Ashwathy Venugopal

Drama Tragedy

4.4  

Ashwathy Venugopal

Drama Tragedy

കുട്ടിക്കുറ

കുട്ടിക്കുറ

5 mins
264


"കുട്ടീ, അകത്തേക്ക് പോകു. ആളുകൾ വരുന്നത് കണ്ടില്ലേ?" ഉമ്മറപ്പടിയിലെ ചാരുകസേരയിൽ ഇരുന്നു മുറുക്കുന്ന നാരായണൻപിള്ള കാൽക്കൽ ഇരുന്നു മുല്ലപ്പൂ മാല മെടഞ്ഞു കൊണ്ടിരുന്ന ഭാനുവിനെ അകത്തേക്ക് ഓടിച്ചു വിടാൻ ശ്രമിച്ചു.


"ഞാനിവിടെ ഇരുന്നു എന്നുവെച്ചു വന്നവർ ഓടി പോവില്ലലോ?"


"ഭാനു! നീ അച്ഛനോട് ഇങ്ങനെയാ സംസാരിക്ക?" അകത്തെ അടുക്കളയിൽ നിന്ന് ഉടനെ വന്നു അമ്മയുടെ മറുപടി.


പകുതി കെട്ടിയ മുല്ലപ്പൂ മാല ഒരു കയ്യിൽ പിടിച്ചു എഴുന്നേൽക്കുന്ന ദൃതിയിൽ മടിയിലെ മുല്ലപ്പൂ താഴേക്കു ചിതറി വീണു. പെറുക്കി എടുക്കാൻ കുനിഞ്ഞ ഭാനുവിനെ തട്ടി മാറ്റിക്കൊണ്ട് അച്ഛൻ പറഞ്ഞു "അകത്തേക്ക് പൊകുണ്ടോ നീ!"


"-ച്ഛ, മുല്ലപ്പൂ..." സമയം കളയാതെ അച്ഛൻ കാലുകൊണ്ട് പൂക്കൾ മുറ്റത്തേക്ക് തട്ടിയിട്ടു. എന്നിട്ട് ഭാനുവിനെ നോക്കി 'സമാധാനമായി' എന്നമട്ടിൽ ഒരു ചിരി.


ഭാനുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു. നാരായണന്റെ കണ്ണിലെ ആനന്ദം കൂടി വന്നു. അവൾ കണ്ണിൽ നിന്നും വെള്ളം തുളുമ്പും മുൻപേ അകത്തേക്ക് ഓടി.


ഇത് ഭാനുവിന്റെ ജീവിതത്തിലെ ഇത്തരം അനേകം സംഭവങ്ങളിലെ ഒന്നു മാത്രം. വീട്ടിൽ അമ്മയും ഭാനുവും സങ്കടപ്പെടുന്നത് കാണാൻ നാരായണന് ഒരു പ്രത്യേക ഹരം ആയിരുന്നു. അതിനുള്ള ഒരു അവസരം പോലും അയാൾ വെറുതെ വിടാറില്ല.

ഭാനു ഏറെ ഇഷ്ടപ്പെട്ടിരുന്നു വാക്കുകളും കഥകളും കവിതകളും. ഒരു വരി എങ്കിലും എഴുതുമ്പോൾ അവളുടെ മനസിലെ നിറവ് മുഖത്ത് തെളിയും. കണ്ണുകളിൽ പ്രകാശം വരും. ഇത് തല്ലിക്കെടുത്താൻ കടലാസു പണ്ടം ചുരുട്ടി മാവിൻചുവടേക്കു എറിയാൻ നാരായണൻ അധികം സമയം കളയാറില്ല.


ഭാനുവും അമ്മയും നാരായണൻ പണിത തുറങ്കലിൽ ആയിരുന്നു. ഇരുമ്പഴിയോ കാവൽക്കാരോ ഇല്ലായിരുന്നു ആ തുറങ്കലിൽ. നടുമുറ്റത്ത് മേലെ ആകാശം ഉണ്ട്. മുറ്റത്തു മണ്ണും വായുവും ഉണ്ട്. വേലിയും അതിർത്തി വരമ്പും കഴിഞ്ഞു ഉള്ള ലോകം മുറ്റത്തു നിന്ന് നോക്കിയാൽ ഭാനുവിന് കാണാം. എന്നാൽ ആ ലോകത്തേക്ക് ഇറങ്ങിയാൽ എന്ത് എന്ന് അവൾക്കു അറിയില്ല. എന്തിനു എന്നും അവൾക്കു അറിയില്ല. അതുതന്നെയാണ് അവളുടെ അദ്രിശ്യമായ ഇരുമ്പഴിയും കാവൽക്കാരനും. ഭാനുവിന്റെ അമ്മ ഈ തുറങ്കലിലേക്കു പണ്ടേ ഒതുങ്ങി കൂടി. എന്നോ അതിനെ സ്നേഹിച്ചും തുടങ്ങി. അവരുടെ നേരും ശരിയും എല്ലാം ഈ തുറങ്കൽ ആയി. നാരായണന്റെ കുത്തു വാക്കും ബലപ്രയോഗവും അവർക്കു സാധാരണയായി. ഭാനുവും ഈ തുറങ്കൽ സ്നേഹിക്കണം എന്ന് ആ അമ്മ വിശ്വസിച്ചു. മൂത്ത മകൾ മാലതിയെ അവർ നാരായണൻ കണ്ടുവെച്ച ഇരുമ്പഴിയിലേക്കു മങ്കലം ചെയ്തു പറഞ്ഞയച്ചിരുന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളും അനുഭവങ്ങളുടെ കരിനീല നിഴൽ വീണ മുഖവും ആയി മാലതി അവസാനം ആയി വീടിന്റെ പടി ചവിട്ടി  വന്നപ്പോൾ അമ്മ സ്വയം ശപിച്ചു- 'വളർത്തു ദോഷം'.


ഭാനുവിന്റെ ഓർമ്മയിൽ  മാലതി തിരിച്ചു വന്ന ദിവസത്തിന് വർഷങ്ങളുടെ ദൈർഖ്യം ഉണ്ട്. മാലതിയുടെ ഏങ്ങലുകളുടെ ശബ്ദം ഓർമ്മയിൽ മുഴങ്ങുമ്പോൾ അവ മാസങ്ങളോളം നീളുന്നതായി ഭാനുവിന് തോന്നി. "എന്നെ തിരിച്ചു അങ്ങോട്ടു പറഞ്ഞയക്കരുത്‌ അച്ഛ" എന്ന് പറഞ്ഞു മാലതി നാരായണന്റെ കാലിൽ വീണപ്പോൾ മുതുകിൽ അടിയേറ്റ ചതവ് കരിനീല ആയിരുന്നു. "ശബ്ദിച്ചു പോകരുതു. നാളെ ഇവിടുന്നു ഇറങ്ങിക്കോണം"- നാരായണൻ കാലുവെച്ചു അവളെ തട്ടി എറിഞ്ഞപ്പോൾ ആ ചതവിൽ തട്ടി ആണ് മാലതി നിലത്തേക്ക് വീണത്. അന്ന് മാലതി കരഞ്ഞത് വേദനിച്ചിട്ടോ, വേദനകളുടെ ഓർമ്മയിലോ, അതോ വേദനകൾ ഇനി സഹിക്കാൻ കഴിയുമോ എന്ന ചിന്തയിൽ ആണോ? ഭാനുവിനുള്ള ഉത്തരവും മാലതിയുടെ സ്വപ്നങ്ങളും അവളുടെ ഓർമ്മകളിലെ  സ്വകാര്യങ്ങളും എല്ലാം ഒരു കയറിൽ കെട്ടി മാലതി അന്ന് രാത്രി പറത്തിവിട്ടു. 


മാലതിയുടെ കണ്ണുനീർ നിലച്ചപ്പോൾ ഭാനു മനസിലാക്കി- കണ്ണുനീർ ആണ് നാരായണന് സന്തോഷം നല്കാൻ ഉള്ള ഏക മാർഗം. അവൾ അന്ന് അത് അവളുടെ ജീവിതത്തിൽ നിന്ന് തുടച്ചു മാറ്റി. ചിലപ്പോൾ ഭാനുവിന് സങ്കടം സഹിക്കാൻ ആകാതെ വരുമ്പോൾ അവളുടെ കണ്ണുകൾ നിറയും. പക്ഷെ ഒരിക്കലും കണ്ണുകൾ തുളുമ്പുന്നത് അവൾ നാരായണൻ കാണാൻ സമ്മതിച്ചിട്ടില്ല. മാലതിയെ തെക്കോട്ടു എടുത്ത അന്ന് പോലും. അന്ന് ഭാനു എല്ലാവരുടെയും കണ്ണിൽ ഒരു ഭ്രാന്തി ആയിരുന്നു - അല്ല, വികാരങ്ങൾ ഇല്ലാത്ത ജന്തു. "അവൾ ഒന്നു കരയുന്നു പോലും ഇല്ല- ധിക്കാരി!" അവൾ കരഞ്ഞില്ല - അല്ല, അവൾ തോറ്റു കൊടുത്തില്ല.


ഭാനുവിന്റെ അഭയകേന്ദ്രം ആയി മാറി മാലതി അന്ന് തൂങ്ങി ആടിയ വാകമരം. അവിടെ ഭാനുവിന് മാലതിയുടെ ഒരു പ്രതീതി അനുഭവപ്പെടാറുണ്ട്. ചിതറി കിടക്കുന്ന വാകപ്പൂ അവൾക്കു മാലതിയുടെ പൊട്ടിയ കുപ്പിവളകൾ ആയി തോന്നാറുണ്ട്. ആ മണ്ണിലും പൂക്കളിലും അവൾ തലചായ്ച്ചു, വാക കൊമ്പുകളിലേക്കു നോക്കി കിടക്കുമ്പോൾ അവളുടെ കുഞ്ഞി ലോകത്തിലെ തെറ്റുകൾ എല്ലാം ശരിയാകുന്ന പോലെ തോന്നാറുണ്ട്. ചില്ലയിലൂടെയും ഇലകളിലൂടെയും കാണുന്ന ആകാശവും വെയിലും അവളുടെ കണ്ണുകളിലെ നിരാശ ഇല്ലാതാകാറുണ്ട്.


പിറകിലെ പറമ്പിൽ കരിയില കൂട്ടിയിട്ട് ആരോ തീ ഇട്ടിരുന്നു. പകുതി കെട്ടിയ പൂമാല ഭാനു അതിലേക്കു വലിച്ചെറിഞ്ഞു. എന്നിട്ടു വാകയുടെ ചുവട്ടിൽ ചെന്ന് ഇരുന്നു. ഒരു ഇളം കാറ്റടിച്ചു. മാലതിയുടെ വസ്ത്രത്തിനു എപ്പോഴും ഉണ്ടാകാറുള്ള ആ കുട്ടിക്കുറ  പൗഡറിന്റെ മണം കാറ്റിൽ ഉള്ളതുപോലെ ഭാനുവിന് തോന്നി. അവൾക്കുണ്ടായ ആ നഷ്ടത്തിന്റെ ഓർമ്മകളുടെ  ഭാരം ഹൃദയത്തിൽ ഒരു കല്ലുപോലെ വീണു. അവിടെ നിന്ന് എഴുന്നേറ്റ് അവൾ വീട്ടിനകത്തേക്ക് നടന്നു.


ഇടനാഴിയിലൂടെ നടക്കുന്നവഴിയിൽ അവൾ അച്ഛൻ അമ്മയോടു പറയുന്നത് കേട്ടു - "ഭാനുവിനെ പെണ്ണുകാണാൻ ആൾക്കാർ  നാളെ വരുമെന്നാ പറഞ്ഞത്. നീ അവളെ ആ ചുവന്ന സാരി ഉടുപ്പിച്ചു നിർത്തണം. പിന്നെ ഒരു നല്ല സദ്യവട്ടം ഒരുക്കണം. ഒന്നിനും ഒരു കുറവും പാടില്ല. നശൂരത്തിനെ എങ്ങനെയെങ്കിലും പറഞ്ഞുവിടാൻ ഉള്ളതാ. അവളെങ്ങോട്ടാ പോയെ? പിന്നെയും പോയി എന്തെങ്കിലും കുത്തിക്കുറിച്ചു ഇരിക്യാണോ? അവളുടെ കുറെ കവിതയും സാഹിത്യവും! കൂട്ടി ഇട്ടു തീ ഇടണം."


"അല്ല... അവള് പിന്നെയും ആ വാകമരത്തിന്റെ അടുത്ത് ഒക്കെ പോയി ഇരിക്കയാണ്." 


"ഓ.. സങ്കടം ആയിരിക്കും.. പിന്നെ! ചേച്ചി തൂങ്ങി ആടുന്നത് കണ്ടിട്ടു അഹംഭാവത്തോടെ നിന്ന പെണ്ണാ. ഇതിനു ഒരു മറുപടി കൊടുക്കുന്നുണ്ട്. നാളെ വെളുപ്പിനെ ദിവാകരനോട് വരാൻ പറഞ്ഞിട്ടുണ്ട്. ഇനി ആ വാക അവിടെ വേണ്ട. നോക്കി പോയിട്ടു ആളെ കൂട്ടി അവൻ പിന്നീട് വന്നോളും."


നാരായണന്റെ സ്വരം അടുത്തടുത്ത് വരുന്നത് അറിഞ്ഞു ഭാനു അവളുടെ മുറിയിലേക്ക് ഓടി കയറി. വെപ്രാളത്തിൽ വാതിലിൽ കൈ തട്ടിയടിച്ചു കൈയ്യിലെ കുപ്പിവളകൾ ഉടഞ്ഞു. തറയിലെ വളപ്പൊട്ടുകൾ കണ്ട ഭാനുവിന് അത് വെറും വള അല്ല ഉടഞ്ഞതു എന്ന് തോന്നി. അവൾ കുനിഞ്ഞു ഒരു പൊട്ടിയ കഷ്ണം എടുത്തു പരിശോധിച്ചു. അവളുടെ രക്തം പുരണ്ട പച്ച കുപ്പിവളകൾ. അവ എന്ത് മനോഹരം ആയിട്ടാണ് ഉടഞ്ഞതു എന്ന് അവൾക്കു തോന്നിപോയി. വെറുതെ ഒന്നു തട്ടും ഉടനെ അങ്ങ് പൊട്ടും - അവളുടെ ജീവിതം അരികിലൂടെ പൊട്ടുന്ന പോലെ. അവൾ വാതിൽ അടച്ചു കട്ടിലിൽ ഇരുന്നു. കവിത എഴുതുന്നത് അല്ലെ നാരായണന് അരിശം. അവൾ എഴുനേറ്റുചെന്ന് ജനാലക്കമ്പിയിൽ പിടിച് പുറത്തേക്കു നോക്കി. ആ വാകയുടെ ചില്ലകൾ കാറ്റിൽ മെല്ലെ ഉലയുന്നതു അവൾ കണ്ടു. "ചേച്ചിയുടെ വാക" അവൾ സ്വയം പറഞ്ഞു. തിരിച്ചു ചെന്ന് ഇരുന്നു അവൾ ഒരു കടലാസും പേനയും എടുത്തു. വെറുതെ നാലഞ്ചു അക്ഷരങ്ങൾ കൂട്ടിയിട്ട് അവൾ ആ കടലാസു നിറച്ചു. ആസ്വദിക്കാൻ അറിയില്ലാത്തവർക്കു അവയുടെ അർത്ഥവും മനസ്സിലാകില്ല. കനാലിന്റെ ഭാഷക്കും അർഥം ഉള്ളതായി ഭാനുവിന് തോന്നി. നാല് കടലാസുകൾ അവൾ ഇതുപോലെ നിറച്ചു - 'കവിതയെഴുതരുത്' എന്ന് പറഞ്ഞതിനുവേണ്ടി.


രാത്രി ആയി. ആ വലിയ വീട് നിശ്ശബ്ദതയിൽ മുങ്ങി. കുറച്ചപ്പുറത്തെ മുറിയിൽ നിന്ന് അച്ഛന്റെ കൂർക്കം വലി കേൾക്കാം. ഭാനു മുറിയുടെ വാതിൽ തുറന്നു പുറത്തു ഇറങ്ങി. കൈയിൽ അവളുടെ ആ ചുവന്ന സാരി ഉണ്ടായിരുന്നു. അതിനടിയിൽ നാല് കടലാസും. അവൾ അടുക്കളയിൽ ചെന്ന് കലത്തിൽ നിന്ന് ഒരു പിടി ചോറ് എടുത്തു. പിന്നെ ഒരു മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടിയും. അവൾ അച്ഛന്റെയും അമ്മയുടെയും മുറിയുടെ മുന്നിലേക്ക് നടന്നു. ആ പിടി ചോറ് കൊണ്ട് അവൾ ആ നാല് കടലാസ് ഭിത്തിയിൽ ഒട്ടിച്ചു വെച്ചു. പിന്നെ പിൻവാതിൽ വഴി അവൾ പറമ്പിലേക്ക് ഇറങ്ങി. വൈകിട്ട് കൂട്ടിയ തീയുടെ അവശേഷങ്ങൾ അവൾ കണ്ടു. ആ മുല്ലപ്പൂമാല പൂർണമായി ചാമ്പൽ ആയിരിക്കുന്നു. അവൾ ആ പട്ടുസാരി അവിടേക്കു എറിഞ്ഞു മണ്ണെണ്ണ ഒഴിച്ചു. കൊള്ളി എറിഞ്ഞതും സാരിയുടെ നിറത്തിൽ തീ പടർന്നു. ഭാനുവിന്റെ കണ്ണിലെ തിളക്കത്തിനും തീ നിറം ആയിരുന്നു. അവളുടെ ഉള്ളിൽ ഒരു ആർജം വരുന്നതായി തോന്നി. അവൾക്കു സ്വയം തടുക്കാൻ തോന്നിയില്ല. അരികിൽ കിടന്ന കൽക്കട്ട എടുത്തു അവൾ വീടിന്റെ പുറം ചുവരിൽ വലുതായി എഴുതി - 'ആത്മഹത്യാ ചിലരുടെ കണ്ണിൽ ജീവിതത്തിൽ നിന്നും ഉള്ള ഒളിച്ചോട്ടമായിരിക്കും. പക്ഷെ ചിലർക്കത് ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയാണ്. പരാജയത്തേക്കാൾ മധുരമാണ് ഈ ഒളിച്ചോട്ടത്തിനു. മാലതി അതിലൂടെ രക്ഷപ്പെട്ടു, ഭാനുവും.'


അവൾ വാകയുടെ ചുവട്ടിലേക്ക് നടന്നു. കന്നുകാലിയെ മാറ്റിക്കെട്ടാൻ പറമ്പിൽ കിടന്ന ഒരു കയർ അവൾ കണ്ടെടുത്തു. മാലതിയുടെ രക്ഷാമാർഗ്ഗം പോലെയുള്ള ഒരു കയറുത്തുണ്ട്. ആ വാകയിൽ ഒരു ചില്ലയിൽ കയർ കെട്ടി. മാലതി ഇതേ പോലെ ആകും കയർ കെട്ടിയതു, ഭാനു ഓർത്തു പോയി. അതെ ചില്ല. "അവർ എന്നെയും വാകയിൽ കേറ്റി." ഭാനു ഒന്നു മന്ദഹസിച്ചു. മാലതിയെ പോലെ അവളും സ്വപ്നങ്ങളും അവളുടെ ഓർമകളിലെ സ്വകാര്യങ്ങളും ആ തുണ്ട് കയറിൽ പറത്തിവിട്ടു. ഒന്നാഞ്ഞടിച്ച കാറ്റിൽ കരിഞ്ഞ സാരിയുടെ മണത്തോടൊപ്പം കുട്ടിക്കുറയുടെ മണവും ഒരു നിമിഷത്തേക്ക് എങ്ങും പരന്നു.  


Rate this content
Log in

More malayalam story from Ashwathy Venugopal

Similar malayalam story from Drama