ഞാൻ ദൈവത്തെ കണ്ടൂ!
ഞാൻ ദൈവത്തെ കണ്ടൂ!
"ഗുഡ് ഈവെനിംഗ്... വി ആർ എബൗട്ട് ടു ലാൻഡ് സൂൺ..." കോക്ക്പിറ്റിനുള്ളിൽ നിന്നുള്ള അറിയിപ്പു വന്നു. എൻ്റെ വാച്ചിൽ സമയം രാത്രി പത്തര കഴിഞ്ഞു. താഴ്ന്നു പറക്കുന്ന വിമാനത്തിന്റെ ജാലകത്തിലൂടെ മേഘ പാളികൾക്കു കീഴെ ഭൂപ്രദേശം അടുത്ത് അടുത്ത് വരുന്നത് കാണാം! തീപ്പെട്ടിയുടെ വലിപ്പത്തിൽ പല തരം വാഹനങ്ങൾ സോഡിയം വേപ്പർ പ്രകാശ രശ്മിയുടെ പ്രഭാവലയത്തിൽ, കറുത്ത പ്രതലത്തിലൂടെ നീങ്ങുന്ന കാഴ്ച കൗതുക പൂർവം ഞാൻ നോക്കിയിരുന്നു.
അന്ന് സലാലയിൽ നിന്നും ജോലി സംബന്ധമായ ഒരു സന്ദർശനത്തിന് ശേഷം രാത്രിയിൽ പുറപ്പെട്ട 'ഒമാൻ എയർ' - വിമാനത്തിലാണ് ഞാൻ മസ്കറ്റിൽ ഇറങ്ങിയത്. അധികം തിരക്കൊന്നുമില്ലാത്ത ആഭ്യന്തര വിമാന സർവീസ് ആയതിനാൽ ഇമ്മിഗ്രേഷൻ നൂലാമാലകളൊന്നുമില്ലാതെ ടെർമിനലിന്റെ പുറത്തു കാർ പാർക്കിംഗ് ലക്ഷ്യമാക്കി നടന്നു. അപ്പോൾ സമയം പതിനൊന്നു കഴിഞ്ഞു കാണും. ഡിസംബറിന്റെ നേർത്ത തണുപ്പ് അല്പം കുളിരു പകർന്നു. ആകാശം മേഘാവൃതമായിരുന്നതിനാൽ ഇരുട്ട് തളം കെട്ടി നിന്നിരുന്നു. എങ്കിലും എയർപോർട്ടിലെ വിളക്കുകളിൽ നിന്ന് പ്രവഹിച്ച വെളിച്ചം അന്ധകാരത്തിന്റെ തീവ്രത കുറച്ചു. എന്നാൽ എൻ്റെ കാർ കിടന്നത് വെളിച്ചം തീരെ കുറവുള്ള ഇടത്താണ്.
പാർക്കിംഗ് ഫീസ് അടച്ചതിനു ശേഷം കാറിനു അരികിലേക്ക് ചെന്നു.
റിമോട്ട് ഉപയോചിച്ചു കാർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. ഡാഷ്‌ബോർഡിലെ വെയിലടി തടയാനുതകുന്ന ഷീൽഡ് എടുത്തു മാറ്റി ഞാൻ കാർ സ്റ്റാർട്ട് ചെയ്യ്തു. അല്പം എൻജിൻ ഇരപ്പിച്ചു കൊണ്ട് റിവേഴ്‌സ് ഗീയർ മാറ്റി റിയർ വ്യൂ മിറർ നോക്കി വണ്ടി പിന്നിലേക്ക് നീക്കി. ഏകദേശം രണ്ടു ചക്രം തിരിഞ്ഞു കാണും പെട്ടെന്ന് എൻ്റെ കാൽ ബ്രേക്ക് പാഡിൽ ആഞ്ഞു അമർന്നു. പാർക്കിംഗ് ബ്രേക്കിട്ട ശേഷം വണ്ടിയിൽ നിന്ന് ഇറങ്ങി പിന്നിലേക്ക് ഓടി. ഒരു പിക്കപ്പ് വാൻ കാറിന്റെ തൊട്ടു പിന്നിൽ പാർക് ചെയ്‌തിരിക്കുന്നു. അല്പം ശ്രദ്ധ പിഴച്ചുവെങ്കിൽ?!!...
കഷ്ടിച്ച് ഒരു വണ്ടിക്കു കടന്നു പോകാനുള്ള അകലം മാത്രം. കഴിവുള്ള ഒരു ഡ്രൈവർക്കു മാത്രമേ അതു സാധ്യമാവുള്ളു. എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല. എൻ്റെ കാറിന്റെ മുന്നിൽ ഒരു ഭിത്തിയും, ഇരുവശത്തും ഓരോ വണ്ടികളും കിടപ്പുണ്ട്. ചുറ്റുപാടും നടന്നു നോക്കി ആരെയും കാണ്മാനില്ല. സ്വാഭാവികം, അടുത്ത ദിവസം അവധിയാണ്. എല്ലാവരും കാലേ കൂട്ടി സ്വഗ്രഹങ്ങളിൽ എത്തി കാണും. "എനിക്ക് എപ്പോൾ പോകാൻ കഴിയുമാവോ?" ഞാൻ ആത്മഗതം പറഞ്ഞു. അല്പം വിഷമത്തോടെ കാറിന്റെയുള്ളിൽ കയറി ഇരുന്നു. വാച്ചിൽ നോക്കി, പന്ത്രണ്ടു മണി. പ്രാർത്ഥന അല്ലാതെ വേറെ വഴിയൊന്നും മുന്നിൽ കണ്ടില്ല.
ഡോറിന്റെ ഗ്ലാസിൽ ആരോ മുട്ടുന്നത് കേട്ടു ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. ആദ്യമൊന്നും മനസ്സിലായില്ല! പിന്നെ നോക്കുമ്പോൾ സൗമ്യനായ, എങ്കിലും ആജാനു ബാഹുവായിട്ടുള്ള - വേഷം കണ്ടിട്ട് ഒരു ഒമാൻ പൗരൻ എന്ന് തോന്നിക്കുന്ന, ഒരാൾ കാറിന്റെ അരികിൽ നില്കുന്നു. ഗ്ലാസ് തുറന്നു ചോദ്യ ഭാവത്തിൽ അയാളെ നോക്കി. " എന്ത് പറ്റി പോകുന്നില്ലേ? വണ്ടിക്കെന്തെങ്കിലും...?" മറുചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അയാൾ എൻ്റെ മുഖത്തു നോക്കി. വിഷമം മറച്ചു വയ്ക്കാതെ ഞാൻ മറുപടി നൽകി " കാർ പിന്നിട്ടു എടുക്കാൻ പറ്റുന്നില്ല... പുറകിലെ ആ പിക്കപ്പ് വാൻ..." ഞാൻ തുടരുന്നതിനു ഇടക്ക് കയറി അയാൾ പറഞ്ഞു " മനസ്സിലായി വണ്ടി എടുക്കാൻ പ്രയാസമാണല്ലേ ?, വിഷമിക്കേണ്ട നിങ്ങൾ റിവേഴ്‌സ് എടുക്കു ഞാൻ സഹായിക്കാം". വികാരഭരിതനായ എൻ്റെ തോളിൽ തട്ടി കൊണ്ട് ആ അപരിചിതൻ പറഞ്ഞു.
അരണ്ട വെളിച്ചത്തിലും അയാളുടെ കണ്ണുകളിലെ പ്രകാശ ജ്വാലകൾ ഞാൻ ശ്രദ്ധിച്ചു. ഒരുതരം മാസ്മരികത ഉണ്ടായിരുന്നു അതിലെ തിളക്കത്തിന്. മനുഷ്യ രൂപം പൂണ്ട ഒരു ദിവ്യസ്വരൂപി. ഞാൻ കാർ വീണ്ടും പിന്നിലേക്ക് എടുത്തു; ആ മനുഷ്യന്റെ നിർദേശ പ്രകാരം പിക്കപ്പ് വാനിന്റെ അരികിലൂടെ 'മഹാഭാരതത്തിലെ പത്മവ്യൂഹത്തെ' അനുസ്മരിക്കുന്ന പ്രകടനത്തിന് തയാറായി. പക്ഷേ പല തവണ ആവർത്തിച്ചിട്ടും എൻ്റെ ഉദ്യമം നടന്നില്ല ഒടുവിൽ കാർ ഞാൻ യഥാക്രമം ആദ്യം കിടന്നിരുന്ന ഇടത്ത് കൊണ്ടിട്ടു.
നിരാശനായെങ്കിലും പ്രത്യാശയോടെ അയാളുടെ മുഖത്തു നോക്കി. വളരെ ശാന്തനായി എന്നോട് വണ്ടിയിൽ നിന്ന് ഇറങ്ങുവാൻ ആംഗ്യം കാട്ടി " ഇനി ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ" എന്ന് പറഞ്ഞു അയാൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് വാഹനം കൃത്യമായി പിന്നോട്ട് എടുത്തു പിക്ക് അപ്പ് വാനിന്റെ തൊട്ടു മുന്നിൽ പാർക്ക് ചെയ്യ്‌തു. പിന്നീട് നടന്നത് ഒരിക്കലും സംഭവിക്കാൻ കഴിയാത്ത ഒരു പ്രതിഭാസമാണെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
പിക്കപ്പ് വാനിനു മുന്നിൽ നിറുത്തിയ കാറിന്റെ അരികിലേക്ക് ഞാൻ ചെല്ലുമ്പോൾ വണ്ടിക്കുള്ളിൽ ആരുമുണ്ടായിരുന്നില്ല ! ഞാൻ ചുറ്റും നോക്കി; ആ മനുഷ്യനെ കണ്ടില്ല! ഇത്ര പെട്ടെന്ന് അപ്രത്യക്ഷനാവാനുള്ള സമയവുമായിട്ടില്ല. ഞാൻ ഉറക്കെ വിളിച്ചു " ഹലോ ഹലോ ..." പക്ഷേ എൻ്റെ വിളികൾ രാത്രിയുടെ രണ്ടാം യാമത്തിൽ അല തല്ലി ഒരു മുഴക്കമായി ആ വിമാന താവളത്തിന്റെ ഒഴിഞ്ഞ പാർക്കിംഗ് കോണിൽ നിറഞ്ഞു നിന്നു. അവിടെ ഒരു മനുഷ്യ ജീവി പോയിട്ട് ഒരു മൺ തരി പോലും പ്രതികരിച്ചില്ല. സ്തബ്തനായി നിന്ന് എൻ്റെ മുന്നിൽ ഏറെ ചോദ്യങ്ങളുണർന്നു. ആരാണ് അയാൾ ? എന്തിന് ഈ സമയത്തു എൻ്റെ രക്ഷകനായി ഇവിടെ വന്നു ?!. ഒരു നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ അയാൾ എവിടെ പോയി മറഞ്ഞു?!.
ഞാൻ വിശ്വസിക്കുന്ന ദൈവത്തെ ഇന്ന് കണ്ടുവോ?!.
