STORYMIRROR

Uthara Thomas

Drama Others Children

4  

Uthara Thomas

Drama Others Children

മരം പെയ്യുമ്പോൾ

മരം പെയ്യുമ്പോൾ

6 mins
2

- ഹരീ മോനെ .... ഇങ്ങു വന്നേ ഒരു കാര്യം പറയട്ടെ ...

- എന്താ അമ്മേ ...
- മോനെ ദേ ലതയാണ് ഇപ്പോൾ വിളിച്ചത് ... അന്ന് ഞങ്ങൾ പോയി ഒരു പെണ്ണ് കണ്ടില്ലേ കണ്ണന് വേണ്ടി... അവർ സമ്മതം അറിയിച്ചെന്ന്.... കല്യാണം ഉറപ്പിച്ചു... 
- ആണോ ...അത് കൊള്ളാം അമ്മെ....
അപ്പോൾ തന്നെ കയ്യോടെ കണ്ണന് ഒരു കോൺഗ്രാറ്സ് മെസ്സേജ് ഇട്ടു.

മെസ്സേജ് ഡെലിവർ ആയിട്ടുണ്ട്. അവൻ ജോലിയിൽ ആയിരിക്കും. അതാണ് റിപ്ലൈ തരാത്തത് എന്ന് വിചാരിച്ചു. അമ്മ ആരെയൊക്കെയോ വിളിച്ചു വിവരം പറയുന്നുണ്ടായിരുന്നു. 
പുറത്തു മഴ പെയ്യാനുള്ള ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ ഞാൻ ബാല്കണിയിൽ (വീട്ടിലെ എന്റെ പ്രിയപ്പെട്ട സ്ഥലം) പോയിരുന്നു. പത്തു മിനിറ്റ് ആയില്ല. വലിയ കാറ്റോടു കൂടി മഴ തകർത്തു പെയ്യാൻ തുടങ്ങി.


കണ്ണന്റെ കല്യാണം..... മഴ എന്നെ പഴയ ഓർമകളിലേക്ക് കൊണ്ടുപോയി 

കണ്ണൻ,കിച്ചു,ഹരി ,അമ്മു ... നാല് കസിൻസ് ...
കിച്ചുവും കണ്ണനും ലത ആന്റിയുടെ മക്കൾ. അമ്മു, ഹരി സിന്ധുവിന്റെ മക്കൾ അതായത് എന്റെ അമ്മ ...
ലത & സിന്ധു സഹോദരിമാരാണ്.... അവരുടെ ഒരു ആങ്ങള ജയകൃഷ്ണൻ. അതായത് ഞങ്ങളുടെ പ്രിയപ്പെട്ട  ജയന്മാമൻ. ഞങ്ങളുടെയും അവരുടെയും അച്ഛന്മാർ ഗൾഫിൽ ആയിരുന്നു.
കണ്ണൻ ആണ് ഞങ്ങൾ നാലുപേരിൽ മൂത്തത്. അമ്മു ഏറ്റവും ഇളയത്. ജയൻ മാമനു വിവാഹ പ്രായം ആയിട്ടില്ല.
വേനലവധി ആയാൽ നാലുപേരും കുടുംബത്തെത്തും... എന്റെ അമ്മവീട്ടിൽ ;
ഞങ്ങൾ അഞ്ചു പേരും കൂടിയാൽ പിന്നെ അവിടെ ഒരു മേളമാണ്.... ഞങ്ങൾ നാല് കസിൻസും പിന്നെ മാമനും.

പകൽ സമയം , ഏക്കർ കണക്കിന് കിടക്കുന്ന റബർ തോട്ടത്തിന്റെയും കശുമാവ് തോട്ടത്തിന്റെയും നടുവിലൂടെ ഞങ്ങൾ ഇങ്ങനെ ഓടി നടക്കും. ജോലി കഴിഞ്ഞ് എത്തുമ്പോൾ  മാമനും ഞങ്ങളുടെ കൂടെ കൂടും. ഓണം,ക്രിസ്മസ് അവധികൾ അതുപോലെ വേനൽ അവധി .....ഈ അവധിക്കാലങ്ങളിലാണ് ഞങ്ങൾ നാലുപേരും ഒരുമിച്ചു കൂടിയിരുന്നത്.
കണ്ണൻ ആയിരുന്നു ഓരോ പുതിയ കളികളും അതിന്റെ നിയമങ്ങളും ഉണ്ടാക്കിയിരുന്നതു. റബ്ബർ തോട്ടത്തിൽ ഞങ്ങൾക്ക് ഒരുപാട് കളികൾ ഉണ്ടായിരുന്നു : റബർ കായ കൂടുതൽ പെറുക്കുക, വെട്ടാത്ത മരങ്ങൾ കണ്ടുപിടിക്കുക, താഴെപ്പോയ ചിരട്ടകൾ കണ്ടുപിടിക്കുക, അങ്ങനെ എന്തൊക്കെയോ കളികൾ.... ഇവയ്ക്കൊക്കെ ഓരോ പേരുകളും ഉണ്ടായിരുന്നു.

ഒരിക്കൽ കണ്ണൻ ഞങ്ങളോട് പറഞ്ഞു:
- എല്ലാരും പോയി കൊറച്ചു റബ്ബർ കായകളും കൊറച്ചു കശുവണ്ടിയും പെറുക്കിക്കൊണ്ടു വാ.......
ഞങ്ങൾ അതുപോലെ അനുസരിച്ചു.
അപ്പോൾ കണ്ണൻ കുറേ കരിയിലകൾ കൂട്ടിയിട്ടു. അതിന്റെ ഇടയിലേക്ക് റബറിൻ കായികളും കശുവണ്ടിയും വെച്ചു. എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു തീപ്പെട്ടി എടുത്ത് അതിലേക്ക് തീ ഇട്ടു.
- നമ്മൾ ഇതെല്ലാം കൂടെ തീയിൽ ഇട്ട് ചുട്ടെടുക്കുവാ കുറച്ചുകഴിയുമ്പോൾ നമുക്ക് അത് തിന്നാൻ പറ്റും. നിങ്ങളാരെങ്കിലും ചുട്ട കശുവണ്ടി കഴിച്ചിട്ടുണ്ടോ?
- കണ്ണൻ ചേട്ടനു  ഇതൊക്കെ എങ്ങനെയാ മനസ്സിലായെ? വളരെ കൗതുകത്തോടെ അമ്മു ചോദിച്ചു.
- കണ്ണൻ ആരാണെന്നാണ് നീ വിചാരിച്ചത്?
- കണ്ണൻ ചേട്ടൻ സംഭവാട്ടോ... അമ്മു ആരാധനയോടെ പറഞ്ഞു.
(ഒരു പ്രാവശ്യം ഈ റബറിന് കായ പൊട്ടിത്തെറിച്ച് ചൊന (കറ) കയ്യിലെല്ലാം ആയി കൈ പൊള്ളിയ സംഭവം ഉണ്ടായിട്ടുണ്ട് ... അത് കുറച്ചു പ്രശ്നമായി..പിന്നെ കണ്ണൻ ആ പണിക്ക് നിന്നിട്ടില്ല. )

പുതിയ സിനിമകൾ സിഡി യിൽ വരുമ്പോൾ അവധിക്കാലത്ത് മാമൻ അത് വാടകയ്ക്ക് എടുത്ത് ഡി.വി.ഡി പ്ലയെറിൽ കാണിക്കും. അങ്ങനെയാണ് അന്ന് ഞങ്ങൾ പുതിയ സിനിമകൾ കണ്ടിരുന്നത്. പാട്ടു പാടാൻ അറിയാത്ത മാമൻ പാട്ടു പാടി പാടി ആ പാട്ടു ഞങ്ങളെ കൊണ്ട് വെറുപ്പിക്കുമായിരുന്നു. അങ്ങനെ അന്ന് പ്രചാരത്തിൽ ആയിരുന്ന "ലജ്ജാവതിയെ" യും "എന്റെ ഖൽബിലെ...." യും ഞാൻ വെറുത്തുപോയി. 

Big babol chewing gum ന്റെ കൂടെ കിട്ടുമായിരുന്ന WWE കാർഡുകൾ ശേഖരിക്കുന്നത് കണ്ണനും കിച്ചുവിനും ഹോബി ആയിരുന്നു. അവരുടെ വീട്ടിൽ ചെല്ലുമ്പോൾ ആ കളക്ഷൻ അവർ ഞങ്ങളെ കാണിക്കും. ചീട്ടു കളിയിൽ പുലി ആയിരുന്നു കണ്ണൻ. ഞാനും അവനും കൂടെ കുറെ പുതിയ കളികൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട് : വില്ല് , ഗില്ലി, ഗജനി .. ഞങ്ങൾ ആ കളികൾക്ക് സിനിമ പേരുകൾ ഇട്ടു. നിയമങ്ങൾ കണ്ണന്റെ വക. 

ഒരു ക്രിസ്മസ് അവധിക്കാലത്ത് ഞാനും അമ്മുവും കണ്ണന്റെ വീട്ടിൽ പോയി. അവിടെ അവരുടെ വീടിന്റെ പുറകിൽ ഒരു തോട് ഉണ്ട്. കണ്ണൻ ഓടി വന്നിട്ട് ഞങ്ങളോട് പറഞ്ഞു:
- എടാ എല്ലാരും വാ നമുക്ക് തോട്ടീന്ന്  മീൻ പിടിക്കാം.
- മീൻ പിടിക്കാൻ വല വേണ്ടേ കണ്ണൻ ചേട്ടാ, അമ്മു വളരെ നിഷ്കളങ്കമായി ചോദിച്ചു. സത്യം പറഞ്ഞാൽ  എനിക്കും ആ സംശയമുണ്ടായിരുന്നു. മണ്ടത്തരം ആകുമോ എന്ന് കരുതി ചോദിക്കാഞ്ഞതാണ്.
- വലയൊന്നും വേണ്ടടി അതിനല്ലേ ഈ തോർത്ത്.
ഒരു കുട്ടി തോർത്ത് കൊണ്ട് ഞങ്ങൾ തോട്ടിലേക്ക് പോയി. കണ്ണനും കിച്ചുവും കൂടി ആ തോർത്ത് തോട്ടിൽ മുക്കിയെടുത്തപ്പോൾ അതിൽ കുറെ മീൻ കുഞ്ഞുങ്ങൾ പിടയുന്നത് കണ്ടു .അത് എനിക്കും അമ്മുവിനും വളരെ കൗതുകകരമായ ഒരു കാഴ്ചയായിരുന്നു.
- കണ്ടോ ഞാൻ പറഞ്ഞില്ലേടാ.. നമുക്കിതിനെ കൊണ്ട് നമ്മുടെ കൊളത്തിൽ ഇട്ടാലോ കിച്ചു...
- നിങ്ങൾക്ക് കൊളമുണ്ടോ? അമ്മു പിന്നെയും ചോദിച്ചു.
- ഉണ്ടല്ലോ ഞങ്ങൾക്ക് ഒരു കൊളം ഞങ്ങടെ അച്ഛൻ ഉണ്ടാക്കി തന്നല്ലോ. വീടിന്റെ പുറകിൽ ആയിട്ട് ...നിങ്ങൾ അത് കണ്ടില്ലേ... അതിൽ ഗപ്പി കുഞ്ഞുങ്ങൾ ഉണ്ട്.... അതിലോട്ട് ഇതും ഇടാം. കിച്ചു പറഞ്ഞു.
ഒരു പ്ലാസ്റ്റിക് കുപ്പിയിൽ തോട്ടിലെ കുറച്ചു വെള്ളവും നിറച്ച് ഈ മീൻ കുഞ്ഞുങ്ങളെ എല്ലാം അതിലേക്ക് ഇട്ടു. എന്നിട്ട് ഞങ്ങൾ നേരെ വീട്ടിലേക്ക് ഓടി. ഞങ്ങടെ ആന്റി മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു.
-എന്താടാ കുപ്പിയിൽ?
- ഞങ്ങൾ തോട്ടീന്ന്  മീൻ കുഞ്ഞുങ്ങളെ പിടിച്ചമ്മേ..
- ആഹാ എവിടെ നോക്കട്ടെ....
അത് നോക്കിയിട്ട് ആന്റി പൊട്ടി ചിരിച്ചു.
-എടാ മക്കളെ ഇത് തവള കുഞ്ഞുങ്ങളാണ് മീൻ അല്ല... ഇതിനെ കുളത്തിൽ കൊണ്ടിട്ടാൽ നല്ല രസമായിരിക്കും. തിരിച്ച് ആ തോട്ടിൽ തന്നെ കൊണ്ട് കളഞ്ഞേക്ക്...
-പക്ഷേ അമ്മ ഇത് മീനെപ്പോലെ ഉണ്ടല്ലോ കാണാൻ......
-ആ അതൊക്കെ അങ്ങനെയാ കുഞ്ഞേ എല്ലാം ഒരുപോലെ ഇരിക്കും...
ഒറ്റനോട്ടത്തിൽ മീൻ കുഞ്ഞുങ്ങളെയും തവള കുഞ്ഞുങ്ങളെയും തിരിച്ചറിയാനുള്ള ആന്റിയുടെ കഴിവിൽ ഞാൻ അതിശയിച്ചു.
വേനലവധിക്കാലത്ത് ഉച്ചകഴിഞ്ഞ് മിക്കദിവസങ്ങളിലും നല്ല  മഴ ഉണ്ടായിരിക്കും. അപ്പോഴുള്ള ഞങ്ങളുടെ ഫേവറേറ്റ് ഹോബി എന്ന് പറയുന്നത് മരം പെയ്യിക്കുന്നതായിരുന്നു. കുറച്ചുകാലം മുന്നേ വരെ മഴയത്ത് കളിക്കുന്നത് ആയിരുന്നു ഇഷ്ടം. പക്ഷേ എനിക്ക് സ്ഥിരം പനി വന്നിരുന്നത് കൊണ്ട് അമ്മയും ആന്റിയും ആ പതിവ് നിർത്തിച്ചു. അതിനു പകരമായി ഞങ്ങൾ നാലുപേരും മഴ തോരുന്നത് വരെ കാത്തിരിക്കും. മഴ കഴിയുമ്പോൾ തന്നെ ഞങ്ങൾ നാലുപേരും പുറത്തിറങ്ങും. എന്നിട്ട് ചുറ്റും കാണുന്ന മരങ്ങളെല്ലാം ഞങ്ങളെ കൊണ്ടാകുന്ന ശക്തിയിൽ ആഞ്ഞു കുലുക്കും. ആ മഴത്തുള്ളികൾ ദേഹത്ത് വീഴുമ്പോൾ ഒരു ചെറിയ മഴ നനഞ്ഞ അനുഭൂതി തന്നിരുന്നു. 
ഇങ്ങനെ മരം പെയ്യിച്ചും റബർ തോട്ടത്തിൽ കളിച്ചും ഞങ്ങൾ നാലുപേരുടെയും ഓരോ അവധിക്കാലങ്ങൾ കടന്നുപോയി. ഞങ്ങളെല്ലാം വളർന്നുകൊണ്ടേയിരുന്നു. അങ്ങനെ ഞാൻ ആറിലും കണ്ണൻ ഏഴിലും ആയ സമയം.

ഓണാവധിക്ക് ഞങ്ങളെല്ലാവരും ഒരുമിച്ച് ഒത്തുകൂടിയപ്പോൾ ഇടിത്തീ വെട്ടുന്ന പോലെ ആന്റി ആ വാർത്ത പറഞ്ഞു.
- ഞങ്ങൾ ദുബായിലേക്ക് പോവുകയാണ്, ബാലുവിന്റെ അടുത്ത്( കണ്ണന്റെയും കിച്ചുന്റേം അച്ഛൻ ആണ് ബാലു). ഞാൻ ആദ്യം പോകും. പിന്നെ പിള്ളാരെയും കൊണ്ടുപോകും. അവിടെത്തന്നെ സെറ്റിൽഡ് ആകാം എന്നാണ് വിചാരിക്കുന്നത്. പിള്ളേർക്ക് അവിടുത്തെ ഒരു സ്‌കൂളിൽ അഡ്മിഷൻ എടുത്തു.
പിന്നെ ഒന്നുരണ്ടു മാസങ്ങൾക്കുള്ളിൽ ആന്റി ദുബായിലേക്ക് പോയി. മാർച്ചിൽ എക്സാം എല്ലാം കഴിഞ്ഞപ്പോൾ അവരും പോയി.
- ഇവിടുന്ന് പോയിക്കഴിഞ്ഞാൽ ഞങ്ങളെയൊക്കെ മറക്കുമോ കണ്ണൻ ചേട്ടാ? അമ്മു സങ്കടത്തോടെ ചോദിച്ചു.
- അതെങ്ങനെയാ പെണ്ണേ മറക്കുന്നത് ? ഞങ്ങൾക്ക് നിങ്ങളെ എപ്പോഴും വിളിക്കാമല്ലോ .....
- പിന്നെ ......എപ്പോഴും വിളിക്കാൻ ഒന്നും പറ്റത്തില്ല. അവിടുന്ന് ഇങ്ങോട്ട് വിളിക്കാൻ എത്ര രൂപയാണെന്നാ വിചാരം?ആന്റി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു.

ആന്റി  വെറുതെ പറഞ്ഞതായിരിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി. അവർ രണ്ടുപേരും പിന്നെ ഞങ്ങളെ വിളിച്ചില്ല. ഒരു മഴക്കാലത്ത് നാടുവിട്ട അവരെ പിന്നെ ഞങ്ങൾ 10 വർഷങ്ങൾക്ക് ശേഷമാണ് കണ്ടത്.
പിന്നെയുള്ള ഓരോ അവധിക്കാലത്തും ഞങ്ങൾ രണ്ടും പിന്നെ മാമനും മാത്രമായി. പഴയപോലെ അത്ര രസമില്ലായിരുന്നുവെങ്കിലും ഞങ്ങൾ മൂന്നുപേരും അവധിക്കാലങ്ങൾ മനോഹരമാക്കാൻ ശ്രമിച്ചിരുന്നു. അവധിക്കാലം എന്നാൽ അമ്മവീട് എന്ന് മാത്രമായിരുന്നു ഞങ്ങൾക്ക്.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ആ വാർത്ത വന്നു : മാമന്റെ കല്യാണം. അതറിഞ്ഞ ദിവസവും നല്ല മഴയായിരുന്നു. മഴ കഴിഞ്ഞപ്പോൾ പതിവുപോലെ ഞാനും അമ്മുവും ഓരോ മരത്തിന്റെ അടിയിലും ചെന്ന് മരം പെയ്യിച്ചു. ഓരോ മരവും എനിക്ക് പ്രതീക്ഷകൾ ആയിരുന്നു. കണ്ണനും കിച്ചുവും കല്യാണത്തിന് വരും, അപ്പോൾ അവരെ കാണാം എന്ന പ്രതീക്ഷ. അതുപോലെ പുതിയതായി ഒരാൾ കൂടി കുടുംബത്തിലേക്ക് വരുന്ന സന്തോഷവും ആകാംക്ഷയും എനിക്ക് ഉണ്ടായിരുന്നു.


അങ്ങനെ കല്യാണദിവസം എത്തി. പക്ഷേ കണ്ണനും കിച്ചുവും എത്തിയില്ല. ആന്റി മാത്രം വന്നു കല്യാണത്തിന്. അവർക്ക് എക്സാം ആയതു കൊണ്ടാണ് അവർ വരാഞ്ഞത്. ആ കല്യാണം കൂടാനുള്ള എന്റെ മൂഡൊക്കെ പോയെങ്കിലും പുതിയ ആൾ അതായത് മാമി വരുന്നതിലുള്ള ആകാംഷ എനിക്ക് വളരെ കൂടുതലായിരുന്നു. മാമിയുടെ പേര് മേഘ എന്നായിരുന്നു. ഞങ്ങൾ ഒന്ന് രണ്ട് വട്ടം ആളോട് സംസാരിച്ചിട്ടുണ്ട്. കല്യാണത്തിനു മുൻപ്. സംസാരിച്ചത് വെച്ച് നോക്കിയപ്പോൾ ആളും ഞങ്ങളെപ്പോലെ നല്ല അടിച്ചുപൊളി ടൈപ്പ് ആണെന്നാണ് എനിക്ക് തോന്നിയത്. ഞാനത് അമ്മുവിനോടും പറഞ്ഞു.
- എനിക്ക് പക്ഷേ മേഘ മാമിയെ ഇഷ്ടമായില്ല , അമ്മു പ്രഖ്യാപിച്ചു.
ചെറുതല്ലേ അവൾക്കു കുറച്ചു കഴിയുമ്പോൾ ഇഷ്ടമായിക്കോളും എന്ന് ഞാനും വിചാരിച്ചു.
അന്ന് കല്യാണ തിരക്കെല്ലാം കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും മാത്രമായി ഹാളിൽ ഇരുന്ന് ടിവി കാണുവായിരുന്നു. ഞങ്ങളുടെ അമ്മയും ബാക്കിയുള്ളവരെല്ലാം അടുക്കളയിലും മറ്റുമായി ഓടി നടക്കുന്നു.
പെട്ടെന്ന് മാമി ഞങ്ങളുടെ അടുത്തേക്ക് ചിരിച്ചു കൊണ്ടുവന്നു. എന്നിട്ട് ടിവി ഓഫ് ചെയ്തു.
- ഈ സമയത്താണോ ടിവി കാണുന്നത്?
- ഞങ്ങളുടെ ഫേവറേറ്റ് കാർട്ടൂൺ ഇപ്പോൾ ഉണ്ട് ,അതാ മാമി ഞങ്ങൾ കാണുന്നത്. അമ്മു പറഞ്ഞു.
- ആഹാ ഇന്ന് അത് കാണണ്ട.ഒരു ദിവസം കണ്ടില്ലെന്ന് വിചാരിച്ചു ഒന്നും സംഭവിക്കില്ല.

അമ്മു അപ്പോൾ തന്നെ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി.പിന്നെ ഞാനും മാമിയും മാത്രമായി ഹാളിൽ.
മാമി പതുക്കെ എന്റെ അടുത്തേക്ക് വന്നിരുന്നു എന്നിട്ട് മുഖം എന്റെ ചെവിയുടെ അരികിലേക്ക് അടുപ്പിച്ചു കൊണ്ട് പതുക്കെ പറഞ്ഞു:
- നിങ്ങളെല്ലാവരും മാമനുമായി നല്ല കൂട്ട് ആണല്ലേ?
- അതെ മാമി ഞങ്ങൾ അഞ്ചുപേരും നല്ല കൂട്ടാണ്. കിച്ചുവും കണ്ണനും ഗൾഫിൽ പോയപ്പോൾ ഞങ്ങൾക്ക് സങ്കടമായി. എന്നാലും ഞങ്ങൾ മൂന്നുപേരും കൂടെ ഒരുമിച്ച് കൂടിയാൽ രസമാ.....ഞാൻ ആവേശത്തോടെ പറഞ്ഞു.
മാമി പെട്ടെന്ന് ഒരു കള്ളച്ചിരി ചിരിച്ചു.
- നിങ്ങൾ ഇനി ഇതുപോലെ ഒരുമിച്ചു കൂടില്ല. നിങ്ങളുടെ ഈ കൂട്ടുകെട്ട് ഇന്നത്തോടെ തീർന്നു. ഇനി ഇങ്ങോട്ട് എപ്പോഴും വരണമെന്നില്ല. അവധിയായാൽ വീട്ടിൽ ഇരുന്നോണം.
ഇത്രയും പറഞ്ഞശേഷം മാമി എഴുന്നേറ്റുപോയി. അപ്പോഴേക്കും കുറെ ബന്ധുക്കൾ ഹാളിലേക്ക് വന്നു. പക്ഷേ ഞാൻ അവിടെ തന്നെ ഇരുന്നു പോയി. ആകപ്പാടെ ഒരു മരവിപ്പ് എനിക്ക് അനുഭവപ്പെട്ടു.എനിക്ക് ചുറ്റുമുള്ളതൊന്നും കേൾക്കാൻ കഴിയുന്നില്ലായിരുന്നു.
- ചേട്ടാ ചേട്ടാ...അമ്മു എന്നെ കുറെ തട്ടി വിളിച്ചപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം ബോധം വന്നത്.
അന്ന് തന്നെ ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു പോന്നു. മാമി അന്ന് എന്നോട് പറഞ്ഞത് ഞാൻ ആരോടും പറഞ്ഞില്ല. അമ്മുവിനോട് പോലും.
ഇതെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ 16 വർഷമായി. ഇത്രയും വർഷങ്ങൾക്കിടയിൽ ഞാൻ അമ്മ വീട്ടിലേക്ക് ആകെ അഞ്ചാറു വട്ടം മാത്രമേ പോയിട്ടുള്ളൂ. അമ്മയോ അമ്മുവോ അങ്ങോട്ട് പോകാൻ ഇറങ്ങുമ്പോൾ എന്നെ പല വട്ടം വിളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ എന്തേലും പറഞ്ഞു ഒഴിവാകും. ആ വീട്ടിൽ കാലു കുത്തുമ്പോഴെല്ലാം ആന്റിയുടെ ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കേൾക്കാറുണ്ട്. പിന്നെ ഞങ്ങൾ എല്ലാം പല വഴികളിലായി പിരിഞ്ഞു. മാമന് രണ്ടുകുട്ടികൾ ഉണ്ടായി. ഞങ്ങൾ അഞ്ചുപേരും പിന്നീട് ഒരിക്കലും ഒരുമിച്ചു കൂടിയില്ല.
ഇപ്പോൾ ദേ കണ്ണന്റെ കല്യാണമായി .......വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോയത്.
ഞാൻ ഇത്രയും ആലോചിച്ചു കൂട്ടിയപ്പോഴേക്കും പുറത്തെ മഴ തോർന്നിരുന്നു.

ഞാൻ പതിയെ പുറത്തേക്കിറങ്ങി. ആദ്യം കണ്ട ചാമ്പ മരത്തിൽ ഒന്ന് പിടിച്ചു കുലുക്കി. ഇലകളിൽ പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികൾ ഒരുമിച്ച് എന്റെ ദേഹത്തേക്ക് പെയ്തിറങ്ങി. ഒപ്പം ഒരായിരം ഓർമ്മകളും.
- ഹരി ഓടിവാ ഇത് കണ്ടോ.... ദൂരെ നിന്ന് ആരോ വിളിച്ചു പറയുന്നതുപോലെ എനിക്ക് തോന്നി.


--Uthara Thomas



ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam story from Drama