ഭ്രാന്ത് പൂക്കുന്നിടം
ഭ്രാന്ത് പൂക്കുന്നിടം
പുറത്ത് ഭൂമി നനഞ്ഞു കുതിർന്ന് പുഷ്പിണിയായിരിപ്പുണ്ട്. മഴക്കോളിന്റെ കുഞ്ഞൊരിരുട്ടും ജനലഴികളിലൂടെ അരിച്ചെത്തുന്ന തണുപ്പും.. കടലിൽ നിന്നൊരുകുമ്പിൾ വെള്ളവുമായി കരിമുകിൽ മാനത്തോട്ട് വെച്ചുപിടിക്കുന്നുണ്ടായിരുന്നു..തെങ്ങിന്റെ തിരുജഡയിൽ നിന്നും പേറ്റുനോവിലടർന്ന് വീടിനുമുന്നിലെ ആറ്റിലെ നീറ്റിലേക്കെടുത്തുചാടിയ കേരസുന്ദരി ഈറ്റില്ലം തേടി എങ്ങോ പോവുന്നു.. പൊടുന്നനെ അവളിലെ അമ്മമനസ്സുണർന്നു. വഴിയറിയാതെ ആ സുന്ദരി ഭയന്നുപോകുമോ?!തേങ്ങോലകൾക്ക് ആധിയുടെ ഛായയാണെന്നവൾക്ക് തോന്നി. പതിയെ ഓലത്തുമ്പുകളെ നോക്കി പിറുപിറുത്തു, "മൂന്നുകണ്ണല്ലേ, വഴിതെറ്റില്ലായിരിക്കും!!ആറ്റിലെ ചിറ്റോളങ്ങൾ കാറ്റിനോടുചേർന്ന് അവൾക്ക് കൂട്ടുപോവുന്നുണ്ടാവും."
ഇരുട്ടുമൂടിയ അടുക്കളപ്പുറത്തേക്കവൾ പതിയെ നടന്നു.കൂട്ടിയിട്ട ഓട്ടുപാത്രങ്ങളിൽ ക്ലാവ് പുതപ്പിട്ടിരിക്കുന്നു. സിങ്കിലെ എച്ചിൽ ഇപ്പോഴും വെള്ളം കാത്ത് കഴിയുകയാണ്. കാറ്റിന്റെ കൈകളിലേറിവന്ന കരിയിലകൾ ഇടയ്ക്കിടെ മുറ്റത്തിന്റെ കോണുകളിൽ നിന്നും ശബ്ദമുയർത്തുന്നുണ്ട്. സാരിത്തലപ്പിലെ മഞ്ഞൾക്കറയും കൈമുട്ടിലെ കരിയും ജഡകുത്തിയ മുടിയിഴകളും അവളെ ഭ്രാന്തിയെന്ന് തോന്നിപ്പിച്ചു. അല്ല, തോന്നലല്ല!തോന്നലാണെന്ന് അവളൊട്ട് സമ്മതിക്കത്തുമില്ല.
ആറ്റുനോറ്റ് കാത്തിരുന്ന് കിട്ടിയ പൈതൽ, തന്റെ 'നിധി', നടന്നുകാണണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. അവൾ സംസാരിക്കണമെന്നോ ചെവികേൾക്കണമെന്നോ ആഗ്രഹിച്ചില്ല. മെല്ലെ, കാലുകൾ പെറുക്കി പെറുക്കി വെച്ച് പതുക്കെ മതി, എന്നാലും അവളൊന്ന് നടന്നുകണ്ടാൽ മതിയെന്നായിരുന്നു. അമ്പലങ്ങളും പള്ളികളും ജാറകളും കയറിയിറങ്ങി, ഒടുവിൽ രാമേശ്വരത്ത് തൊഴുതാൽ പിതൃദോഷം അകലുമെന്ന് കേട്ടപ്പോൾ.. അപ്പോഴാണ് എന്താണ് പിതൃദോഷമെന്നോർത്തത്.
കേടുവന്ന ഒരു മധുരഫലം പോലെ, ഉണ്ടാക്കുമ്പോഴേ വിണ്ട് വിണ്ട് അകന്നുപോവാൻ തുടങ്ങുന്ന കളിമൺപാവയെപ്പോലെ നിധിയുണ്ടാകുമ്പോൾ, അണ്ഡദോഷത്തെപ്പറ്റി നിർത്താതെ പ്രസംഗിച്ചതായിരിക്കുമോ! അണ്ഡദോഷമാണോ ബീജദോഷമാണോ വലുതെന്ന് വാദിച്ചുറപ്പിക്കാൻ പ്രയത്നിച്ചതായിരിക്കുമോ!തന്നെ അന്വേഷിച്ച് ബുദ്ധിമുട്ടിക്കരുതെന്നെഴുതിവെച്ച് നാടുകടന്നതാകുമോ!
നിധിയുടെ കാഴ്ചയായി, ശബ്ദമായി, അവളുടെ കാലുകളായി പൊതിഞ്ഞുപിടിച്ച് ജീവിക്കുമ്പോഴാണല്ലോ 'പിതാവ്' തിരികെ വന്നത്. രാമേശ്വരം കൈവിട്ടില്ലെന്നോർത്തു,'പിതാവി'ന്റെ 'ദോഷ'മെല്ലാം പോയെന്നോർത്തു. അച്ഛന് മകളെ അടുത്തുകിട്ടുന്നില്ലെന്ന പരാതി തീർക്കാനും തിരുമുമ്പിൽ ചെന്ന് നന്ദി പറയാനും പുറപ്പെട്ടപ്പോഴല്ലേ അയാൾ...
പ്രസാദവുമായി വന്നവൾക്കുള്ളിൽ ഭ്രാന്തിന്റെ വിത്തുപാകിക്കൊണ്ട്, നഗ്നയായിക്കിടക്കുന്നവളുടെ പിഞ്ചുമേനിയിൽ നിന്നും വേർപ്പെട്ട ആ മൃഗം അട്ടഹസിച്ചില്ലേ "നിനക്ക് ഞാൻ മോക്ഷം തന്നിരിക്കുന്നു"വെന്ന്. അവളുടെ രക്തംകൊണ്ട് തന്റെ മുഖത്ത് തഴുകി അയാൾ തന്നെയും കടന്നുപിടിക്കാനാഞ്ഞില്ലേ! കയ്യിൽത്തടഞ്ഞ മദ്യത്തിന്റെ കുപ്പി അയാളുടെ കണ്ണിലും നെഞ്ചിലും തുടകൾക്കിടയിലും കുത്തിയിറക്കുമ്പോഴല്ലേ തന്റെ ഭ്രാന്ത് പൂത്ത്തളിർത്തത്!അന്നുമുതലല്ലേ ത്യാഗിയായിരുന്ന വസുധ 'ഭ്രാന്തിയായത് '!!
അതെ, വസുധ ഭ്രാന്തിയാണ്. നിധി കൂട്ടുതന്നിട്ടുപോയ, അയാളെ അലറിക്കരയിക്കാൻ കൂട്ടുനിന്ന ഭ്രാന്തിനെ പ്രണയിക്കുന്നവളാണ്... വസുധ നിൽക്കുന്നിടം ഭ്രാന്ത് പൂക്കുന്നിടമാണ്..
