ഹൃദയമെവിടെ???
ഹൃദയമെവിടെ???
പുതിയ സ്വർണ്ണ താക്കോൽ പോക്കറ്റിലിട്ട് മതിലിനു മുകളിലേക്കു ചാടി കയറി ഇടം പിടിച്ചു. നക്ഷത്രങ്ങളോട് കണ്ണിറുക്കി കാണിക്കൽ എന്റെ സ്ഥിരം പരിപാടിയാണ്. പിന്നാലെ വരരുത് എന്ന് പലവട്ടം പറഞ്ഞതാണ് ഞാൻ ഓർമകളോട്. എന്നിട്ടും ഒരു നാണവും മാനവും ഇല്ലാതെ പണ്ടാറ കുരിപ്പുകൾ പിന്നാലെ ഓടി വന്നു. ഓടി, തേടി വന്നവരെ എങ്ങനെ മൈൻഡ് ചെയ്യാതെ തിരികെ വിടും?... അങ്ങനെ ന്റെ മോഷ്ടിക്കപ്പെട്ട താക്കോൽ വീണ്ടും ഒളിച്ചു കളി തുടങ്ങി... 'ന്റെ ഹൃദയത്തിൻടെ താക്കോൽ '... !! പിന്നെ മോഷ്ടാവ്... ചെറിയൊരു ചിരിയിൽ നിന്ന് തുടങ്ങി അവസാനം വലിയൊരു കരച്ചിലിന്റെ വക്കിൽ കൊണ്ടെത്തിച്ചതും... ഒക്കെ ഓരോരോന്നായി പിന്നാലെ വന്നു...
പിറന്നു വീണപ്പോൾ പൂട്ടിയിട്ട ഹൃദയമായിരുന്നു... ഇടവഴിയിൽവെച്ച് ഒരു അന്യൻ അതിന്റെ താക്കോൽ മോഷ്ടിച്ചു. മോഷ്ടിച്ചതാണോ അതോ കൈമാറിയതാണോ എന്ന് ഉറപ്പിച്ചു പറയാനാവില്ല. 'പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ' പിന്നീട് വെളിച്ചത്തായി... മോഷണം പോയതാണ്. കാരണം, അതൊരു പെരും കള്ളനായിരുന്നു... ഒരു മോഷണം കൊണ്ട് തിരഞ്ഞെടുത്ത വഴി പലതായ് തിരിയുന്നു. വെളിച്ചത്തിലൂടെ നടന്നിരുന്ന ഒരാൾ പെട്ടന്ന് ഇരുട്ടിൽ അകപ്പെട്ടാലുള്ള അവസ്ഥ... പടച്ചോനെ... ഓർക്കാൻ പോലും കഴിയുന്നില്ല. ഇരുട്ടിലായത് കൊണ്ട് എല്ലാം മനസ്സു കൊണ്ട് കണ്ടറിഞ്ഞു.
ഇരുട്ടിന്റെ പുറത്തു കയറി സഞ്ചരിക്കുന്നതിനിടയിൽ മോഷ്ടാവിനെ കണ്ടപ്പോളുള്ള അവസ്ഥ... കരയണോ? ചിരിക്കണോ?... ചെകുത്താനും കടലിനുമിടയിൽ പെട്ടുവെന്നു തന്നെ പറയാം. ഹൃദയത്തിന്റെ മാധുര്യം നിറഞ്ഞ ചുവന്ന ചോര ഊറ്റിക്കുടിച്ച മോഷ്ടാവ് കയ്പ്പും ചവർപ്പുമുള്ള കറുകറുത്ത ചോര കാറി തുപ്പി ഒറ്റ പോക്ക്... പിറകോട്ടൊന്ന് തിരിഞ്ഞുപോലും നോക്കാനാവാതെ... ഒരു ഉപകാരവുമില്ലാത്ത താക്കോൽ മോഷ്ടാവിന്റെ കയ്യിൽ നിന്നും നഷ്ടമായി അല്ലെങ്കിൽ അപ്രത്യക്ഷ്യമായി... ചിലപ്പോൾ അത് പടച്ചോന്റെ കളിയാവും അല്ലെങ്കിൽ പ്രാർത്ഥനകളുടെ കളി... ഇടവഴികളിൽ പലരും ചോദിച്ചു... "മോളേ ... നിന്റെ ഹൃദയമെവിടെ?????" ഞാൻ പറഞ്ഞു, "ഞാൻ അതു പുഴുങ്ങി തിന്നു... " അല്ലാതിപ്പോ എന്ത് പറയാനാ ഇവരോടൊക്കെ... ഹൃദയത്തിന്റെ താക്കോൽ കള്ളന്റെ കയ്യിലാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുവോ????? ...