന്നത്. തറവാട്ടുകുളത്തിലപ്പാടെ കരിയില വീണിരിക്കുന്നു. കിതക്കും വരെ നീന്തി, തോർത്തും തലയിൽകെട്ടി പൂജമുറിയിൽ ചെന്ന് നെറ്റിയിൽ കുറി വരച്ച് പ്രാർത്ഥിച്ചു. പതിയെ ഒരു കാപ്പിയിട്ടു, അവിൽ നനച്ചു. പത്രം ചേട്ടനെ കാത്തെങ്കിലും വന്നില്ല. പിന്നെ ഉടുപ്പുമാറ്റി ബാഗുമെടുത്തിറങ്ങി. അമ്മയുടെ അസ്ഥിത്തറയിൽ നിൽക്കുമ്പോൾ ഒന്നേ ആവശ്യപ്പെടാനുണ്ടായുള്ളൂ..

" ഇന്നലെയുടുത്തത് ഞാൻ അലക്കിവിരിച്ചിട്ടുണ്ട്.ഞാൻ ഇനിയും വിരുന്നുവരും.. ഇവിടെ ഈ കോലായിൽത്തന്നെ കാണണം.അറിയാല്ലോ.. ഈ ചൂടും ചൂരുമേ ഇനി എനിക്ക് ബാക്കിയുള്ളൂ.. വരട്ടെ.. "


തറയിലെ തിരിയൊന്ന് തെളിഞ്ഞുകത്തി.കാത്തിരിക്കാനൊരു തിരിനാളം ബാക്കിവെച്ച് വസുധ തിരിഞ്ഞുനടന്നു..



Rate this content
Log in

Similar malayalam story from Drama