ആമ്പൽ [ ഭാഗം - O1]
ആമ്പൽ [ ഭാഗം - O1]
നാലാം ക്ലാസിൽ നിന്ന് അഞ്ചാം ക്ലാസിലേക്ക് ഉമ്മയുടെ കയ്യും പിടിച്ചു കയറിവരുമ്പോൾ മനസ്സ് നിറയെ പരിഭ്രമം ആയിരുന്നു. പുതിയ സ്കൂൾ ഇഷ്ടപ്പെട്ടെങ്കിലും വല്ലാത്തൊരു ഏകാന്തത വന്നു നിറഞ്ഞു. പുതിയ കൂട്ടുകാരെയും അധ്യാപകരെയും പരിചയപ്പെട്ടു വരുന്നതിനിടയിലാണ് അവളെ വീണ്ടും കണ്ടുമുട്ടിയത്. ആദ്യമായി ക്ലാസ്സ് തെറ്റ് നിന്ന തന്നെ കയ്യും പിടിച്ചു പുതിയ ക്ലാസ്സിലേക്ക് കൂട്ടിക്കൊണ്ടു വന്നവൾ. വരുന്ന വഴിയെല്ലാം അവളെ അറിയുന്നവർ 'തടിച്ചി' 'തടിച്ചി' എന്ന് വിളിച്ചു കളിയാക്കുന്നുണ്ടായിരുന്നു. ശരിയാണ് നല്ല തടിയുണ്ട് എന്നാലും ആമ്പൽ പൂവിൻറെ നിറം ആണ് പെണ്ണിന് ... കൂടാതെ കരി മഷി പടർന്ന വെള്ളാരം കണ്ണുകളും, ചുവന്നു തുടുത്ത കവിളുകളും , മുട്ടറ്റം മുടിയും ഇതിനൊന്നും കണ്ണു പറ്റാതിരിക്കാൻ ആയിട്ട് എന്നപോലെ ചുണ്ടുകൾക്ക് താഴെ ഇടതു വശത്തെ ചേർന്ന ഒരു കുഞ്ഞു മുറുകും. ശരീരം പോലെ തന്നെ അവളുടെ നാക്കും ഉണ്ടായിരുന്നു... ഉരുളയ്ക്ക് ഉപ്പേരി പോലെ....!
പതിയെ പതിയെ അവളെ ശ്രദ്ധിക്കുന്നതായി എൻറെ പ്രധാന പരിപാടി. ഒരേ ക്ലാസ്സിൽ ആയതിനാൽ അതിനു വളരെ എളുപ്പമാണ്. ക്ലാസിലെ മിടുക്കികളിൽ ഒരാൾ, ക്ലാസ്സ് ലീഡർ, വായാടി അങ്ങനെ ഒരുപാട് കാര്യങ്ങളിൽ അവൾ മുൻപന്തിയിൽ ആണെങ്കിലും പുള്ളിക്കാരിയെ എവിടെ കണ്ടാലും ഉടനെ കുട്ടികൾ 'തടിച്ചി' എന്ന് വിളിക്കും. എൻറെ അടുത്ത് വന്ന് എന്നോടും കൂട്ടുകാരോടും എല്ലാം അവൾ സംസാരിക്കാറുണ്ട് എന്നാൽ എന്നോട് മാത്രമായി എന്തെങ്കിലും ചോദിച്ചാൽ അപ്പോൾ എനിക്ക് നാണം വരും ...
കൂടാതെ ആമ്പല്പൂ നല്ല ഉഗ്രൻ ക്ലാസിക്കൽ ഡാൻസ്ർ കൂടിയായിരുന്നു, ഈ തടിയും വെച്ച് അവൾ എങ്ങനെ കളിച്ചാലും യൂത്ത് ഫെസ്റ്റിവൽ ഫസ്റ്റ് പ്രൈസ് പിടിച്ചെടുക്കും ഓട്ട മത്സരത്തിലും പാട്ടിലും അങ്ങനെ എല്ലാത്തിനും ചേരുകയും സമ്മാനങ്ങൾ വാങ്ങി കൂട്ടുകയും ചെയ്യുന്നു. എന്നിരുന്നാലും ഒരു കൺഗ്രാറ്റ്സ് പറഞ്ഞില്ലെങ്കിലും കളിയാക്കാതെ ഇരുന്നു കൂടെ അവളെ. ഞാൻ അതുവരെ കണ്ടതിൽ വച്ച് നല്ല ഓപ്പൺ മൈൻഡ് പെൺകുട്ടിയാണ്.
ആദ്യമാദ്യം അവൾ അതിനോട് പ്രതികരിക്കുന്നു ഉണ്ടായിരുന്നു, പിന്നീട് അത് കുറഞ്ഞു വന്നു. കൂട്ടുകാർക്കിടയിൽ ആയാലും അവളെ ആരും ശ്രദ്ധിക്കാറില്ല എന്ന് എനിക്ക് മനസ്സിലായി തുടങ്ങി. എന്നിരുന്നാലും അവൾ എല്ലാവരോടും കൂടും, എന്ത് സഹായം വേണമെങ്കിലും അവൾ ഓടിയെത്തും. ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ല, കൂടാതെ മുഖത്ത് നോക്കി കാര്യങ്ങൾ പറയുകയും ചെയ്യും. അതിനാണ് കുറച്ചു പേർ അവളെ 'അഹങ്കാരി' എന്ന് വരെ വിളിച്ചിരുന്നത്.
പിന്നീടുള്ള വർഷം അവൾ എൻറെ ക്ലാസ്സിൽ അല്ലായിരുന്നു. അവളെയും അവളുടെ കുസൃതിയും നോക്കി സമയം കളയുന്ന എനിക്ക് അക്കൊല്ലം പരമ ബോറടി ആയി. എന്നിരുന്നാലും ഒരുപാട് വേറെ കൂട്ടുകാരെ കിട്ടിയിരുന്നു അമൽ, അസർ ... എന്നിങ്ങനെ നല്ല കൂട്ടുകാരെ അക്കൊല്ലം എനിക്ക് കിട്ടി.
എന്നാൽ അതിനു പകരമായി അടുത്ത രണ്ടു കൊല്ലം അവൾ എൻറെ കൂടെ ഉണ്ടായിരുന്നു. കൂട്ടുകാരിൽ നിന്നു തന്നെ അവളെ ഏറ്റവും കൂടുതൽ കളിയാക്കിയത് ഫർഹാനയും കൂട്ടരുമാണ്. അവസാനം ആമ്പൽപൂവും എൻറെ കൂട്ടുകാരനും തമ്മിൽ ലവ് ഉണ്ടെന്നു വരെ ഉണ്ടാക്കി തീർത്തു. അന്നാദ്യമായാണ് ഫർഹാനയെ ഒന്ന് കൊടുക്കാൻ കൈ തിരിച്ചത്. അപ്പോഴും ഒന്നും മിണ്ടാതെ ഇരിക്കുന്ന അവൾ എനിക്ക് അത്ഭുതമായി. സ്വന്തം കുറവുകൾ മനസ്സിലാക്കി, അത് അംഗീകരിക്കുന്നവർ മറ്റൊരാളെ ഒരിക്കലും കളിയാക്കില്ല എന്ന മറുപടിയിൽ എത്ര വിവേകത്തോടെയാണ് അവൾ കാര്യം പറയുന്നത് എന്ന് എനിക്ക് തോന്നി.
എന്നാൽ ആദ്യമായി അവൾ കരഞ്ഞ് അന്ന്, ഫർഹാന അവളുടെ ചിലങ്ക എടുത്തു, അവൾക്ക് നൃത്തത്തിന്റെ ഒരു ഘട്ടവും അറിയില്ല എന്ന് പറഞ്ഞുകൊണ്ട് മൂന്നാം നിലയുടെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. പക്ഷേ എന്തിനാണ് അങ്ങനെ ചെയ്തത്?
അവിടെ ഇല്ലാതായത് ഒരു ജീവിതകാലം മുഴുവൻ സ്വപ്നം കണ്ട ബഹുമാനിച്ചിരുന്ന കലയാണ്. അമ്മയുടെ പൊട്ടിയ ചിലങ്ക കയ്യിലെടുത്തു മാറോടടക്കി കരയുമ്പോൾ എനിക്ക് അറിയില്ലായിരുന്നു അവളുടെ അമ്മ ജീവിച്ചിരുന്നത് ആ ചിലങ്കയിൽ ആണെന്ന്. അവളുടെ അമ്മയുടെ ശ്വാസമാണ് ആ ചിലങ്ക എന്ന്. പിന്നീട് ഒരിക്കൽ പോലും ആമ്പൽപൂവ് സ്കൂൾ സ്റ്റേജിൽ കളിച്ചു ഞാൻ കണ്ടിട്ടില്ല, സ്വയം വിധിച്ച ഒരു ചട്ടക്കൂടിൽ പിന്നീടുള്ള മൂന്നു വർഷക്കാലം ജീവിക്കുകയായിരുന്നു ആ പാവം. ആ ദിവസം മനസ്സിൽ കുറച്ചതാണ് ഫർഹാനയെ ഒരു പാഠം പഠിപ്പിക്കണം. എൻറെ മനസ്സറിഞ്ഞ പടച്ചോൻ പിറ്റേക്കൊല്ലം ഞങ്ങൾ മൂന്ന് പേരെയും ഒരേ ക്ലാസിൽ ആക്കി തന്നു.
ആഹാ... സന്തോഷം ആയിരുന്നു മനസ്സ് നിറയെ ആമ്പൽ പൂവിനെ കാണുകയും ചെയ്യാം ഫർഹാനക്ക് ഒരു പണിയും കൊടുക്കാം. അപ്പോഴേക്കും ആമ്പൽപൂവ് ഒരുപാട് മാറിപ്പോയി, അധികം ആരോടും മിണ്ടാതെ പഠിപ്പിൽ മാത്രം ഒതുങ്ങി കൂടി. എന്നാലും ആ പുഞ്ചിരിയിൽ തുടുത്ത കവിളുകളും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എനിക്ക് ഫർഹാനയെ വളച്ചെടുക്കാൻ സാധിച്ചു. അതിന് ഒരു പരിധിവരെ അവൾക്ക് എന്നോടുള്ള ഒരു ഇത് തന്നെയാണ് കാരണം. ഒടുവിൽ സ്കൂൾ മൊത്തം അതൊരു ദേശീയ ഗാനമായി മാറി. പഠിത്തം മറന്നു നടന്ന, എന്നെ ഓർത്തിരിക്കുന്ന ഫർഹാനയെ കാണുമ്പോൾ പലപ്പോഴും ഉള്ളിനുള്ളിൽ പുച്ഛമാണ് തോന്നുന്നത്.
"നിങ്ങളൊക്കെ ഇത്രയേ ഉള്ളൂ ...!"
എന്നാൽ ആമ്പൽപൂവ്... ആമ്പൽ പൂ ഇത് അറിഞ്ഞതിൽ ആണ് എനിക്ക് സങ്കടം വന്നത്. ഒരാളെ മനസ്സിലിട്ട് മറ്റൊരാളെ സ്നേഹം കാണിച്ചു വഞ്ചിക്കുന്നത് ഒരുതരം ക്രൂരതയല്ലേ ...? എന്നാൽ തുടങ്ങിവച്ചത് പൂർത്തിയാക്കിയേ മതിയാവൂ ... ഞാൻ ഭംഗിയായി അഭിനയിച്ചു തകർത്തു. എല്ലാവരും കളിയാക്കി കുറ്റം പറഞ്ഞു നെഗറ്റീവിറ്റി ലോകം ആയി മാറിയ അവൾക്ക് എന്നെയും എൻറെ മനസ്സിൽ ഉള്ളതും പിടികിട്ടിയില്ല.
അവസാനം പത്താം ക്ലാസിലേക്ക് കടന്നു. പഠിപ്പ് ലോകത്തിലേക്ക് മാത്രമായി എല്ലാവരും ഒതുങ്ങിക്കൂടി. അവിടെയും എനിക്ക് ആമ്പൽപൂവ് ഒപ്പമുള്ള ക്ലാസ്സിൽ ആയിരുന്നു കിട്ടിയത്. പത്താംക്ലാസിലെ ടൂർ ഞങ്ങൾ മൈസൂരിലേക്ക് പോയി.
അപ്പോഴേക്കും അവളെ മനസ്സിലാക്കാൻ പറ്റുന്ന കുറച്ചു നല്ല കൂട്ടുകാരും അവളുടെ കൂടെയുണ്ടായിരുന്നു, എന്നാലും ഒറ്റയ്ക്ക് നടന്ന് എല്ലാം ആസ്വദിക്കുന്ന ആ കുഞ്ഞു വെള്ളാരം കണ്ണുകളോട് എന്തെന്നില്ലാത്ത ഒരു പ്രിയം. അവളുടെ മുന്നിലും പിന്നിലുമായി നടന്നു അത് ഞാൻ ആസ്വദിച്ചു... അവളോട് ഒന്നും മിണ്ടാൻ ചെല്ലുമ്പോഴേക്കും എവിടുന്നേലും ഫർഹാന എൻറെ സമാധാനമില്ലാതെയാക്കാൻ വരും. സഹിച്ചല്ലേ പറ്റൂ ....!!!!!!
ഫെയർവെൽ ഡേ അന്ന് അവൾ മനോഹരമായ ഒരു ചുവന്ന ദാവണിയാണ് ഇട്ടിരുന്നത്. എൻറെ പൊന്നോ ഒരു രക്ഷയും ഇല്ല...! മുടിഞ്ഞ ഭംഗിയാണ് അതിനെ കാണാൻ...
അവളെ അതിൽ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കെട്ടിപ്പിടിച്ചു അവളുടെ തുടുത്ത കവിളുകൾ കടിക്കാൻ ആണ് തോന്നിയത്. എന്താ ചെയ്യാ ...? അങ്ങനെ പതിയെ പതിയെ അവളെ മാത്രം സ്വപ്നം കണ്ട് പഠിക്കാൻ ആരംഭിച്ചു. ഏതായാലും അവൾ ഫുൾമാർക്ക് വാങ്ങിച്ചു, പിന്നെ ഞാൻ എന്തിനാ കുറക്കുന്നത് എന്ന് വിചാരിച്ചു കൊണ്ട് എല്ലാം മറന്ന് പഠിപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതുപോലെ തന്നെ റിസൾട്ട് വന്നു, അവൾക്ക് ഫുൾ മാർക്ക് ഉള്ളതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു. പക്ഷേ പിന്നീടുള്ള പുനസംഗമം, ഫുൾ മാർക്ക് കിട്ടിയവർക്കുള്ള സമ്മാനവിതരണവും കഴിഞ്ഞു എന്നാൽ അത്വാ ങ്ങാനോ സ്കൂളിലേക്ക് പിന്നീട് അവൾ വന്നതേയില്ല.
ഞാൻ ഒരുപാട് പ്രതീക്ഷയിലാണ് അവിടെ അന്ന് പോയത് പക്ഷെ കാണാൻ സാധിച്ചില്ല. രണ്ടുമാസമായി അവളെ കണ്ടിട്ട്. അന്നത്തെ ദിവസം ഒരുപാട് ഞാൻ കാത്തിരുന്നു; പ്രതീക്ഷ കൈവിടാതെ നിന്നതിനാലാവാം അവളുടെ ഉറ്റസുഹൃത്തായ മാളുവിനെ കാണാൻ കഴിഞ്ഞു. അവൾ ഇപ്പോൾ മദ്രാസിലാണ്, അവിടെ തന്നെ ഡാൻസ് ഉള്ള വലിയ സ്കൂളിൽ ചേർന്നു എന്നൊക്കെയാണ് അറിയാൻ സാധിച്ചത്. സന്തോഷമാണ് തോന്നിയത്, ആമ്പൽ പൂവിൻറെ സ്വപ്നമായിരുന്നു അത്. എന്നാലും ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് വല്ലാത്ത ഒരു ആഗ്രഹം. ഇഷ്ടമാണെന്ന് പറയാമായിരുന്നു, പിന്നീട് നൂറുവട്ടം മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ഇനി എന്നാവും ആമ്പൽ പൂവിനെ ഒന്ന് കാണാൻ സാധിക്കുക ...?
അവളെ കാണാൻ വേണ്ടി അവളുടെ വീട് ഒക്കെ കണ്ടു പിടിച്ചു. പക്ഷേ അവളുടെ അച്ഛമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. നമ്പർ ഒന്നും തന്നെ അവിടുന്ന് വാങ്ങിക്കാനും സാധിച്ചില്ല. പിന്നീട് കൂട്ടുകാരി മുഖേനയും ട്രൈ ചെയ്തു പക്ഷേ അവൾ ഹോസ്റ്റലിൽ ആണെന്നാണ് അറിയാൻ സാധിച്ചത്. അവസാന വഴിയായ സോഷ്യൽ മീഡിയയിൽ കൂടി ഒന്ന് തപ്പി... എവിടെ പുള്ളിക്കാരിയെ കാണാൻകൂടി ഇല്ല...! ആരോടും പറയാതെ മദ്രാസിലേക്ക് നാട് വിട്ടാലോ എന്ന ചിന്ത വരെ മനസ്സിൽ കടന്നു കൂടി.
ഉപ്പാൻറെ അക്കൗണ്ടിൽ ക്യാഷ് ഉള്ളതുകൊണ്ട് പ്ലസ്ടു കഴിഞ്ഞപ്പോൾ പൈലറ്റ് ആകണമെന്ന ആഗ്രഹം ഞാൻ ബഹുമാനിച്ചു കൊണ്ട് രാജീവ് ഗാന്ധി അക്കാദമിയിൽ ജോയിൻ ചെയ്തു. വിചാരിച്ചപോലെ അത്ര എളുപ്പമല്ലായിരുന്നു അത്. ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നു.
അതിനിടയിലാണ് അമൽ വിളിച്ചു പറഞ്ഞത് ഗുരുവായൂരിൽ വച്ച് ആമ്പൽ പൂവിൻറെ ഡാൻസ് ഉണ്ട് എന്ന്. എമർജൻസി ലീവ് എടുത്ത് ഓടി നാട്ടിലേക്ക് എത്തി... തിരക്കിനിടയിൽ അവളെ കണ്ടപ്പോൾ ശരിക്കും കണ്ണുകൾ നിറഞ്ഞിരുന്നു. ഒരുപാട് മാറിപ്പോയിരിക്കുന്നു. വണ്ണം എല്ലാം കുറഞ്ഞു നല്ല സുന്ദരിയായി ... ലക്ഷ്മി ദേവിയെ പോലെ....!!!
ഒരിക്കൽ ഉപേക്ഷിച്ച ചിലങ്കയിൽ വീണ്ടും ആ കാൽപാദങ്ങൾ കണ്ടപ്പോൾ മനസ്സിൽ ആശ്വാസമാണ് അനുഭവപ്പെട്ടത്... എന്തൊരു ഭംഗിയാണ് കാണാൻ. കാണികളുടെ കരഘോഷം കൊണ്ട് അവിടെ അവൾ നടനവിസ്മയം തീർക്കുകയായിരുന്നു. ഒന്ന് കാണാൻ ശ്രമിച്ചപ്പോൾ നടന്നില്ല. അത്രയും തിരക്കാണ് അവളെ കാണാൻ വേണ്ടി. എങ്കിലും അകലെ നിന്ന് അവളെ കണ്ടു. എനിക്കുള്ളതാണെങ്കിൽ എന്നിലേക്ക് എത്തിച്ചേരണം എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ച് മടങ്ങി. ദൈവത്തിനും പ്രണയത്തിനും ജാതി വർണ്ണ ഭേദങ്ങൾ ഇല്ലല്ലോ...
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു വീണു. അവളൊരു youtube channel തുടങ്ങി ഫേമസ് ആയി കൊണ്ടിരുന്നു.
പുള്ളിക്കാരിയുടെ എല്ലാ ഡാൻസും ഞാൻ കാണും...
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ജിത്തുവിൻറെ അമ്മയെ കാണാൻവേണ്ടി RCC-ലേക്ക് പോയത്. ആൻറി അവിടുത്തെ ഒരു ഡോക്ടറായിരുന്നു. അവിടെ പോകുമ്പോൾ കുറച്ച് ഭക്ഷണപ്പൊതികൾ എല്ലാം കൊണ്ടാണ് ഞങ്ങൾ പോയത്. പുറത്തുനിന്ന് കാണുന്നത് പോലെ അല്ലായിരുന്നു RCC. നിർധനയായ ഒരുപാട് രോഗികൾ, അതിൽ കുട്ടികൾ കൂടി ഉൾപ്പെട്ടിരുന്നു. ഭക്ഷണപ്പൊതി ഓരോ ബെഡിൽ കൊണ്ടുപോയി കൊടുക്കുമ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഞാൻ ആ കാഴ്ച കണ്ടത്...