Rajeev Rajus

Tragedy

3  

Rajeev Rajus

Tragedy

ഇരുട്ട്

ഇരുട്ട്

1 min
1.1K


ആ രാത്രി മാംസത്തിന് വിലപറഞ്ഞുറപ്പിച്ച് അയാൾ അവളെയും കൂട്ടി ഓട്ടോയിൽ, ആ ഓട്ടോക്കാരൻ പറഞ്ഞ ലോഡ്ജിലേക്ക് തിരിച്ചു.

"സാറ് എവിടുത്തുകാരനാ...?" അവൾ ഇടക്ക് അയാളോട് ചോദിച്ചു.

അയാൾ ഒന്നും മിണ്ടിയില്ല.

അവളും...

"കുറച്ചു ദൂരെന്നാ..."

നിശ്ശബ്ദതതക്കു വിരാമമിട്ടുകൊണ്ട് അയാൾ പറഞ്ഞു.

 അവൾ ഒന്നു മൂളുക മാത്രം ചെയ്തു.

 "ഈ ലോഡ്‌ജ്‌ എങ്ങനാ...റെയ്ഡ്ഡോ മറ്റോ...?" 

 ആശങ്കയോടെ അയാൾ ഓട്ടോക്കാരനോട് തിരക്കി.

 "അതൊന്നും ഇല്ല സാറേ... സെയിഫാ..." ഓട്ടോക്കാരൻ അയാളോട് പറഞ്ഞു.


 കുറച്ചു സമയത്തിന് ശേഷം ഓട്ടോക്കാരൻ പറഞ്ഞ ലോഡ്ജിന്റെ മുറ്റത്തു വണ്ടി വന്നു നിന്നു... അയാൾ ഓട്ടോയിൽ നിന്നു ചുറ്റുപാടും ഒന്നു കണ്ണോടിച്ചുകൊണ്ട് ഇറങ്ങി... ആളൊഴിഞ്ഞ ഇടം... അരണ്ട വെളിച്ചം...

 "വാ സാറേ..." 

 ഓട്ടോയിൽ നിന്നിറങ്ങിയ അവൾ അയാളെ വിളിച്ചു...

ഓട്ടോക്കാരനെ ഒന്നു നോക്കിയിട്ട് അയാൾ അവളുടെ പിന്നാലെ ലോഡ്ജിലേക്ക് നടന്നു...

 "ഞാൻ ഇവിടെ കാണും..." 

 ഓട്ടോക്കാരൻ പറയുന്നത് അയാൾ കേട്ടു.


 എന്തെക്കെയോ കുശലങ്ങൾ ചോദിച്ചു കൊണ്ടു ലോഡ്ജിലെ ജീവനക്കാരൻ അവളുടെ കയ്യിലേക്ക് മുറിയുടെ താക്കോൽ കൊടുക്കുന്നത് അയാൾ നോക്കി നിന്നു...

"സാറിന് ആദ്യമുണ്ടായിരുന്ന ആവേശം ഒന്നും ഇപ്പോൾ കാണുന്നില്ലല്ലോ...ഒരു വിഷമം പോലെ..."

 വാതിൽ തുറക്കുന്നതിനിടയിൽ അവൾ ചോദിച്ചു.

" ഒന്നുമില്ല..."അയാൾ പറഞ്ഞു.

അവൾ റൂമിലെ ലൈറ്റ് ഇട്ടു.

അയാൾ കട്ടിലിലേക്ക് ഇരുന്നു...

"ലൈറ്റ് ഓഫാക്കണോ...സാറേ..." അവൾ കൊഞ്ചലോടെ അയാളോട് ചോദിച്ചു.

"വേണ്ട ..." അയാൾ പറഞ്ഞു.

അവൾ ഒന്നു ചിരിച്ചുകൊണ്ട് അയാളുടെ അരുകിൽ വന്നിരുന്നു.


 അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു.

"എന്റെ ഭാര്യക്ക് എൻറ്റെ സഹോദരനുമായി അവിഹിതബന്ധം ഉണ്ട്.. കാണാൻ പാടില്ലാത്ത തരത്തിൽ അവരെ ഇന്നലെ ഞാൻ കണ്ടു ..."  അയാൾ പറഞ്ഞു നിർത്തി.

 അവൾ അയാളെ തന്നെ നോക്കി ഇരുന്നു..

 "സ്നേഹനിധിയായ ഭാര്യയായി അവൾ എൻറ്റെ മുന്നിൽ അഭിനയിക്കുകയാണ്... തേവിടിച്ചി... "

 "എൻറ്റെ നാശത്തിനു കാരണക്കാരി എന്നു ലോകം അവളെ മുദ്ര കുത്തണം. ഒരു പുഴുത്ത പട്ടിയെ കാണുന്ന വെറുപ്പോടെ ആളുകൾ അവളെ നോക്കണം... അതാണ് ഞാൻ അവൾക്കു കൊടുക്കുന്ന ശിക്ഷ..."

അയാൾ പറഞ്ഞു.


പെട്ടെന്നയാൾ അവളെ കടന്നു പിടിച്ചു തുര തുരാന്ന് ഭ്രാന്തമായി കഴുത്തിലും കവിളത്തും ചുംബിച്ചു.

 സിഗരറ്റിന്റെ ഗന്ധം അവളെ മുഴുവനായും കവർന്നു.

 "ലോകം ഇരുട്ടു നിറഞ്ഞതാ സാറേ...പലപ്പോഴും സ്നേഹബന്ധങ്ങൾക്ക് ഇവിടെ വിലയില്ല... എന്നെ ഒരു വേശ്യയാക്കി തീർത്തത് എന്റെ ഭർത്താവാ... ആ ഓട്ടോക്കാരൻ എന്റെ ഭർത്താവാണ്..."

 അയാളുടെ നെഞ്ചിൽ തലചായ്ച്ചു കിടക്കവേ അവൾ പറഞ്ഞതു കേട്ട് അയാൾ ഒരു നിമിഷം പകച്ചുപോയി.


Rate this content
Log in

Similar malayalam story from Tragedy